പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്നതരത്തില്‍ മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കിയെന്ന് അതിരൂപത മുഖപത്രം സത്യദീപം.
പി സി ജോര്‍ജ്ജിനും മുഖപത്രത്തില്‍ വിമര്‍ശനം.ഇന്ത്യയെ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് ബി ജെ പിക്കും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യകേരളത്തെ നിര്‍വ്വികാരമാക്കിയെന്നാണ് വിമര്‍ശനം. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരിക്കുന്നതുമെന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ.

ചില ക്രൈസ്തവര്‍ക്കിടയില്‍പ്പോലും മതേതരത്വത്തെ ഇനി പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചിന്തകള്‍ വളരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണെന്നും പി സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് സത്യദീപത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സഭാ നേതൃത്വത്തെയും സത്യദീപം വിമര്‍ശിക്കുന്നുണ്ട്.ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ലെന്നും പക്ഷേ അതിന്‍റെ പേരിലുള്ള അപര വിദ്വേഷപ്രചാരണം ന്യായകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിക്കുന്നു. അപവാദപ്രചാരണത്തിനെതിരെയുള്ള നവീന്‍റെയും ജാനകിയുടെയും പ്രതികരണം പക്വതയാര്‍ന്നതാണ്.

ഇത് മുതിര്‍ന്നവര്‍ക്ക് പ്രചോദനമാകണം.വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്‍റെ വിനിമയത്തിലേക്കല്ല,സംവാദത്തിന്‍റെ സമന്വയത്തിലേക്ക് നയിക്കട്ടെ.
മതം ഏകകമല്ലാത്ത കേരളമാണ് യഥാര്‍ത്ഥ ഐശ്വര്യ കേരളമെന്നും അതാകട്ടെ ഭാവി യുവകേരളവും എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപത്രത്തിലെ ലേഖനം അവസാനിപ്പിക്കുന്നത്.