ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഇന്നിംഗ്സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്.
അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. 10 വിക്കറ്റ് ക്ലബ്ബിലേക്ക് അജാസിന് സ്വാഗതമെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. അജാസ് നന്നായി ബൗൾ ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനങ്ങളിൽ പത്തുവിക്കറ്റ് നേട്ടം കൈവരിക്കുന്നത് മികവാണെന്നും കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്.
ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ അർധ സെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അക്ഷർ 52 റണ്‍സ് നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15/2 എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ ടോം ലാതം (10), വിൽ യംഗ് (4) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകൾ പേസർ മുഹമ്മദ് സിറാജാണ് നേടിയത്.
കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്. <br> <br> വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്.
തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല.
പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയോരത്ത് ഇറങ്ങിയ നേരത്തില്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വണ്ടി മറ്റു രണ്ടുവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഈ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുക്കവെയായിരുന്നു അപകടം. അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടാകാതിരുന്നത് വലിയൊരു അപകടത്തില്‍ നിന്നും കരകയറാനായി. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.
ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.
ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.
പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.
ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.
പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.
ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.
അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി.
ഭാര്യയുടെ പിറന്നാൾ സമ്മാനം കാണാൻ പോലും കാണാൻ കഴിയാത്തെ യാത്രയായ സന്ദീപിന്റെ വേർപാട് എല്ലാവരെയും കണ്ണീരണിയിച്ചു. ശനിയാഴ്ചയായിരുന്നു സന്ദീപിന്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സന്ദീപിന് സർപ്രൈസ് സമ്മാനമായി ചുവന്ന ഷർട്ട് സുനിത കരുതിവെച്ചിരുന്നു. എന്നാൽ നേരിട്ട് നൽകാൻ കഴിയാത്ത സമ്മാനം അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയതമന് നൽകിയാണ് സുനിത സന്ദീപിനെ യാത്രയാക്കിയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സി.പി.ഐ.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ.ൻ ബാലഗോപാൽ, വി.എൻ വാസവൻ, സജി ചെറിയാൻ, വീണ ജോർജ്, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.
സന്ദീപ് കുമാറിന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അടക്കം നാലെ പേരെയും പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ് മുഖ്യപ്രതി ജിഷ്ണു രഘു. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കര്‍ഷകര്‍. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ വച്ചാണ് കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ കര്‍ഷകര്‍ നടിയുടെ കാര്‍ തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ നടി വിമര്‍ശിച്ചിരുന്നു.
ഇതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ നടപടി. കര്‍ഷകര്‍ കാറ് തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ തന്നെ വളഞ്ഞ്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.
”ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിക്കുകയാണ്. എന്നോടൊപ്പം സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.”
”ഇവിടുത്തെ സാഹചര്യം അവിശ്വസനീയമാണ്. ഞാന്‍ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഇങ്ങനെ പെരുമാറുന്നത്?” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. പ്രതിഷേധ സംഘത്തിലെ സ്ത്രീകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കങ്കണയെ പോകാന്‍ അനുവദിച്ചത്.
പഞ്ചാബ് പൊലീസും സിആര്‍പിഎഫും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇവര്‍ക്കു നന്ദി പറയുന്നതായും കങ്കണ പറഞ്ഞു.
പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ പൂഞ്ഞാർ സ്വദേശികളായി രണ്ട് പേർ അറസ്റ്റിൽ. ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.
തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന റിൻസിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കർണാടകയിലെത്തിയ 10 യാത്രികരെ കുറിച്ച് വിവരമില്ലെന്ന് ബംഗളൂരു മുൻസിപ്പൽ കോപറേഷൻ. ബംഗളൂരുവിൽ വിമാനമിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരെയാണ് കാണാതായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിവരമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
രാജ്യത്ത് ആദ്യമായി കർണാടകയിലാണ് രണ്ടുപേർക്ക് കോവിഡ്-19 വകഭേദമായ ഒമിക്രോൺ (omicron)(ബി 1.1.529) സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വിദേശി യാത്രക്കാർക്ക് കർശന നിരീക്ഷണം ഏർപ്പാടാക്കിയത്.
ബംഗളൂരുവിലെത്തിയ വിദേശികളുടെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടർ പ്രക്രിയ ആണെന്നും ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലെങ്കിൽ അവരെ കണ്ടെത്താൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഒമിക്രോൺ സ്ഥിരീകരിച്ച 66-ഉം 46-ഉം പ്രായക്കാരായ രോഗികൾക്ക് രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. വൈറസ് വകഭേദം കണ്ടെത്തിയ നാൽപത്തിയാറുകാരൻ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. ഇയാൾ കോവിഡ് ഭേദമായി വിദേശത്തേക്ക് പോയി.
കോഴിക്കോടും ഒമിക്രോൺ (omicron) ജാഗ്രത. കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തിയ 46 കാരനാണ് രോഗലക്ഷണങ്ങളുള്ളതായി സംശയിക്കുന്നത്. ഇയാൾ കോവിഡ് പോസിറ്റീവാണ്. മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരേയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വിശദപരിശോദനകൾക്കായി ഇയാളുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 21നാണ് ഇയാൾ യുകെയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്.
ഇയാളുടെ സമ്പർക്കത്തിൽ നാല് ജില്ലകളിലുള്ളവരും ഉൾപ്പെടും. വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. പട്ടിക മറ്റു ജില്ലകളിലേക്കും അയച്ചു കഴിഞ്ഞതായി ഡിഎംഒ ഡോ.ഉമറുൽ ഫാറൂഖ് അറിയിച്ചു. നിലവിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യ. ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ സെപ്റ്റംബര്‍ 18ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേരളം ഒന്നടങ്കം പറഞ്ഞത് പ്രതിയായ കിരണിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ്.
ദുരന്തം നടന്ന് അഞ്ചാം മാസം എംവിഡി ഉദ്യോഗസ്ഥനായിരുന്ന കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈയാഴ്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ നിര്‍ണായക വഴിത്തിരിവ് പുറത്തുവരുന്നത്.
വിസ്മയയുടേത് കൊലപാതകമാണെന്നാരോപിച്ച് വിസ്മയയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തെളിവായി മര്‍ദ്ദന ദൃശ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും പുറത്തു വിട്ടു. ശാസ്താംകോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ, കുറ്റപത്രവും, അനുബന്ധ രേഖകളും പരിശോധിക്കുമ്പോഴാണ് ഇതുവരെ പുറത്തുവരാത്ത പലതും ശ്രദ്ധയില്‍പ്പെടുന്നത്.
മരണം കൊലപാതകമല്ല, ആത്മഹത്യ എന്ന് തെളിഞ്ഞുകഴിഞ്ഞു. വിസ്മയയെ കിരണ്‍കുമാര്‍ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് വരുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ കൊല്ലത്തെ സി.പ്രതാപ ചന്ദ്രന്‍ പിള്ളയാണ്.
വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ആരാണ് എന്നതാണ് കേസില്‍ പ്രധാനപ്പെട്ട വിഷയം. വിസ്മയയുടെ മാതാപിതാക്കള്‍ക്കും സഹോദരനും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? പ്രതാപ ചന്ദ്രന്‍ പിള്ളയുടെ അന്വേഷണം ആ വഴിക്കാണ്. അതില്‍ ഒന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ മൊഴിയാണ്.
അതേസമയം, പ്രതിഭാഗത്തിന്റെ കണ്ടെത്തലുകളാണ് ഇപ്പോള്‍ ഞെട്ടിയ്ക്കുന്നത്. വിനയായിരിക്കുന്നത് വിസ്മയയുടെ സഹോദരന്റെ മൊഴിയാണ്. വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങള്‍ പലതും തെറ്റാണ് എന്നതാണ് പ്രതിഭാഗത്തിന്റെ തുറുപ്പുചീറ്റ്.
വിസ്മയ, കിരണ്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി എന്നതിന് തെളിവായി വീട്ടുകാര്‍ പുറത്തുവിട്ട ചില ചിത്രങ്ങളെ കുറിച്ചാണ് സംശയം ഉയരുന്നത്. കേരളത്തിലെ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കിരണ്‍ കുമാറിന് എതിരായി കാട്ടിയ വിസ്മയയുടെ മുഖത്തെയും കൈകളിലെയും ഒക്കെ മുറിവുകള്‍ക്ക് കാരണക്കാരന്‍ കിരണല്ല എന്നാണ് വിജിത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
‘മാളു അവളുടെ വിവാഹത്തിന് മുമ്പ് ഒരുദിവസം, അവളുടെ ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കും, പിന്നെ എന്നേ ഒരു കാര്യമേ അല്ല എന്നുപറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കായി തമാശയ്ക്ക് പിടിവലി കൂടി. ഞങ്ങള്‍ രണ്ടുപേരും മറിഞ്ഞുവീണു. എന്റെ കൈ തട്ടി ഗ്ലാസ് ഉടഞ്ഞു. എനിക്ക് നല്ല വേദന ഉണ്ടായത് കാരണം ഞാന്‍ അവളോട് മിണ്ടാതെ പോയി വഴക്കിട്ടിരുന്നു. ആ ദിവസം മാളുവാണ് രേവതിയോട് എനിക്ക് പരിക്ക് പറ്റിയതില്‍ വിഷമം ഉണ്ടെന്നും മറിഞ്ഞ് വീണ് അവള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞത്. പിറ്റേ ദിവസം തന്നെ അവള്‍ വന്ന് സാധാരണ പോലെ ഇടപഴകുകയും ചെയ്തു.
രേവതിക്ക് അന്ന് മാളു അയച്ചുകൊടുത്തിരുന്ന ഫോട്ടോകള്‍ കൂടി രേവതിയുടെ മൊബൈലില്‍ കിടന്നത് കൂടിയാണ് പത്രക്കാരുടെ ആവശ്യപ്രകാരം നല്‍കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. മാളു മരിച്ച ദിവസം രാവിലെ പത്രക്കാര്‍ പരിക്ക് പറ്റിയ ചിത്രങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കുകയും, രേവതി അയച്ച് തന്നത് ഞാന്‍ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴാണ് എനിക്ക് ആ ചിത്രങ്ങള്‍ മാളുവിന്റെ വിവാഹത്തിന് മുമ്പുള്ളതാണ് എന്ന് മനസ്സിലായത്.
അതായത്, കിരണ്‍ കുമാറിന്റെ മര്‍ദ്ദനത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വന്നത് യഥാര്‍ഥത്തില്‍ വിസ്മയയുടെ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. പരിക്ക് സഹോദരനുമായി ഉണ്ടായ വഴക്കിന്റേതുമാണ്.
കേസിലെ വിചാരണ ആരംഭിക്കുമ്പോള്‍ ഈ മൊഴിയും ഏറെ പ്രധാനപ്പെട്ടതാണ്.
മന്നം ആയൂര്‍വ്വേദ കോര്‍പ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയയുടെയും കിരണ്‍ കുമാറിന്റെയും വിവാഹം 2020 മാര്‍ച്ചിലായിരുന്നു. 28കാരനായ കിരണ്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയുമായി വഴക്ക് തുടങ്ങി. ഇരുവരും തമ്മിലുള്ള വഴക്ക് കൈവിട്ടതോടെയാണ് വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.