കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ യാത്രികന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുള്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.
ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവിയാണ് ഭാര്യ. മക്കള്‍ : റഫ്‌ന(ദുബായ്), ഹാത്തിബ് മുഹമ്മദ്(സൗദി), ഹിബ(ദുബായ്), മരുമക്കള്‍ : ഷാജഹാന്‍(ദുബായ്), റൈസ(സൗദി), അസ്‌ലം(ദുബായ്)
കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.
തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.
കാണാതായ ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടില്‍ വരെ എത്തിയിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്‌നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.
ഇന്ത്യയിലേക്ക് പോവുന്ന അമേരിക്കൻ പൗരന്മാർ ഉത്കണ്ഠപ്പെടേണ്ട പ്രധാന വിഷയങ്ങളിലൊന്ന് ബലാത്സംഗ സാധ്യതയാണെന്ന് യു.എസ് വിദേശകാര്യ വിഭാഗം. ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഇറക്കിയ പുതിയ മുൻകരുതൽ യാത്ര നിർദേശങ്ങളിലാണ് ബലാത്സംഗപ്പേടി.
ഇന്ത്യയിൽ അതിവേഗം പെരുകുന്ന കുറ്റകൃത്യങ്ങളിലൊന്നായി ഇന്ത്യൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് ബലാത്സംഗമാണെന്ന് ജാഗ്രത നിർദേശത്തിൽ വിവരിച്ചു. ഭീകരത, വംശീയ സംഘങ്ങളുടെ ഒളിപ്പോര്, മാവോവാദി പ്രശ്നം എന്നിവയുടെ കാര്യത്തിലും ജാഗ്രത വേണം. ജമ്മു-കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അവിടെ ഭീകരാക്രമണത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
ഒളിപ്പോരാളി പ്രശ്നമുള്ള വടക്കു കിഴക്കൻ മേഖലകളിലേക്കും യാത്ര വേണ്ട. കിഴക്കൻ മഹാരാഷ്ട്ര, തെലങ്കാനയുടെ വടക്കൻ മേഖല, ഛത്തിസ്ഗഢിെൻറയും ഝാർഖണ്ഡിെൻറയും ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര വേണ്ട. കാരണം, നക്സൽ പ്രശ്നം. യു.എസ്. ഗവൺമെൻറ് ഉദ്യോഗസ്ഥർ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് കൊൽക്കത്ത യു.എസ് കോൺസുലേറ്റിെൻറ അനുമതിയില്ലാതെ പോകാൻ പാടില്ല. ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയതോടെ യു.എസ് പൗരന്മാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ‘ലെവൽ 2’ വിഭാഗത്തിലായി ഇന്ത്യ.
പ്രേതഭീതിയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറുശ്ശി ജില്ലയില്‍ പെരുമ്പാക്കത്താണ് 33കാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ക്വര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഭാര്യ വിഷ്ണുപ്രിയയും മക്കളും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പതിനഞ്ച് ദിവസത്തെ സിക്ക് ലീവെടുത്ത് വീട്ടിനകത്തെ പൂജാമുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പ്രേതത്തെ ഭയന്ന് ക്വാര്‍ട്ടേഴ്‌സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം
കുടുംബത്തിന് നേരിടേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കല്‍പ്പനയുടെ സഹോദരി കലാരഞ്ജിനി. തന്റെ സഹോദരന്‍ പ്രിന്‍സിന്റെ മരണം ആണ് ഏറ്റവും കൂടുതല്‍ കുടുംബത്തെ തകര്‍ത്തതെന്ന് പറയുകയാണ് കലാരഞ്ജിനി.
പിന്നെ അടുത്ത സഹോദരന്‍ കമലിന് ഉണ്ടായ അപകടം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ ഞങ്ങളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച ഉണ്ണിചിറ്റപ്പന്‍ അദ്ദേഹത്തിന്റെ മരണവും കുടുംബത്തിന് വലിയ വേദനയായി മാറി. അന്ന് ഞങ്ങളുടെ കുടുംബമേ തകര്‍ന്നുപോയി. അന്ന് ഞങ്ങള്‍ തീര്‍ത്തും ആരും ഇല്ലാത്ത പോലെയായി ഇപ്പോഴും അത് വിങ്ങല്‍ ആണെന്ന് കലാരഞ്ജിനി ഓര്‍ത്തെടുക്കുന്നു.
കല്‍പ്പന ഏറെ മെലിയാന്‍ ഉണ്ടായ കാരണം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. എന്നെ വഞ്ചിച്ചല്ലോ എന്നുപറഞ്ഞുകൊണ്ട് കരയുമായിരുന്നു കല്‍പ്പന. അപ്പോള്‍ ഞാനാശ്വസിപ്പിക്കും. മക്കളെ ആ മനുഷ്യന്‍ മാറിയിട്ടില്ല.
നീ അയാളെ വിശ്വസിച്ചു. പരിപൂര്‍ണമായും മാര്‍ക്കിട്ടു. ആ മാര്‍ക്കിലാണ് പിശക് വന്നതെന്ന് പറയും. നിനക്കാണ് തെറ്റിയതെന്നും താന്‍ പറഞ്ഞിട്ടുണ്ടെന്നും കലാരഞ്ജിനി പ്രമുഖ സ്ത്രീപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.
സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും സിനിമയെ കുറിച്ച് അഭിപ്രായം പങ്കിട്ടിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആവിഷ്കരണം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ കുറിച്ചു.
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്ന് രാവിലെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ ഇതെന്നാണ് സംശയമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. ജോജുവിന്റെ ചെയ്തികള്‍ സ്വാഭാവികമായിരുന്നില്ലെന്ന് കാണിച്ച് സംഭവമുണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് കൊണ്ടുപോയി രണ്ടു മിനിറ്റിനകം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. നടന്‍ മറ്റുവല്ല ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണം.
മാത്രമല്ല, അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കുറ്റപ്പെടുത്തി.
മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.
ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കില്‍ ഒന്ന് മാത്രമാണ് റോയ് പോലീസിന് നല്‍കിയത്. ഇതില്‍ വേണ്ടത്ര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഹാര്‍ഡ് ഡിസ്‌ക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം മരണത്തില്‍ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി
വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സഹയാത്രക്കാരന് വൈദ്യസഹായം നല്‍കി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കരാഡ്.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള ഇന്‍ഡിഗോ 6ഇ 171 വിമാനത്തിലാണ് ഭഗവത് കിഷന്റാവു കരാഡ് യാത്ര ചെയ്തത്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരന് ശാരീരിക അസ്വസ്ഥതയും, തലകറക്കവും ഉണ്ടായത്.
ഇന്നലെ രാത്രിയാണ് സംഭവം. യാത്രയ്ക്കിടെ അടുത്തിരുന്ന യാത്രക്കാരന്‍ വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെയ്യുന്നത് കരാഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ സമീപമെത്തി പരിശോധിച്ചു. അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നെന്നും രക്തസമ്മര്‍ദം കുറഞ്ഞിരുന്നെന്നും ഡോ.കരാഡ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരന്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സമയോചിതമായ ഇടപെടലിലൂടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച കേന്ദ്രമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഹൃദയം കൊണ്ട് അദ്ദേഹം എന്നും ഡോക്ടറാണ്. എന്റെ സഹപ്രവര്‍ത്തകന്റെ മഹത്തായ പ്രവൃത്തി’ എന്നാണ് സംഭവം വിശദീകരിച്ചും മന്ത്രിക്ക് നന്ദി അറിയിച്ചും ഇന്‍ഡിയോ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോഡി പറഞ്ഞത്.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ കാരട്, സര്‍ജനാണ്. ഔറംഗാബാദില്‍ അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട്. ഔറംഗാബാദ് മേയറായിരുന്നു.
ചെന്നൈ: വീരോചിതമായ പ്രവർത്തിയുടെ പേരിൽ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും ഇൻസ്പെക്ടർ രാജേശ്വരി പറയുന്നു: “ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിൾ”കനത്ത മഴയിൽ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകൾ ശ്രദ്ധയാകർഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിൾ പ്രബോധനവും പിതാവ് പകർന്നു തന്ന പാഠങ്ങളുമാണെന്ന് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരിന്നു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെ,ഇന്നലെ രാവിലെ മുതൽ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു സ്വരം എത്തുന്നത്. ശ്മാശനത്തിൽ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടിൽ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തിൽ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയി.ശ്മശാനത്തിനകത്തോട്ട് പോകുമ്പോൾ ചുമരിനടുത്തായിട്ടായിരുന്നു അയാൾ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാൽ ശരീരം എടുക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവനുണ്ടെന്ന് മനസ്സിലാകുന്നത്. അപ്പോൾ തന്നെ അയാളെ തോളിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു.
ജീപ്പിൽ കയറ്റാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കിൽ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അപ്പോൾ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഓട്ടോയുമായി എത്തുകയായിരുന്നു.രക്ഷാപ്രവർത്തന വാർത്തയറിഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉൾപ്പെടെയുള്ള നിരവധിപേർ രാജേശ്വരിയെ അഭിനന്ദിച്ചു.വീരോചിതമായ പ്രവർത്തിയുടെ പേരിൽ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും, തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകർന്ന വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.