ഷെറിൻ പി യോഹന്നാൻ
മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമ എന്നതിലുപരി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിന്റെ സിനിമയെന്ന് നായാട്ടിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു പോലീസുകാരൻ ആയതിനാൽ തന്നെ തന്റെ തിരക്കഥയിൽ പോലീസുകാരുടെ ലോകം ആവിഷ്കരിക്കുമ്പോഴുള്ള ശക്തി ‘ജോസഫിൽ’ തെളിഞ്ഞുകാണാം. ഇപ്പോഴിതാ നായാട്ടിലും. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ മികച്ച സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ – അതാണ് ‘നായാട്ട്.’
ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അരങ്ങേറുന്ന കഥയെ മികച്ചതാക്കി മാറ്റാൻ അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും വഹിച്ച പങ്കു ചെറുതല്ല. ഒട്ടും വലിച്ചുനീട്ടാതെ, അനാവശ്യ സീനുകൾ ഇല്ലാതെ, ബോറടിപ്പിക്കാതെ രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന മൂന്നു പോലീസുകാരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു. ഇമോഷണൽ സീനികളിലൊക്കെ നിമിഷ ജീവിച്ച് അഭിനയിച്ചപ്പോൾ മണിയനെന്ന ജോജുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞും പ്രേക്ഷകനെ വേട്ടയാടും. ഒരു പോലീസുകാരന്റെ അന്തർസംഘർഷങ്ങൾ ജോജുവിന്റെ ഭാവപ്രകടനത്തിലൂടെ വ്യക്തമായി തെളിയുന്നുണ്ട്. ജോലിഭാരം കാരണം “അച്ഛനെന്ന് പറഞ്ഞു ഞാൻ എന്റെ മകളുടെ കൂടെ ഒരിടത്തും പോയിട്ടില്ലെന്ന്” മണിയൻ പറയുമ്പോൾ കണ്ടിരിക്കുന്ന ആരുമൊന്ന് അസ്വസ്ഥരാകും.
സമുദായ വോട്ടുകൾ, രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവകൾ ആകേണ്ടി വരുന്ന ഉദ്യോഗസ്ഥർ, സത്യത്തെക്കാൾ ഉപരി കെട്ടിച്ചമച്ചതിനെ കൂട്ടുപിടിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം സിനിമയിൽ ശക്തമായ രാഷ്ട്രീയം ഒരുക്കിവയ്ക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മികച്ച പശ്ചാത്തലസംഗീതവും സിനിമയുടെ ഡാർക്ക് മൂഡ് നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ‘അപ്പലാളെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.
സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ ആഴത്തിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്നോർത്തുപോയി. ഹോന്റിങ് ആയൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ സാധിക്കാതെ വരുന്ന പോലീസ് സേനയുടെ അവസ്ഥയെ തുറന്നവതരിപ്പിക്കുകയാണ് ‘നായാട്ട്.’
Last Word – വളരെ എൻഗേജിങ് ആയൊരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ. തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട സിനിമ. മാർട്ടിൻ പ്രക്കാട്ടിന്റെയും കൂട്ടരുടെയും ബ്രില്ല്യന്റ് വർക്ക്.
മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന് ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്ന് കുടുംബം. ഒപ്പം സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തി. ‘ക്വയ്റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകളാണ് ഏഴാം ക്ലാസുകാരനായ ഹിലാല്‍ തന്റെ ഡയറിയില്‍ കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയാക്കാണ് ഹിലാലിനെ കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക്ക്ഡോര്‍ ഓപ്പണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഹിലാലിന് അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. സംസാരിക്കാനും ഇഷ്ടപ്പെടാത്ത ഹിലാലിന്റെ ഡയറിയില്‍ ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്കുകളുടെ വിവരങ്ങളായിരുന്നു. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന മോറിര്‍ എന്ന വാക്ക്. ക്വയ്റോ മോറിര്‍ അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും.
മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേര്‍ത്തിരുന്നു. പഠനത്തില്‍ വലിയ താല്പര്യമില്ലാതിരുന്ന ഹിലാല്‍ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാലു പേരാണ് വെന്തുമരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, രണ്ട് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
ഇവിടുത്തെ എസിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.
27 രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Maharashtra: A fire broke out at a COVID hospital in Nagpur
“Around 27 patients at the hospital were shifted to other hospitals. We can’t comment on their health condition now. Hospital has been evacuated,” says police pic.twitter.com/YfGd9p4Xjh
— ANI (@ANI) April 9, 2021
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരുന്നത് രണ്ടു മണിക്കൂർ; പെർത്തിൽ മലയാളി പെൺകുട്ടി മരിച്ചു എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു.
നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ അന്വേഷണത്തിലെ ഈ കാലതാമസത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.
പ്രവര്‍ത്തനരീതി പരിഷ്കരിക്കണമെന്ന് നഴ്സിംഗ് യൂണിയന് ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ നഴ്സിംഗ് ഫെഡറേഷന് പത്തിന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്സിംഗ് ഫെഡറേഷന് നല്‍കിയത്.
ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അതിനായി അടിയന്തര റിക്രൂട്ട്മെന്റ് നടത്തണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്മെന്റ് നഴ്സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു.പുതുതായി 119 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളിൽ ഒന്നാമനായത്. ആഗോളതലത്തില്‍ യൂസഫലിക്ക് 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാം സ്ഥാനവുമുണ്ട്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്.ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്സാണ്ട് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ 130 കോടി ഡോളര്‍, ടി.എസ്. കല്യാണരാമന് 100 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍.
മണർകാട്: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സ്വതന്ത്ര ഇടവകയെന്ന് കോട്ടയം മുൻസിഫ് കോടതി വിധി. കത്തീഡ്രൽ മലങ്കര സഭയുടെ ഭാഗമല്ലെന്നും 2017ലെ മലങ്കര സഭയുമായി ബന്ധപ്പെട്ട കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് കത്തീഡ്രലിനു ബാധകമല്ലെന്നും വിധിയിൽ പറയുന്നു. ഓർത്തഡോക്സ് വിഭാഗക്കാരും മണർകാട് സ്വദേശികളുമായ സന്തോഷ് ജോർജ്, എം.എ. ചെറിയാൻ എന്നിവർ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസ് തള്ളിയാണ് വിധി.
മണർകാട് കത്തീഡ്രൽ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളിയല്ലെന്നും ഒരു സ്വതന്ത്ര ട്രസ്റ്റ് ആണെന്നും പള്ളി ഭരിക്കപ്പെടേണ്ടത് 1934ലെ സഭാ ഭരണഘടനപ്രകാരമല്ലെന്നും 1934ലെ സഭാ ഭരണഘടന മണർകാട് പള്ളിക്ക് ബാധകമല്ലെന്നും അതിനാൽ 2017ലെ കെ.എസ്. വർഗീസ് കേസിലെ വിധി മണർകാട് പള്ളിയെ ബാധിക്കുന്നതല്ലെന്നും കോടതി കണ്ടെത്തി.
ഓർത്തഡോക്സ് വിഭാഗം നൽകിയ അന്യായവും എതിർ സത്യവാങ്മൂലവും തള്ളിയാണ് അഡീഷണൽ മുൻസിഫ് കോടതി ജഡ്ജി ആശാദേവി വിധി പ്രസ്ഥാവിച്ചത്. പള്ളിയുടെ പശ്ചാത്തലവും ചരിത്രവും കോടതി മുന്‍പാകെ സമർപ്പിക്കപ്പെട്ട തെളിവുകളും വിശദമായി വിശകലനം ചെയ്താണു കോടതി തീർപ്പ് കൽപ്പിച്ചത്. മണർകാട് പള്ളി മലങ്കരസഭാ ഭരണഘടന പ്രകാരം ഏതെങ്കിലും കാലത്ത് ഭരിക്കപ്പെട്ടു എന്നതിനു തെളിവുകൾ ഇല്ലെന്നും അന്യായം ബോധിപ്പിച്ച വ്യക്തികൾ എന്ത് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായം ബോധിപ്പിച്ചതെന്നോ അവർ പള്ളി ഇടവകക്കാരണെന്നു പോലുമോ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
മണർകാട് സെന്റ് മേരീസ് പള്ളി സ്വതന്ത്ര പള്ളിയാണെന്ന വിധി വന്നതോടെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ ഭരണഘടനയും പള്ളിക്കു ബാധകമാകില്ല. സ്വതന്ത്ര ഭരണഘടന അനുസരിച്ചാണു പള്ളി പ്രവർത്തിക്കുന്നതെന്ന വിധി വന്നതോടെ കെ.എസ്. വർഗീസ് കേസും പള്ളിക്കു ബാധകമാവില്ല. ഓർത്തഡോക്സ് വിഭാഗം ഫയൽ ചെയ്ത അന്യായം തള്ളിയാണു മണർകാട് പള്ളിക്ക് അനുകൂലമായി വിധി വന്നത്. ഇതോടെ നീണ്ടനാളായി നിലനിന്നുപോന്ന തർക്കത്തിനും അവസാനമായി.
പള്ളിക്കുവേണ്ടി അഭിഭാഷകരായ പി.ജെ. ഫിലിപ്പ്, അനിൽ ഡി. കർത്ത, കെ.എ. ബോബി ജോണ്‍, രാജീവ് പി. നായർ, വി.ടി. ദിനകരൻ, അനന്തകൃഷ്ണൻ എന്നിവർ ഹാജരായി.
മണർകാട് സെന്റ് മേരീസ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽനിന്നുണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണു വന്നുകൊണ്ടിരിക്കുന്നതെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയോസ് കോറസ്. പള്ളി ഭരണത്തിനു റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ടു കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
കോട്ടയം സബ്കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോൾ ഒരു പുതിയ കേസിന്റെ ആവശ്യമില്ലന്നതാണ് മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നതായാണെന്നും മാർ ദീയോസ് കോറസിനുവേണ്ടി പിആർഒ റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
പുലർച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ. സന്തോഷാണ് (അമ്മാവൻ സന്തോഷ്-61) അറസ്റ്റിലായത്. പാലാ വെള്ളിയേപ്പള്ളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണിന്റെ (26) തലയ്ക്കാണ് ബുധനാഴ്ച പരിക്കേറ്റത്. അക്രമി മൂർച്ചയുള്ള ആയുധംകൊണ്ടു തലയ്ക്കു വെട്ടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെ വെള്ളിയേപ്പള്ളിയിലാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽനിന്നു പുലർച്ചെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണു കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്കു താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെഎസ്ആർടിസിയിൽനിന്നു ഡ്രൈവറായി വിരമിച്ച സന്തോഷ്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പയുടെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ് എച്ച്ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്ഐ കെ.എസ്. ശ്യാംകുമാർ, എസ്ഐ തോമസ് സേവ്യർ, എഎസ്ഐ എ.ടി. ഷാജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. രാജേഷ്, അരുണ്‍ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. സംസാരിക്കാൻ സാധിക്കില്ലാത്തതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്…
യുവതിക്ക് സന്തോഷി ന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു പരിചയമുണ്ടായിരുന്നു. തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ആറിനു യുവതിയും സന്തോഷും ഒന്നിച്ച് തീർഥാടനകേന്ദ്രങ്ങളിൽ പോയശേഷം യുവതിയെ വൈകുന്നേരത്തോടെ വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു.
മുന്‍പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴിനു പുലർച്ചെ നാലോടെ ബന്ധുവിന്റെ കാറില്‍, വീട്ടിൽനിന്ന് എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുനിന്നു. 4.45നു സന്തോഷിനെ ഫോണില്‍ വിളിച്ചശേഷം യുവതി വീട്ടിൽനിന്നും ഇറങ്ങിവരുകയും, അടുത്തെത്തിയപ്പോൾ സന്തോഷ് കൈയിൽ കരുതിയിരുന്ന പാരയുമായി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
അടിയേറ്റ യുവതി പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്നു പലതവണ തലയ്ക്കടിച്ചു വീഴ്ത്തി. ഒടുവിൽ മരിച്ചെന്നു കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി സന്തോഷ് രക്ഷപ്പെടുകയായിരുന്നു. കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ ഫോണ്‍ പാലാ പാലത്തിൽനിന്നു മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു. പിന്നീട് പതിവുപോലെ സന്തോഷ് പാലാ ടൗണിൽ ഓട്ടോയുമായി എത്തുകയും ചെയ്തു.
നാട്ടുകാർ ചുവപ്പു നിറമു ള്ള കാറിന്റെ കാര്യം പോലീസിനോടു പറഞ്ഞു. കൂടാതെ സമീപത്തെ സിസിടിവി കാമറയും പോലീസ് പരിശോധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പു പാര പോലീസ് കണ്ടെടുത്തു. വൈകുന്നേരം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എ ഭാഗ്യവതി.മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തിന് അമ്മയാണ് ഉത്തരവാദിയാണെന്ന് പൊതുസമൂഹത്തില്‍ വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വാളയാറില്‍ മരിച്ച കുട്ടികളുടെ അമ്മയുടെ പരാതി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായി കുറിപ്പിട്ടെന്നും ഇതിനെതിരെ വാളയാര്‍ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അമ്മയുടെ ആരോപണം
സമരസമിതിയുടെ ഭാഗമായിരുന്ന പുതുശേരി പഞ്ചായത്ത് മുന്‍ അംഗം ബാലമുരളി സിപിഎമ്മിന്റെ ചാരനായിരുന്നുവെന്ന് അമ്മ ആരോപിച്ചു. സിബിെഎ അന്വേഷണത്തിലാണ് പ്രതീക്ഷ. കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ നേരില്‍ കണ്ടിരുന്നതായും അമ്മ വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ലക്ഷണങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി കേരളമാകെ പര്യടനത്തില്‍ സജീവമായിരുന്നു. പ്രചാരണരംഗത്ത് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നവരും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മകള്‍ വീണയ്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പിഎ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം കോഴിക്കോട് പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടയ്ക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം
പുലര്‍ച്ചെ 1. 50ന് പിക്കപ്പിലെത്തിയ മൂന്നംഗ സംഘം പെട്രോളൊഴിച്ച് കടയ്ക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങളാണിത്. സമീപത്തെ കടയിലെ സിസിടിവിയില്‍ സംഘത്തെ കാണാമെങ്കിലും മുഖം വ്യക്തമല്ല. വാഹനത്തിന്റേത് മലപ്പുറം റജിസ്ര്ടേഷനാണെന്ന് മനസിലായിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രശേഖരമാണ് ഒറ്റയടിക്ക് കത്തിചാമ്പലായത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടയും പരിസരവും പരിചയമുള്ള ആളുകളാണ് കൃത്യത്തിന് പിന്നില്‍. ആസൂത്രണത്തോടെയാണ് സംഘമെത്തിയത്. ഉടമയുടെ പരാതിയില്‍ ചേവായൂര്‍ പൊലിസെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ജാതര്‍ എത്തിയ വാഹനം കണ്ടെത്താനാണ് ആദ്യശ്രമം.