India

തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുകുളം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുമ്മല്‍ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്.

മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച വൈകിട്ടാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

തൊണ്ടയില്‍ മിക്‌സ്ചര്‍ കുരുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പിഎസ് വിദ്യാര്‍ഥിനി നിവേദിതയാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ് മരിച്ച നിവേദിത.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ മിക്‌സ്ചര്‍ കഴിച്ചപ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒറ്റ ദിവസം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി 58 പേര്‍ മരിച്ചു.ഉത്തര്‍പ്രദേശില്‍ 38 പേരും രാജസ്ഥാനില്‍ 20 പേരുമാണ് മരിച്ചത്.

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലായാണ് 38 പേര്‍ മരിച്ചത്. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും മരിച്ചു. കാണ്‍പുര്‍, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശ വാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കോട്ടയില്‍ നാലുപേരും ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

ന്യൂഡൽഹി: റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ് പുട് നിക് 60 വയസിന് മുകളിലുള്ളവർക്ക് മികച്ച സുരക്ഷ നൽകുന്നുവെന്ന് വാക്സിൻ നിക്ഷേപകരായ റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്). അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്

അറുപതുവയസിന് മുകളിലുള്ളവർക്ക് മറ്റുള്ളവർക്കൊപ്പം പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്നും ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്ന് വ്യക്തമായതായും ആർ‌ഡി‌എഫ് അറിയിച്ചു. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പഠനങ്ങളുടെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെന്നും ആർ‌ഡി‌എഫ് വ്യക്തമാക്കി.

മോർപൻ ലബോറട്ടറീസ് തങ്ങളുടെ ഹിമാചൽ പ്രദേശിലെ നിർമ്മാണശാലയിലാണ് ഇന്ത്യയിലെ സ് പുട് നിക് വാക്സിന്റെ ഉത്പാദനം നടത്തുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മാർച്ച് നാലുമുതൽ ഏപ്രിൽ എട്ടുവരെ ഒന്നോ രണ്ടോ ഡോസ് സ് പുട് നിക് വാക്സിൻ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്.

ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആസന്നമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ടൂറിസ്റ്റ്, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണം. ഈ നിര്‍ണായക ഘട്ടത്തില്‍ പൊതുജനങ്ങളും അധികാരികളും സ്വീകരിക്കുന്ന നിലപാട് വേദനയുളവാക്കുന്നതാണെന്നും ഐ.എം.എ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യ പുറത്തുകടന്നു വരുന്നതേയുള്ളൂ. അതില്‍ രാഷ്ട്രീയ നേതൃത്വവും മെഡിക്കല്‍ സംഘവുമെടുത്ത പരിശ്രമങ്ങളില്‍ നന്ദിയുണ്ട്. ‘ഏതൊരു മഹാമാരിയുടെയും ചരിത്രം പരിശോധിച്ചാല്‍ മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണെന്ന് വ്യക്തമാണ്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളും സര്‍ക്കാരും വലിയ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ പല ഭാഗത്തും കാണുന്നു. ഇത് വരെ വേദനയുണ്ടാക്കുന്നു. -ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു.

വിനോദയാത്രകളും തീര്‍ഥാടന യാത്രകളും മതപരമായ ചടങ്ങളുകളുമെല്ലാം അനിവാര്യമാണ്. എന്നാല്‍ അതിനായി ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുകയും ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാതെ വന്‍തോതില്‍ തിക്കിതിരക്കുന്നതും മൂന്നാം തരംഗത്തിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് ഇടയാക്കും.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍, സാര്‍വ്വത്രികമായ വാക്‌സിനേഷനും കോവിഡ് മാനദണ്ഡം പാലിക്കുന്നതും മൂന്നാം വ്യാപനത്തിന്റെ ആഘാതം കുറയ്ക്കുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരള :- മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വിടവാങ്ങി. മാസങ്ങളായി ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ്, പുലർച്ചെ 2.35 ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഒരു സഭയുടെ തലവൻ എന്നതിനേക്കാളുപരിയായി മനുഷ്യഹൃദയങ്ങളെ ചേർത്തു നിർത്തിയ പുണ്യ ഇടയനെയാണ് കേരളത്തിലെ സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുവാനും, അശരണരെയും ആലംബഹീനരേയും കരുതുവാനും പിതാവ് കാണിച്ച താൽപര്യം എടുത്തുപറയേണ്ടതാണ്. എല്ലാവരെയും തുല്യമായി കാണുക എന്ന തത്വത്തിൽ ആയിരുന്നു പിതാവ് വിശ്വസിച്ചിരുന്നത്. പതിമൂന്നാം തീയതി രാവിലെയുള്ള പൊതുദർശനത്തിനു ശേഷം, വൈകിട്ട് മൂന്നുമണിയോടു കൂടി ശവസംസ്കാര ശുശ്രൂഷ ഉണ്ടാകും.

മലയാളം യു കെയുമായി പിതാവ് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മലയാളം യുകെ വായനക്കാർക്കായി അദ്ദേഹം എഴുതിയ സന്ദേശം. അസാധാരണമായ കോവിഡ് കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും ക്ഷണികതയെയും ഓർമിപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാനുള്ള കാലത്തിന്റെ പരിശ്രമമാണ് ഓരോ പ്രതിസന്ധിയുമെന്ന് തിരുമേനി എഴുതിയിരുന്നു. പരസ്പരമുള്ള വിശ്വാസമില്ലായ്മകളും, അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ മറ്റുള്ളവർക്കായി തുറക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു. ഇത്തരത്തിൽ എല്ലാവരെയും കരുതുകയും സ്നേഹിക്കുകയും ചെയ്ത നല്ല ഇടയനെ ആണ് സഭയ്ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജന മനസ്സുകളിലൂടെ കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും.

ഉയർപ്പു തിരുനാളിലേയ്ക്കുള്ള വാഴ് വുകൾ : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി നൽകുന്ന ഈസ്റ്റർ സന്ദേശം

ചികിൽസാ പിഴവു മൂലം ആശുപത്രികളിൽ അനേകം പേരാണ്‌ മരിക്കുന്നത്. അശ്രദ്ധയിലൂളെ ഉള്ള ഇത്തരം കാര്യങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളും ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസും നഷ്ടപരിഹാര കേസും ചുമത്തി നടപടി എടുക്കാവുന്നതാണ്‌. ഇത്തരത്തിൽ ഡോക്ടറുടെ അനാസ്ഥ മൂലം സ്വന്തം കുഞ്ഞിനെ നഷ്ടമായ ഒരമ്മ നടത്തിയ നിയമ പോരാട്ടം ഇപ്പോൾ വിജയിച്ചിരിക്കുകയാണ്‌. വയനാട് കൽപ്പറ്റ കണിയാമ്പറ്റയിലെ ​ഗണേഷിന്റെയും മിനിയുടെയും മകളായിരുന്ന അഞ്ജലി 2003 സെപ്റ്റബർ 21നാണ് ഡോക്ടറുടെ അനാസ്ഥമൂലം മരണപ്പെട്ടത്.

ഡോ പി.എം കുട്ടി യെന്ന മെഡിക്കൽ കോളേജ് ഡോക്ടറുടെ അനാസ്‌ഥയും അത്യാഗ്രഹവും മൂലം അഞ്ജലിയെന്ന 6 വയസ്സുകാരി മരണത്തിനു കീഴടങ്ങുകയായിരുന്നു, കോഴിക്കോട് ​ഗവ മെഡിക്കൽ കോളേജിൽ തന്റെ കീഴിൽ ചികിത്സയിലായിരുന്ന അഞ്ജലിയെ മെഡിക്കൽ കൊള്ള നടത്തുന്നതിനായി സ്വന്തം ലാബിൽ തെറ്റായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകുകയായിരുന്നു ഡോ. പിഎം കുട്ടി,

കുഞ്ഞു മരിച്ചപ്പോൾ ഡോക്ടറുടെ അനാസ്‌ഥക്കും അത്യാഗ്രഹത്തിനും എതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു, ഡോക്ടറോട് ഒന്നെമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചെങ്കിലും ഡോക്ടർക്കു ഗവണ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇതുവരെ വിധി നടപ്പാക്കാതെ ഗവണ്മെന്റ് ഉറക്കം നടിക്കുകയായിരുന്നു, എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ വിധിക്ക്കെതിരെ ഡോക്ടർ ഹൈകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഡോക്ടറുടെ ഹർജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണ് എന്ന് വിധിക്കുകയുമാണ് ചെയ്തത്,

വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു മിനിയുടേത്,2005ൽ ആരംഭിച്ച നിയമയുദ്ധം മനുഷ്യാവകാശ കമ്മീഷണിലും ഹൈകോടതിയിലു മായി നടന്നത് നീണ്ട 16 വർഷങ്ങളാണ്, മിനിയെപോലെ സാമൂഹ്യപ്രതിബദ്ധതയോടെ മറ്റൊരു കുഞ്ഞിന് ഈ ദുർവിധി വരരുത് എന്ന് ചിന്തിക്കുന്ന അമ്മമാരാണ് സമൂഹത്തിന്റെ ആവശ്യം എന്ന് മിനിയുടെ അഭിഭാഷക അഡ്വ വിമല നിനു പ്രതികരിച്ചു. മെഡിക്കൽ രംഗത്ത് ഇത്തരത്തിലുള്ള അനാസ്‌ഥയും അത്യാർത്തിയും കൂടി വരുകയാണെന്നും അഭിഭാഷക പ്രതികരിച്ചു.

വർഷങ്ങൾ നീണ്ട നിയമവഴിയിൽ മിനിക്ക് കൈത്താങ്ങായതും നീതി ലഭ്യമാക്കാൻ സഹായിച്ചതും അഭിഭാഷകയുടെ ഉറച്ച നിലപാടുകളാണെന്നു മിനി പറഞ്ഞു. കേരളത്തിൽ നടക്കുന്ന അനവധി ചികിൽസാ പിഴവുകൾക്കെതിരേ രോഗികളോ ബന്ധുക്കളോ പരാതികൾ ആദ്യം നല്കും എങ്കിലും നഷ്ടപരിഹാര കേസുകളുമായി പിന്നീട് മുന്നോട്ട് പോകാറില്ല. അതിനാൽ തന്നെ ഇത്തരം അലംഭാവവും കുറ്റകൃത്യങ്ങളും ആശുപത്രി മേഖലയിൽ കൂടുകയാണ്‌. അശ്രദ്ധ ഉണ്ടായാലും നിയമ നടപടി ഉണ്ടാവില്ലെ എന്ന ധാരണ ആശുപത്രികളിലേ സേവനങ്ങൾക്ക് മേൽ നോട്ടം നടത്തുന്നവർക്ക് തോന്നലും.

വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘത്തോടൊപ്പം ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ലയും (34) ഉൾപ്പെടുന്നു. യാത്ര വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാകും ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് യാത്ര തിരിക്കുക. യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങുന്നത്. വെർജിൻ ഗലാക്റ്റിക്കിന്റെ സ്പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക.

ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം അടി വരെ ഉയരത്തിൽ വിഎസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് വ്യക്തമാക്കി.

ലോക നവോത്ഥാനത്തിൻറെ ബഹുമുഖ വഴികളിലൂടെ സഞ്ചരിച്ച്, ഭാരതീയ നവോത്ഥാനത്തേയും കേരളീയ നവോത്ഥാനത്തേയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ രചിച്ച ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ എന്ന ഗ്രന്ഥത്തിൻറെ പ്രകാശനം ജൂലൈ 16 വെള്ളിയാഴ്ച 5:00 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പിയാണ് ആദ്യപ്രതി ഏറ്റുവാങ്ങുന്നത്. ശ്രീ. പോൾ മണലിൽ പുസ്തകാവതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ റവ. ഡോ. മാത്യു മണക്കാട്ട് (മുൻ പ്രസിഡൻറ് പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ), പ്രൊഫ. മാത്യു പ്രാൽ, ശ്രീ. എസ്. ഹരീഷ് ,ഡോ. സ്റ്റെഫി തോമസ് (പ്രിൻസിപ്പൽ, ബി സി എം കോളേജ് കോട്ടയം) പ്രൊഫ. അനിൽ സ്റ്റീഫൻ( മലയാളം വകുപ്പ് മേധാവി , ബി സി എം കോളേജ് കോട്ടയം) ശ്രീ. റോയി മാത്യു (സെക്രട്ടറി, ബാബു ചാഴികാടൻ ഫൗണ്ടേഷൻ )എന്നിവർ പങ്കെടുത്ത് സംസാരിക്കും.

കോട്ടയത്തെ ‘വര’ ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ശ്രീ . സൈമൺ ആറുപറ, ശ്രീ. രാജു ആലപ്പാട്ട്, ശ്രീ. ടോം കരികുളം , ശ്രീ. സാജു കല്ലുപുര എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകും.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ  ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.

മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു

മലപ്പുറത്ത് അർജന്റീന കോപ്പ അമേരിക്ക വിജയിച്ചതിന്റെ ആഘോഷത്തിനായി പടക്കം പൊട്ടിക്കവെ അപകടം. താനാളൂരിലാണ് അർജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റത്. ഹിജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മത്സരശേഷം രാവിലെ ഏഴരയോടെ റോഡരുകിൽ ബൈക്കിൽ നിർത്തി പടക്കം പൊട്ടിക്കുക ആയിരുന്നു ഇരുവരും.

ഇവരുടെ കയ്യിൽ നിന്ന് വീണ് പൊട്ടിയ പടക്കം, പടക്കം ശേഖരിച്ച പെട്ടിയിലേക്ക് വീണാണ് വലിയ സ്‌ഫോടനം ആയി മാറിത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved