യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.
അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.
അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.
രാജ്യത്ത് ഡ്രൈ റണ്‍ രണ്ടാംഘട്ടം വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണമെന്ന് ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവ്.
ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന് വിതരണം ആരംഭിക്കാനിരിക്കെയാണ് തേജ് യാദവിന്റെ പ്രസ്താവന.
”പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം വാക്സിന് സ്വീകരിക്കണം, അതിന് ശേഷം ഞങ്ങള്‍ സ്വീകരിക്കാം” തേജ് യാദവ് പറഞ്ഞു.കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും, കോവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന് എടുക്കണം. ഇത് ജനത്തിന് വാക്സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന അഭിപ്രായവുമായി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മ രംഗത്തെത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും കിഴക്കമ്പലം പഞ്ചായത്തിന് പുറത്തേക്ക് വളരുകയും ചെയ്ത ട്വന്റി20 പാർട്ടിയെ കൂട്ടുപിടിക്കാൻ കോൺഗ്രസിന്റെ രഹസ്യചർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലും സമീപ താലൂക്കുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ട്വന്റി20 ആലോചിക്കുന്നതിനിടെയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കൾ ട്വന്റി20യുമായി രഹസ്യ ചർച്ച നടത്തിയതെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം രാത്രിയോടെ ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിന്റെ കിഴക്കമ്പലത്തെ വസതിയിലെത്തിയെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തത്. ഉമ്മൻചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും ചർച്ചയ്ക്ക് എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും കോൺഗ്രസ് പരാജയപ്പെട്ട് നാണക്കേടിലായിരുന്നു. ട്വന്റി20യാകട്ടെ കിഴക്കമ്പലം പഞ്ചായത്തിനു പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ചെയ്തു.
കൂടാതെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി20 വിജയിക്കൊടി പാറിച്ചു. വെങ്ങോല പഞ്ചായത്തിൽ 10 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും ട്വന്റി20ക്ക് സാധിച്ചു. അതേസമയം, എറണാകുളത്ത് ട്വന്റി20 വളരുന്നത് കോൺഗ്രസിന് വലിയ ക്ഷീണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണാനാണ് ട്വന്റി20യുമായി കോൺഗ്രസ് ബാന്ധവം ആലോചിക്കുന്നത്.
കോൺഗ്രസിന് മേൽക്കൈയുള്ള ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുന്നത് ഏത് വിധേനയും തടയുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബുഎം ജേക്കബിന്റെ വസതിയിലെത്തി ചർച്ച നടത്തിയതെന്നാണ് വിവരം. എന്നാൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനത്തിൽനിന്നും തങ്ങൾ പിന്നോട്ടില്ലെന്ന സൂചനയാണ് ട്വന്റി20 നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന് ട്വന്റി20 മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ പറവൂർ, പെരുമ്പാവൂർ, പിറവം, ആലുവ, കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും മത്സരിക്കുന്നതിനും ആലോചനകൾ നടക്കുന്നുണ്ട്. ഇതോടെ വേരുകളുള്ള സ്ഥലങ്ങൾ കടപുഴകുമോ എന്ന ആശങ്കയും കോൺഗ്രസ് പാർട്ടിയെ തളർത്തുന്നുണ്ട്.
തിരുവനന്തപുരം∙ പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.
പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം∙ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്സീന് വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്ക്കും വാക്സീന് ലഭ്യമാക്കുമെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു. നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.
യുഎസ് പാർലമെന്റിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
“വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’. മോദി കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികളാണ് യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഇതുവരെ നാല് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മന്ദിരത്തിനുള്ളിലേക്ക് കടന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘർഷത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നിറയൊഴിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാർ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോൾ വളഞ്ഞത്. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാരിലൊരാൾ സെനറ്റ് അധ്യക്ഷന്റെ കസേരയിൽ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ അഴിഞ്ഞാടി. കാപ്പിറ്റോൾ പോലീസിനെ സഹായിക്കാൻ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യർഥന നടത്തിയത്. എന്നാൽ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തുനിഞ്ഞില്ല.
ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗം നടന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ പോയി മടങ്ങവെയായിരുന്നു മധ്യവയസ്കയെ ആക്രമിച്ചത്. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗണവാടി ജീവനക്കാരിയായിരുന്ന മധ്യവയ്സ്ക ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം. ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും ഇവരുടെ മകന് ആരോപിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര് കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. പിന്നാലെ, ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി. മധ്യവയ്സ്കയുടെ ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചുലക്ഷം രൂപ എഴുത്തുകാരി ലക്ഷ്മി രാജീവ് പോങ്ങില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജന് അമ്പളി ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്കു കൈമാറി. അഞ്ച് ലക്ഷം രൂപയാണ് മോതിരം വിറ്റ് കിട്ടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ചെക്ക് ലക്ഷ്മി കുട്ടികള്‍ക്ക് കൈമാറിയത്.
പദ്ദ്നാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂര്‍വ്വ മോതിരമാണ് കുഞ്ഞുങ്ങളുടെ ഭാവിക്കായി വിറ്റത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും മോഹന്‍ലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികള്‍ക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. തീരുമാനത്തിന് നിരവധി അഭിനന്ദനങ്ങളും ലക്ഷ്മിക്ക് ലഭിച്ചിരുന്നു.
പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യനെന്ന ശില്പിയാണ് ഈ അപൂര്‍വ്വ മോതിരം നിര്‍മിച്ചത്. ലക്ഷ്മിക്ക് ഈ മോതിരം ഗണേഷ് സമ്മാനമായി നല്‍കിയതാണ്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാന്‍ കഴിയും. അത്രയ്ക്കു സൂക്ഷ്മമായി നിര്‍മിച്ച അപൂര്‍വ്വ മോതിരങ്ങളിലൊന്നാണിത്. കോഴിക്കോട് സുരഭി മാള്‍ ഉടമ പ്രഭ ഗോപാലനാണിത് വാങ്ങിയത്. ലെന്‍സിലൂടെ നോക്കിയാല്‍ ശ്രീ പത്മനാഭ സ്വാമിയെ കാണാം…! ‘അനന്തവിജയം’ വിറ്റു, ലഭിച്ചത് അഞ്ച് ലക്ഷം രൂപ, നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ വീട്ടിലെത്തി മക്കള്‍ക്ക് തുക കൈമാറി ലക്ഷ്മി രാജിവ്.
അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
2016ലെ ആര്‍ബിഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന് അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തുകയായിരുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.
ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, അനില്‍ അംബാനിയുടെ വ്യാജമെന്ന് പറയപ്പെടുന്ന മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടി രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് എസ്ബിഐ.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന് മാസ്റ്റര്‍ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.