India

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.

ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.

അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.

വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.

അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.

 

കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി രണ്ട് മരണം, എട്ടുപേര്‍ക്ക് പരിക്ക്. വഴിയരികില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകരുടെ ഇടയിലേയ്ക്കാണ് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയത്.

കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണ് ഇടിച്ചുകയറിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് കര്‍ഷക സംഘടനനേതാക്കളുടെ ആരോപണം. പരിക്കേറ്റ 8 കര്‍ഷകരുടെ നില ഗുരുതരമായി തുടരുകയാണ്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചെതെന്നു കർഷകർ പറഞ്ഞു. എന്നാൽ, അതല്ല, മന്ത്രിയുടെ വാഹന വ്യൂഹങ്ങളിലൊന്ന് കർഷകരെ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കർഷകർ കത്തിച്ചു.

മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെതിരേ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിച്ച ആറ് പേര്‍ക്ക് എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റ ഫോണ്‍ പിടിച്ചടുത്തതായും ഇത് പരിശോധിച്ച് വരുന്നതായും നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിച്ചു. പാര്‍ട്ടിയില്‍ ആര്യന്‍ ഖാന് ബന്ധമുണ്ടയെന്നും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഫോണിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളും നര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയിലുണ്ട്. ഇവരേയും ചോദ്യം ചെയ്തു വരികയാണ്. പ്രമുഖ വ്യവസായിയുടെ മകള്‍ അടക്കമുള്ളവരാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ എന്‍സിബി സംഘം നടത്തിയ റെയ്ഡിനേത്തുടര്‍ന്ന് എട്ട് പേര്‍ പിടിയിലായിരുന്നു. കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കപ്പലില്‍ ശനിയാഴ്ച നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു.

സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു. കപ്പല്‍ മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.

ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.

ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.

വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആമക്കുളം റിയാസിന്റെയും സഫിയയുടെയും മകനായ ഫത്താഹാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ സഫിയയുടെ സഫിയയുടെ സഹോദരിയുടെ ഭ‍ർത്താവായ ഷാജഹാൻ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഞയറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാൻ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. ആദ്യം സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഫത്താഹ് സംഭവസ്ഥലത്ത് വച്ചു തന്നു മരിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് സഫിയ ​ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.

അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം.

നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളഞ്ഞുകിട്ടിയ ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് യാദൃശ്ചികമായി ഉടമ വീണ്ടും ഹനീഫയുടെ ഓട്ടോയില്‍ കയറുന്നത്.

തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ്, ഇവരുടെ ആഭരണമാണ് കളഞ്ഞുപോയതെന്ന സംശയം ഉദിച്ചത്.

ആഭരണത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു, ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.

പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിന മോളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി അഭിഷേക് ബൈജു ഒരാഴ്ച കൃത്യം നടത്താനായി പരിശീലിച്ചെന്ന് പോലീസ്. പ്രതി കൃത്യമായി അസൂത്രണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തുകയായിരുന്നു.

അതേസമയം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അഭിഷേകിന്റെ ആക്രമണത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേക് നിഥിനയെ കീഴ്‌പ്പെടുത്തിയത് നിസാരമായിട്ടായിരുന്നു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല.

കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തിൽ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.

നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി.

എന്നാൽ പോലീസ് ഇക്കാര്യം തള്ളിക്കളയുകയാണ്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിനായി പേപ്പർ കട്ടർ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25നായിരുന്നു സംഭവം.

മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനത്തിൽ സ്മരണകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നെന്നും അദ്ദേഹം കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ഇന്ന് പുഷ്‌പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർത്ഥനയും നടക്കും.

​ഗാന്ധി ജന്മദിനമായി ഒക്ടോബർ രണ്ട് 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയാണ് ആചരിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.

 

ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.

സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.

ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.

എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.

അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്

ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.

 

RECENT POSTS
Copyright © . All rights reserved