ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടെത്തിയ സ്വർണ്ണക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്. പാന്റ്സിനുള്ളിൽ സ്വർണം പൂശി മിശ്രിത രൂപത്തിലാക്കിയ സ്വർണം പെയിന്റ് അടിക്കുന്ന രീതിയിൽ പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാൻ ലൈനിങ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കുകയായിരുന്നു. ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്സിൽ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വർണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ സാന്നിധ്യത്തിൽ പാന്റ്സ് കത്തിച്ചാണു സ്വർണം ഉരുക്കിയെടുക്കുക. എന്നാൽ, വിദേശത്തുനിന്നെത്തിയ യുവാവിന്റെ ക്വാറന്റീൻ പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ക്വാറന്റീൻ കഴിഞ്ഞ് ഹാജരാകാൻ നോട്ടിസ് നൽകി യാത്രക്കാരനെ വിട്ടയച്ചു. പാന്റ്സ് കസ്റ്റഡിയിലെടുത്തു.