India

നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്തെത്തി.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്‍ദനന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.

വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്‍ദനന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചു.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ”ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്”- ബാദുഷ കുറിച്ചു.

പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാര്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാര്‍ദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.

ലോകത്തെ ഏറ്റവും എരിവുള്ള മുളക് ഇനി ലണ്ടനിലേയ്ക്ക്. ഭൂത് ജൊലോക്കിയ(ഗോസ്റ്റ് പെപ്പര്‍) എന്നറിയപ്പെടുന്ന മുളകാണ് വിദേശികള്‍ക്കിടയിലും പ്രിയമേറുന്നത്. നാഗാലാന്‍ഡില്‍ നിന്നും വിളവെടുത്ത മുളകുകള്‍ ഗുവാഹത്തിയില്‍ നിന്ന് വിമാനമാര്‍ഗം യുകെയിലേക്ക് ഇതാദ്യമായി കയറ്റി അയച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു.

ഒപ്പം 2019 ല്‍ ഭാര്യയോടൊപ്പം മേഘാലയയിലെ പച്ചക്കറിച്ചന്ത സന്ദര്‍ശിച്ചപ്പോള്‍ ‘ഭൂത് ജൊലോക്കിയ’ വാങ്ങാനിടയായതിനെക്കുറിച്ചുള്ള ഓര്‍മയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന ‘ഭൂത് ജൊലോക്കിയ’ മുളകുകളുടെ രാജാവ് എന്നാണ് നാഗാലാന്‍ഡില്‍ അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ 2009 ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ മുളകാണിത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്തെടുക്കുന്ന തനതുവിളകളുടെ കയറ്റുമതിയില്‍ വന്‍ ഇനി കുതിച്ചുചാട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്.

 

കോവിഡ് നേരിടാന്‍ ഇന്ത്യയ്ക്ക് രണ്ടരക്കോടി ഡോളര്‍ സഹായം വാഗ്ദാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് സൈനിക ഇടപെടല്‍ അല്ല പരിഹാരമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആന്റണി ബ്ലിങ്കണ്‍ ഓര്‍മ്മിപ്പിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ബ്ലിങ്കന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളുടേയും മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെയും ബ്ലിങ്കന്‍ കണ്ടു.

പൂജാരി ചമഞ്ഞ് പതിനേഴുകാരിയെ പൂജയുടെ പേരില്‍ പീഡിപ്പിച്ച കേസില്‍ ക്ഷേത്രം മഠാധിപതി അറസ്റ്റില്‍. മാള കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി.

വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് രാജീവ്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവരുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ പ്രതിയെ കുടുക്കാന്‍ പോലീസിനു കഴിഞ്ഞു.

ഇദ്ദേഹം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നാണ് ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാന്‍ കൂടുതല്‍ എത്തിയിരുന്നത്.

ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. പോലീസ് സംഘം കുറച്ചു ദിവസങ്ങളായി രാജീവിനെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശി വിനോദ് സക്കറിയ നൊമ്പരമാകുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് ഉള്ളുംപൊള്ളിക്കുന്ന മരണവാര്‍ത്ത പങ്കുവെച്ചത്.

വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി, ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു. അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്. മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍, ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു. ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേയ്‌ക്കെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

കൊച്ചി സ്വദേശിയായ വിനോദ് ഒരു ജോലി സ്വപ്ന കണ്ടാണ് അറബ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലായിരുന്നു എത്തിയത്. വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്. ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയ സമയം, തലചുറ്റി താഴെ വീണു, ആ വീഴ്ച മരണത്തിലേയ്ക്കായിരുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരു മയ്യത്ത് കൊച്ചി സ്വദേശിയായ വിനോദ് സക്കറിയുടെതായിരുന്നു.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ വന്ന് ജോലി അന്വേഷിച്ച് വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്.ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയതാണ്,തലചുറ്റി താഴെ വീണു,പിന്നെ എഴുന്നേറ്റിട്ടില്ല.മരണം അങ്ങനെയാണ്.എപ്പോള്‍ എവിടെ വെച്ച് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല.
24 തീയതി( അതായത് ഇന്നലെ)നാട്ടിലേക്ക് പോകുവാന്‍ Air India (IX 434) Ticket എടുത്തിരുന്നു. വിധി മറിച്ചായിരുന്നു.മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു.ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. ആരോടും ഒന്നും പറയാതെ ടിക്കറ്റ് ഒന്നും വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് വിനോദ് സക്കറിയ യാത്രയായി.
ഈ അടുത്ത കാലത്തായി ഒട്ടനവധി പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് മരിച്ച് വീഴുന്നത്.വിസയുളളവരും,അല്ലാത്ത വരുമായി ഒട്ടനവധി പേര്‍, ഈ അടുത്ത കാലത്തായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം,മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ച് പിടഞ്ഞു പോകും ആ മരിച്ചവരില്‍ ഇന്നലെ തമാശ പറഞ്ഞ് ചിരിച്ച പരിചയക്കാര്‍ ഉണ്ടാകും,അല്ലെങ്കില്‍ ആരോരും സഹായിക്കുവാന്‍ ഇല്ലാത്ത അപരിചിതരുടെ മരണ വാര്‍ത്തയാകും കേള്‍ക്കുവാന്‍ കഴിയുക.
മരണത്തെ കുറിച്ച് നമ്മള്‍ എപ്പോഴും ചിന്തിക്കുക. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍,കണ്ണെത്താദൂരത്ത് നമ്മളുടെ റൂഹിനെ പിടിക്കുവാനുളള അനുമതിക്കായി അവന്‍ കാത്ത് നില്‍പ്പുണ്ട്,ഇന്നലെങ്കില്‍ നാളെ അത് സംഭവിച്ചെ മതിയാകു.ആയതിനാല്‍ മനുഷ്യന്‍ വിദ്വേഷവും, വെറുപ്പും ഒക്കെ വെടിഞ്ഞ് സന്തോഷത്തോടെയും സ്‌നേഹത്തോടെയും കഴിയുക.അടുത്ത ഊഴം നമ്മുക്കുളളതാണെന്ന് കരുതിയാല്‍ തീരാവുന്നതെയുളളു,മനുഷ്യന്റെ മനസ്സിന്റെയുളളില്‍ കുമിഞ്ഞ് കിടക്കുന്ന വിദ്വേഷം.
ഞാന്‍ ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം, ഈ കാലഘട്ടത്തില്‍ നമ്മുക്ക് അറിയാവുന്ന, അല്ലെങ്കില്‍ ഒട്ടനവധി പേരാണ് നമ്മെ വിട്ട് പടച്ചവന്റെ സന്നിതിലേക്ക് പോയത്.ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല,എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവര്‍,അവരുടെയൊക്കെ സ്വപ്നങ്ങള്‍ ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.ഈ സത്യം മനസ്സിലാക്കി കൊണ്ട് നമ്മള്‍ ജീവിക്കുക.
വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി,ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു.അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്.മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍,ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു.ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി.ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത മറ്റൊരു ലോകത്തേക്ക്
വിനോദ് സക്കറിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അഷ്‌റഫ് താമരശ്ശേരി

പ്രഭാത നടത്തത്തിനിറങ്ങിയ അഡീഷനൽ ജില്ല ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ഝാർഖണ്ഡിലെ ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ വെച്ചാണ് സംഭവം. ധൻബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് എഡിജെ ഉത്തം ആനന്ദിനെ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചിട്ടത്. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധൻബാദിലെത്തിയത്.

അദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആദ്യം മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. വാഹനം ഉടൻ കണ്ടെത്തുമെന്നു പോലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല.

ഒഴിഞ്ഞുകിടക്കുന്ന റോഡിലുണ്ടായ അപകടത്തെ സംബന്ധിച്ച് കൂടുതൽ ദുരൂഹതകൾ ഉയരുകയാണ്. സംഭവം കൊലപാതകമാണെന്ന തരത്തിൽ സംശയങ്ങളും ബലപ്പെടുകയാണ്. ജാരിയ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ഉത്തം ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഝാർഖണ്ഡ് ജുഡീഷ്യൽ സർവീസ് അസോസിയേഷൻ ആവശ്യപ്പട്ടു.

 

ചങ്ങനാശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രാത്രി ഏഴ് മണിയോടെയാണ് അപകടം. മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു.

രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇടിച്ചിട്ട ബൈക്ക് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കിനെ മത്സരഓട്ടം നടത്തിയ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. പതിനെട്ടുവയസുകാരനായ ശരത് പി സുരേഷാണ് വാഹനം ഓടിച്ചിരുന്നത്.

ചങ്ങനാശേരി സ്വദേശികളായ മുരുകന്‍ ആചാരി(61) നടേശന്‍(41) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഇരുവരും സ്വര്‍ണപ്പണിക്കാരാണ്. സമീപദിവസങ്ങളിലായി ഇവിടെ മത്സരഓട്ടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് ക്യാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് ശരതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

അസം-മിസോറാം അതിർത്തിയിൽ നിഷ്പക്ഷ കേന്ദ്രസേനയെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, പോലീസ് ഡയറക്ടർ ജനറൽ ഭാസ്‌കർ ജ്യോതി മഹന്ത, മിസോറാമിൽ നിന്നുള്ള ഇതേ പദവിയിലുള്ള ഉദ്യോഗസ്ഥരായ ലാൽനുൻമാവിയ ചുവാങ്കോ, എസ്.ബി.കെ സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശീയപാത 306 ൽ അന്തർസംസ്ഥാന അതിർത്തിയിൽ ഒരു നിഷ്പക്ഷ കേന്ദ്ര സായുധ പോലീസ് സേനയെ (സി‌എ‌പി‌എഫ്) വിന്യസിക്കാൻ ഇരു സംസ്ഥാന സർക്കാരുകളും സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.

നിഷ്പക്ഷ സേനയെ സി‌എ‌പി‌എഫിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നയിക്കും. കൂടാതെ, സേനയുടെ പ്രവർത്തനം സുഗമമാക്കുന്നതിന്, രണ്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ന്യായമായ സമയപരിധിക്കുള്ളിൽ ക്രമീകരണം നടത്തുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

തർക്കമുള്ള സ്ഥലത്ത് നിന്ന് തങ്ങളുടെ സേനയെ പിൻ‌വലിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മിസോറം ചീഫ് സെക്രട്ടറി ലാൽ‌നുൻ‌മാവിയ ചുവാങ്കോ പറഞ്ഞു, “ഞങ്ങൾ സമാധാനം നിലനിർത്താൻ പോകുകയാണ്,” അദ്ദേഹം പറഞ്ഞു.

അസമും മിസോറാമും തമ്മിലുള്ള അതിർത്തി തർക്കത്തിലെ ഏറ്റവും പുതിയ പ്രശ്നം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചിരുന്നു. അതിൽ ആറ് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമത്തിനും ആറ് പേരുടെ മരണത്തിനും കാരണമായ അസം-മിസോറാം അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്ന് ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. “സംഘർഷം കുറയ്ക്കുക, സമാധാനം കൊണ്ടുവരിക, ഒരുപക്ഷേ പരിഹാരം കണ്ടെത്തുക എന്നിവയായിരുന്നു യോഗത്തിന്റെ ലക്ഷ്യം, ” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷം കൂടുതലുള്ള അസം-മിസോറാം അതിർത്തി പ്രദേശങ്ങളിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതിനാൽ സിആർ‌പി‌എഫ് ഡയറക്ടർ ജനറലും യോഗത്തിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം ∙ സുപ്രീംകോടതി കടുത്ത വിമർശനം നടത്തിയതോടെ കയ്യാങ്കളി കേസിൽ സർക്കാരിനു കൈപൊള്ളി. സിജെഎം കോടതി മുതൽ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനു വിധി നാണക്കേടായി. നിയമസഭ ചേരുന്ന സമയത്താണ് വിധിയെന്നതിനാൽ അതിന്റെ അലയൊലികൾ സഭാതലത്തിലുമുണ്ടാകും. സർക്കാരിന്റെ രാഷ്ട്രീയ വാദങ്ങൾ ദുർബലമാകും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കും. വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായി സർക്കാരിനു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതോടെ വിചാരണക്കോടതിയിലും വിധിയുടെ സ്വാധീനമുണ്ടാകും. പ്രതികൾക്കു മുന്നിൽ വലിയ സാധ്യതകളൊന്നുമില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സിജെഎം കോടതി പരിശോധിക്കുക. മറ്റുള്ള വിഷയങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തിക്കഴിഞ്ഞു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തേ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ രൂക്ഷ വിമർശനം ഒഴിവാക്കാമായിരുന്നു.

ബാർക്കോഴ കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ കയ്യാങ്കളിയുണ്ടായതെങ്കിൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം) ഇപ്പോൾ എൽഡിഎഫിലാണ്. രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ, കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല. വിചാരണാ വേളയിൽ സർക്കാരിനിതു പ്രതിസന്ധി സൃഷ്ടിക്കും, വാദങ്ങൾ ദുർബലമാകും. മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയിലെ പരാമർശം കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. പരാമർശം പ്രതിപക്ഷം ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.

മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഇതേ നിലപാടെടുത്തതാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കി. മാണിയല്ല അന്നത്തെ സർക്കാരാണ് അഴിമതിക്കാരെന്നു നിലപാട് മാറ്റേണ്ടിവന്നു. നിലപാടിലെ മാറ്റം രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ വാദിക്കാനും സിപിഎം നേതൃത്വം ബുദ്ധിമുട്ടി. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലാത്തതിനാൽ ഏറെ കരുതലോടെയാണു സർക്കാരിനു മുന്നോട്ടുപോകേണ്ടിവരിക.

സഭയിൽ ജനപ്രതിനിധികളെന്ന സംരക്ഷണം മാത്രമേ ഉള്ളൂ എന്നും മറ്റു കാര്യങ്ങൾ ചെയ്യാൻ സംരക്ഷണമില്ലെന്നുമുള്ള കോടതി പരാമർശം എല്ലാം അംഗങ്ങളും ഓർമയിൽ സൂക്ഷിക്കേണ്ടിവരും. 2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഘർഷമുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്.

ആറ് ഇടത് എംഎൽഎമാരെ പ്രതികളാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.ടി.ജലീൽ, കെ.കുഞ്ഞഹമ്മദ്, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. മാണി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷബഹളം തുടങ്ങി.

തുടർന്നുണ്ടായ സംഘർഷത്തിനിടെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. ബഹളത്തിനിടെ ജമീലാപ്രകാശം, ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിമർശനമുയർന്നു.

നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ തിരിച്ചടി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എം.എല്‍.എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.

RECENT POSTS
Copyright © . All rights reserved