India

പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ നീക്കം . ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ പിടികൂടിയത്. ശബരിമല ദ്വാരപാലക പ്രതിമകളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാമത്തെ പ്രതിയാണ് അദ്ദേഹം. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.

മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കേസിലെ ഗൂഢാലോചനയും സ്വർണപ്പാളി എവിടെ പോയെന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു. ദേവസ്വം ബോർഡിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബാബുവിന്റെ പങ്ക് അന്വേഷിക്കാൻ സംഘം പ്രത്യേക താൽപര്യം കാണിക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിലാണ് മുരാരി ബാബുവിന് എതിരെ കുറ്റാരോപണം. എന്നാൽ, ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താൻ നൽകിയ റിപ്പോർട്ട് പ്രാഥമികതലത്തിലേതാണെന്നും അന്തിമ അനുമതി നൽകിയത് മേൽ അധികാരികളാണെന്നും ബാബു പറഞ്ഞു.

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നിർമാതാവും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ വ്യക്തമാക്കി. സിനിമ ആദ്യം തന്നെ ഒറ്റഭാഗമായി ഇറക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, . സംവിധായകൻ പറഞ്ഞ കഥയോട് മോഹൻലാൽ പത്തുമിനിറ്റിനുള്ളിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ചില മാറ്റങ്ങൾ അറിഞ്ഞോ അറിയാതെയോ കഥയിൽ വന്നതായി ഷിബു ബേബി ജോൺ പറഞ്ഞു.

“പല പ്രതിസന്ധികളും തടസ്സങ്ങളും മൂലമായിരിക്കാം കഥയിൽ മാറ്റങ്ങൾ വന്നത്. അതിനാൽ ആരെയും കുറ്റപ്പെടുത്താനില്ല. ആ ഘട്ടത്തിലാണ് ചിത്രം രണ്ടു ഭാഗമാക്കാമെന്ന അഭിപ്രായം ഉയർന്നത്. പക്ഷേ, ഞാനും മോഹൻലാലും അതിനോട് വിയോജിച്ചു. രണ്ടുഭാഗമായി ഇറക്കാമെന്ന അഭിപ്രായം വന്നെങ്കിലും അതുപോലൊരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾ കരുതിയതാണ്. പിന്നീടുണ്ടായ ചില പ്രശ്നങ്ങൾ മൂലം കഥയുടെ ദിശ മാറി, അവസാനത്തിൽ രണ്ടാം ഭാഗത്തേക്ക് വഴിമാറിയതാണ്,” അദ്ദേഹം വിശദീകരിച്ചു.

ചിത്രം പ്രതീക്ഷിച്ചത്ര ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ‘മലൈക്കോട്ടൈ വാലിബൻ’ പരാജയമായില്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. “ചിത്രം നല്ലതായിരുന്നു, മോശമല്ല. പക്ഷേ പ്രതീക്ഷകൾ വാനോളം ആയിരുന്നു. അതാണ് പ്രധാനമായും പ്രതികരണത്തെ ബാധിച്ചത്. രണ്ടാം ഭാഗത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് പദ്ധതിയില്ല. സിനിമയുടെ ഫൈനൽ പ്രൊഡക്റ്റിൽ ഞങ്ങൾ സന്തുഷ്ടരാണ്,” എന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരിച്ച പ്രിയയും ഭർത്താവ് വിജിനും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്ര എന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നീട് ഇവർ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രിയയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർക്കും ഒരേ ഷിഫ്റ്റ്; കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 സമയം നിർബന്ധം. ഉത്തരവിറക്കി തൊഴിൽ വകുപ്പ് നേഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും ഒരേ ഷിഫ്റ്റ് ക്രമം നിർബന്ധമായിരിക്കും. കിടക്കകളുടെ എണ്ണം നോക്കാതെ 6–6–12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന സർക്കാർ ഉത്തരവാണ് ഇതിലൂടെ വന്നത്. ഇതുവരെ 100 കിടക്കയിലധികമുള്ള ആശുപത്രികളിലാണ് ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതോടെ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നേഴ്സുമാർക്ക് ഒരേ ജോലിസമയം ഉറപ്പായി.

നേഴ്സുമാരുടെ സമരത്തെ തുടർന്ന് 2012ൽ മുൻ ജോയിന്റ് ലേബർ കമ്മീഷണർ വി.വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരം 100 കിടക്കയിലധികമുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ആദ്യം ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയത്. എന്നാൽ അടുത്തിടെ വ്യവസായബന്ധ സമിതിയുടെ യോഗത്തിൽ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഈ സംവിധാനം എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചു. ലേബർ കമ്മീഷണറുടെ ശുപാർശ അനുസരിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.

ഉത്തരവനുസരിച്ച് അസമയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിശ്രമമുറി ഒരുക്കാനും അധികസമയം ജോലിചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് നൽകാനും ആശുപത്രികൾ ബാധ്യസ്ഥരാണ്. മാസത്തിൽ 208 മണിക്കൂറിലധികം ജോലി ചെയ്യുന്നവർക്ക് മാത്രമാണ് ഓവർടൈം അലവൻസ് ലഭിക്കുക. നേഴ്സുമാരുടെ മിനിമം വേജസ് സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നതിനാൽ അലവൻസ് തുക സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ തൊഴിൽനിബന്ധനകൾ ഏകീകരിക്കുന്നതിൽ ഈ ഉത്തരവ് ചരിത്രപരമായ മാറ്റമായി കണക്കാക്കപ്പെടുന്നു.

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടവേര കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനം പൂർണ്ണമായും കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കൽപ്പറ്റയിൽ നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് താൽക്കാലികമായി തടസപ്പെട്ട ഗതാഗതം പിന്നീട് സാധാരണ നിലയിലായി.

കാസർഗോഡ് ജില്ലയിലെ കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി.പി. ഖാലിദ് (59) ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പിരിവിനെന്നു പറഞ്ഞാണ് ഖാലിദ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ പെൺകുട്ടി മാത്രം ഉണ്ടായിരുന്നതിനാൽ അവളെ കയറിപ്പിടിക്കാൻ ഇയാൾ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് വീടിനടുത്തുണ്ടായിരുന്ന ഉമ്മയും അയൽവാസികളും ഓടിയെത്തി, പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൊവ്വാഴ്ച വൈകീട്ട് 6.20-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10-ന് നടയടയ്ക്കും.

രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.

തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറില്‍ 11-ന് പമ്പയിലെത്തും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. എറണാകുളത്ത് കിഴക്കൻ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

കണ്ണൂരിന്റെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയിൽ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. ആളുകൾ മതിലിന് സമീപമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയിൽ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. നിലവിൽ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാൻ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമായി പെയ്യുകയാണെങ്കിൽ, മുൻപ് വെള്ളത്തിൽ മുങ്ങിപ്പോയ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.

തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടർന്ന് തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനിൽ സമീപത്തുള്ള തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കൊന്നും അതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോമി ജോസിന്റെ പിതാവ് ഭരണങ്ങാനം എടപ്പാടി വ്യാളിപ്ലാക്കൽ (പീടികയിൽ) ജോസ് മാത്യു (ബേബിച്ചൻ – 67) നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ജോസ് മാത്യുവിൻറെ മാതാവ് മേരിക്കുട്ടി മാത്യു നിര്യാതയായത് . ജോസ് മാത്യുവിന്റെയും മാതാവ് മേരിക്കുട്ടി മാത്യുവിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

ഭാര്യ ജോളി ജോസഫ് ചിമ്പേരി കുര്യൻന്താനത്ത് കുടുംബാംഗമാണ്.

മക്കൾ: ജോമി ജോസ് ( യുകെ), ജോബിൻ ജോസ്.
മരുമക്കൾ: ആൻസ് (യുകെ), ഡോണിയ ജോബിൻ.

ജോമി ജോസിന്റെ പിതാവിൻെറയും പിതൃമാതാവിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved