അമ്പലപ്പുഴ: നിറകണ്ണുകളോടും കൂപ്പുകൈകളോടും വിങ്ങിയ ഹൃദയത്തോടും ദൈവത്തിനും സുമനസ്സുകൾക്കും നന്ദി പറഞ്ഞ് ബാലകൃഷ്ണൻ ആശുപത്രി വിട്ടു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽ നിന്നും ആരോഗ്യത്തോടെ പുന്നപ്രയിലെ വീട്ടിലേക്ക് മടങ്ങും വഴി സൗഹൃദ വേദി പ്രസിഡൻറ് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തി ചികിത്സക്ക് ആവശ്യമായ സഹായം ചെയ്തതിന് എല്ലാവർക്കും നന്ദി അറിയിച്ചത് ഹൃദയഭേദകമായി. 21 ദിവസത്തെ ആശുപത്രി ജീവിതത്തിന് ശേഷം ആഗസ്റ്റ് 6 രാത്രി 7 മണിയോട് കൂടിയാണ് പുന്നപ്ര തെക്ക് ‘ശ്രീചന്ദ്രിക’യിൽ ബാലകൃഷ്ണൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തിയത് .” വീട്ടിലേക്ക് പോകുന്നതിനിടയിൽ ഇവിടെയെത്തി നന്ദി പറയാൻ തീരുമാനിച്ചു. എൻ്റെ ജീവൻ മടക്കി തന്ന ദൈവത്തോടും എന്നെ സഹായിച്ചവരോടും എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല. എനിക്ക് കാറിൽ നിന്നും ഇറങ്ങാൻ സാധിക്കില്ല. ഞാൻ സുഖം പ്രാപിച്ച് വരും സർ. അങ്ങയെ കാണാൻ….. ” ബാലകൃഷ്ണൻ്റെ വാക്കുകൾ കൊണ്ട് ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ കൊണ്ട് ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു.

12 വയസ്സുള്ള ഒരു മകളും 11 വയസ്സുള്ള ഒരു മകനും ഭാര്യയുമടങ്ങിയ ബാലകൃഷ്ണൻ കുടുംബം പുലർത്തിയിരുന്നത് വണ്ടാനം മെഡിക്കൽ കോളജിന് സമീപം ഒരു സ്റ്റുഡിയോ നടത്തുന്നതിൽ നിന്നും ലഭിക്കുന്ന ഏക വരുമാനത്തിൽ നിന്നായിരുന്നു.ഒരു മാസം മുമ്പ് ബാലകൃഷ്ണൻ്റെ കാലിൽ ചെറിയ ഒരു മുറിവ് ഉണ്ടാകുകയും യഥാസമയം ഉചിതമായ ചികിത്സ നല്കുവാൻ സാധിച്ചില്ല. ഭാര്യപിതാവ് ആയ തലവടി പഞ്ചായത്ത് 4-ാം വാർഡിൽ അമ്പ്രയിൽ ലക്ഷംവീട് രാജപ്പൻ മരണമടഞ്ഞത് ജൂലൈ 1ന് ആണ്. ഭാര്യപിതാവിനോടൊപ്പം ഹോസ്പിറ്റലിലും തുടർന്ന് ഭാര്യപിതാവിൻ്റെ സംസ്ക്കാര ചടങ്ങുകൾ ഉൾപ്പെടെ എല്ലാം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തിയത് ബാലകൃഷ്ണൻ ആണ്.

കാലിൽ ഉണ്ടായ ചെറിയ മുറിവ് വ്യണമാകുകയും പല ഹോസ്പിറ്റലിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഗുരുതരനിലയിലായ ബാലകൃഷ്ണനെ ഒടുവിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.ശക്തമായ അണുബാധ മൂലം രണ്ട് ശസ്ത്രകിയകളിലൂടെ വലത് കാലിൻ്റെ മുട്ടിൻ്റ മുകളിൽ വെച്ച് മുറിച്ചുകളഞ്ഞ് ബാലകൃഷ്ണൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ചികിത്സ ചെലവുകൾക്ക് മാർഗ്ഗമില്ലാതിരുന്ന ഇവർ സൗഹൃദവേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുളയെ സമീപിക്കുകയായിരുന്നു.സുഹൃത്തുക്കളും സുമനസ്സുകളും ചേർന്ന് ചില സഹായങ്ങൾ ചെയ്തു.

ബാലകൃഷ്ണൻ്റെ അവസ്ഥ മനസ്സിലാക്കിയ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ച പരിചരണവും മാനേജ്മെൻ്റ് നല്കിയ കരുതലും ജീവിതത്തിൽ മറക്കാനാവില്ലെന്ന് ബാലകൃഷ്ണൻ്റെ ഭാര്യ സന്ധ്യ പറഞ്ഞു.ആശുപത്രി വാസം തീർന്ന് വീട്ടിലെത്തിയ ബാലകൃഷ്ണൻ വീട്ടുചെലവിനും തുടർ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയിലാണ്.സുമനസ്സുകൾ കനിഞ്ഞാൽ ബാലകൃഷ്ണൻ്റെ ഇരുളടഞ്ഞ ജീവിതത്തിന് പ്രതീക്ഷ നല്കാൻ സാധിക്കും.നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.

SANDYA RAJAN Account No. 196701000002521 IOBA0001967 9961666170. Google Pay