സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി 17കാരി ശ്വാസം മുട്ടി ദാരുണാന്ത്യം. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ മകള്‍ നന്ദനയാണ് മരണപ്പെട്ടത്. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം. ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും വെളിപ്പെടുത്തുന്നു.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.

ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.