ബോളിവുഡ് നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും വിവാഹ മോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് റിതേഷുമായി പിരിഞ്ഞുവെന്ന് രാഖി അറിയിച്ചത്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് രാഖി പറഞ്ഞത്. ഇത് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടന്നും രാഖി പറഞ്ഞിരുന്നു.
വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭര്‍ത്താവ് റിതേഷിനെ കുറിച്ച് രാഖി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിതേഷില്‍ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയത്.
എന്നാല്‍ റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ല. താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാറില്ല. അമ്മ പറയുന്നത് പോലും റിതേഷ് കേള്‍ക്കുന്നില്ലെന്നും വിവാഹം കഴിഞ്ഞ ശേഷം തന്നോടൊപ്പം താമസിക്കാന്‍ പറഞ്ഞിട്ടും റിതേഷ് തയ്യാറായില്ലെന്നുമാണ് രാഖി പറയുന്നത്.
ബിഗ് ബോസ് 15-ാം സീസണിലാണ് രാഖിയും റിതേഷും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് റിതേഷിന്റെ ആദ്യ ഭാര്യ രാഖിക്കും റിതേഷിനുമെതിരെ രംഗത്തെത്തിയിരുന്നു. റിതേഷ് വിവാഹമോചനം ചെയ്യാത്തതിനാല്‍ രാഖിയുമായുള്ള റിതേഷിന്റെ വിവാഹം നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ലഖിംപൂർ ഖേരി അക്രമക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജാമ്യം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 9 നാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 2021 ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
നാല് കർഷകരുടെ മുകളിലൂടെ ഓടിച്ചു കയറ്റിയ കാറിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് കർഷക സംഘടനകൾ ആരോപിച്ചപ്പോൾ, കേന്ദ്രമന്ത്രിയുടെ മകൻ ഈ ആരോപണം നിഷേധിച്ചിരുന്നു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂർ സന്ദർശനത്തിന് മുന്നോടിയായാണ് അക്രമം നടന്നത്. യുപി മന്ത്രിയെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ കാറുകളിലുണ്ടായിരുന്നവരാണ് മരിച്ച മറ്റു നാലുപേർ.
ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലെക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലപെടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു.
2015-ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ് മുഹമ്മദ് ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെങ്കിലും ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ചോദ്യംചെയ്യല്ലിനിടെ കൂട്ടാളിയായ ആഷിക്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ആണ് മദ്യപാനത്തിനിടെ തർക്കമുണ്ടായതും ആഷിക്കിനെ കൊല്ലപ്പെടുത്തിയതും ഫിറോസ് വെളിപ്പെടുത്തിയത്.
പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മുഹമ്മദ് ഫിറോസ് മൊഴി നൽകിയത്. തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും , ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 17 ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഫിറോസ് മൊഴി നൽകിയത്.
മൃതദേഹം ആഷിഖിന്റെ തന്നെയാണെന്ന് പിതാവ് ഇബ്രാഹീം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് മാസം പഴക്കം ഉള്ളതിനാൽ ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് എസ്.പി അറിയിച്ചു. ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിൽ ഉൾപെട്ടവരാണെന്നും പൊലീസ് പറഞ്ഞു
സിനിമയിൽ എത്തി ഏഴ് വർഷം പിന്നിടുമ്പോൾ വെറും മൂന്ന് സിനിമകൾ മാത്രമാണ് ബേസിൽ സംവിധാനം ചെയ്തത്. എന്നാൽ ആ മൂന്ന് സിനിമകളിലൂടെ താൻ സിനിമയിൽ വന്നത് ശരിയായ പഠനത്തിന് ശേഷമാണ് എന്ന് ബേസിൽ തെളിയിച്ച് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബേസിലിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർ ഹീറോ ചിത്രം വരുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമ റിലീസ് ചെയ്തപ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അടക്കം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു ബേസിലിന്റെ സംവിധാനത്തിൽ ടൊവിനോയെ നായകനാക്കി റിലീസ് ചെയ്ത മിന്നൽ മുരളി.
മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയർന്ന ബേസിൽ കുടുംബവിശേഷവും സിനിമാ വിശേഷവും അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഭാര്യ എലിസബത്തിനെ ജീവിതസഖിയാക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ചും ബേസിൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. ആദ്യമായി സ്റ്റേജിൽ കയറിയത് സൺഡേ സ്കൂൾ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ് സോങ്, സുറിയാനി ഗ്രൂപ് സോങ് അങ്ങനെ.. തിയറ്ററിൽ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈഡിയർ കുട്ടിച്ചാത്തൻ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററിൽ കണ്ടത്. സിഇടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അഡ്മിഷൻ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോർട് ഫിലിമാണ് ഒരു തുണ്ടുപടം. എ ഷോർട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ കേട്ടവർക്ക് ചില സംശയങ്ങൾ ഉണ്ടായി. ഒരിക്കൽ നാട്ടിൽ ചെന്നപ്പോൾ ഒരു അങ്കിൾ വഴിയിൽ തടഞ്ഞ് ചോദിച്ചു, ഇപ്പോൾ മറ്റേ പരിപാടിയൊക്കെ ഉണ്ടോ എന്ന്…
എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിൽ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ഞാൻ തേർഡ് ഇയറിന് പഠിക്കുമ്പോഴാണ് ഫസ്റ്റ് ഇ യറിൽ ജോയിൻ ചെയ്ത എലിസബത്തിനെ നോട്ട് ചെയ്തത്. സാധാരണ കോളജ് റൊമാൻസ് പോലെയാണ് തുടങ്ങിയതും പ്രോഗ്രസ് ചെയ്തതും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ടീച് ഫോർ ഇന്ത്യ എന്ന എൻജിഒയിലാണ് എലിസബത്ത് വർക് ചെയ്യുന്നത്. ജാൻഎമന്നിലെ പോലെ സർപ്രൈസ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്ന് ഭാര്യ എലിക്ക് അറിയാം. ആഘോഷങ്ങൾ സർപ്രൈസ് ആക്കുന്നത് എലിസബത്തിന് ഹരമാണ്. ആഗസ്റ്റ് 17ന് വിവാഹ വാർഷികം പ്രമാണിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എന്നെ ഡ്രസ് ചെയ്യിച്ച് ഇറക്കി. അപ്പോഴതാ ഡോറിൽ അടുത്ത വീട്ടിലെ ആന്റി. അവരുടെ ബാൽക്കണിയിൽ വീണുകിടന്ന ചെടി റെഡിയാക്കി കൊടുക്കാമോ എന്നാണ് ചോദ്യം. ഞാൻ ചെല്ലുമ്പോൾ പെട്ടെന്ന് എല്ലാവരും കൂടി ബലൂണൊക്കെ പൊട്ടിച്ച് സർപ്രൈസ് വിഷ് ചെയ്യുന്നു.
ഇൻഫോസിസിൽ ജോലി ചെയ്യുന്ന സമയത്ത് എലിയുടെ ബർത്ഡേക്ക് ഞാനും ഞെട്ടിച്ചിട്ടുണ്ട്. ബെർത്ഡേ ദിവസം രാത്രി 12 മണിക്ക് ഞാനും പത്തിരുപത്തഞ്ച് കൂട്ടുകാരും കൂടി മെഴുകുതിരിയൊക്കെ വാങ്ങി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി. അവൾ കോറിഡോറിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഞങ്ങൾ മെഴുകുതിരി കത്തിച്ച് ഹാർട് ഷേപ്പിൽ നിൽക്കുന്നു. ഗൗതം മേനോൻ സിനിമ പോലുള്ള സിനിമാറ്റിക് സർപ്രൈസ്. ഇൻഫോസിസിൽ നിന്ന് നാലുമാസം ലീവ് എടുത്ത് പോയാണ് തിരയിൽ അസിസ്റ്റ് ചെയ്തത്. ആദ്യത്തെ സിനിമ വീട്ടുകാർക്കൊക്കെ വന്ന് കാണാവുന്നത് തന്നെ ആകണമെന്നാണ് വിനീതേട്ടൻ എല്ലാവരോടും പറയാറ്. ഏതാണ്ട് ഒരു വർഷം കൊണ്ട് കുഞ്ഞിരാമായണത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി. വായിച്ച് ത്രില്ലടിച്ച വിനീതേട്ടൻ അഭിനയിക്കാമെന്നേറ്റു. പിന്നാലെ ജോലി രാജി വച്ചു അന്നെനിക്ക് 24 വയസേയുള്ളൂ.
കുഞ്ഞിരാമായണം ഏറെ പ്രിയപ്പെട്ട സിനിമയാണ്. വിനീതേട്ടനും ധ്യാനും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമയാണത്. പിന്നെ റിമി. പണ്ടായിരുന്നെങ്കിൽ കൽപ്പന ചേച്ചിയെ കൊണ്ട് ചെയ്യിക്കേണ്ട റോളാണത്. ഇപ്പോഴും എന്റെ ഫേവറിറ്റ് ആണ് കുഞ്ഞിരാമായണം. അത്ര ഇന്നസെന്റായി ഇനി സിനിമ ചെയ്യാനാകുമോ എന്നറിയില്ല. എനിക്ക് മിന്നലേറ്റിട്ടില്ല പക്ഷേ മിന്നലിൽ നിന്ന് ജസ്റ്റ് എസ്കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രമോഷൻ പരിപാടിക്കിടെ ഹോട്ടൽ ബാൽക്കണിയിൽ ഞാനും ടൊവീനോയും നായിക വാമിക ഗബ്ബിയും കൂടി സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മിന്നൽ വന്നത്. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു സ്പാർക്ക്. കണ്ണ് തുറന്ന് നോക്കുമ്പോൾ ടൊവീനോ ഇല്ല. മിന്നൽ പോലെ അവൻ പാഞ്ഞുകളഞ്ഞു. ഗോദയുടെ കഥ പറയാൻ ചെല്ലുമ്പോഴാണ് ആദ്യമായി ടൊവീനോയെ കാണുന്നത്. ഇപ്പോഴും വാട്സാപ്പിൽ പരസ്പരം സ്റ്റിക്കർ അയച്ച് കളിക്കുന്ന കുട്ടികളാണ് ഞങ്ങൾ.
അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പർ ഹീറോയ്ക്ക് വേണ്ട ബോഡി ഉണ്ടാക്കാനും അത് നിലനിർത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ഡൗൺ ഇളവ് വന്നപ്പോൾ 40 ദിവസം ഫൈറ്റ് ഷൂട്ടിങ് ആണ് പ്ലാൻ ചെയ്തത്. അതിന് വേണ്ടി ട്രെയ്നർക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്നിക് പഠിച്ച് വീഡിയോ എടുത്ത് അയച്ച് തരും. വെടിവച്ച് ബലൂൺ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോൾ ആവേശം മൂത്ത് പുരപ്പുറത്ത് നിന്ന് ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിച്ച് കളയും. അത്രമാത്രം ഡെഡിക്കേറ്റഡാണ് അവൻ. മിന്നൽ മുരളി അഞ്ച് ഭാഷകളിൽ ഇറക്കാൻ നേരത്തെ പ്ലാനുണ്ടായിരുന്നു. എട്ടുകാലി കടിച്ച് പവർ കിട്ടിയ സ്പൈഡർമാന് ഇത്രയും ആരാധകരുള്ളപ്പോൾ സൂപ്പർ പവർ കിട്ടുന്ന മുരളിക്കും പാൻ ഇന്ത്യൻ അപ്പീൽ ഉണ്ടെന്ന വിശ്വാസമാണ് സിനിമ വിവിധ ഭാഷയിലിറക്കാൻ പ്രേരിപ്പിച്ചത്.
രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ നിൽക്കുകയാണ് ഈ കുരുന്നുകൾ.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കിൽ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവർക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛൻ വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രിൽ 12 നാണ് വിവാഹിതരായത്. പെരുമ്പാവൂരിൽ ബേക്കറിയിൽ പലഹാരങ്ങൾ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാൻ സോഡാ കമ്പനിയിലും സെന്തിൽ ജോലി നോക്കി.
കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോൾ അച്ഛൻ വിജയൻ ഇടപെട്ട് പെരുമ്പാവൂരിൽ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ ജോലിക്കിടെ 2020 മാർച്ച് 12 നാണ് സെന്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതൽ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു.
പഠനത്തിൽ ബഹുമിടുക്കരാണ് വിനീതയുടെ മക്കൾ. കരിപ്പൂര് ഗവ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിയും. തുടർന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയിൽ സെക്യൂരിറ്റിയാണ് വിജയൻ. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ 4 വയർ എരിയണം. സുമനസുകൾ സഹായിക്കണം
കാനറാ ബാങ്ക്
നെടുമങ്ങാട് ശാഖ
അക്കൗണ്ടുണ്ട്. നമ്പർ- 2683101005397
ഐഎഫ്എസ് സി കോഡ്- CNRB0002683
നടി കൽപനയുടെ മരണത്തോടെ സാമ്പത്തികമായി ലഭിച്ചിരുന്ന സഹായങ്ങൾ നിലയ്ക്കുകയും പട്ടിണിയിലാവുകയും ചെയ്തതോടെ സഹോദരങ്ങൾ ജീവനൊടുക്കി. നടി ഉർവശിയുടെയും കൽപനയുടേയും സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കൽപനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തികമായ സഹായം ലഭിച്ചിരുന്നില്ല.
കൽപനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങൾക്ക് കൽപനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നുണ്ട്.
തമിഴ്‌നാട് വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമീള ഏതാനും വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നെങ്കിലും കൽപനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്. എന്നാൽ കൽപനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.
സുശീന്ദ്രൻ അവിവാഹിതനായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറികളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ്. അതിനൊപ്പം കേസില്‍ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ നെല്ലുവേലിയടക്കമുള്ള വലിയ വിഭാഗം ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്. കുറച്ച് നേതാക്കളുടെ മാത്രം കൂട്ടമായി മാറിയ കേരള കോൺഗ്രസിൽ (ജോസഫ്), ഭാരവാഹികളുടെ യോഗമോ സ്റ്റിയറിങ് കമ്മിറ്റി യോഗമോ പോലും ചേരാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് ജോസഫ് കെ നെല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാല് വ്യത്യസ്‌ത പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസി (ജോസഫ്) ന്, പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ‘കർഷകപാർട്ടി’ എന്ന് വീമ്പ് പറഞ്ഞവർ, കർഷകദ്രോഹ നയങ്ങൾ, വിലക്കയറ്റം, ദാരിദ്ര്യം, പകർച്ചവ്യാധി ഇവയെപ്പറ്റി പ്രതികരിക്കാൻ പോലും കഴിവില്ലാത്ത സ്ഥിതിയിലായി. ഇന്ത്യ മുഴുവൻ അലയടിച്ച കർഷകസമരത്തിന് വേണ്ടി എന്തെങ്കിലും അനുഭാവ പരിപാടി പോലും സംഘടിപ്പിക്കാൾ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
ബിജെപി രാജ്യത്താകെ വളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയതയെയും കുത്തക പ്രീണനനയങ്ങളെയും ചെറുക്കുകയും വിലക്കയറ്റത്തിനെതിരെ ബദൽ നയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടേണ്ടതുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി പാർലിമെൻറിൽ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ കർഷക താൽപ്പര്യം സംരക്ഷിക്കാനും വർഗ്ഗീയതയ്ക്കും കുത്തക പ്രീണന നയങ്ങൾക്കും എതിരെയുമായിരുന്നു. വ്യക്തമായ കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ശക്തി പകരുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജോസഫ് കെ നല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും പറഞ്ഞു.
രാമങ്കരിയിൽ 26ന് ചേരുന്ന കൺവെൻഷനിൽ, കേരള കോൺഗ്രസി (മാണി ) ൽ ചേരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിജു സി ആൻ്റണി (യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) അലക്‌സ് മാത്യു ചെറുകാട് (കെഎസ്‌സി, മുൻ ജില്ലാ പ്രസിഡൻ്റ്) ബിനോയ് ഉലക്കപ്പാടി (യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ പ്രഥമ ചെയർമാർ ആൻറണി എം ജോൺ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ വർഗീസ് മാത്യു നെല്ലിക്കൽ, ബൈജു ജോസ് നെറ്റിതറ, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ സ്വന്തം അച്ഛനെയും അമ്മയെയും നാടിനെയും വിട്ട് നെതര്‍ലാന്‍ഡ്‌സിലേയ്ക്ക് പറിച്ച് നടപ്പെട്ട അമുതവല്ലി രണ്ട് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയുടെ ചാരത്തെത്തി.കടയാമ്പട്ടിക്കടുത്ത് ദാസസമുദ്രം സ്വദേശികളായ ആര്‍ അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ മകളാണ് അമുതവല്ലി. ജീവിത സാഹചര്യങ്ങളാണ് അമുതവല്ലിയ്ക്ക് പെറ്റമ്മയുടെ കരുതല്‍ നഷ്ടമാക്കിയത്.
നെതര്‍ലാന്‍ഡില്‍ തന്റെ ഭൂതകാലം അറിയാതെ പിയറ്റ്-അഗീത ദമ്പതികളുടെ മകളായി ഇവള്‍ വളര്‍ന്നു. ഒരു ദിവസം അവള്‍ ആ സത്യം തിരിച്ചറിഞ്ഞു, അവളെ അവര്‍ ദത്തെടുക്കുകയായിരുന്നു.അമുതവല്ലിക്ക് ഇപ്പോള്‍ 23 വയസ്സ്. അവള്‍ തന്റെ വേരുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. ആ യാത്ര ഒടുവില്‍ അവസാനിച്ചത് സേലത്തെ ഒരു വിദൂര ഗ്രാമമായ ദാസസമുദ്രം ത്തിലായിരുന്നു.
ദാസസമുദ്രം സ്വദേശികളായ ആര്‍ അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ കുട്ടിയാണ് അമുതവല്ലി. അവളുടെ മൂത്ത സഹോദരി ജെനിഫറിന് 25 വയസ്സ്. രംഗനാഥന്‍ മദ്യത്തിന് അടിമയായിരുന്നു. രാപ്പകല്‍ അയാള്‍ കുടുംബം നോക്കാതെ മദ്യപിച്ച് നടന്നു. വീട്ടിലെ കാര്യങ്ങള്‍ ആകെ പരുങ്ങലിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു വന്നു. മക്കള്‍ക്ക് ആഹാരം പോലും നല്കാന്‍ കഴിയാതെ ആ അമ്മ നീറി.
ഒരു വീട്ടുജോലിക്കാരിയായിരുന്ന അവര്‍ക്ക് രണ്ട് മക്കളെ നോക്കാനുള്ള വരുമാനം ഇല്ലായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഈ കടുംകൈ ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയായി. ഒടുവില്‍ പട്ടിണി സഹിക്കവയ്യാതെ ഇളയ മകളെ ദത്ത് നല്കാന്‍ അവര്‍ തീരുമാനിച്ചു.
മകള്‍ക്ക് വെറും പതിനൊന്ന് ദിവസം പ്രായമുള്ളപ്പോള്‍ 1998 -ല്‍ സേലത്തെ ഒരു മിഷനറിക്ക് ദത്തെടുക്കാന്‍ നല്‍കി. നെതര്‍ലന്‍ഡില്‍ നിന്നുള്ള പിയറ്റ്-അഗീത ദമ്പതികള്‍ അമുതവല്ലിയെ ദത്തെടുത്ത് അവിടെയ്ക്ക് കൊണ്ടുപോയി.
”എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു അത്. പിന്നീടുള്ള ഓരോ ദിവസവും ഞാന്‍ അതോര്‍ത്ത് ഖേദിച്ചു. അവളുടെ ഓര്‍മ്മകള്‍ എന്നെ നിരന്തരം വേട്ടയാടിയിരുന്നു” അമ്മ അമുത പറഞ്ഞു.
അമുതവല്ലി ഇതൊന്നുമറിയാതെ നെതര്‍ലാന്‍ഡ്‌സില്‍ വളര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇപ്പോള്‍ അവിടെ ഒരു ഫ്‌ലവര്‍ ബോട്ടിക് നടത്തുകയാണ് അവള്‍. അടുത്തിടെയാണ് അവള്‍ തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നത്. അതോടെ തന്റെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം അവളില്‍ വളര്‍ന്നു. ആദ്യം അവളുടെ ദത്തെടുത്ത മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ലെങ്കിലും, പിന്നീട് അവരുടെ അനുവാദത്തോടെ അമുതവല്ലി ചെന്നൈയിലെത്തി. തന്റെ നിറം കറുപ്പല്ലായിരുന്നെങ്കില്‍ താന്‍ ദത്തെടുത്തതാണെന്ന് ഒരിക്കലും അറിയില്ലായിരുന്നു എന്ന് അമുതവല്ലി പറഞ്ഞു.
‘എന്റെ ദത്തെടുത്ത മാതാപിതാക്കള്‍ വെളുത്തവരായിരുന്നു. ഒരു ഘട്ടത്തില്‍, എന്തുകൊണ്ടാണ് ഞാന്‍ കറുത്തുപോയതെന്ന് അവരോട് ഞാന്‍ ചോദിക്കാന്‍ തുടങ്ങി. ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് അവര്‍ എന്നോട് എല്ലാം വെളിപ്പെടുത്തി’ അമുതവല്ലി പറഞ്ഞു. ദത്തെടുത്ത മാതാപിതാക്കള്‍ വളരെ കരുതലുള്ളവരായിരുന്നുവെന്ന് അവള്‍ പറയുന്നു. താന്‍ അവരുടെ സ്വന്തം മകളല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ അവള്‍ക്ക് ഡച്ചും, ഇംഗ്ലീഷും മാത്രമേ അറിയൂമായിരുന്നുള്ളൂ. അതുകൊണ്ട് ചെന്നൈയില്‍ നിന്ന് അമുതവല്ലി ഒരു ഗൈഡിനോടൊപ്പം സേലത്തേക്ക് പുറപ്പെട്ടു. മിഷനറിയില്‍ നിന്ന് മാതാപിതാക്കളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. അമ്മ അമുത സേലത്ത് ദശസമുദ്രത്തിലാണ് താമസിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.
തീര്‍ത്തും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദശസമുദ്രം ഗ്രാമം പിന്നീട് സാക്ഷ്യം വഹിച്ചത്. വീട്ടുപടിക്കല്‍ മകളെയും കാത്ത് നില്‍ക്കുകയായിരുന്നു അമ്മ. അമ്മയെ ആദ്യമായി കണ്ടപ്പോള്‍ അമുതവല്ലിയുടെ കവിളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകി. അവളുടെ അമ്മ വേദനയോടെ തന്റെ കഴിഞ്ഞ കാലം ഓര്‍ത്തു.
പക്ഷേ അച്ഛനെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവളുടെ അച്ഛന്‍ വളരെക്കാലം മുമ്പ് മരിച്ചു പോയിരുന്നു. ആദ്യം അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് മകളെ തിരിച്ചറിയാനായില്ല. എന്നാല്‍, അമുതവല്ലി ആരാണെന്ന് ഗൈഡ് വിശദീകരിച്ചപ്പോള്‍ അവള്‍ സ്തംഭിച്ചുപോയി. തുടര്‍ന്ന് തമ്മില്‍ കണ്ടപ്പോള്‍ വര്‍ഷങ്ങളായി ആ അമ്മ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വേദനയും, വാത്സല്യവും അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീരായി ഒഴുകി. അവര്‍ മകളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.
സ്വന്തം കൈകൊണ്ട് ചോറ് വാരി കൊടുത്തു. മകളെ ഊട്ടിയും, പരിലാളിച്ചും അവര്‍ക്ക് മതിയായില്ല. മനസ്സില്ലാമനസ്സോടെയാണ് അമുതവല്ലി നെതര്‍ലന്‍ഡ്സിലേക്ക് മടങ്ങുന്നത്. എന്നാലും, വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തെ കാണാന്‍ നാട്ടിലേയ്ക്ക് വരുമെന്ന് അവള്‍ പറഞ്ഞു. ”ഞാന്‍ ഇപ്പോള്‍ കുറച്ച് തമിഴ് വാക്കുകള്‍ ഒക്കെ പറയും. അടുത്ത വര്‍ഷം ഞാന്‍ തിരിച്ച് എത്തുമ്പോഴേക്കും തമിഴ് നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കണം. ഞാന്‍ ഇപ്പോള്‍ ഈ സംസ്‌കാരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാരി ഉടുക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം’ അവള്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങൾക്കെല്ലാം പ്രിയങ്കരനായ വാസുദേവനെ അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് നാട്. എല്ലാവരേയും സഹായിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന വാസുദേവനെ മരണം കവർന്നതും അദ്ദേഹം സഹായഹസ്തവുമായി എത്തിയ വേളയിലായിരുന്നു. പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതിനിടെയാണ് മോഴികാട്ട് നികർത്തിൽ വാസുദേവൻ സിമന്റ് ബ്രിക് കയറ്റി വന്ന ലോറി കയറി മരിച്ചത്.
പുലർച്ചെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ വാസുദേവൻ, പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നത് കണ്ട് മനപ്രയാസം തോന്നിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്‌സ് കയറ്റിവന്ന ലോറി ഇരുവരേയും ഇടിച്ചിട്ടത്. വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവും (47) സഹായിയായി ഒപ്പം ചേർന്ന വാസുദേവനും (54) തൽക്ഷണം മരിച്ചു.
തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഈ യാത്ര അവസാനത്തേതാണെന്ന് ആരും കരുതിയില്ല. നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ് വാസുദേവൻ. മാതൃകാപരമായിരുന്നു ജീവിതവും.
തന്റെ ജോലിക്ക് ന്യായമായ കൂലിയേക്കാൾ കൂടുതൽ പണം വാങ്ങാതെ സൂക്ഷിച്ചിരുന്ന ജോലിയെ സ്‌നേഹിച്ചിരുന്നയാളാണ് ഇദ്ദേഹം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. എല്ലാവരെയും സഹായിക്കുകയെന്നത് ചിട്ടയായി കാത്തിരുന്നു.
പുലർച്ച ഒറ്റയ്ക്ക് ടയർ മാറുന്ന ഡ്രൈവറുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും അയൽക്കാരുമെല്ലാം.