ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ ദിവസങ്ങളായി വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി പേര്‍ നാദിര്‍ഷയെ പിന്തുണച്ചും വിമര്‍ശിച്ചുമെല്ലാം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിസി ജോര്‍ജും സംഭവത്തില്‍ നാദിര്‍ഷയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇപ്പോഴിതാ പിസി ജോര്‍ജിന്റെ ആവശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഫ്ബി പോസ്റ്റ് വിവാദത്തില്‍ രാജിവെച്ച ജഡജ് എസ് സുദീപ്. ഈശോ സിനിമയുടെ പേര് മാറ്റണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. അപ്പോ ജോര്‍ജിന്റെ പേര് വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്തായിരിക്കും പറയുക എന്നാണ് സുദീപ് ചോദിക്കുന്നത്.

ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘ഈശോ സിനിമയുടെ പേരു വെട്ടണമെന്ന് പൂഞ്ഞാറ്റിലെ ജോര്‍ജ്. ജോര്‍ജിന്റെ പേരു വായിക്കുന്ന സെന്റ് ജോര്‍ജ് പുണ്യാളന്‍ എന്നതായിരിക്കും ജോര്‍ജേ ആവശ്യപ്പെടുക?’ – എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പി സി ജോര്‍ജിന്റെ വാക്കുകള്‍

”നാദിര്‍ഷ എന്ന് പറയുന്ന ആളാണല്ലോ ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത്. അവന്‍ എറണാകുളത്ത് ഒരു വൈദികന്റെ ചിലവില്‍ ജീവിച്ചവനാണ്. അവന്‍ സംസാരിക്കാന്‍ പഠിച്ചതും പ്രശസ്തനായതും അച്ചന്റെ ഔദാര്യം കൊണ്ടാണ്. ആ അച്ചന്റെ സഭയെയാണ് അവന്‍ അവഹേളിക്കുന്നത്. എനിക്ക് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മലയാള സിനിമയില്‍ വേശ്യയുടെ ഭാഗം അഭിനയിക്കുന്നത് ക്രിസ്ത്യാനി പെണ്ണായിരിക്കും. ഗുണ്ടയുടെ വേഷം ചെയ്യുന്നവരെ ക്രിസ്ത്യാനിയാക്കാന്‍ കഴുത്തില്‍ ഒരു കുരിശ് ഉണ്ടാകും. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ. ഇത്രയും മാന്യമായി ജീവിക്കുന്ന സമൂഹം വെറെ എവിടെയുണ്ട്.

കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭകള്‍. ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്ത സഭയോടാണ് ഈ വൃത്തിക്കെട്ടവന്‍മാര്‍ ഈ വൃത്തിക്കെട്ട രീതിയില്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. വൈദികര്‍ പാവങ്ങള്‍ മിണ്ടുമോ. ഞാനും മിണ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞേക്കാം. നാദിര്‍ഷ ഉള്‍പ്പെടെയുള്ള വൃത്തിക്കെട്ടവന്‍മാരോട് ഞാന്‍ പറയുവ. വിടുകേല. ശക്തമായ നടപടിയുണ്ടാകും. മനസിലായോ. എനിക്കിപ്പോള്‍ സമയമുണ്ട്, എംഎല്‍എ അല്ലാത്തത് കൊണ്ട്. അതുകൊണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. നന്നാക്കിയിട്ടേ ഞാന്‍ പോകുന്നുള്ളൂ. നാദിര്‍ഷ എന്ന മാന്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മുഹമ്മദ് നബി എന്നൊരു പടം പിടിക്കുമോ. തല കാണില്ല അവന്റെ. എന്ത് പറഞ്ഞാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നും മിണ്ടില്ല, ക്ഷമിക്കും. അതുകൊണ്ട് എന്ത് പോക്രിത്തരവുമാകാം. നാദിര്‍ഷ ഇത് നിര്‍ത്തുന്നതാണ് നല്ലത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതി സിനിമ പിടിക്കേണ്ട. കാണിച്ചു തരാം ഞാന്‍.’