India

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വണ്ടന്‍മേടില്‍ സുഹൃത്തിനെ തന്ത്രപൂര്‍വ്വം മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നു പറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ ഹർജിക്കാരായ പെൺകുട്ടികൾ. അടിസ്ഥാനപരമായ അവകാശമാണ് തങ്ങൾക്ക് നിഷേധിച്ചതെന്നും സ്വന്തം രാജ്യത്താൽ ചതിക്കപ്പെട്ടതു പോലെയാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഹിജാബ് വിലക്കിനെതിരെ ഹർജി സമർപ്പിച്ച ഉഡുപ്പിയിലെ അഞ്ച് വിദ്യാർത്ഥിനികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിധിയിലെ അതൃപ്തി തുറന്നടിച്ചത്. ഹിജാബ് ധരിക്കാതെ കോളേജിൽ പോവില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനികൾ ഇസ്ലാം മതപ്രകാരം ഹിജാബ് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

‘ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബില്ലാതെ ഞങ്ങൾ കോളേജിൽ പോവില്ല. ഖുറാനിൽ പെൺകുട്ടി അവളുടെ മുടിയും മാറും മറയ്ക്കണം എന്ന് പറയുന്നുണ്ട്. ഖുറാനിൽ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളിത് ധരിക്കില്ലായിരുന്നു,’ വാർത്താ സമ്മേളനത്തിൽ പരാതിക്കാരിലൊരാളായ പെൺകുട്ടി പറഞ്ഞു.അതേസമയം കോടതി വിധിയുടെ പേരിൽ കോളേജ് ഉപേക്ഷിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

താഴേത്തട്ടിൽ തീരേണ്ട ഒരു പ്രശ്നം ഇന്ന് രാഷ്ട്രീയമായും വർ​ഗീയമായും ഉപയോ​ഗിക്കപ്പെടുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.ഹൈക്കോടതി വിധിയെ കര്‍ണാടക സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധി എല്ലാവരും സ്വീകരിക്കണമെന്നും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാര്‍ത്ഥികളിലും സമത്വ ബോധം ഉണ്ടാവാന്‍ വേണ്ടിയുള്ളതാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0​ത്തിന് ജയിച്ചിരുന്നു.

രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.

2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.

ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ കാറിനുള്ളില്‍ തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൂഗീയില്‍ ജോണ്‍ ഗ്രഹാം റിസര്‍വിലാണ് 40 വയസുള്ള സ്ത്രീയുടെയും 10 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിനശിച്ചത്.

എട്ടു വയസുള്ള ആണ്‍കുട്ടിയും 10 വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്. മൂന്നു പേരുടെ മരണത്തില്‍ ആര്‍ക്കും പങ്കുള്ളതായി കരുതുന്നില്ലെന്ന് മേജര്‍ ക്രൈം ഡിവിഷന്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഉച്ചയ്ക്ക് 11.45-നാണ് കാറിനു തീപിടിച്ചതായുള്ള വിവരം ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനു ലഭിക്കുന്നത്. പന്ത്രണ്ട് മണിയോടെ അഗ്‌നിശമന സേനാംഗങ്ങളെത്തി തീ അണിച്ചശേഷമാണ് ദാരുണമായ കാഴ്ച്ച കണ്ടത്. പാര്‍ക്കില്‍ നിരവധി ആളുകള്‍ തീപിടിത്തത്തിനു സാക്ഷിയായെങ്കിലും വാഹനത്തിനുള്ളില്‍ മൂന്നു പേരുണ്ടായിരുന്നതായി ആരും തിരിച്ചറിഞ്ഞില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയെങ്കിലും കാറിന്റെ പിന്‍സീറ്റില്‍ മൂന്നു പേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറില്‍ തീ ആളിക്കത്തുന്നത് കണ്ടതായും പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ ശബ്ദങ്ങള്‍ കേട്ടതായും ഒരു സാക്ഷി പറഞ്ഞു.

ഫോറന്‍സിക് പോലീസും ഡിറ്റക്ടീവുകളും പ്രദേശത്ത് പരിശോധന നടത്തി ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍നിന്നു തീ പടര്‍ന്നതായാണ് പോലീസ് നിഗമനം. കത്തിയ കാറിനുള്ളില്‍ ഒരാള്‍ മരിച്ചെന്നാണ് ആദ്യം പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പിതാവ് ഞായറാഴ്ച രാത്രിയാണ് പെര്‍ത്തില്‍നിന്നു വിദേശത്തേക്കു യാത്ര തിരിച്ചത്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതായും ഇപ്പോള്‍ പെര്‍ത്തിലേക്ക് മടങ്ങിയെന്നും ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.

ഔറംഗബാദിലെ റോഡുകളില്‍ ചീറിപ്പായുന്ന കാറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കിടയില്‍ സ്ഥിരമായി കാണാന്‍ കഴിയുന്ന കാഴ്ചയാണ് കുതിപ്പുറത്തുള്ള യൂസഫിന്റെ സവാരി. ഇന്ധനവില താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് യൂസഫ് കുതിരയെ തന്റെ വാഹനമായി തിരഞ്ഞെടുത്തത്.

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുകയും പെട്രോളിനും ഡീസലിനുമെല്ലാം നിരന്തരം വില കൂടുകയും ചെയ്ത സാഹചര്യത്തിലാണ് യൂസഫ് യാത്ര ചെയ്യാനായി കുതിരയെ വാങ്ങിയത്. വൈ.ബി ചവാന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റാണ് യൂസഫ്. ജിഗര്‍ എന്നാണ് കുതിരയുടെ പേര്.

താമസ സ്ഥലത്ത് നിന്നും ദിവസം 15 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ബൈക്ക് തകരാറിലാകുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോഴാണ് കുതിരയെ വാങ്ങാം എന്ന് തോന്നിയത് എന്ന് യൂസഫ് പറയുന്നു.

കോവിഡ് വ്യാപനം മൂന്ന് വര്‍ഷം പിന്നിടുമ്പോളും ജിഗര്‍ എന്ന കുതിരയുടെ പുറത്ത് തന്നെയാണ് യൂസഫ് യാത്ര ചെയ്യുന്നത്. ‘ഖൊഡാവാല’ എന്നാണ് ഇയാളെ ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്. കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന ഇയാളുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് , സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിയായ സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലില്‍ തങ്ങാന്‍ ആവശ്യപ്പെട്ടതായും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

നവംബര്‍ ഒന്നിനാണ് മോഡലുകളായ മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത്. മോഡലുകള്‍ ഹോട്ടലില്‍ നിന്ന് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവരുടെ കാര്‍ രാത്രി ഒരുമണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടു പവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആശിച്ചു മോഹിച്ച് വാങ്ങിയ മാല മോഷണം പോയത്. ആ വേദന താങ്ങാന്‍ കഴിയാതിരുന്നതു കൊണ്ടായിരുന്നു സകല ദൈവങ്ങളെയും വിളിച്ച് വാ വിട്ടു കരഞ്ഞത്. അപ്പോഴാണ് ദേവി പ്രത്യക്ഷപ്പെട്ട പോലെ ഒരു സ്ത്രീ വന്ന് രണ്ട് വളകള്‍ നല്‍കി അപ്രത്യക്ഷമായത് രണ്ടു ദിവസമായി ആ ദൈവത്തിന്റെ കരങ്ങളെ തേടുകയായിരുന്നു ലോകം.

ഇപ്പോഴിതാ ആ ദൈവ സ്പര്‍ശമുള്ള കൈകളെ കണ്ടെത്തിയിരിക്കുകയാണ്. ആലപ്പുഴ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് ലോകം മുഴുവന്‍ തേടുന്ന ആ അജ്ഞാത സ്ത്രീ. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.

കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ മാല മോഷണം പോയപ്പോള്‍ കരഞ്ഞ് നിലവിളിച്ച വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്‍കിയത് വലിയ സംഭവമൊന്നുമല്ലെന്നാണ് ശ്രീലത പറയുന്നു.

കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവം കൂടാന്‍ പോയതായിരുന്നു സുഭദ്ര. കൊട്ടാരക്കരയില്‍ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയതറിഞ്ഞത്.

പരിസരം മറന്നു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി. തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം’. അതു പറഞ്ഞ് ആ യുവതി എങ്ങോട്ടോ മറഞ്ഞു.

തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരി നല്‍കി ശ്രീലത പോകുകയായിരുന്നു.
അന്നു മുതല്‍ ഒരു നാടാകെ തിരിയുന്നതാണ് ആ വള ഊരി നല്‍കിയ സ്ത്രീയെ. ക്ഷേത്രത്തിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.

മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് മടങ്ങുകയായിരുന്നു. അതേസമയം, സുഭദ്രയുടെ കണ്ണീരൊപ്പാന്‍ സാക്ഷാല്‍ ദൈവം തന്നെ വന്നുവെന്ന് നാട്ടില്‍ പ്രചരിച്ചു.

കഴിഞ്ഞ 11ന് സംഭവം നടന്നതുമുതല്‍ ശ്രീലതയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ഒറ്റ കളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കുമറിയില്ലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും രണ്ടുപവനോളം തൂക്കം വരുന്ന വളകള്‍ സമ്മാനിച്ച ശ്രീലതയെ കണ്ടെത്താനായിരുന്നില്ല.

ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങുകയായിരുന്നു. മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര കശുവണ്ടി തൊഴിലാളിയാണ്.

വളകള്‍ സമ്മാനിച്ച ശ്രീലത പറഞ്ഞപ്രകാരം സുഭദ്ര പട്ടാഴി ദേവീക്ഷേത്ര സന്നിധിയില്‍ വീണ്ടുമെത്തി, വളകള്‍ വിറ്റു വാങ്ങിയ രണ്ടുപവന്‍ വരുന്ന സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ വന്ന് പ്രാര്‍ഥനാപൂര്‍വം ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി അര്‍പ്പിച്ചശേഷമായിരുന്നു പുത്തന്‍മാല ധരിച്ചത്.

കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപത്ത് വെച്ച് 11.45ഓടെയായിരുന്നു അപകടമുണ്ടായത്. സാദിഖ് അലിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഫൗസിയയും (20), അജീഷിന്റെ കൂടെ യാത്ര ചെയതിരുന്ന തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാർച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.

ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യയും. അതേസമയം, പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പോലീസെത്തിയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു.

ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ചട്ടം ലംഘിച്ച് കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വനിതകളെ നിയമിച്ച് ഹോട്ടൽ വിവാദത്തിൽ. വിദേശ വനിതകളാണ് ഹോട്ടലിൽ മദ്യം വിളമ്പിയിരുന്നത്. സംഭവത്തിൽ ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു.

കൊച്ചി ഷിപ്യാർഡിനടുത്താണ് ഹാർബർ വ്യൂ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്‌ലൈ ഹൈ എന്ന പേരിൽ ഹോട്ടൽ നവീകരിച്ച് പബ് അടക്കം ഉൾപ്പെടുത്തി പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം.

സിനിമാ മേഖലയിലെ നിരവധിയാളുകൾ അതിഥികളായി എത്തിയിരുന്നു. ഈ ഡാൻസ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.

അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. ഡാൻസ് പബ് എന്ന പേരിലാണ് ബാർ പ്രവർത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയിൽ കണ്ടെത്തി. വനിതകളെ മദ്യം വിളമ്പാൻ നിയമിക്കരുതെന്നാണ് കേരള അബ്കാരി ചട്ടം അനുശാസിക്കുന്നത്.

ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ ബാറിൽ പരിശോധന നടത്തിയത്. സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved