വിരാട് കോഹ്ലിയുടെ പിന്‍ഗാമിയായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ആരു നയിക്കണമെന്ന് പറഞ്ഞ് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ്, രോഹിത് ശര്‍മ്മയെ പിന്തുണച്ചത്. രോഹിത് കഴിഞ്ഞാല്‍ കെ.എല്‍. രാഹുലിനാണ് ദ്രാവിഡ് പരിഗണന നല്‍കുന്നത്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കാന്‍ രോഹിതിന് സാധിച്ചിരുന്നു. നിദഹാസ് ട്രോഫിയിലും 2018 ഏഷ്യ കപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചതും രോഹിത് തന്നെ. ലോക കപ്പോടെ ടി20 നായക പദം ഒഴിയുമെന്ന് കോഹ്ലി അറിയിച്ചു കഴിഞ്ഞു. ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാനാണ് സാദ്ധ്യത.
മുംബൈ: ആര്യന്‍ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി സാക്ഷിയായ കെ.പി. ഗോസാവിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താന്‍ ഇടനിലക്കാരനായിരുന്നു, ഗോസാവി കബളിപ്പിക്കുകയകണെന്ന് മനസിലായതോടെ താന്‍ മുന്‍കൈയെടുത്ത് പണം പൂജയ്ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ ഇടപാടില്‍ എന്‍. സി. ബി. യുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.
സമീര്‍ സര്‍ എന്നപേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു, ഇത് സമീര്‍ വാഖഡെയുടെ നമ്പര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിക്ക് തങ്ങളുടെ മുന്നില്‍വെച്ച് ആ നമ്പരില്‍ നിന്ന് നിരന്തരം കോളുകള്‍ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ആ നമ്പര്‍ ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പര്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന കാര്യമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കകംതന്നെ താന്‍ സമ്മര്‍ദം ചെലുത്തി ആ പണം തിരികെ നല്‍കുകയായിരുന്നുവെന്നും ഇതിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ പറഞ്ഞു. സമീര്‍വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവിയാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാം ഡിസൂസ നിഷേധിച്ചു. നേരത്തേ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി.
പെരിന്തല്‍മണ്ണ: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന് അബദ്ധത്തില്‍ വിഴുങ്ങി. ആമാശയത്തിൽ കുടുങ്ങിയ പിൻ സർജറി കൂടാതെ പുറത്തെടുത്തു.തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ 12 വയസ്സുകാരിയ്ക്കാണ് അപകടം പിണഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന്, തുടര്‍ ചികത്സക്ക് പെരിന്തല്‍മണ്ണ കിംസ് അല്ശിഫയിലെത്തിച്ചു. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി കണ്ടെത്തി. ഗ്യാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തില്‍ സർജറി കൂടാതെ എന്റോസ്കോപിക് വഴി പിൻ പുറത്തെടുത്തു.
സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയില്‍ അഭിനയം കുറിച്ച താരം തന്റെ അഭിനയ മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും തമിഴ് സിനിമയിലെ പ്രശസ്ത നടന്മാരില്‍ ഒരാളായി മാറുകയായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.എന്നാല്‍ ഇന്നലെ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കേട്ടത്. ബംഗൂളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിയെ ഒരു അഞ്ജാതന്‍ ആക്രമിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ ഷെഫ് ഷൂട്ടിങിനായി ബംഗുളൂരു എയര്‍പോര്‍ട്ടില്‍ എത്തിയ വിജയ് സേതുപതിയെ അഞ്ജാതന്‍ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
പുറകില്‍ നിന്ന് ഓടി വച്ച അജ്ഞാതന്‍ വിജയ് സേതുപതിയെ ചാടി ചവിട്ടുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതിക്ക് അടുത്തായി നിന്ന ബോഡിഗാര്‍ഡ്‌സിനാണ് ഈ ചവിട്ട് ഏറ്റത്. ഈ ദൃശ്യങ്ങളായിരുന്നു വൈറലായത്.
എന്നാല്‍ എന്താണ് അവിടെ സംഭവിച്ചതെന്നും മറ്റും വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ വിജയ് സേതുപതിയോട് മദ്യപിച്ച ഒരു യുവാവ് സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു.
യുവാവ് മദ്യപിച്ചതിനാല്‍ സെല്‍ഫി എടുക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ യുവാവ് വിജയ് സേതുപതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കൂടാതെ വിജയ് സേതുപതിയെ ഇയാള്‍ തെറി വിളിക്കുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ക്ക് എതിരെ വിജയ് സേതുപതി പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിഷയം സംസാരിച്ചു തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Actor #VijaySethupathi attacked at Bengaluru airport. Initial reports say the incident happened yesterday night. More details awaited… pic.twitter.com/07RLSo97Iw
— Janardhan Koushik (@koushiktweets) November 3, 2021
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. സഹപ്രവര്‍ത്തകരുമായും ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. മിമിക്രി കലാ രംഗത്ത് നിന്നുമാണ് സലിംകുമാര്‍ സിനിമയിലേക്ക് എത്തുന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് സലിംകുമാര്‍. എന്നാല്‍ നടന് രാഷ്ട്രീയവും സൗഹൃദവും രണ്ടും രണ്ടാണ്. സുഹൃത്തുക്കള്‍ക്ക് എതിരെ രാഷ്ട്രീയ പ്രചരണത്തിന് പോകാറില്ലെന്നാണ് സലിം കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സലീം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…’രാഷ്ട്രീയം എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.
പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ട.
ചങ്ങനാശ്ശേരി കുറിച്ചിയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി കുറിച്ചി കേളൻകവലയിലാണ് വൃദ്ധ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേളൻകവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി ( 80 ) ഭാര്യ കുഞ്ഞമ്മ ( 78 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ കുഞ്ഞമ്മയെ ഹാളിനുള്ളിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
രാവിലെ വീട്ടിൽ എത്തിയ ഇവരുടെ ബന്ധുവാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാർ വിവരമറിയിച്ചതനുസ്സരിച്ച് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ തര്‍ക്ക്തതിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട് മുതിര്‍ന്ന നേതാക്കള്‍. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി ഷിയാസ് വ്യക്തമാക്കി.
ജോജുവിന്റെ അടുത്ത സുഹൃത്തുക്കളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചര്‍ച്ച നടന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായത്. സമരത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലായെന്ന് ജോജുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായി മുഹമ്മദ് ഷിയാസ് പറഞ്ഞു.
ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊക്കോട്ടല ചെറുമഞ്ചൽ ചിത്തിരയിൽ സി സോമൻ നായർ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു.
ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്.ബസ് വളവ് തിരിയുന്നതിനിടെ ബസിന്ടെ മധ്യഭാഗം വെയ്റ്റിംഗ് ഷെഡ്ഡിൽ തട്ടുകയും വളരെ ജീർണ അവസ്ഥയിൽ ഇരുന്ന വെയിറ്റിംഗ് ഷെഡ് തകർന്നുവീഴുകയുമായിരുന്നു..അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ആണ് പരിക്കേറ്റത്. അതിൽ ഒരാളാണ് മരണപ്പെട്ട സോമൻ നായർ. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുൻ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥികൾ.പത്തോളം കുട്ടികൾ ഓടിരക്ഷപ്പെട്ടു.വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെയും സോമൻ നായരും വെയ്റ്റിംഗ് ഷെഡിന് അകത്ത് അകപ്പെട്ടു.
നാട്ടുകാരുടെ ശ്രമഫലമായ ഇരുവരെയും പുറത്തെടുത്തത്. ഷെഡിന് ഉള്ളിൽ ടിവി കയയോസ്ക് ഉണ്ടായിരുന്നതിനാൽ ഒരു ഭാഗം അതിൻറെ മുകളിൽ തട്ടി നിന്നു. ഗുരുതരമായി പരിക്കേറ്റ സോമൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
വിഷാദരോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയ താരം അർച്ചന കവി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഒരിക്കൽ പള്ളിയിൽ വച്ച് തകർന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീൻ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാൻ കരച്ചിലായിരുന്നു. ഒടുവിൽ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു. ഡോക്ടറെ സമീപിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. തുടക്കത്തിൽ എനിക്ക് ദേഷ്യം വന്നു. മാനസിക ആരോഗ്യം എന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതേചുറ്റിപ്പറ്റി ഒരുപാട് തെറ്റായ ധാരണകളുണ്ട്. ഇന്ന് എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. ഇതിനെ നേരിടാൻ സാധിക്കും
തന്റെ വിഷാദരോഗമല്ല വിവാഹ മോചനത്തിന് കാരണം. ഞങ്ങൾക്ക് ജീവിതത്തിൽ വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാൻ കാരണം. ഞാൻ പരുഷമായി പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. അവൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്.
ഞാൻ ഡിവോഴ്‌സ്ഡ് ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു. പക്ഷെ വഞ്ചിയിൽ വേറെയും ആളുകളുണ്ട്. ഇപ്പോൾ ആളുകൾ കൂറേക്കൂടി മനസിലാക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ അതേക്കുറിച്ച് എഴുതുമ്പോൾ അമ്മ ചോദിക്കുമായിരുന്നു ഇതൊക്കെ ഇങ്ങനെ തുറന്നു പറയണമോ എന്ന്. എന്നാൽ പ്രതികരണങ്ങൾ ഊഷ്മളമായിരുന്നു. പിന്തുണയ്ക്കാൻ ആരുമില്ലാത്ത സ്ത്രീകളെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു. അവർക്ക് ചെവി കൊടുക്കാൻ സന്തോഷമേയുള്ളൂ. എന്റെ കഥ ഒരാളെയെങ്കിലും സഹായിക്കുന്നതാണെങ്കിൽ ഞാൻ അതിൽ ഒരുപാട് സന്തോഷിക്കുകയും ചെയ്യുന്നു
ലാൽജോസ് ചിത്രം നീലത്താമരയിലൂടെയായിരുന്നു അർച്ചന കവിയുടെ ആദ്യ സിനിമാ അരങ്ങേറ്റം. തുടർന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത് അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു.
സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
(Source: Doordarshan) pic.twitter.com/J1zyqnJzBW
— ANI (@ANI) November 2, 2021