India

ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിച്ചു.

രാജ്യസഭാ സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി.ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം.

“മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ടു വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്.”

സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും വീക്ഷണം ആരോപിക്കുന്നു.

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ മുന്‍നിര ബ്രാന്റുകളിലൊന്നാണ് പോപ്പി.

ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്.ഫൈ ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് പോപ്പി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.

സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും പോപ്പിയെ കൂടുതല്‍ ജനപ്രിയമാക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകുന്നതിനിടയിലാണ് കോവിഡ് ഇൻഷുറൻസ് നിർത്തിവെയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം.

മാർച്ച് 24 വരെ മാത്രമേ കോവിഡ് ഇൻഷുറൻസ് ലഭ്യമാകൂ. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷറുൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെ തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ ശിപാർശയോടെയാണ് ഇൻഷുറൻസിനായുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.

എന്നാൽ വാക്സിൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സിൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. വാക്സൻി ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കോവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

സനു മോഹൻ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മിഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തി. ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്.

പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.

ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.

കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്‌നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

ആറ്റിങ്ങലിൽ നിന്നാണ് റോഷ്‌നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ ഓംപ്രകാശ് കയറിയത്. ഇയാൾ ബസിന്റെ പിൻഭാഗത്തായി ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

പിന്നീട് ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി  റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് വൈഗയുടെ മരണത്തിൽ പുറത്തുവരുന്നത്. മകൾ വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛൻ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങൾ. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ സനു മോഹൻ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടർന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോൾ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയിൽ ഉപേക്ഷിച്ചത്. എന്നാൽ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയശേഷമാണ് മകൾ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തിൽ വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വ്വകലാശാല നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 19 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കേരള സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, കെ ടി യു സാങ്കേതിക സര്‍വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.

കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ (19-04-21) മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10മുതല്‍ പുനഃക്രമീകരിക്കും.

മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു

സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ അറിയിച്ചു.

മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കെ ടി യു സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള തരാം ആണ് ശ്രീനാഥു. മലയാളത്തിൽ ടെലിവിഷൻ താരമായും അതിനൊപ്പം സിനിമ നടനും ആയി തിളങ്ങി. ശാലിനി എന്റെ കൂട്ടുകാരി ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങുംനേരം കിരീടം ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

ചലച്ചിത്ര ജീവിതത്തിൽ തുടക്കത്തിൽ ശ്രീനാഥു ശാന്തി കൃഷ്ണയും ആയി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ വിവാഹ ജീവിതത്തിനു 12 വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. 1984 ൽ ആയിരുന്നു ഇവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 1995 ൽ ഇരുവരും വേര്പിരിയുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ സിനിമ രംഗത്ത് ഉള്ള മറ്റൊരു നടനും ആയുള്ള ഗോസ്സിപ്പും ശ്രീനാഥിന്റെ ഈഗോയും ആണ് തങ്ങൾ വിവാഹം മോചനം നേടാൻ ഉള്ളത് കാരണം എന്ന് ശാന്തി കൃഷ്ണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ശാന്തി കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ..

സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മികച്ച നടൻ ആയിരുന്നു ശ്രീനാഥു. സിനിമ അല്ലെ.. ഇപ്പോഴും താരങ്ങൾക്ക് അവസരങ്ങൾ ഒരുപോലെ ആയിരിക്കില്ലല്ലോ.. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. തുടർന്ന് ചില ഈഗോ പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായി.

അന്നത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല. അതിനിടെ ഒരു നടനുമായി ചേർന്ന് എന്റെ പേരുകൾ ഗോസ്സിപ് കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ ഞാൻ അധികം ആരുമായും സംസാരിച്ചു അടുത്ത് ഇടപെഴകാറില്ല. എന്നാൽ സംഗീതത്തിൽ പ്രിയമുള്ള ആ താരവുമായി ഞാൻ കൂടുതൽ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ചു പാട്ടുകൾ പാടാനും സംഗീതത്തെ കുറിച്ച് സംസാരിക്കാനും തുടങ്ങി.

ഇതോടെ ഞങ്ങളുടെ ബന്ധത്തെ പലരും തെറ്റിദ്ധരിച്ചു. ആ നടന്റെ ഭാര്യയും ആയി ഞാൻ നല്ല അടുപ്പത്തിൽ ആയിരുന്നു. അദ്ദേഹം ഭാര്യക്കൊപ്പം ആണ് ലൊക്കേഷനിൽ വന്നിരുന്നത്. അങ്ങനെ ഉള്ളപ്പോൾ ഗോസിപ്പുകൾക്ക് ഞാൻ എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത –
ശാന്തി കൃഷ്ണ അഭിമുഖത്തിൽ വ്യക്തമാക്കി.

കൊല്ലം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ നടപ്പാക്കണമെന്ന തന്റെ ഹർജി സാധാരണക്കാർക്കു വേണ്ടിയുള്ളതെന്ന് അഡ്വ.വിനോദ് മാത്യു വിൽസൻ. മേയ് 2നു ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനാണു കൊല്ലം സ്വദേശിയായ വിനോദ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ സാധാരണക്കാരനു മേൽ കുതിരകയറുന്ന അധികാരികൾ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ രാഷ്ട്രീയ പാർട്ടികളും അണികളും ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രിൽ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റവും അനുഭാവപൂർവമാണ് കോടതി ഹർജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനും സർക്കാർ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ നാട്ടിൽ മുഴുവൻ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താൻ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആൾക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവൻ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവൻ പ്രവാസികളുടെ മേൽ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാർട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിർപ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.

23നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയിൽ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോൾ ഇരു വിഭാഗവും ലോക്ഡൗൺ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കിൽ ആൾക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികൾ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയിൽ കൊടുക്കും. ഇവയിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വിൽസൻ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:

ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്‌ഷൻ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിർപ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.

Copyright © . All rights reserved