മുംബൈ ബാര്‍ജ് ദുരന്തത്തിൽ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരുടെ മരണമാണ് സ്ഥീരികരിച്ചത്. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. സ്വകാര്യകമ്പനിയുടെ ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍.

ഇതുവരെ 50 പേരാണ് അപകടത്തിൽ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.