തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിൽ അമ്മയെ കൊന്നശേഷം മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം.
അമ്മയുടെ മൃതദേഹം കട്ടിലില്‍നിന്നാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
വിപിനും ഭാര്യയും അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് കെ. സുധാകരൻ എം.പി. രമേശ് ചെന്നിത്തലയെയും ഷാനിമോൾ ഉസ്മാനെയും തുറന്ന് വിമർശിച്ച് കൊണ്ട് സുധാകരൻ രംഗത്തെത്തി.
പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പരാമർശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു.
തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പാർട്ടിക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ കൂട്ടിചേർത്തു.
തന്നെ കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമർശം ചിലർ വിവാദമാക്കിയതെന്നും സുധാകരൻ പറഞ്ഞു.
പരാമർശത്തിൽ ജാതിവെറിയില്ലെന്ന് സുധാകരൻ ആവർത്തിച്ചു. ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാൻ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണെന്നും അദ്ദേഹം പറഞ്ഞു.
ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചതിനു പിന്നാലെ പോപ് താരം റിഹാനയെ പാക്കിസ്ഥാന് അനുകൂലിയാക്കി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. റിഹാന പാക് പതാക പിടിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യാ വിരുദ്ധയാണെന്ന് പ്രചരിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ് യുവമോര്‍ച്ച നേതാവ് അഭിഷേക് മിശ്രയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. അവസരവാദികളുടെ രാജ്ഞി എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റിഹാന പാക് പതാക പിടിച്ചുനില്‍ക്കുന്നതാണ് ചിത്രം. എന്നാല്‍ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാണ് യഥാര്‍ഥത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്ച്ചിംഗിലൂടെ യഥാര്‍ഥ ചിത്രം കണ്ടെത്താനാകും.
2019 ക്രിക്കറ്റ് ലോകകപ്പില്‍ റിഹാന വെസ്റ്റ് ഇന്‍ഡീസിന്റെ പതാകയും പിടിച്ചുനില്‍ക്കുന്നതാണ് യഥാര്ഥചിത്രമെന്ന് പരിശോധനയില്‍ കണ്ടെത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ പതാകയും പിടിച്ചുനില്‍ക്കുന്ന റിഹാനയുടെ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂലികള്‍ വക്രീകരിച്ചത്. വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരത്തിനിടെ എടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രം 2019 ജൂലൈ ഒന്നിന് ഐസിസി തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക മത്സരം കാണാന്‍ റിഹാന ബ്രിട്ടനില്‍നിന്ന് എത്തിയതിന്റെ വാര്‍ത്തയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലും മത്സരം കാണാനെത്തിയ റിഹാനയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റിഹാനയാണ് ആദ്യം രംഗത്തെത്തിയത്. ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും ട്വീറ്റില്‍ റിഹാന ചോദിച്ചിരുന്നു.
റിഹാനയുടെ ട്വീറ്റിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് നിരവധി പേര് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ, അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ് തുടങ്ങി നിരവധി പേര് സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു.
ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വീണ്ടും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗ്.
‘ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എത്ര വലിയ അളവിലുള്ള വെറുപ്പിനും ഭീഷണികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതിനെ ഒരിക്കലും മാറ്റാനാവില്ല-ഗ്രേറ്റ ട്വീറ്റില്‍ വ്യക്തമാക്കുന്നു’.
കാര്‍ഷിക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ, മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഗ്രേറ്റയ്ക്കെതിരേ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. പിന്നീട് വ്യാഴാഴ്ചയും സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ പോസ്റ്റ് ചെയ്തിരുന്നു.
I still #StandWithFarmers and support their peaceful protest.
No amount of hate, threats or violations of human rights will ever change that. #FarmersProtest— Greta Thunberg (@GretaThunberg) February 4, 2021
സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്കളുടെ കാലമാണിപ്പോൾ. സിനിമാ സീരിയൽ നടിമാരുടെ ഫോട്ടോഷൂട്ടുകൾ മാത്രമല്ല, ഇതുവരെ പേര് കേൾക്കാത്ത മോഡൽസിന്റെ ഫോട്ടോഷൂട്ടകളും സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും.
പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ തുടങ്ങി വ്യത്യസ്ത ആശയവുമായാണ് ഓരോ ഫോട്ടോഷൂട്ടുകളും ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏത് രീതിയിൽ മറ്റൊന്നിൽ നിന്ന് വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്നാലോചിക്കുകയാണ് ഓരോരുത്തരും.
പല ഫോട്ടോകളും പലരീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ചില ഫോട്ടോകൾ ഒരുപാട് പ്രശംസകൾ അർഹിക്കുന്നുണ്ടെങ്കിലും, പലതും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ പല ഫോട്ടോകളും ഈ അടുത്ത കാലത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
ഫോട്ടോഷൂട്ടിൽ വേഷവിധാനങ്ങളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. പല ഫോട്ടോഷൂട്ടുകളിലും സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്.
വിമർശിക്കാൻ വേണ്ടിമാത്രം സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്ന സദാചാര ആങ്ങളമാരും അമ്മായിമാരും ഒരുപാടുണ്ട്. കമന്റ് ബോക്സിൽ അശ്ലീല തെറികളും ആയാണ് ഇവര് നിറഞ്ഞുനിൽക്കുന്നത്.
ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെഡിങ് ഫോട്ടോ ഷൂട്ട്. കുറച്ച് ഗ്ലാമറസ് രൂപത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. വ്യത്യസ്തമായ കൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഒരുക്കിയിരിക്കുന്നത്.
മകൾ ഐറയുടെ പേരിൽ നിന്നും ഷമി നീക്കം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ. ഐറയുടെ പേരിന്റെ അവസാനം ഷമി എന്നുള്ളതു മാറ്റി പകരം, ‘ഐറ ജഹാൻ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഹസിൻ ജഹാൻ പങ്കുവച്ചത്.ഇരുവരും വിവാഹമോചനം നേടിയെങ്കിലും ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിൻ ജഹാൻ രംഗത്തെത്താറുണ്ട്.
പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്.ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട് ഹസിൻ ജഹാന്റെ ആദ്യഭർത്താവ്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതിയും നൽകി. താരത്തിനെതിരെ പൊലീസ് കേസുമെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.
ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി യുകെയിലെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബെർഗ്.
കർഷകരും പോലീസുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ഡൽഹി പരിധിയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിർത്തിവെച്ചുവെന്ന സിഎൻഎൻ വാർത്ത ട്വീറ്റ് ചെയ്താണ് ഗ്രെറ്റയുടെ പ്രതികരണം.
‘ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്താണ് ഗ്രെറ്റ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഇതിനോടകം നിരവധി പേർ ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ പോപ് ഗായിക റിഹാന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഗ്രെറ്റ ത്യുൻബെയും പിന്തുണയുമായി രംഗത്തെത്തിയത്.
ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുളളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റിറ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.
വൈറ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മിറ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.
ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുളള ഇവർ സയൻസ് ആന്റ് ടെക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റും നേടി.
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് മേല്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ ബന്ധു. തിരോധാനത്തില്‍ അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.
ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. ജെസ്നയുടെ തിരോധാനം അന്വേഷിക്കണം, സംഭവത്തിലെ പോലീസിന്റെ ഒത്തുകളി അവസാനിപ്പിക്കണം എന്നിവ ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി ബന്ധു പ്രതിഷധം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ജഡ്ജിയുടെ വാഹനം ഇതുവഴി കടന്നുപോയത്. തുടര്‍ന്ന് ജഡ്ജിയുടെ വാഹനത്തിന് നേരെ ഇയാള്‍ കരി ഓയില്‍ എടുത്ത് ഒഴിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ജെസ്നയുടെ ബന്ധുവാണെന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍, പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളള്‍ ശേഖരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22-നാണ് കാണാതായത്.