കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ സ്ത്രീധന പീഡന മരണത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. വിസ്മയ കേസിലാണ് ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. ഇതോടെ കിരണ്‍ കുമാറിനെ ഉടന്‍തന്നെ ജയിലിലേക്ക് മാറ്റും. ശിക്ഷ നാളെ പ്രഖ്യാപിക്കും.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദ്ദനം, ആത്മഹത്യ പ്രേരണ, തുടങ്ങിയവ തെളിയിക്കാനായെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ മോഹന്‍കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ വകുപ്പിലെ മൂന്ന് വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളും തെളിയിക്കാനായി. എന്നാല്‍ സെക്ഷന്‍ 323, 506 എന്നിവ കോടതി പരിഗണിച്ചിട്ടില്ലെന്നാണ് പ്രോസിക്യുഷന്‍ പറഞ്ഞു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.

വ്യക്തിക്കെതിരെയുള്ള വിധിയല്ല, സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ള ശിക്ഷയായാണ് പ്രോസിക്യൂഷന്‍ കാണുന്നത്. പരമാവധി ശിക്ഷ നല്‍കണമെന്നാണ് ആവശ്യം. ഓരോ വകുപ്പിനും പ്രത്യേകം ശിക്ഷ വിധിക്കുമെന്നും പ്രോസിക്യുഷന്‍ അറിയിച്ചു.