ചരക്കുലോറിയെ മറികടക്കവെ ബൊലേറോ ഇടിച്ചിട്ട ബൈക്ക് തെറിച്ചു വീണത് ലോറിക്കടിയിലേയ്ക്ക്. ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥി അതിദാരുണമായി മരിച്ചു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പത്മകുമാർ(വേണു)-സിന്ധു ദമ്പതികളുടെ ഏക മകൻ വിശാലാണ് (19) മരിച്ചത്. ബൈക്കിനു പിറകിലിരുന്ന സഹപാഠി ആറ്റിങ്ങൽ ഫൈവ് റോസ് വില്ലയിൽ ഷാജുവിന്റെ മകൻ ആസിഫ് (19) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് ഇരുവരും. ദേശീയപാതയിൽ കോരാണി പതിനെട്ടാംമൈൽ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ലോറിയും ബൈക്കും പൂർണമായി കത്തിനശിച്ചു. വിശാലും ആസിഫും സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കുലോറിയെ ഓവർടേക്ക് ചെയ്ത് കയറുമ്പോൾ എതിരേ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു.
വിശാലിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റോഡിലേക്കു തെറിച്ചുവീണാണ് ആസിഫിന് പരിക്കേറ്റത്. ലോറിയുടെ മുൻ ചക്രത്തിൽ കുരുങ്ങി 10 മീറ്ററോളം ടാറിൽ ഉരഞ്ഞുനീങ്ങിയ ബൈക്കിൽനിന്ന് പെട്രോൾ ചോർന്നാണ് തീപിടുത്തമുണ്ടായത്. ബൈക്ക് ടാറിൽ ഉരസിയുണ്ടായ തീപ്പൊരിയിൽ നിന്ന് പെട്രോളിലേക്ക് തീവ്യാപിച്ച് ബൈക്കാണ് ആദ്യം കത്തിയത്.
പെട്ടെന്ന് ലോറിയിലേക്കും തീ പടർന്നു. തീ പടരുന്നതിനിടയിലാണ് ഡ്രൈവർ സുജിത് ലോറി നിറുത്തിയത്. താഴെയിറങ്ങുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. വിവരം അറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്‌സും പൊലീസും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ലോറിയിൽ സാനിറ്റൈസർ, മാസ്‌ക്, കോസ്മറ്റിക് ഐറ്റം എന്നിവയായിരുന്നു. ഇവയിലേക്കും തീ ആളിപ്പടർന്നു. അതേസമയം, ബൈക്കിൽ ഇടിച്ച ബൊലേറോ നിറുത്താതെ പോയി.
എംസി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശേരി പുതുപ്പറന്പിൽ മുഹമ്മദ് ഇസ്മയിൽ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പിൽ ശ്യാമള (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ശ്യാമളയുടെ ഭർത്താവ് ദാമോദരൻ (65), ശ്യാമളയുടെ സഹോദരൻ മുൻ കൗൺസിലർ അനിൽകുമാർ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 3.15 ഓടെ ആയിരുന്നു അപകടം.
വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭർത്താവ് ദാമോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയിൽവച്ച് എതിരേ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദുബായ്യിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപതുകാരിയായ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍നിന്ന് ഭര്‍ത്താവിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. ഒരു മകളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, ഭര്‍ത്താവ് മെഹ്നുവിന് ഒപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ ആയിരുന്നു റിഫയുടെ വ്‌ളോഗിലെ പ്രധാന വിഷയങ്ങള്‍. അതിനിടെ വ്‌ളോഗറുടെ അവസാന ഇൻസ്റ്റഗ്രാം സ്റ്റോറി കാണികളിൽ നൊമ്പരമുണർത്തിയിരുന്നു.
ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് റിഫ കാണപ്പെട്ടത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിഫയുടെ മരണത്തെ കുറിച്ച് സുഹൃത്ത് കൂടിയായ തൻസീർ കൂത്തുപ്പറമ്പ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. തൻസീറിന്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. റിഫയുടെയും മെഹ്നുവിന്റെയും അടുത്ത സുഹൃത്തായ തൻസീർ കൂത്തുപറമ്പും കുറിപ്പുമായെത്തിയിരുന്നു. റിഫയും മെഹ്‌നുവും ഒരു തരത്തിലും പ്രശ്ണം ഇല്ലെന്ന് റിഫയുടെ സഹോദരൻ സ്റ്റേഷനിൽ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ സാധാരണ പോലെ തന്നെ റിഫ പെരുമാറി അല്ലാതെ ഒരു പ്രശ്നമോ ഒന്നും ഇല്ലെന്നും മെഹ്‌നു മൊഴി നൽകി. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബോഡി കൊണ്ട് പോവുകയും 2 ദിവസത്തിൽ റിപ്പോർട്ട് വരുമെന്ന് അധികൃതർ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ നോക്കുക. ഈ പോസ്റ്റ് ഇവിടെ ഇടുന്നത് കുടുംബ പ്രശ്‌നം കാരണമാണ് മരിച്ചത് മെഹ്നസ് കാരണമാണ് ഇങ്ങനെ നിരവധി ഫേക്ക് ന്യൂസ് വരുന്നുണ്ട് അത്കൊണ്ട് തന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റ് രൂപത്തിൽ ഇടണം എന്ന് തോന്നിയെന്നായിരുന്നു തൻസീറിന്റെ കുറിപ്പ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി, ആത്മത്യ മരണം ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ന് പുലർച്ചെ 8 മണിയോടെ കൂടെ ആണ് റിസൾട്ട് വന്നത്. ഇന്ന് രാത്രിയോട് കൂടി മയ്യത്ത് നാട്ടിലേക്കു കൊണ്ട് വരും. ഇതിന് വേണ്ടി കെഎംസിസി ടീം.അഷ്‌റഫ്‌ക്ക താമരശ്ശേരി അവിടെ പേപ്പർ വർക്ക് ചെയ്യുന്നുണ്ട്.
മെഹ്നസ് അവിടെ റൂമിൽ തന്നെ ഉണ്ട്. മെഹ്നസ് ജയിൽ ആണെന്ന് ഉള്ള വാർത്തകൾ ഫേക്ക് ആണ്. നാളെ രാവിലെയോട് കൂടി നാട്ടിൽ മയ്യത് എത്തുമെന്നും തൻസീർ കുറിച്ചിരുന്നു.
സത്യാവസ്ഥ എന്താണെന്നും തൻസീർ പറയുന്നുണ്ട്. അതിങ്ങനെയാണ്. ‘ഭക്ഷണം കഴിക്കാൻ വേണ്ടി മെഹ്നാസ് കൂട്ടുകാരോടൊപ്പം പുറത്ത് പോയി, റിഫ ജോലി കഴിഞ്ഞ് അവിടെ നിന്നും കഴിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ശേഷം തന്റെ റൂമിൽ എത്തിയ മെഹ്നു കണ്ടത് തൂങ്ങി കിടക്കുന്ന റിഫയെ ആയിരുന്നു. ഒരു ഫ്ളാറ്റിൽ പാർട്ടിഷൻ ചെയ്ത 3 റൂമിൽ ഒരു റൂമിലായിരുന്നു താമസം.
റിഫയെ കണ്ട വെപ്രാളത്തിൽ വള്ളി അഴിച്ചു തട്ടിവിളിച്ചു അനക്കം കാണാത്തതിനെ തുടർന്ന് കൃത്രിമ ശ്വാസം കൊടുത്തു. പൾസ് ഉണ്ട് എന്ന് തോന്നിയപ്പോൾ ആൾക്കാർ നില വിളി കേട്ട് എത്തിയിരുന്നു.റൂമിന് അടുത്ത് ഒരു ആമ്പുലൻസ് കണ്ടെത്തിയപ്പോഴേക്കും റിഫ മരിക്കുകയും ചെയ്തിരുന്നു.
ഈ സമയം മെഹനുവും കൂടെ സുഹൃത്ത് ജംഷാദ് തന്നെ ഫോണിൽ വിളിച്ചു. നാട്ടിൽ റിഫയുടെയും മെഹുന്നയുടെയും വീട്ടിൽ കാര്യം അവതരിപ്പിക്കാൻ കാര്യങ്ങൾ സംസാരിച്ചു. വേണ്ട കാര്യങ്ങൾ ദുബായിൽ അവിടെ ചെയ്ത് കൊടുത്തു.
കുറിപ്പിന് താഴെ വിമർശനങ്ങളുമായി നിരവധി പേരുമെത്തുന്നുണ്ട്. നിലവാരമില്ലാത്ത ആൽബത്തിലെ കഥപോലെ കാണരുത് ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത് എന്നാണ് ചിലർ സങ്കടത്തോടെ പറയുന്നത്. വെറുതെ ഒരാൾ ആത്മഹത്യ ചെയ്യുമോ തക്കതായ എന്തോ കാരണമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ അറിയാമെന്നും ചിലർ പറയുന്നു.
ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. ഭാര്യയാണ് , ഒരു കുട്ടിയുടെ ഉമ്മയാണ്. ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , ഇൻസ്റ്റഗ്രാം സെലിബ്രറ്റിയാണ്, നല്ല റീച്ചുള്ള വ്ളോഗറാണ്. എന്നിട്ടും ഈ മരണത്തിനു പിന്നിലെ ദുരൂഹത ഇനിയും മറനീക്കി പുറത്ത് വരാൻ ഇനി വൈകരുതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
തിരുവനന്തപുരം: ഫോണ്‍വിളിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്റെ ഫോണ്‍വിളിയില്‍ സൗമ്യയ്ക്കുണ്ടായ സംശയവും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. ചൊവ്വാഴ്ച ദമ്പതിമാര്‍ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. രാത്രി 10.30-ഓടെ സൗമ്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഷിജു അടുക്കളയുടെ പുറത്തുനിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ഷിജുവിന്റെ ഫോണ്‍ സൗമ്യ ചോദിച്ചെങ്കിലും ഫോണ്‍ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഷിജുവിനെ പിന്നിലൂടെ എത്തിയ സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം.
അടുക്കളയുടെ സമീപത്തുണ്ടായിരുന്ന കല്ലും ടൈലും ഉപയോഗിച്ചാണ് സൗമ്യ ആക്രമണം നടത്തിയത്. തല്‍ക്ഷണം മരിച്ച ഷിജുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം തിരികെ ഉത്സവസ്ഥലത്ത് എത്തിയ സൗമ്യ, താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷിജുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത സൗമ്യയെ വിശദമായി ചോദ്യംചെയ്യാനായിട്ടില്ലെന്നും ഇവര്‍ മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്നും പോലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു.
പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രീംഹ്‌ളയും വ്യക്തമാക്കി.
അതിനിടെ, രക്ഷാദൗത്യത്തിന്റെ ഭാഗമായി വ്യോമസേനയുടെ സി-17 വിമാനം അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. യുക്രൈനുള്ള മരുന്നുകള്‍ അടക്കമുള്ള അവശ്യ സാധനങ്ങളമായാണ് വിമാനം പോയത്.
നിലവില്‍ എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേന വിമാനങ്ങള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ പേരെ അതിര്‍ത്തി നാടുകളില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയും.
അതേസമയം, കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.
മുംബൈ: കോളിളക്കം സൃഷ്ടിച്ച ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ തെളിവില്ലെന്ന് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായോ ലഹരിമരുന്ന് കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന്‍ ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നാണ് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ചില ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രണ്ടുമാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ എസ്.എന്‍. പ്രധാന് പ്രത്യേകസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണസംഘം നിയമോപദേശം തേടുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കൈവശം വെച്ചിട്ടില്ലെങ്കിലും ലഹരിമരുന്ന് ഉപയോഗിച്ചതിന് ആര്യന്‍ഖാനെതിരേ കുറ്റം ചുമത്താനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടുക.
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടക സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്.
സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് വീണ്ടും സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന ‘പടം തരും പണം’ പരിപാടിയിൽ പങ്കെടുത്ത് വാവ സുരേഷ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
ഇതുവരെ അധികമൊന്നും വാവ സുരേഷ് തുറന്നുപറയാത്ത തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒടുവിൽ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. പതിമൂന്ന് വർഷം മുമ്പ് താൻ കല്യാണം കഴിച്ചിരുന്നതായും പിന്നീട് തന്റെ താൽപര്യപ്രകാര തന്നെ വിവാഹമോചനം തേടിയെന്നും വാവ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വർഷം മുൻപ്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസിൽ ഉൾകൊള്ളാനോ സാധിക്കാത്തത് കൊണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. അവർക്ക് കുഴപ്പമുണ്ടെന്ന് ഞാൻ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടിൽ നിന്ന് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുൾ ടൈം യാത്രകൾ തന്നെയായിരുന്നു.’
‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂർണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോൾ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു’- വാവ സുരേഷ് പറയുന്നു.
എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പരിപാടിയിൽ തുറന്നു പറഞ്ഞു.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇതിനിടെ വാവ സുരേഷ് വെളിപ്പെടുത്തി. ‘എന്നും രാവിലെ ഒരു പെൺകുട്ടിയ്ക്ക് റോസാപ്പൂ നൽകുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകൾ ഞാൻ കൊടുത്തു. പൂവ് കൊടുക്കുമ്പോൾ ചിരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് അവൾ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോൾ ഭർത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുൻപ് കുടുംബത്തോടൊപ്പം എന്നെ കാണാൻ വന്നിരുന്നു’ – സുരേഷ് പറഞ്ഞുനിർത്തി.
അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി.
തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പലതവണ വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്‌തെന്നാണ് പരാതി. ഗസ്റ്റ് ലക്ചറായി എത്തിയ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു.
ഇക്കാര്യം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീടാണ് പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാമെന്ന് പറഞ്ഞ് സുനിൽ കുമാറെന്ന അധ്യാപകൻ സൗഹൃദം സ്ഥാപിച്ചത്. ഈ പരിചയം മുതലെടുത്ത് പിന്നീട് ഇയാൾ പെൺകുട്ടിയെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് കോളേജ് അധികൃതരോട് പെൺകുട്ടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പെൺകുട്ടി ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പരാതിപ്പെട്ടപ്പോൾ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും സഹപാഠികൾ ആരോപിക്കുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനിടെയാണ് പോലീസ് കേസെടുത്തത്.
ആരോപണവിധേയനായ അധ്യാപകൻ പലപ്പോഴും മദ്യപിച്ചെത്താറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല തലപ്പത്തു നിന്ന് നിർദ്ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.
വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന്റെ അഭിപ്രായം. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനിച്ചു.
സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആക്ഷേപങ്ങളുയര്‍ന്നു. എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാം (33) ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.
കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന് തോന്നിയിരുന്നു. പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ. നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.
വാഹനത്തില്‍ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിനാണ് വിവരം ലഭിക്കുന്നത്. ഡാന്‍സാഫില്‍നിന്ന് വണ്ടന്‍മേട് പോലീസിലും വിവരം എത്തി. തുടര്‍ന്ന് ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും പുറ്റടിയില്‍ എത്തി കാത്തിരുന്നു. രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സി.ഐ. നവാസിന് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി വരുന്ന റൂട്ടില്‍ തന്നെ സി.ഐ.യും ആ സമയത്തുണ്ടായിരുന്നു. ഇതോടെ സൈക്കിളില്‍ തന്നെ സി.ഐ.യും പുറ്റടിയിലെത്തി.
ഇരുചക്രവാഹനത്തില്‍ വന്ന സുനില്‍ വര്‍ഗീസിനെയും സുഹൃത്തിനെയും പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തില്‍നിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനില്‍ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഇയാള്‍, പോലീസിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് സി.ഐ.യ്ക്ക് തോന്നിയിരുന്നു.
‘എം.ഡി.എം.എ പോലെയുള്ള ലഹരിമരുന്ന് വണ്ടന്‍മേട് പോലുള്ള ഉള്‍പ്രദേശത്ത് എത്തിച്ച് വില്പന നടത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അയാളുടെ പെരുമാറ്റം കണ്ടാല്‍തന്നെ ഒരു പാവം മനുഷ്യനാണെന്നും ബോധ്യമാകും. കൃഷിപ്പണി ചെയ്യുന്ന സുനില്‍ ജോലിക്ക് പോവുകയാണെന്നും മനസിലായി. വാഹനത്തില്‍ ചോറും കുടിവെള്ളവും ഒക്കെ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് ഒരു 59-കാരനും. എന്തായാലും സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനായിരുന്നു ആദ്യതീരുമാനം’, സി.ഐ. നവാസ് പറഞ്ഞു.
പക്ഷേ, ആദ്യഘട്ട ചോദ്യംചെയ്യലിലും സുനിലില്‍നിന്ന് പോലീസിന് യാതൊരുവിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേറെ ഫോണുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരന്വേഷണത്തിലും മയക്കുമരുന്ന് വില്പനയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല.
കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാല്‍ പള്ളിയും ബൈബിള്‍ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ സി.ഐ.ക്കെതിരേ ആരോപണങ്ങളുയര്‍ന്നു. മേലുദ്യോഗസ്ഥരില്‍നിന്നടക്കം വലിയ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ സുനില്‍ അല്ല പ്രതിയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്ന സി.ഐ. നവാസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ അന്വേഷണത്തിന് മേലുദ്യോഗസ്ഥരും പിന്തുണച്ചു.
‘സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെയും സുഹൃത്തിനെയും മൂന്നുദിവസവും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ സമ്മര്‍ദ്ദമുണ്ടായി. പിടികൂടിയ മയക്കുമരുന്ന് ചെറിയ അളവാണെങ്കിലും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. അത്തരമൊരു കേസില്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടത് വലിയ ആക്ഷേപത്തിനിടയാക്കി. എന്തുകൊണ്ടാണ് പ്രതിയെ വിട്ടതെന്ന് ചോദ്യമുയര്‍ന്നു, സമ്മര്‍ദങ്ങളുണ്ടായി.
പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ അന്വേഷണത്തില്‍ അയാള്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും മറുപടി നല്‍കി. രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി.പക്ഷേ, എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്’, സി.ഐ. നവാസ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.
മയക്കുരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാറുള്ളത്. എന്നാല്‍ വണ്ടന്‍മേട്ടിലെ കേസില്‍ വിവരം നല്‍കിയത് ശരിയാണെങ്കിലും മയക്കുമരുന്ന് വില്പനയുടെ മറ്റുതെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നത്.
അന്വേഷണത്തില്‍ വെല്ലുവിളിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത ആളല്ല യഥാര്‍ഥ പ്രതിയെന്നും അന്വേഷണസംഘം ഡാന്‍സാഫില്‍ വിവരം നല്‍കിയ ആളെ അറിയിച്ചു. ഇയാള്‍ വഴി രഹസ്യവിവരം എത്തിയ രണ്ടാമത്തെ ആളിലേക്കും അവിടെനിന്ന് വിവരത്തിന്റെ ഉറവിടമായ ഷാനവാസ് എന്നയാളിലേക്കും അന്വേഷണം എത്തി.
ഇന്റര്‍നെറ്റ് കോളിലൂടെ രഹസ്യവിവരം നല്‍കിയതും വാഹനത്തില്‍ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരില്‍നിന്നാണെന്നത് തുടക്കത്തിലേ സംശയമുണര്‍ത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നല്‍കിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.
ഇതേസമയം, ഷാനവാസിന്റെ ഫോണ്‍വിവരങ്ങള്‍ സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് ശേഖരിച്ചിരുന്നു. ഷാനവാസിന്റെ ഫോണില്‍നിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് സംഘം സൗമ്യയുടെ മുന്നില്‍ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.
ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാന്‍ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിര്‍ബന്ധം പിടിച്ചു. അതിനായി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്നാണ് വിനോദും സൗമ്യയും ചേര്‍ന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുതുടങ്ങിയത്.
സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങള്‍ സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലില്‍വെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.
മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിന്‍ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടര്‍ന്ന് സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനല്‍കി. ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞു. തുടര്‍ന്ന് ഈ റൂട്ടും മറ്റുവിവരങ്ങളും ഷാനവാസ് ഫോണില്‍ റെക്കോഡ് ചെയ്യുകയും അത് പോലീസിന് രഹസ്യവിവരമായി കൈമാറുകയുമായിരുന്നു.
വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും സൈബര്‍സെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ശേഷം കാമുകനായ വിനോദ് ജോലിസ്ഥലമായ സൗദ്യ അറേബ്യയിലേക്ക് തിരികെ മടങ്ങിയിരുന്നു. കേസില്‍ പ്രതിയായ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, പ്രതി നാട്ടിലെത്തി കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.
സൗമ്യയെയും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്തശേഷം സുനില്‍ വര്‍ഗീസ് സി.ഐ.യെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലും സന്തോഷവുമെല്ലാം സുനിലിന്റെ മുഖത്ത് കാണാനായെന്നും സി.ഐ. പറഞ്ഞു.
കള്ളക്കേസുകളും അതിലുണ്ടാകുന്ന സമ്മര്‍ദങ്ങളും സി.ഐ. നവാസ് നേരത്തെയും അനുഭവിച്ചതാണ്. പലസാഹചര്യത്തിലും നിരവധി സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ഒരു സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. അതിന്‍റെ പ്രയാസങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.
നേരത്തെ മധ്യകേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ ഒരു കൊലക്കേസിലും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു. കൊലക്കേസിലെ കൂട്ടുപ്രതിയാണെന്ന് കരുതുന്ന ഒരു യുവാവിനെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ നിരപരാധിയാണെന്നും കുറ്റംചെയ്തിട്ടില്ലെന്നും നവാസിന് ബോധ്യമായി. നാലുദിവസത്തോളമാണ് യുവാവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. അവസാനം യുവാവിനെ വിട്ടയക്കുകയും ചെയ്തു.
ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.ഐ.യായിരിക്കെ ആ യുവാവ് നവാസിനെ നേരില്‍കാണാനെത്തി. ‘സി.ഐ.യെ കണ്ടിട്ടേ പോകൂ എന്നുപറഞ്ഞാണ് ഒരു യുവാവ് അന്ന് സ്റ്റേഷനില്‍വന്നത്. കണ്ടയുടന്‍ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അന്ന് കേസില്‍ പിടിച്ച് വിട്ടയച്ച ആളാണെന്ന് പറഞ്ഞു. എല്ലാവരും സംശയിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നത് സാറിന് മാത്രമാണെന്നും ഇപ്പോള്‍ കേരള പോലീസില്‍ എസ്.ഐ. ട്രെയിനിയായി ചേരാനിരിക്കുകയാണെന്നും ആ സന്തോഷം സാറുമായി പങ്കിടാനാണ് വന്നതെന്നും പറഞ്ഞു. സാര്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ഒരു കേസിലെ പ്രതിയായേനെ എന്നും പറഞ്ഞു. ഒരു പൊതിയില്‍ ഈന്തപ്പഴവുമായാണ് ആ യുവാവ് വന്നത്. റംസാനായതിനാല്‍ ഇതുകൊണ്ട് നോമ്പുതുറക്കണമെന്നും അവന്‍ പറഞ്ഞു’, സി.ഐ. നവാസ് അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.
അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് നവാസ് അറിയപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പാരലല്‍ കോളേജ് അധ്യാപകനായി ജോലിചെയ്തതിന് ശേഷമാണ് നവാസ് പോലീസ് സേനയിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ രണ്ടുവര്‍ഷമായി വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.