മാവേലി എക്‌സ്പ്രസിലെ യാത്രികനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് പങ്കു വച്ച കേരളാ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രശസ്ത അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത്.കഴിഞ്ഞ ദിവസം കേരള പോലീസിന്‍റെ ഫെയിസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.

എടാ പോടാ എന്നു വിളിക്കുന്ന പോലീസിനെ എന്താടാ എന്ന് തിരിച്ചു വിളിക്കണമെന്ന് പറഞ്ഞത് അങ്ങനെ വിളിക്കാനല്ല മറിച്ച് അധികാര ദുര്‍വിനിയോഗം എന്നത് ഒരാള്‍ക്ക് മാത്രം പറ്റുന്ന കാര്യമല്ല എന്നു ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ആണെന്ന് അദ്ദേഹം പറയുന്നു. പോലീസ് അത്തരത്തില്‍ വിളിച്ചത് തെറ്റാണെന്നും ജനങ്ങളോട് മര്യാദയോടെ പെരുമാറണം എന്നും ഹൈക്കോടതി ഉത്തരവിടുകയും DGP അത് അനുസരിച്ചു സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇടിക്കുമെന്നു പറയുന്ന ഊള സിനിമാ ഡയലോഗ് മീം തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്ത കേരളാ പോലീസ് അവരുടെ നിലവാരം വ്യക്തമാക്കിയെന്നു അദ്ദേഹം വിമര്‍ശിക്കുന്നു.

എടോ ഡീജീപ്പീ, ജനത്തെ തല്ലിയാല്‍ ജനം നിന്നെയൊക്കെ തിരിച്ചും തല്ലും, ചിലപ്പോള്‍ റോട്ടിലിട്ടു തല്ലും, അതിനു പറ്റിയില്ലെങ്കില്‍ കല്ലെറിയും. ചവിട്ടിയാല്‍ തിരിച്ചു ചവിട്ടി അടിനാഭി കലക്കും, ഇനീ അതും പറ്റിയില്ലെങ്കില്‍ ഇരുട്ടടി അടിക്കും… അങ്ങനെ ജനം തീരുമാനിച്ചു കഴിഞ്ഞാല്‍ ഈ സേന മുഴുവന്‍ മതിയാവില്ല ക്രമസമാധാനം തിരികെ കൊണ്ടുവരാനെന്നും അദ്ദേഹം പോലീസ് സേനക്ക് മുന്നറിയിപ്പ് നല്‍കുന്നു.

സേന നിയമം കയ്യിലെടുക്കുന്ന അവസ്ഥ വന്നാല്‍, ജനം പോലീസിനെ അനുസരിക്കുന്നത് നിര്‍ത്തും. പോലീസ് സേനയുടെ കയ്യിലുള്ള അധികാരം കണ്ടിട്ടോ മസില്‍ പവര്‍ കണ്ടിട്ടോ അല്ല ജനം ബഹുമാനികുന്നത്, നിയമവ്യവസ്ഥയുടെ കാവലാളിന്റെ യൂണിഫോമിനോടുള്ള ബഹുമാനമാണ്. ആ ബഹുമാനവും വിശ്വാസവും കളഞ്ഞാല്‍ നാട്ടിലെ നിയമവ്യവസ്ഥ തകരാന്‍ അധികം സമയം വേണ്ട. അദ്ദേഹം കുറിച്ചു.

അതുകൊണ്ട് ഇടിയോ തൊഴിയോ ഒന്നും തന്നെ പൊലീസിന് മാത്രം പറ്റുന്ന കാര്യമാണെന്ന് ആരും തെറ്റിധരിക്കരുതെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.ഇതൊക്കെ പോലീസ് സേനയോട് പറയേണ്ടത് ഈ നാട്ടിലെ ആഭ്യന്തര മന്ത്രിയാണ്. എന്നാല്‍ അദ്ദേഹമത് ചെയ്യാത്തത് കൊണ്ടാണ് ജനത്തിന് ഈ ഭാഷയില്‍ പറയേണ്ടി വരുന്നതെന്ന് ഹരീഷ് വാസുദേവന്‍‌ പറയുന്നു.

ഇങ്ങോട്ട് തരുന്നതു മാത്രമേ അങ്ങോട്ടും കിട്ടൂ. പ്രതിയെ ഇടിക്കുന്നതിന് പൊലീസിന് ആരും അധികാരം തന്നിട്ടില്ല. ഊള സിനിമാ മീം ഇട്ടു വളിച്ച കോമഡി ഉണ്ടാക്കാനല്ല സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ടു ഫേസ്‌ബുക്ക് പേജ് മാനേജ് ചെയ്യുന്നത്. അതില്‍ വരുന്ന ഉള്ളടക്കത്തിന് മറുപടി പറയാന്‍ നാട്ടിലെ ആഭ്യന്തരമന്ത്രിക്ക് ജനങ്ങളോടും ഭരിക്കുന്ന മുന്നണിയോടും അക്കൗണ്ടബിലിറ്റി ഉണ്ട്. നിയമത്തെ അട്ടിമറിക്കുന്ന കേരളാ പോലീസ് ആക്ടിന്റെ ലംഘനമായ പോസ്റ്റുകള്‍ വരുന്നത് പലപ്പോഴായി കാണുന്നു.

എന്നാല്‍ ആ പോസ്റ്റ് നീക്കം ചെയ്തെങ്കില്‍ നല്ലത്. അത് അപ്രൂവ് ചെയ്തത് മനോജ് എബ്രഹാം ആണങ്കില്‍ അയാളെ ട്രെയിനിങ്ങിന് വിടണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. ഈ തെറ്റു ആവര്‍ത്തിക്കില്ല എന്ന സ്ഥിതി ഉണ്ടാക്കണം. മുഖ്യമന്ത്രി പിണറായി വിജയനു കേരളാ പോലീസിനെ തിരുത്താന്‍ പറ്റില്ലെങ്കില്‍, തിരുത്തിക്കാന്‍ ജനാധിപത്യത്തില്‍ മറ്റ് വഴികളുണ്ട്. അത് ചെയ്യുക തന്നെ ചെയ്യും. ഏതായാലും പോലീസ് രാജിന്റെ കീഴില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം കുറിച്ചു.