യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുപത്തിയേഴുകാരിയായ നേഹയെ പോണേക്കരയിലുള്ള ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവുമൊത്തു താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ അയച്ച ആത്മഹത്യ സൂചന നല്കുന്ന ഫോണ്‍ സന്ദേശത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
മരണത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. ഭര്‍ത്താവുമായി അകന്നു കഴിയുന്ന നേഹ ആറു മാസം മുമ്പാണ് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഒപ്പം താമസിച്ച യുവാവ് വിവാഹം കഴിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇയാൾ നാട്ടിൽ പോയ ശേഷം വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയെന്നാണ് സൂചന.
ഇതിനിടെ, ഈ ഫ്ളാറ്റിൽ പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നു കണ്ടെടുത്തതായി പറയുന്നു. ഇവിടെ ലഹരി മരുന്നു വാങ്ങാൻ അസമയത്തും പലരും എത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടെ, സംഭവസ്ഥലത്ത് കാറിൽ എത്തിയ മൂന്നു യുവാക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ പക്കൽനിന്നു 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മറ്റു രണ്ടു പേർക്ക് ഇതിൽ പങ്കില്ലെന്നു കണ്ടു അവരെ വിട്ടയച്ചതായി പറയുന്നു.
ന്യൂഡൽഹി റഷ-യുക്രെയിൻ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ വ്യോമസേന രഗത്തിറക്കുന്നത് അമേരിക്കൻ നിർമിത സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളെ. ഭീമൻ ചരക്കു വിമാനങ്ങളായ ഇവയിൽ ഒരേ സമയം 850 ആളുകളെ വഹിക്കാനാകുമെന്നതാണ് പ്രത്യേകത. ലോകമെമ്പാടും രക്ഷകനെന്നാണ് ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ അറിയപ്പെടുന്നത്. ഓപ്പറേഷൻ ഗംഗ എന്ന പേരിൽ ഇപ്പോൾ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനത്തിലും ഗ്ലോബ് മാസ്റ്റർ പങ്കുചേരുകയാണ്.
യെമനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ റാഹത്തിനായും സി17 ഗ്ലോബ്മാസ്റ്ററാണ് ഇന്ത്യ ഉപയോഗിച്ചത്. യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് ഓപ്പറേഷൻ റാഹത്ത് നടത്തിയത്. സംഘർഷത്തിനിടെ യെമനിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയുമാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്ന് രക്ഷപ്പെടുത്തിയത്.
2020ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിൽ കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കാനും സി17 ഗ്ലോബ്മാസ്റ്ററിനെയാണ് വ്യോമസേന ഉപയോഗിച്ചത്.
ചരക്കുലോറിയെ മറികടക്കവെ ബൊലേറോ ഇടിച്ചിട്ട ബൈക്ക് തെറിച്ചു വീണത് ലോറിക്കടിയിലേയ്ക്ക്. ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥി അതിദാരുണമായി മരിച്ചു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാർ(വേണു)-സിന്ധു ദമ്പതികളുടെ ഏക മകൻ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് ഇരുവരും. ദേശീയപാതയിൽ കോരാണി പതിനെട്ടാംമൈൽ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവർടേക്ക് ചെയ്ത് കയറുമ്പോൾ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു.
വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുൻ ചക്രത്തിൽ കുരുങ്ങി 10 മീറ്ററോളം ടാറിൽ ഉരഞ്ഞുനീങ്ങിയ ബൈക്കിൽനിന്ന് പെട്രോൾ ചോർന്നാണ് തീപിടുത്തമുണ്ടായത്. ബൈക്ക് ടാറിൽ ഉരസിയുണ്ടായ തീപ്പൊരിയിൽ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്.
പെട്ടെന്ന് ലോറിയിലേക്കും തീ പടർന്നു. തീ പടരുന്നതിനിടയിലാണ് ഡ്രൈവർ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്‌സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ലോറിയിൽ സാനിറ്റൈസർ, മാസ്‌ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടർന്നു. അതേസമയം, ബൈക്കിൽ ഇടിച്ച ബൊലേറോ നിറുത്താതെ പോയി.
എംസി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശേരി പുതുപ്പറന്പിൽ മുഹമ്മദ് ഇസ്മയിൽ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പിൽ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്യാമളയുടെ ഭർത്താവ് ദാമോദരൻ (65), ശ്യാമളയുടെ സഹോദരൻ മുൻ കൗൺസിലർ അനിൽകുമാർ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 3.15 ഓടെ ആയിരുന്നു അപകടം.
വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭർത്താവ് ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയിൽവച്ച് എതിരേ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദുബായ്യിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപതുകാരിയായ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്ന് ഭര്‍ത്താവിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഒരു മകളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, ഭര്‍ത്താവ് മെഹ്നുവിന് ഒപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ ആയിരുന്നു റിഫയുടെ വ്‌ളോഗിലെ പ്രധാന വിഷയങ്ങള്‍. അതിനിടെ വ്‌ളോഗറുടെ അവസാന ഇൻസ്റ്റഗ്രാം സ്റ്റോറി കാണികളിൽ നൊമ്പരമുണർത്തിയിരുന്നു.
ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് റിഫ കാണപ്പെട്ടത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിഫയുടെ മരണത്തെ കുറിച്ച് സുഹൃത്ത് കൂടിയായ തൻസീർ കൂത്തുപ്പറമ്പ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. തൻസീറിന്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. റിഫയുടെയും മെഹ്നുവിന്റെയും അടുത്ത സുഹൃത്തായ തൻസീർ കൂത്തുപറമ്പും കുറിപ്പുമായെത്തിയിരുന്നു. റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്ണം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലെന്നും മെഹ്‌നു മൊഴി നൽകി. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തിൽ റിപ്പോർട്ട് വരുമെന്ന് അധികൃതർ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ നോക്കുക. ഈ പോസ്റ്റ് ഇവിടെ ഇടുന്നത് കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ് വരുന്നുണ്ട് അത്കൊണ്ട് തന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ് രൂപത്തിൽ ഇടണം എന്ന് തോന്നിയെന്നായിരുന്നു തൻസീറിന്റെ കുറിപ്പ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി, ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലർച്ചെ 8 മണിയോടെ കൂടെ ആണ് റിസൾട്ട് വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത്ത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം.അഷ്‌റഫ്‌ക്ക താമരശ്ശേരി അവിടെ പേപ്പർ വർക്ക് ചെയ്യുന്നുണ്ട്.
മെഹ്നസ് അവിടെ റൂമിൽ തന്നെ ഉണ്ട്. മെഹ്നസ് ജയിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടിൽ മയ്യത് എത്തുമെന്നും തൻസീർ കുറിച്ചിരുന്നു.
സത്യാവസ്ഥ എന്താണെന്നും തൻസീർ പറയുന്നുണ്ട്. അതിങ്ങനെയാണ്. ‘ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി, റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമിൽ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റിൽ പാർട്ടിഷൻ ചെയ്ത 3 റൂമിൽ ഒരു റൂമിലായിരുന്നു താമസം.
റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു തട്ടിവിളിച്ചു അനക്കം കാണാത്തതിനെ തുടർന്ന് കൃത്രിമ ശ്വാസം കൊടുത്തു. പൾസ് ഉണ്ട് എന്ന് തോന്നിയപ്പോൾ ആൾക്കാർ നില വിളി കേട്ട് എത്തിയിരുന്നു.റൂമിന് അടുത്ത് ഒരു ആമ്പുലൻസ് കണ്ടെത്തിയപ്പോഴേക്കും റിഫ മരിക്കുകയും ചെയ്തിരുന്നു.
ഈ സമയം മെഹനുവും കൂടെ സുഹൃത്ത് ജംഷാദ് തന്നെ ഫോണിൽ വിളിച്ചു. നാട്ടിൽ റിഫയുടെയും മെഹുന്നയുടെയും വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കാര്യങ്ങൾ സംസാരിച്ചു. വേണ്ട കാര്യങ്ങൾ ദുബായിൽ അവിടെ ചെയ്ത് കൊടുത്തു.
കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേരുമെത്തുന്നുണ്ട്. നിലവാരമില്ലാത്ത ആൽബത്തിലെ കഥപോലെ കാണരുത് ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത് എന്നാണ് ചിലർ സങ്കടത്തോടെ പറയുന്നത്. വെറുതെ ഒരാൾ ആത്മഹത്യ ചെയ്യുമോ തക്കതായ എന്തോ കാരണമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ അറിയാമെന്നും ചിലർ പറയുന്നു.
ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ്, നല്ല റീച്ചുള്ള വ്ളോഗറാണ്. എന്നിട്ടും ഈ മരണത്തിനു പിന്നിലെ ദുരൂഹത ഇനിയും മറനീക്കി പുറത്ത് വരാൻ ഇനി വൈകരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
തിരുവനന്തപുരം: ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ദമ്പതിമാര്‍ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. രാത്രി 10.30-ഓടെ സൗമ്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ഷിജുവിന്റെ ഫോണ്‍ സൗമ്യ ചോദിച്ചെങ്കിലും ഫോണ്‍ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
അടുക്കളയുടെ സമീപത്തുണ്ടായിരുന്ന കല്ലും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. തല്‍ക്ഷണം മരിച്ച ഷിജുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷിജുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത സൗമ്യയെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ലെന്നും ഇവര്‍ മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്നും പോലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു.
പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രീംഹ്‌ളയും വ്യക്തമാക്കി.
അതിനിടെ, രക്ഷാദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ സി-17 വിമാനം അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. യുക്രൈനുള്ള മരുന്നുകള്‍ അടക്കമുള്ള അവശ്യ സാധനങ്ങളമായാണ് വിമാനം പോയത്.
നിലവില്‍ എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേന വിമാനങ്ങള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ പേരെ അതിര്‍ത്തി നാടുകളില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയും.
അതേസമയം, കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.
മുംബൈ: കോളിളക്കം സൃഷ്ടിച്ച ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ചില ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രണ്ടുമാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന് പ്രത്യേകസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണസംഘം നിയമോപദേശം തേടുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചിട്ടില്ലെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചതിന് ആര്യന്‍ഖാനെതിരേ കുറ്റം ചുമത്താനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടുക.
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടക സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്.
സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.