നാട്ടിൽ കലാപം സൃഷ്ടിക്കണമെന്ന് സംഘപരിവാറിനെ ഉപദേശിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് എതിരെ മുൻമന്ത്രി ടിഎം തോമസ് ഐസക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണകവർച്ചാകേസിൽ നിന്നും ജനശ്രദ്ധതിരിക്കാനായി നാട്ടിൽ കലാപവും കൊലപാതകങ്ങളും സൃഷ്ടിക്കണമെന്ന് ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഉപദേശിച്ച ടിജി മോഹൻദാസ് ചോരക്കൊതി പൂണ്ട അധോലോക നായകനാണെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കുഴൽപ്പണക്കേസിൽ നിന്ന് തലയൂരാൻ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കൾക്ക് ടി.ജി മോഹൻദാസ് ഓതിക്കൊടുത്ത ഉപായം, ആ പാർടിയുടെ മാഫിയാ സ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കൺവീനറാണത്രേ മോഹൻദാസ്. കുഴൽപ്പണവിവാദത്തിലെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആർജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് എത്രയും വേഗം വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തൻ പദ്ധതികളാണ്. അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങൾ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചു പൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷൻ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടി എന്ന് തർജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങൾ ആവോളം കൈയിലുണ്ടത്രേ.
അന്തംവിട്ടാൽ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോർച്ചക്കാർ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓർക്കുക. ഏതോ കില്ലർ സ്‌ക്വാഡുകൾക്കുള്ള കൽപന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാൻ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞു നിൽക്കണം പ്രതികാരം എന്നു കൽപ്പിക്കുന്നതിലൂടെ സാധാരണ പ്രവർത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്.
2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാൻ ആർഎസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തിൽ ഓർമ്മ വരുന്നത്. എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സ. സി.വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്നു കൊലപാതകങ്ങളാണ് അവർ നടത്തിയത്.
അതിൽ സ. ധനരാജിന്റെ കൊലയാളികളിൽ പാറശാല പരശുവയ്ക്കൽ സ്വദേശിയും ഉണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തിൽ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാർ ആർഎസ്എസിലുണ്ട് എന്ന് സംശയലേശമെന്യെ സമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകൾ ഉൾപ്പെട്ടിരുന്ന യോഗത്തിലാണോ ടി.ജി മോഹൻദാസിന്റെ ആഹ്വാനം എന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, വി.വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹൻദാസ് തന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവിൽ യാതൊരു രാഷ്ട്രീയസംഘർഷവും നിലനിൽക്കുന്നില്ല. ഈ ഘട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള അക്രമം ആർഎസ്എസിന്റെ ഭാഗത്തു നിന്നുണ്ടായാൽ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം.
കുഴൽപ്പണക്കേസ് ബിജെപി സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂർണ്ണമായും തകർക്കും. ബിജെപിയുടെ വോട്ട് ശതമാനം 2016 തെരഞ്ഞെടുപ്പുവരെ അനുക്രമമായി വർദ്ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴൽപ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ്ബ്ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വർത്തമാനങ്ങൾ. ഇവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമല്ല, പബ്ലിക് ഡൊമൈനിൽ പങ്കെടുക്കുന്ന ഒരാൾക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കൻമാർക്കു തിരിച്ചറിവില്ലാതെ പോയിയെന്നതും വിസ്മയകരമാണ്.
ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല.
ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി പത്തിൽ താഴെയായ ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ കേസുകളിൽ മഹാഭൂരിപക്ഷവും ഡെൽറ്റാ വേരിയന്റ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ നിന്ന് വരുന്നവരിലാണ് ഡെൽറ്റ വകഭേദം കാണപ്പെടുന്നത് എന്നാണ് സർക്കാരിൻ്റെ നിലപാട്.
ഇന്ത്യയിലെ സാഹചര്യങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു മെച്ചപ്പെടുകയോ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയോ ചെയ്താൽ മാത്രമേ എന്തെങ്കിലും പുനർ വിചിന്തനത്തിന് സാധ്യതയുള്ളൂ. അങ്ങനെയായാലും, ഒറ്റയടിക്ക് ഗ്രീൻ ലിസ്റ്റിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടു വരാതെ, കുറച്ചു കാലമെങ്കിലും ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
ആംബർ ലിസ്റ്റിലായാലും ബ്രിട്ടനിലെത്തുമ്പോൾ ഹോം ക്വാറന്റീനും രണ്ടു വട്ടമുള്ള ടെസ്റ്റിങ്ങും തുടരണം. ഇതോടെ യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ പദ്ധതികൾ താളംതെറ്റും. മറുവശത്ത് യുകെ ജോലി സ്വപ്നം പൂവണിയാൻ നഴ്സുമാരുടെയും വിദ്യാർഥികളുടെയും കാര്യവും ത്രിശങ്കുവിലാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യയിലെ ആരോഗ്യ മേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യ മേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനം ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ജോബ് ഓഫർ ലഭിച്ച് റിക്രൂട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയാക്കി യുകെയിലേക്ക് പറക്കാൻ കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാരുടെ യാത്ര ഇതോടെ മുടങ്ങി. എന്നാൽ ആരുടെയും അവസരം പാഴാകില്ലെന്ന് എൻഎച്ച്എസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും യാത്ര എന്നു തുടരാനാകുമെന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ്.
ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടന്നതിനു പിന്നിലെ പകയുടെ തുടക്കം ബെംഗളൂരുവിലെ ഡെന്റൽ കോളജിൽ. കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസ്, സുഹൃത്തായ കൊച്ചിയിലെ ഡോക്ടർ, പരാതിക്കാരി ലീന, ഇവരുടെ പങ്കാളി സുകാശ് ചന്ദ്രശേഖർ എന്നിവർ ബെംഗളൂരു കോളജിലെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങിയ ലീന കൂടുതൽ അടുപ്പം സുകാശിനോടു കാണിക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടായി. പഠനം പൂർത്തിയാക്കാതെ കോളജ് വിട്ട അജാസ് ബിസിനസ് തുടങ്ങാൻ കൊച്ചിയിൽ സ്ഥിരതാമസമാക്കി.
ബെംഗളൂരുവിലും പിന്നീട് ന്യൂഡൽഹിയിലും ഒരുമിച്ചു താമസിച്ചു ബിസിനസ് തുടങ്ങിയ ലീനയും സുകാശും കുറഞ്ഞ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ച നേടിയതു മുഴുവൻ സഹപാഠികളെയും ഞെട്ടിച്ചു. ഇതിനിടെയാണു തെക്കൻ ഡൽഹിയിലെ ഇവരുടെ വാടക ഫാം ഹൗസിൽ ഡൽഹി, ചെന്നൈ പൊലീസ് സംഘങ്ങൾ ഒരുമിച്ചു പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങൾ അടക്കം 20 കോടി രൂപ വിലമതിക്കുന്ന 9 കാറുകളും 81 മുന്തിയ ഇനം വാച്ചുകളും പിടിച്ചെടുത്തു. വാഹനങ്ങളും വാച്ചുകളും സുകാശ് ചന്ദ്രശേഖർ മോഷ്ടിച്ചതാണെന്നാണു പൊലീസ് അന്നു വെളിപ്പെടുത്തിയത്.
തുടർന്ന് ഒട്ടേറെ വഞ്ചനാക്കേസുകൾ സുകാശിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്തതോടെ ലീന ഒറ്റയ്ക്കു കൊച്ചിയിൽ താമസമാക്കി. ആഡംബരക്കാറുകൾ ഒളിപ്പിച്ച സൗത്ത് ഡൽഹിയിലെ ഫാംഹൗസിനെ കുറിച്ചു പൊലീസിനു വിവരം നൽകിയത് അജാസാണെന്നാണു സുകാശും ലീനയും അഭിഭാഷകരോട് പറഞ്ഞത്. ഇതിനിടെ വ്യാജ സിബിഐ ഓഫിസർ ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലും സുകാശ് ചന്ദ്രശേഖർ പ്രതിയായി. ശിക്ഷിക്കപ്പെട്ട കേസുകളിൽ പരോളിൽ ഇറങ്ങുമ്പോൾ സുകാശ് കൊച്ചിയിൽ ലീനയെ സന്ദർശിച്ചിരുന്നു.
തട്ടിപ്പിലൂടെ സുകാശ് നേടിയ വൻതുക ലീനയെ സുരക്ഷിതമായി ഏൽപിച്ചിരുന്നതായാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. ലീനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാർലറിനു സമീപത്തു തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അജാസും താമസം തുടങ്ങി. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും പൊലീസുമായും അടുപ്പം സൂക്ഷിക്കാൻ അജാസ് ശ്രമിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങൾ ഗുണ്ടകൾക്കും ഇവരുടെ നീക്കങ്ങൾ പൊലീസിനും കൈമാറിയ അജാസ് ഇരുകൂട്ടരുടെയും വിശ്വസ്തനായി.
ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി പണം തട്ടുന്ന വിവരം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിൽ നിന്ന് അജാസ് അറിഞ്ഞത്. ഇക്കാര്യം അജാസ് സുഹൃത്തായ ഡോക്ടറോടു പങ്കുവച്ചു. സുകാശ് ചന്ദ്രശേഖർ ഏൽപിച്ച പണം ലീനയുടെ പക്കൽനിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയിൽ രവി പൂജാരിയെ ഉൾപ്പെടുത്താൻ നിർദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. രവി പൂജാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഈ ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തിയപ്പോൾ സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യർഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.
സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.
ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു.
അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്,’’ അദ്ദേഹത്തിന്റെ വാക്കുകൾ. അബുദാബിയില്‍ നിന്നും ജയില്‍ മോചിതനായ ബെക്സ് കൃഷ്ണന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാനായി മകന്‍ അദ്വൈതും ഭാര്യ വീണയും എത്തിയിരുന്നു.
തന്നെ ആക്രമിക്കാനെത്തിയ തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. വടകര എളയടത്തെ പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളയാണ് നായയെ തിരിച്ച് ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് ഈ തെരുവു നായ ആക്രമിച്ചത്. ഇന്നലെ വീണ്ടും നായ പലരേയും കടിച്ചു. തുടര്‍ന്ന് ഇയാസ് അബ്ദുള്ളയെ ആക്രമിക്കാന്‍ നായ ഓടി അടുക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്.
ആര്‍എസി ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.സംഭവത്തില്‍ ഇയാസിന് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.
ഇയാസിനെ കൂടാതെ മരുന്നൂര്‍ റഷീദിന്റെ മകന്‍ മുഹമ്മദ് സയാനും (7) പരിക്കേറ്റു. രയരോത്ത് മുഹമ്മദിന്റെ മകനാണ് ഇയാസ്. ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
കോവിഡ് വ്യാപിക്കുകയാണ്. അതിനിടെ യുപി തലസ്ഥാനമായ ലഖ്‌നോവില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ഏതാനും ആഴ്ചകളായി ലഖ്‌നോവില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ അഭിനന്ദനമേറ്റുവാങ്ങുകയാണ് മലയാളിയായ ഐ.എ.എസ് ഓഫിസര്‍ റോഷന്‍ ജേക്കബ്.
ഏപ്രില്‍ പകുതിയോടെ പ്രതിദിനം 6000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജൂണ്‍ നാലിന് വെറും 40 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഷന്‍ ജേക്കബ് എന്ന 43കാരി ഐ.എ.എസ് ഓഫിസറെ പ്രത്യേക ചുമതല നില്‍കി നിയോഗിച്ചതോടെയാണ് ലഖ്‌നോവില്‍ കോവിഡ് വ്യാപനം കുറയുന്നത്.
ജില്ല മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജൂണ്‍ രണ്ട് വരെയായിരുന്നു റോഷന്‍ ജേക്കബിന് ചുമതല. ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷന്‍ ജേക്കബ് പറയുന്നു. അവരുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ വൈറസ് കീഴടങ്ങുകയായിരുന്നു. ലഖ്‌നോവില്‍ ആദ്യമെത്തുമ്പോള്‍ നഗരം മുഴുവന്‍ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു.
മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയ വിസ്താര വിമാനം ആകാശത്ത് വെച്ച് ശക്തിയായി ഉലഞ്ഞതിനെത്തുടര്‍ന്നത് എട്ട് പേര്‍ക്ക് പരിക്ക്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുമ്പ് താഴ്ന്ന് തുടങ്ങുമ്പോള്‍ 20000-17000 അടി ഉയരെ വെച്ചാണ് അപകടം നടന്നത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. 113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബെംഗളുരു-കൊല്‍ക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ച് വിട്ടിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം; സംസ്ഥാന സർക്കാർ ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും.
നാഷണൽ ഹൈവെ, , എംസി റോഡ് , മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവ്വീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല. എന്നാൽ ആവശ്യ സർവ്വീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും.
ഇതിൽ യാത്രാക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലി ക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതം. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്‌ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണർന്ന് പ്രവർത്തിക്കുന്നത്.
എഫ്.ഐ.ആർ പ്രകാരം 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെയാണ് ഫ്ലാറ്റിനുള്ളിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡാനം അരങ്ങേറിയത്. ഒടുവിൽ ഫ്ലാറ്റിൽ നിന്ന് ഒരു രാത്രി ഓടി രക്ഷപ്പെട്ട യുവതി ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് കൊച്ചി സെൻട്രൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ അന്വേഷണം കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്ന് കമ്മിഷണർ പറഞ്ഞു.
പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് പുറമെമാർട്ടിൻ യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളിൽ ഏറെയും. മാർട്ടിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.
പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു വരുന്നു. കിങ് ഖാലിദ് ആശുപത്രിയിലെ 4 നഴ്സുമാർ 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം ഇവർ ജോലി ചെയ്തിരുന്ന നജ്റാൻ കിങ് ആശുപത്രിയിലെത്തിച്ചു.
സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷം ബലദ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിൽ കഴിയുന്ന മലയാളി ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.