തൃശൂര്‍ തിരുവില്വാമലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ആണ് അപകടം രാത്രിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി പുഴയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ലഹരി തിരഞ്ഞെത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ തുറന്നത് ‘സ്വർഗവാതിൽ.’ കഴിഞ്ഞദിവസം ജില്ലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന മുറി കണ്ടെത്തിയത്. ഈ മുറിക്ക് ‘സ്വർഗവാതിൽ’ എന്നാണു വിദ്യാർഥികൾ പേരിട്ടിരിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ വാർഡൻ നടത്തിയ പരിശോധനയിലാണു ലഹരി ഉപയോഗിക്കുന്നെന്നു സംശയിക്കുന്ന മുറി കണ്ടെത്തിയത്. ഇവിടം പരിശോധിക്കാൻ ശ്രമിച്ച വാർഡനെ വിദ്യാർഥികൾ വിരട്ടിയോടിച്ചു. തുടർന്ന് വാർഡൻ എക്സൈസിന് വിവരം നൽകുകയായിരുന്നു. പരിശോധനയിൽ മുറിയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി.
എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ ലഹരി ഉപയോഗം സമ്മതിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന അളവിൽ ലഹരി പദാർഥങ്ങൾ ലഭിക്കാത്തതിനാൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലിലെ പരിശോധനയിൽ കഞ്ചാവ് അരികളും കണ്ടെത്തി.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നീക്കവുമായി പോലീസും എക്‌സൈസും. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇന്ന് ചേര്‍ന്ന പോലീസ്- എക്‌സൈസ് സംയുക്ത യോഗത്തിലാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനമെടുത്തത്. കാന്‍സര്‍ രോഗികള്‍ക്കുള്ള വേദനസംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കും. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വഴി വില്‍ക്കുന്ന മരുന്നുകളാണ് ഇവയൊക്കെ എന്നതാണ് പ്രധാനം. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വേട്ട ശക്തമാക്കിയിരുന്നു. കൊല്ലം റൂറല്‍ എസ്പി കിരണ്‍ നാരായണന്‍, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥാരാണ് കാന്‍സര്‍ വേദനസംഹാരി മരുന്നുകളുടെ കാര്യം ചര്‍ച്ചയില്‍ കൊണ്ടുവന്നത്. ഈ മരുന്നുകളെ അബ്കാരി നിയമത്തിന്റെ കീഴിലുള്ള ലഹരിമരുന്നുകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടറിന്റെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കാനോ കൈവശം വയ്ക്കുന്നതോ കുറ്റകരമാകും. കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്‌സൈസിനും ലഭിക്കും.
സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതന്റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ് തുടര്‍ന്നുണ്ടാകും. ഇതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്‌സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്‌സൈസിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് ഉടന്‍ ചെയ്യും. കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും യോഗം ചേരണമെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു.
ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണ സംഭവം. ശനിയാഴ്ച അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കാഴ്ച വീണ്ടെടുക്കാനാവുമോയെന്നത് സംശയകരമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
മാർച്ച് 13ന് കോലാരസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പിഞ്ചുകുഞ്ഞിനെതിരായ അതിക്രമം നടന്നത്. രാത്രിയിൽ കുഞ്ഞ് കരയുന്നത് പതിവായതിന് പിന്നാലെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ദുർമന്ത്രവാദിയുടെ അടുക്കൽ എത്തിച്ചത്. രഘുവീർ ദാഘട് എന്നയാളാണ് കുഞ്ഞിനെ ബാധയൊഴിപ്പിക്കൽ എന്ന പേരിൽ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ടത്. കുട്ടിയെ അന്ധകാരം പിന്തുടരുന്നുവെന്നാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. ഇതിന് പ്രതിവിധിയായാണ് പ്രാകൃതമായ ഒഴിപ്പിക്കൽ ഇയാൾ ചെയ്തത്. മാതാപിതാക്കൾ നോക്കിനിൽക്കുമ്പോഴായിരുന്നു ഇത്.
വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും ദുഷ്ടശക്തികളുടെ ശല്യം മാറികിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നടന്ന ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്.
കുട്ടി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽമന്ത്രവാദിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന് കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യതകൾ 72 മണിക്കൂറിന് ശേഷം മാത്രം അറിയാൻ കഴിയൂവെന്നാണ് ശിവപുരി ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്‍റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്. അഥര്‍വ, ശ്രീലീല, ദേവ് രാംനാഥ്, പൃഥ്വി രാജന്‍ എന്നിവര്‍ക്കൊപ്പം മിന്നല്‍ മുരളിയിലൂടെ ബേസില്‍ മികച്ച കഥാപാത്രത്തെ കൊടുത്ത ഗുരു സോമസുന്ദരവും ചിത്രത്തിലുണ്ട്. ശ്രീലീലയുടെയും തമിഴ് അരങ്ങേറ്റമാണ് ഇത്.
ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിർണയത്തിനയച്ച ശരീര ഭാഗങ്ങൾ (സ്‌പെസിമെൻ) ആക്രിക്കാരൻ മോഷ്ടിച്ചു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിർണയം നടത്തുന്നതിനാണ് സ്‌പെസിമെനുകൾ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലൻസിൽ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങൾ കൊണ്ടുപോകാറുള്ളത്. പതിവുപോലെ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിടിയിലായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകൾ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്.
കേരളത്തിൽ ചൂട് അതിൻ്റെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളാണവ.
2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15, 16 തീയതികളിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ജാഗ്രതാ നിർദേശങ്ങൾ
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഉന്നയിച്ചിരുന്നു. ബാലയും തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരേ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് എലിസബത്ത് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല പോലീസിൽ പരാതി നല്‍കിയത്.
രാധാകൃഷ്ണൻ മാഞ്ഞൂർ
പത്രപ്രവർത്തകൻ, റേഡിയോ നാടക രചയിതാവ്, കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ നാനാ വഴികളിലൂടെയും സഞ്ചരിച്ചു അകാലത്തിലണഞ്ഞുപോയ ജോസ് പുല്ലുവേലിയുടെ ഓർമ്മകൾക്കിന്ന് മൂന്ന് വർഷം.
ലാളിത്യത്തിന്റെ എഴുത്തു വഴികളായിരുന്നു അദ്ദേഹത്തിൻറെ രചനകളുടെ മുഖമുദ്ര. വിവരിക്കാനാവാത്ത അനുഭൂതിയോടെ ഈ പുസ്തകങ്ങൾ നമുക്കുള്ളിൽ ഒരു പുഴയായി ഒഴുകി പരക്കും, സ്വയം നവീകരിക്കപ്പെടും. ജോസ് പുല്ലുവേലിയുടെ എഴുത്തു രീതികളിൽ നിയതമായൊരു പുഴയുടെ സാന്നിധ്യമുണ്ട്… അതെ ആസ്വാദനത്തിന്റെ മഹാ പ്രവാഹങ്ങൾ സമ്മാനിക്കുന്ന പുഴ.
പുതുകാലത്തെ എഴുത്തിന്റെ വാർപ്പ് മാതൃകകളെ നിരാകരിച്ചുകൊണ്ട് തന്റേതായ ശൈലിയിൽ എഴുത്തു രംഗത്ത് തുടർന്ന് ഒരിക്കലും ദുർഗ്രാഹിതയുടെ ഭാഷ അദ്ദേഹം സ്വീകരിച്ചില്ല. തീർത്തും അലങ്കാര രഹിതമായ എഴുത്തിൻറെ തലത്തിൽ നിന്നുകൊണ്ട് വായനയുടെ സാന്ദ്രമായ അനുഭവങ്ങളിലേയ്ക്ക് നമ്മെ കൂട്ടി കൊണ്ടുപോയി.. 1975 മുതൽ എഴുതി തുടങ്ങി കലാകൗമുദി, ദീപിക, മനോരാജ്യം എം .പി നാരായണപിള്ളയുടെ ‘ട്രയൽ’ മാസികയിൽ വരെ സ്ഥിരം എഴുത്തുകാരനായി ‘അമേരിക്കൻ മലയാളം പത്രത്തിൽ ‘ഒരു വർഷം പിന്നിട്ട ‘ഗ്രാമസ്മൃതികൾ’ എന്ന സ്ഥിരം പംക്തി പ്രവാസി മലയാളി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട് നാട്ടുപച്ച എന്ന പേരിൽ കോഴിക്കോട് ‘ഇൻസൈറ്റ് പബ്ലിക്ക് ‘ ഇത് പുസ്തമാക്കി പ്രസാധനം ചെയ്തു. ഈ പുസ്തകം അഞ്ചു പതിപ്പുകൾ പിന്നിട്ടതായി അറിയുന്നു.
കവി പി. മധുവിന്റെ പൊൻകുന്നം ജനകീയ വായനശാല പ്രസിദ്ധീകരിച്ച ‘വഴിയറിയാതൊഴുകുന്ന പുഴയാണ്’ അവസാന പുസ്തകം . പതിനഞ്ചോളം പുസ്തകങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ ഓർമ്മകളെ നമുക്ക് തിരിച്ചു പിടിക്കാനാവുന്നു. ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ അശ്രുപ്രണാമം.
ഈ വർഷം മുതൽ ജോസ് പുല്ലുവേലിയുടെ സ്മരണാർത്ഥ മികച്ച സാഹിത്യകൃതിക്കു പൊൻകുന്നം ജനകീയ വായനശാല ഗുരുജനവേദി പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നു.
പെരിന്തൽമണ്ണയിൽ ഡോക്ടർ ഇർഷാദ് അലി സ്കിൻ കെയർ സെൻററിൽ പിആർഒ ആയി ജോലി ചെയ്യുന്ന കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ പ്രവീണയുടെ ‘റാസ്പുടിൻ ‘എന്ന നോവലിനാണ് പ്രഥമ അവാർഡ് നൽകുന്നത്. എറണാകുളം ‘വായനപ്പുര’ ബുക്സാണ് പ്രസാധകർ.
‘റാസ്പുടിൻ ‘ അവതരിപ്പിക്കുന്ന കാല സ്ഥിതികളും, ആഖ്യാന രീതികളും പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ ഗ്രാമങ്ങളിലേതാണ്. അയാൾ ഒരേസമയം വിശുദ്ധ പുരുഷനായും ഭ്രാന്തനായും തെറ്റിദ്ധരിക്കപ്പെടുന്നു. അരാജകത്വവും, അസന്തുഷ്ടയും മാത്രം അനുഭവിക്കേണ്ടിവന്ന റഷ്യൻ ജീവിതങ്ങളുടെ ആരാധനാ മൂർത്തി, റഷ്യൻ രാജ്ഞിയുടെ കാമുകൻ, ബോണി എം പാടിയതുപോലെ റഷ്യയുടെ ഏറ്റവും വലിയ പ്രണയ യന്ത്രം – റാസ്പുടിൻ. ഭ്രാന്തൻ സന്യാസിയോ, ധാർമ്മിക ഉപദേഷ്ടാവോ വെറുമൊരു താന്തോന്നിയോ ഇതൊന്നുമല്ലെങ്കിൽ പ്രണയ മാന്ത്രികനോ….? ഇത്യാദി സംശയങ്ങൾക്ക് വ്യക്തമായുള്ളൊരു നിവാരണം ലഭിച്ചിട്ടില്ല. ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ റാസ്പുടിൻ എന്ന പേര് ചർച്ചകളിൽ നിറയുന്നു. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നു ലോകത്തിലെ സകല അസാന്മാർഗങ്ങളിലൂടെയും സഞ്ചരിച്ചു. ഒടുവിൽ സാർ ചക്രവർത്തിനിയുടെ പ്രിയങ്കരനും കാമുകനുമായി മാറി. മദ്യപാന രാത്രികളിൽ ഭ്രാന്തൻ , ആകാശത്തു നിന്ന് വെളിപാടു ലഭിക്കുമ്പോൾ പ്രവാചകൻ ജാമിനിസവും, ബ്ലാക്ക് മാജിക് എന്നിവ കൊണ്ട് രോഗശാന്തി ശുശ്രൂഷകൻ! ഇതിനെയൊക്കെയപ്പുറം സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് വരണ്യേ വർഗ്ഗത്തിൻറെ തീഷ്ണമായ വെറുപ്പിന്റെ ഇരയായ പച്ച മനുഷ്യൻ… ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് സ്വത ബോധങ്ങൾ ഒരു നൈതിക സമസ്യ ആണെന്ന് പ്രവീണ നമ്മെ ഓർമ്മിപ്പിക്കുന്നു.
റിട്ടയേർഡ് അധ്യാപകനും കഥാകൃത്തുമായ സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, സാഹിത്യ സാംസ്കാരിക പ്രവർത്തകൻ കനുൽ തുമരംപാറ, ഈ ലേഖകൻ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരർഹമായ ഈ പുസ്തകം തിരഞ്ഞെടുത്തത്.