യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു. 40വയസായിരുന്നു. തലച്ചോറിനുണ്ടായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 2006 ലെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടത്തും.

കെഎസ് യു വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സുധീര്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും ശക്തനായ സംഘാടകനും രാഷ്ട്രീയ സമരങ്ങളുടെ മുന്നണി പോരളിയുമായിരുന്നു സുധീര്‍. വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലായിരുന്നു എന്നും ശാസ്താംകോട്ട സുധീറിന്റെ സ്ഥാനം. പിന്തുടര്‍ന്ന് എത്തുന്ന മരണത്തിലേക്കാണ് ഏറ്റുവാങ്ങിയ പോലീസ് മര്‍ദ്ദനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും സുധീറിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മരണമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല കുറിച്ചു.