‘അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. അത് ഒരുപക്ഷെ ഇങ്ങനെ മടങ്ങി വരാനായിരുന്നിരിക്കാം’…ആറ് വര്‍ഷം മുമ്പുള്ള ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓര്‍മ്മിക്കുകയാണ് പെരുവണ്ണാമൂഴി സ്റ്റേഷനില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ നൗജിഷ. ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങളെ അതിജീവിച്ച്, അസ്തമിക്കാന്‍ പോയ ജീവിതത്തെ തിരിച്ചുപിടിച്ച് ഫീനിക്‌സ് പക്ഷിയായി ഉയര്‍ന്നുപറക്കുകയാണ് നൗജിഷ.

2013ലായിരുന്നു പേരാമ്പ്ര സ്വദേശിയായ നൗജിഷയുടെ വിവാഹം. അന്ന് കോളേജില്‍ ഗസ്റ്റ് അധ്യാപികയായിരുന്നു. വിവാഹശേഷം ജോലിക്ക് പോകാന്‍ ഭര്‍തൃകുടുംബം സമ്മതിച്ചതാണ്. പക്ഷെ എം.സി.എ പഠിച്ച അവരുടെ സകല ആഗ്രഹങ്ങളും പിന്നീട് ഭര്‍തൃപീഡനത്തില്‍ പൊലിഞ്ഞു. ജോലിക്കുപോകുന്നത് വിലക്കി. മൂന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ നൗജിഷ മാനസികമായി തകര്‍ന്നു.

‘ഭര്‍ത്താവിന്റെ പീഡനമേറ്റ് ഞാന്‍ തകര്‍ന്നു പോയിരുന്നു. അന്ന് രാത്രി കിണറ്റില്‍ ചാടി മരിക്കാനായി ഇറങ്ങിയതാണ്. പക്ഷെ, അവസാന നിമിഷം ഞാന്‍ വിറച്ചുപോയി. പിന്‍വാങ്ങേണ്ടി വന്നു. ആ ഒരു ദിനം ഓര്‍ത്ത് നൗജിഷ.

പിന്നെ പതിയെ ജീവിതം തിരിച്ചുപിടിക്കാന്‍ അവര്‍ ശ്രമിച്ചുനോക്കി. ആദ്യം പേരാമ്പ്രയിലെ ഒരു പാരലല്‍ കോളേജില്‍ അധ്യാപികയായി. ജോലി ചെയ്ത് കിട്ടിയ പൈസക്ക് പിഎസ്‌സി കോച്ചിങ്ങിനും പോയി. പിഎസ്‌സി ഗൗരവമായി എടുത്തതോടെ അധ്യാപനം താല്‍ക്കാലികമായി നിര്‍ത്തി പൂര്‍ണമായും പഠനത്തിലേക്ക് തിരിഞ്ഞു.

ആ കാലം എങ്ങനെ തരണം ചെയ്തു എന്നെനിക്കറിയില്ല. വിവാഹ മോചനം നേടാനായി ഞാന്‍ കോടതി കയറി, വിശ്വസനീയമല്ലാത്ത ഒരു അഭിഭാഷകനുമൊത്ത്. ഒപ്പം ക്ലാസില്‍ പോകണം, പഠിക്കണം, കുഞ്ഞിനെ വളര്‍ത്തണം….’ -ഇത്രയും പറഞ്ഞവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു.

2017 ല്‍ കെ.പി.എസ്.സി യുടെ എല്‍.ഡി.സി സപ്ലിമെന്ററി ലിസ്റ്റില്‍ നൗജിഷയുടെ പേര് വന്നു. കാസര്‍കോട് വനിത സിവില്‍ പൊലീസ് ഓഫീസര്‍ നിയമനത്തിനായുള്ള ഫിസിക്കല്‍ ടെസ്റ്റ് പരാജയപ്പെട്ടെങ്കിലും തുടര്‍ന്നും ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് നൗജിഷ വനിത സിവില്‍ പൊലീസ് (ഡബ്ല്യു.സി.പി. ഒ) സംസ്ഥാനതല പരീക്ഷയില്‍ 141-ാം റാങ്ക് ജേതാവാണ് -ഡബ്ല്യു.സി.പി.ഒ മുസ്ലിം സംവരണത്തില്‍ തൃശ്ശൂരില്‍ ഒന്നാമതും എറണാകുളത്ത് എട്ടാമതും സ്ഥാനത്ത്!

‘2022 ഏപ്രില്‍ 15 നാണ് നൗജിഷ സര്‍വീസില്‍ കയറിയത്. വിവാഹമോചനം കിട്ടും വരെ പൂര്‍ണ പിന്തുണയുമായി കുടുംബം നൗജിഷക്ക് കൂടെയുണ്ടായിരുന്നു. ആറുവയസ്സുള്ള ഐഹം നസലും അമ്മയ്‌ക്കൊപ്പമുണ്ട്. ‘ഭര്‍ത്താവിന്റെ ക്രൂരതകളില്‍ കഴിഞ്ഞ നാളില്‍ പോലീസില്‍ പരാതി കൊടുക്കാന്‍ പോലും എനിക്ക് പേടിയായിരുന്നെന്നും നൗജിഷ ഓര്‍ക്കുന്നു.

നൗജിഷ ഇന്ന് ചങ്കുറപ്പോടെ ജീവിക്കുകയാണ്. തകര്‍ക്കാന്‍ നോക്കിയവരുടെ മുന്നില്‍ ജീവിച്ചുകാണിക്കാന്‍ എംസിഎക്കാരിക്ക് കാക്കി കുപ്പായത്തിന്റെ താങ്ങുണ്ട്.