കിച്ചാ സുദീപും അജയ് ദേവ്ഗണും ഉള്‍പ്പെട്ട ഹിന്ദി ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടുന്നത് കൊണ്ട് വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയുണ്ടെന്നും അവര്‍ അരക്ഷിതാവസ്ഥയിലാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

കെജിഎഫ് ഹിന്ദി ഡബ്ബിങ് ആദ്യം ദിവസം 50 കോടിയാണ് നേടിയത്. ഇനി വരാനുള്ള ഹിന്ദി സിനിമകളുടെ ആദ്യദിന വരുമാനം എത്രയാണെന്ന് നമുക്ക് നോക്കി കാണാം.

അതേസമയം, ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു.

കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.