ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇടുക്കി കിരീത്തോട്ടിലെ വീട്ടിലെത്തിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
ടെൽ അവീവിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരൻ ആണ് ഏറ്റുവാങ്ങിയത്. തുടർന്ന് മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. നെടുന്പാശേരിയിൽ സൗമ്യയുടെ ഭർത്താവ് സന്തോഷ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. എംപി ഡീൻ കുര്യാക്കോസ് അടക്കം രാഷ്ട്രീയ നേതാക്കളും ഇവിടെ എത്തിയിരുന്നു.
ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
ടൗട്ടേ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ സംഹാരതാണ്ഡവം നടത്തി ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്തുനിന്നും മേയ് 17 വൈകുന്നേരമാണ് ഗുജറാത്ത് തീരത്തേക്ക് എത്തിയത്. അതിതീവ്രമഴയും ശക്തമായ കാറ്റും കാരണം കേരളത്തിൽ കനത്ത നാശ നഷ്ടങ്ങളുണ്ടാക്കിയാണ് കാറ്റ് മടങ്ങിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടുപേർ മുങ്ങിമരിച്ചു.
അതേസമയം, തീവ്രതയേറിയ ചുഴലിക്കാറ്റ് 18 ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.
‘ടൗട്ടെ’ ചുഴലിക്കൊടുങ്കാറ്റിൽ ലക്ഷദ്വീപിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ആളപായമില്ല. ദ്വീപുകളെല്ലാം ശക്തമായ കടലാക്രമണ ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ കാറ്റ് ശനിയാഴ്ച ഉച്ചവരെ നാശം വിതച്ചു. 10 ദ്വീപുകളിലായി 58 വീടുകളും 63 മീൻപിടിത്ത ബോട്ടുകളും തകർന്നു. കിൽത്തൻ, ചേത്‌ലാത്ത്, കടമത്ത്, അമിനി തുടങ്ങിയ ദ്വീപുകളിലാണ് ഏറെയും നാശം ഉണ്ടായത്.
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും 40 കിമീവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിനിടെ, കൊച്ചി തീരത്തുനിന്ന് പോയ മീൻപിടിത്ത ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങിയതായി വിവരം ലഭിച്ചു. ഒമ്പതു തൊഴിലാളികളെയും കാണാതായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്. മറ്റ് ബോട്ടുകളിലുള്ളവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ദൗത്യം പരാജയപ്പെട്ടു.
തമിഴ്‌നാട്ടിൽനിന്നുള്ള മണിവേൽ, മണികണ്ഠൻ, ഇരുമ്പൻ, മുരുകൻ, ദിനേശ്, ഇലഞ്ജയൻ, പ്രവീൺ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി, വൈപ്പിൻ മേഖലയിൽനിന്ന് കടലിലേക്കുപോയ നൂറോളം ഗിൽനെറ്റ് ബോട്ടുകളെക്കുറിച്ച് വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഇവരെ അറിയിക്കാൻ സംവിധാനമില്ല.
അച്ഛനെയും അമ്മയെയും ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നു. മൺകട്ടകൾ കൊണ്ട് ചുവര് തീർത്ത കുറപ്പന്തറയിലെ ആ വീട്ടിൽ നാലു പെൺമക്കൾ ഇനി അനാഥരാണ്. കൊച്ചുപറമ്പിൽ ബാബു മേയ് രണ്ടിനും ഭാര്യ ജോളി കഴിഞ്ഞ ദിവസവുമാണ് കോവിഡിന് കീഴടങ്ങിയത്. നാലു മക്കൾക്കും കോവിഡ് ബാധിച്ചുവെങ്കിലും ഇവർ നെഗറ്റീവായി.
ജോളിയുടെ മൃതദേഹം മക്കളെ നാലുപേരെയും കാണിച്ച ശേഷമാണ് അടക്കിയത്. 10 സെന്റും വീടുമാണ് ആകെയുള്ള സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബിയും കൂലിവേല ചെയ്യുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഈ പെൺകുട്ടികളുടെ പഠനവും ഭാവിജീവിതവും അനിശ്ചിതത്വത്തിലായി.
മൂത്ത മകൾ ചിഞ്ചു ഫിസിയോതെറപ്പിയും രണ്ടാമത്തെ മകൾ ദിയ ബാബു ജനറൽ നഴ്സിങ്ങിനും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്ടുവിനും നാലാമത്തെ മകൾ റിയ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്.
ബാബു മരിക്കുമ്പോൾ ജോളി ആശുപത്രിയിലായിരുന്നു. ബാബുവിന്റെ മരണം അന്നു ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീടു രോഗം കൂടിയപ്പോൾ ജോളിയെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല.
ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. കോവിഡ് സമയത്ത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണിതെന്നും കങ്കണ പറഞ്ഞു.
ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു.
‘ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതുപോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു,’ കങ്കണ പറഞ്ഞു.
ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ?, കങ്കണ ചോദിച്ചു.
അതുകൊണ്ട് ഇസ്രായേലിലെ പോലെ ഇന്ത്യയിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്നും കങ്കണ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.
ട്വിറ്റര്‍ വിലക്കിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായങ്ങള്‍ പറയുന്നത്.
View this post on Instagram
സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച അർധരാത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കും. രോഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിംഗ്, ഡ്രോണ്‍ നിരീക്ഷണം എന്നിവയുണ്ടാകും. ക്വാറന്റൈന്‍ ലംഘിച്ചാലും അതിനെ സഹായിച്ചാലും കര്‍ശന നടപടി നേരിടേണ്ടിവരും. ഭക്ഷണം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വാര്‍ഡ് തല സമിതികള്‍ മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗപ്പെടുത്തും. മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. മരുന്നുകടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി ജോലിക്കു പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും തുറക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനിൽ ബോസ്. സമസ്ത മേഖലയും സ്തംഭിച്ച ഈ കൊറോണ കാലഘട്ടത്തിൽ, സർക്കാർ സഹായം പല മേഖലയിലും വീതം വച്ച് നൽകിയപ്പോൾ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ വയ്ക്കാതെ പോയ വഞ്ചി വീട് തൊഴിലാളികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുവാണ് അനിൽ ബോസ്.
കത്തിന്റെ പൂർണ്ണ രൂപം…
അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി സമസ്ത മേഖലയേയും തകർത്തിരിക്കുകയാണ്. കനത്ത മഴയും ചുഴലിക്കാറ്റും വന്നതോടെ ജനങ്ങളുടെ ജീവിതം പൂർണ്ണമായി തകരുന്ന സ്ഥിതിയിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ ആളുകൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധികളെ സഹായിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന പൂർണമായി അല്ലെങ്കിലും പൊതുസമൂഹത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. സ്വയം പര്യാപ്തം അല്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും എന്ന് പറയുന്നതും നല്ലതുതന്നെ . എന്നാൽ മറ്റൊരു മേഖല ശ്രദ്ധയിൽ പെടുത്തട്ടെ ആലപ്പുഴയിൽ പ്രധാനമായും കൊല്ലം-എറണാകുളം തുടങ്ങിയ മറ്റു ജില്ലകളിലും ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു സഹായവും ഒരു പരിഗണനയും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൻ്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസം രംഗത്ത് ഹൗസ് ബോട്ടുകളുടെ (വഞ്ചിവീട് ) പ്രാധാന്യം അങ്ങയെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടത് ഇല്ല. പതിനായിരത്തോളം തൊഴിലാളികൾ ആണ് ഈ മേഖലയിൽ പണിയെടുക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോൾ അത് അരലക്ഷത്തിലേറെയാകും . ഒന്നേകാൽ വർഷക്കാലമായി ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിൽ ആണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അല്ലെങ്കിലും ഈ മേഖലയ്ക്ക് കൂടി ഒരു ക്ഷേമനിധിബോർഡ് എന്ന ആശയം അങ്ങയുടെ മുൻപാകെ സമർപ്പിക്കുന്നു . ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശ്വാസം എന്നുള്ള നിലയിൽ ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബാംങ്ങളെയും സഹായിക്കാൻ സർക്കാരിൻറെ സത്വര ശ്രദ്ധയും ഉണ്ടാകണം. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . വിശ്വസ്തതയോടെ, അഡ്വ. അനിൽ ബോസ് , ദേശീയ ജനറൽ സെക്രട്ടറി , എഐസിസി അസംഘടിത തൊഴിലാളി കോൺഗ്രസ് & ചെയർമാൻ കുട്ടനാട് പൈതൃക കേന്ദ്രം
ശ്രീ പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി ,കേരളം തിരുവനന്തപുരം
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. ആഷിം ബാനർജിയാണ് മരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കൊൽക്കത്തയിലെ മെഡിക്ക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രി ചെയർമാൻ ഡോ. അലോക് റോയ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. അതെ സമയം വെള്ളിയാഴ്ച മാത്രം 20,846 പേർക്കാണ് ബംഗാളിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്‌സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്‌റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴയിൽ കടലക്രമണത്തിൽ പതിനൊന്നു വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ മുപ്പതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഉച്ചയ്ക്കുശേഷം തുറന്നേക്കും. വേലിയേറ്റ സാധ്യതകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി .
തുടർച്ചയായ നാലാം നാളും ആലപ്പുഴയുടെ തീരങ്ങൾ പ്രക്ഷുബ്ധമാണ്. ഒറ്റമശ്ശേരി, ചേന്നവേലി ചെത്തി, ചെട്ടിക്കാട്, വാടയ്ക്കൽ, വിയാനി തുടങ്ങി പലയിടങ്ങളിൽ നിന്നും തീരവാസികളെ മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവുമുണ്ട്. മഴയ്ക്കും കോവിഡിനും ശമനമില്ലാത്തതാണ് പ്രതിസന്ധി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ടിന് 68 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ യും തുറക്കണമെന്ന ആവശ്യം ശക്തമാണ്. വേലിയേറ്റ സാധ്യത പരിശോധിച്ചാവും നടപടിയെന്ന് കലക്ടർ പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
കോഴിക്കോട്: അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരുത്തും പ്രതീകവുമായിരുന്ന നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു വര്‍ഷങ്ങളായി അര്‍ബുദമായി മല്ലിട്ടാണ് മുന്നോട്ടുപോയിരുന്നത്.
പതിനായിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. അര്‍ബുദം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ‘അതിജീവനം’ എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാര്‍ന്നുതിന്ന അര്‍ബുദം അവസാനം നന്ദുവിന്റെ ശ്വാസകോശത്തേയും കീഴടക്കിയതോടെയാണ് തന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാന്‍ നന്ദു തയ്യാറായത്.
ഓരോ തവണയും അര്‍ബുദം കടന്നാക്രമിക്കുമ്പോള്‍ ആശുപത്രിയില്‍ അഭയം തേടുന്ന നന്ദു ചിരിച്ച മുഖവുമായാണ് തിരിച്ചിറങ്ങി വന്ന് ജിവിതത്തില്‍ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും നന്ദു മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമായിരുന്നു.
കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്നും ഇനി ഒരു പ്രതീക്ഷയുമില്ലെന്നും പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്രയമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയും നടത്തിയ ശേഷമാണ് നന്ദു വീണ്ടും ആശുപത്രിയില്‍ എത്തിയത്.