India

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന് 17കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിചതച്ചു. സംഭവത്തില്‍ ഏഴ് പേരെ പോലീസ് പിടികൂടി. കളമശ്ശേരിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഇവര്‍ ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. മര്‍ദനമേറ്റ 17-കാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷെറിൻ പി യോഹന്നാൻ

318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.

പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.

നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ്‌ !

അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.

1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നു. ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും കൊലപ്പെടുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ ദാരസിംഗിന് 2003ല്‍ വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ചു. മത, പൗര നേതാക്കന്മാരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൊലപാതകങ്ങളെ അപലപിച്ചു.

ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനും വിഭാഗീയ സംഘര്‍ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനെ യുഎസ് ആസ്ഥാനമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു. ‘ഹിന്ദു ദേശീയവാദികളായ’ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ ‘ക്രമാതീതമായി’ വര്‍ദ്ധിച്ചുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ‘ഭീബത്സമായ ആക്രമണത്തെ’ അപലപിക്കുകയും കൊലപാതകികളെ പിടികൂടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ക്യൂന്‍സ്ലാന്റിലെ പാംവുഡ്‌സില്‍ 1941ലാണ് സ്റ്റെയ്ന്‍സ് ജനിച്ചത്. 1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്കുണ്ടായിരുന്നു.

കുഷ്ഠരോഗി കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം, രോഗം ഭേദമായ ശേഷം അദ്ദേഹം സഹായിച്ചിരുന്ന രോഗകള്‍ക്ക് പ്രിയങ്കരനായിരുന്നു. നിരവധി ഹിന്ദുക്കള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് സ്റ്റെയ്ന്‍സ് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കുകയോ പുതിയ മതം സ്വീകരിക്കാന്‍ പ്രലോഭിക്കുകയോ ചെയ്തതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.

1999 ജനുവരി 22ന് രാത്രി, പ്രദേശത്തെ ക്രിസ്ത്യാനികളുടെ മത, സാമൂഹിക സംവാദങ്ങള്‍ക്കായുള്ള ഒരു വാര്‍ഷീക വനയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഒഡിഷയിലെ ആദിവാസി കേന്ദ്രീകൃത ജില്ലകളായ മയൂര്‍ബഞ്ച്, കിയോണ്‍ജാര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. ഊട്ടിയിലെ സ്‌കൂളില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തിയ തന്റെ ആണ്‍മക്കളോടൊപ്പം കിയോണ്‍ജാറിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ യാത്ര ഇടയ്ക്കുവച്ചു നിറുത്തുകയും മനോഹര്‍പൂരില്‍ രാത്രി വിശ്രമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് അവര്‍ വാഹനത്തില്‍ കിടന്നുറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും ബാരിപഡയിലായിരുന്നു. കോടാലിയും മറ്റ് പണിയായുധങ്ങളുമായി 50 പേര്‍ വരുന്ന ഒരു സംഘം ഗാഢനിദ്രയിലായിരുന്ന സ്റ്റെയ്ന്‍സും മക്കളും ഉറങ്ങിയിരുന്ന വാഹനം ആക്രമിക്കുകയും അതിന് തീവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രഹാമിനെയും ഫിലിപ്പിനെയും തിമോത്തിയെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. സ്‌റ്റെയ്ന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അതനുവദിച്ചില്ല.

ഗുണ്ടകളുടെ തലവനായ ദാരസിംഗിനെ ഭുവനേശ്വറിലെ വിചാരണ കോടതി സ്‌റ്റെയ്ന്‍സിനെയും മക്കളെയും കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2005ല്‍, ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21ന്, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2004 ല്‍, ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപോകും വരെ, സ്‌റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസ് കുഷ്ഠരോഗികളുടെ ശിശ്രൂഷയുമായി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഒഡിഷയിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം എന്ന നിലയില്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത് സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ഇന്ത്യ 2005ല്‍ ഗ്ലാഡിസിനെ ആദരിച്ചു. 2016ല്‍, സാമൂഹിക നീതിക്കായുള്ള അന്താരാഷ്ട്ര മദര്‍ തെരേസ മെമ്മോറിയല്‍ അവാര്‍ഡ് അവര്‍ക്ക് സമ്മാനിക്കപ്പെട്ടു.

 

എടത്വ: മകളെ ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ് (48) ആണ് ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കി.

ഇതിനിടെയാണ്, കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിഞ്ഞത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മകള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. യാത്ര പറഞ്ഞിറങ്ങിയത് അവസാന യാത്രയിലേയ്ക്ക് ആയിരുന്നുവെന്നതാണ് കുടുംബത്തെയും മകളെയും തകര്‍ത്തത്.

ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേര്‍ന്നു ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30ന് ട്രെയിനില്‍ കയറി.

ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണര്‍ന്നു നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. ശേഷം, രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ കെണിവെച്ച് പിടിച്ചത്. ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി ഇയാളുടെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറി വെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്താണ് ഇവര്‍ കറിയാക്കിയത്. പുലിക്ക് ആറ് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പുലിയെ കൊന്ന് കറിവെച്ചതിന് ശേഷം, തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പുലിയെ കൊലപ്പെടുത്തിയത് കണ്ടെത്തിയത്.

മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസിൽ, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ബസിലും കടയിലുമായി ഉണ്ടായിരുന്ന 18 പേർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ബസിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ല വാഹനാപകടത്തില്‍ മരിച്ച ജയിംസും ആന്‍സിയും കൊതിച്ചത് ജീവിതത്തില്‍ ഒരുമിക്കാനായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെന്റ്  കഴിഞ്ഞിരുന്ന അവര്‍ ഒന്നിച്ച് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത് ഒരുമിച്ചുള്ള ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ ഒരു താങ്ങാവുന്നതിന് ആന്‍സിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു കോട്ടയത്തിന് പുറപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായുള്ള ആന്‍സിയുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ടാണ് ഇരുവരും മരണപ്പെടുന്നത്.

കാലന്റെ രൂപത്തിൽ വന്ന കെ എസ് ആര്‍ ടി സി ബസ് അവർ കണ്ട സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകനായ ജയിംസ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.

ബിരുദധാരിണിയാണ് വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗള്‍ഫിലുള്ള ആന്‍സിയുടെ അമ്മ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവന്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിത്തെറിപ്പിച്ചത്.

[ot-video][/ot-video]

സ്വന്തം ലേഖകൻ

തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി, പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ കരണത്തടിച്ചു.

ബസിൽ ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈൻ അപമാനിച്ചത്. ബസിൽ നേരിട്ട ദുരനുഭവം യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ശശികുമാർ പ്രതിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയായിരുന്നു.

ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്. മംഗളൂരുവിനടുത്തുള്ള പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ ഫോട്ടോയെടുത്തു. അപ്പോൾ ഹസൻ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു.

യുവതി സമൂഹമാധ്യമംവഴി വെളിപ്പെടുത്തൽ നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശി ഹസൻ പിടിയിലായി. ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.

ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി പ്രതിയെ കയ്യേറ്റം ചെയ്തു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമ്മിഷണർ പാരിതോഷികം പ്രഖ്യാപിച്ചു.

മറ്റൊരു സംഭവത്തിൽ വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു. ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്.

കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്

നായകനായും വില്ലനായും സഹ നടനായും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മനോജ് കെ ജയൻ. വേറിട്ട അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ താരം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്

‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.

ഞാന്‍ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’. മനോജ് കെ ജയന്‍ പറയുന്നു.

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഹൊസൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്.

ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തില്‍ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവര്‍ച്ച.

രാവിലെ 9.30ഓടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ കൊള്ളസംഘം ശാഖയിലെത്തിയത്. തുടര്‍ന്ന് ബ്രാഞ്ച് മാനേജരെ ആക്രമിച്ച ശേഷം കൊള്ള സംഘം 25 കിലോ സ്വര്‍ണവും 96,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി നഗരമാണ് ഹൊസൂര്‍.

RECENT POSTS
Copyright © . All rights reserved