മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ്. യുവതികളിൽ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിക്കണമെന്നും പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന ദിവസം ഹോട്ടലിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 50-ഓളം പേർ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസൽക്കാരം നടത്തുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലിലെ രഹസ്യ ഇടപാടുകൾ ഒളിപ്പിക്കാനാകും ഡിവിആർ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റോയി ഉൾപ്പെടെയുള്ളവർ മരിച്ച യുവതികളുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായും അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ ദൃശ്യങ്ങൾ ഹോട്ടലിൽ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങൾ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് കരുതുന്നത്. ഹോട്ടലിൽ ആസൂത്രിതമായ ചില കാര്യങ്ങൾ ഹോട്ടലിൽ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.