ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു.

കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ രാത്രി 1.30നാണ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോൺ എത്തിയത്. വീടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച 50,000 രൂപ മോഷ്ടാവ് അപഹരിച്ചെന്നായിരുന്നു പരാതി. ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മേൽക്കൂരയിലെ ഒരു ഓടു മാത്രം പൊളിച്ച മോഷ്ടാവ് തോട്ടി ഉപയോഗിച്ചു മുറിയിൽ കസേരയിൽ വച്ചിരുന്ന ബാഗ് ഉയർത്തിയെടുത്ത് പണം അപഹരിച്ചെന്നായിരുന്നു മൊഴി.

പൊളിച്ച ഓടിന് നേരെ താഴെയുള്ള കസേരയിൽ തന്നെയായിരുന്നു പണം അടങ്ങിയ ബാഗെന്നതും ഒച്ച കേട്ട് ഉണർന്ന് കതക് തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടിപ്പോയെന്നുമുള്ള മൊഴിയിൽ പോലീസിനു വലിയ സംശയം തോന്നി. കൂടാതെ തോട്ടി ഉപയോഗിച്ച് ബാഗ് എടുക്കാൻ കഴിയുമോ എന്ന കാര്യത്തിവും സംശയമുണ്ടായി. ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മ ചെറിയ വരുമാനത്തിൽ നിന്നം മിച്ചം പിടിച്ച് സ്വരൂപിച്ച തുക നഷ്ടമായ സംഭവമായതിനാൽ പോലീസ് അന്വേഷണം തുടർന്നു.

അതിനിടെ സ്റ്റേഷനിലേക്കു വിളിപ്പിച്ച വീട്ടമ്മ പണം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ബോധരഹിതയാകുകയും ചെയ്തതോടെ പോലീസിനും നിരാശയായി. എന്നാൽ സംശയങ്ങൾ വർധിച്ചതോടെ ഭർത്താവിനെയും ഭാര്യയെയും മാറ്റിയിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്.

ഭർത്താവ് പണം ധൂർത്തടിക്കാതിരിക്കാൻ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ വീട്ടമ്മ തന്നെ പണം നിക്ഷേപിച്ചിരുന്നു. അധികം ഉണ്ടായിരുന്ന പണം വീട്ടിലുണ്ടായിരുന്ന ഒരു പുസ്തകത്തിലും സൂക്ഷിച്ചു.

തുടർന്ന് പണം എവിടെയെന്ന ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാണ് മോഷണ നാടകം കളിച്ചത്. മോഷണ നാടകം വലിയ ആശങ്കയ്ക്ക് തന്നെ കാരണമായെങ്കിലും വീട്ടമ്മയുടെ സദുദ്ദേശം കണക്കിലെടുത്ത് ഭർത്താവിനെ ഉപദേശിച്ച പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. കുന്നിക്കോട് എസ്എച്ച്ഒ പിഐ മുബാറക്കാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.