ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പൊളിച്ചത് വിവാദമായിരിക്കുകയാണ്.
ഇന്നലെയാണ് പള്ളി ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ റാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് പൊളിച്ചത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പള്ളി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചത്.
മാര്‍ച്ച് 15 നാണ് അനധികൃത നിര്‍മ്മാണമാണ് എന്ന് ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്. എന്നാല്‍ കെട്ടിടം അനധികൃതമല്ലെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും പള്ളിക്കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്നു. എല്ലാ രേഖകളും ജില്ലാ ഭരണകൂടത്തിന്റെ മുമ്പാകെ ഹാജരാക്കിയെങ്കിലും അവര്‍ അത് നിരാകരിച്ചു.
1959 മുതല്‍ പള്ളിയിലേക്ക് വൈദ്യുതി കണക്ഷനുണ്ടെന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 19ന് പള്ളികമ്മിറ്റിയുടെ ഹര്‍ജിയില്‍ ജില്ലാ ഭരണകൂടത്തിന് കോടതി നോട്ടീസ് അയച്ചു. പക്ഷേ അധികൃതര്‍ പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ നടത്തികൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറായില്ല.
അതോടെ പള്ളിക്കമ്മറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 24 ന് പള്ളിക്കമ്മിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മെയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. ഇത് ലംഘിച്ചാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി.
സര്‍ക്കാര്‍ വക ഭൂമിയില്‍ അജ്ഞാതരായ ആരോ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണ് പള്ളി എന്നാണ് ജില്ലാഭരണകൂടത്തിന്റെ വാദം. തങ്ങള്‍ അന്വേഷണത്തിന് വന്നപ്പോള്‍ ഇവിടെ താമസിച്ചിരുന്ന മൂന്നുപേരോട് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചെന്നും ഉടനെ അവര്‍ ഓടിപ്പോയെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ 30 വര്‍ഷമായി താനിവിടെയാണ് നമസ്‌കാരത്തിന് വരാറുള്ളതെന്ന് പറയുന്നു പ്രദേശവാസിയും അഭിഭാഷകനുമായ ഇഖ്ബാല്‍ നസീം നോമാനി ദരിയാബാദി പറയുന്നു. എന്താണ് ഇത്തരമൊരു നടപടിക്ക് ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എന്തായാലും വീണ്ടും കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയരുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല അഭിനന്ദനങ്ങൾ അറിയിച്ചത്.
സംസ്ഥാനത്ത് തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ നേതൃത്വത്തിലെ രണ്ടാം മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ.
കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ അതിഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനപ്രതിനിധികൾക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പുറമേ പ്രതിസന്ധി ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നൽകിയ കൊല്ലത്തെ സുബൈദുമ്മയ്ക്കും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മുഖ്യമന്ത്രിയും സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചു.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തിൽ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.
ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ബാർജ് അപകടത്തിൽപ്പെട്ട് 22 പേരാണ് ഇതിനോടകം മരിച്ചത്. കാണാതായ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരിച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു. മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെത്തുടർന്ന് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്.
തമിഴ്‌നാട്ടിൽ ഷൂട്ടിങ് നടക്കുകയായിരുന്ന മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പരിപാടിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട് ആരോഗ്യ വകുപ്പും പോലീസും ഷൂട്ടിങ് സെറ്റിലെത്തി പരിശോധന നടത്തിയെന്നും മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ വകുപ്പ് ബിഗ് ബോസ് സീസൺ ത്രീയുടെ സെറ്റ് സീൽ ചെയ്തു എന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
തമിഴ്‌നാട്ടിൽ ലോക്ഡൗൺ രണ്ടാഴ്ചത്തേക്കും കൂടി നീട്ടിയ സാഹചര്യത്തിൽ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് നിർത്താവെക്കാൻ തമിഴ്‌നാട് സർക്കാർ അറിയിക്കുകയായിരുന്നു എന്ന് ഇക്കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി ഏഷ്യനെറ്റ് അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം സീസണിന്റെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകരും പ്രതികരിച്ചു. നിലവിലെ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ റിയാലിറ്റി ഷോയുടെ ഷൂട്ടി പുനഃരാരംഭിക്കുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
ഇതിനിടെ, റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തികരിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ നടത്തുന്ന ഷൂട്ടിങ് നിർത്തിവെക്കാൻ തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.
സൂപ്പർ താരം മോഹൻലാൽ അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോ നിലവിൽ 92 ദിവസം ഇതിനോടകം പിന്നിട്ടു. ഈ വർഷം ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിലവിൽ എട്ട് പേരാണ് ഉള്ളത്. കോവിഡ് ലോക്ക്ഡൗണിനെയും തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 2 ഷോ റദ്ദാക്കിയിരുന്നു.
മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്. ഇവര്‍ മാസ്ക് ധരിച്ചിരുന്നില്ല. പോലീസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു.
തുടര്‍ന്ന് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പോലീസുകാരൻ യുവതിയുടെ വയറിൽ ചവിട്ടി. ഒരു വനിത പോലീസും യുവതിയെ മര്‍ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും ഇതുവരെ ധാരണയിലെത്തിയ അവരുടെ വകുപ്പുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, പൊതുഭരണം ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തുടരുമെന്നാണ് സൂചന.
കെ.എന്‍ ബാലഗോപാല്‍(ധനകാര്യം), പി.രാജീവ് (വ്യവസായം, നിയമം), എം.വി ഗോവിന്ദന്‍ (തദ്ദേശ സ്വയം ഭരണം, എക്‌സൈസ്), വി.ശിവന്‍കുട്ടി (പൊതുവിദ്യാഭ്യാസം, തൊഴില്‍), കെ.രാധാകൃഷ്ണന്‍ (പിന്നാക്ക ക്ഷേമം, ദേവസ്വം), പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം), വീണ ജോര്‍ജ് (ആേരാഗ്യം), ആര്‍.ബിന്ദു (ഉന്നത വിദ്യാഭ്യാസം), വി.എന്‍ വാസവന്‍ (സഹകരണം, രജിസ്‌ട്രേഷന്‍), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്‌കാരികം, സിനിമ), വി.അബ്ദുറഹ്മാന്‍ (ന്യുനപക്ഷക്ഷേമം, പ്രവാസികാര്യം, സ്‌പോര്‍ട്‌സ്) എന്നിവരാണ് സി.പി.എം മന്ത്രിമാരും വകുപ്പുകളും
സി.പി.ഐ പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ അവരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.
ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിന്‍ (ജലവിഭവം, ജലസേചനം), എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്‍( വനംവകുപ്പ്), ജനതാദള്‍ എസിലെ കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി), ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം, മ്യുസിയം, പുരാവസ്തു), ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിന് ഗതാഗതം ലഭിക്കുമെന്നാണ് സൂചന.
ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ മുംബൈ തീരത്ത് അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്ന 22 പേർ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു. അറബിക്കടലിൽ അപകടത്തിൽപ്പെട്ട പി-403 ബാർജിലുണ്ടായിരുന്ന 22 പേരാണ് മരിച്ചത്. 53പേരെ കാണാതായിട്ടുമുണ്ട്. നാവികസേനയുടെ തെരച്ചിലിൽ ബാർജിൽ കുടുങ്ങിയ 186പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ഒഴുകുന്ന ഭീമൻ ചങ്ങാടങ്ങളാണ് ബാർജുകൾ. ഇതിൽ 261 പേരുമായി പോയ ബാർജ് ആണ് മുങ്ങിയത്. തിരച്ചിലിൽ ബാർജിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി ഐഎൻഎസ് കൊച്ചി കപ്പൽ ഇന്ന് രാവിലെ മുംബൈ തുറമുഖത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാവികസേന കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘ഭയനാകരമായ അവസ്ഥയായിരുന്നു. ഞങ്ങൾ രക്ഷപ്പെടുമെന്ന് കരുതിയതല്ല. ജീവിക്കാനുള്ള ദൃഢനിശ്ചയത്തോടെ എട്ടു മണിക്കൂറോളം കടലിൽ നീന്തി. ഒടുവിൽ നാവികസേന രക്ഷപ്പെടുത്തി’- രക്ഷപ്പെട്ട 19കാരനായ മനോജ് ഗൈറ്റിന്റെ പ്രതികരണം ഇങ്ങനെ.
എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി മുംബൈയ്ക്കടുത്ത് കടലിൽ നങ്കൂരമിട്ടുകിടന്ന ബാർജുകൾ തിങ്കളാഴ്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്. ഇതിൽ പി305 ബാർജ് ബോംബൈ ഹൈയിൽ മുങ്ങിപ്പോയി. ഗാൽ കൺസ്ട്രക്ടർ എന്ന ബാർജ് കാറ്റിൽപ്പെട്ട് മണ്ണിലുറച്ചു. ഗാൽ കൺസ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തി. മറ്റൊരു ബാർജും എണ്ണഖനനം നടത്തുന്നതിനുള്ള റിഗ്ഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയി. ബാർജിലുണ്ടായിരുന്ന പാലാ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജെയ്‌സണി (26)നെയും കാണാതായിട്ടുണ്ട്.
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ചിത്രദാസന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി വലിയ സ്ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീടിന് സമീപത്തായി നിർമിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് താല്‍കാലികമായി നിർമിച്ച മുറി പൂർണമായും തകർന്നു. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാൽ സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പറയുന്നു. പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രദാസന്‍റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജാലകത്തിന്‍റെ ചില്ല് തെറിച്ച് മുറിവുകൾ പറ്റിയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കി.
സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്താണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലം രാത്രിയിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിന്‍റെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.