ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.
മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പൻ സ്രാവുകൾ’ പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.
ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.
ചങ്ങനാശേരി ജോസഫ് വിഭാഗത്തിന് വിട്ടുനൽകുന്നതിൽ കോൺഗ്രസിന്‍റെ എതിർപ്പ് ശക്തമാകുന്നു. റിബൽ സ്ഥാനാർത്ഥിയാകാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. ജോസഫ് ഗ്രൂപ്പിന് അധിക സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി.
കോട്ടയത്തെ സീറ്റുകൾക്കായുള്ള പിടിവലിയിൽ യുഡിഎഫ് സീറ്റുവിഭജനം വഴിതെറ്റിപോകുകയാണ്. ക്ഷമനശിച്ച ജില്ലയിലെ കോൺഗ്രസ് നേതാക്കളും അണികളും നേതൃത്വത്തിന് താക്കീതുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിതുടങ്ങി. കേരള കോൺഗ്രസിന് നട്ടെല്ല് പണയം വെച്ച് ഇതുവഴി വരേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ റിബലാകാനും നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഡിസിസി അംഗം കൂടിയായ ബേബിച്ചൻ മുക്കാടൻ പ്രഖ്യാപിച്ചു.
ജോസ് കെ മാണി മുന്നണി വിട്ടതോടെ കേരള കോൺഗ്രസ് ജില്ലയിൽ ദുർബലമായെന്നാണ് കോൺഗ്രസിൻ്റെ വാദം. സി എഫ് 9 തവണ ജയിച്ച ചങ്ങനാശ്ശേരിയിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ സീറ്റുകളും വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. യുഡിഎഫിൻ്റെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് കോൺഗ്രസ് നേതാക്കളുടേതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. സീറ്റുവിഭജനം പൂർത്തിയായാലും അണികൾക്കിടയിലെ മുറുമുറുപ്പ് അവസാനിപ്പിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.
പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്.
പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് സാഹചര്യങ്ങളാലാണ് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി.
ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.
രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
തുടർന്ന് സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ പരിശോധനയിൽ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)
നേപ്പാളിൽ പൊലിസ് വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്ന അതിർത്തിയിൽ ആണ് സംഭവം. ഗോവിന്ദ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. നേപ്പാൾ പൊലീസുമായുണ്ടായ വാക്കേറ്റത്തിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുക ആയിരുന്നു എന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു. വാക്കേറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
എസ് എസ് ബി യാണ് സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. ഇന്ത്യയിൽ നിന്നു പോയ മൂന്ന് യുവാക്കളും നേപ്പാൾ പൊലീസുമായി പ്രശ്നം ഉണ്ടാവുകയും തുടർന്ന് നടന്ന സംഘട്ടനത്തിൽ ഒരാൾ പൊലീസ് വെടിയേറ്റ് മരിച്ചെന്നും ഉള്ള വിവരമാണ് ലഭിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മറ്റൊരാളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും പറയുന്നു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആളെ കണ്ടെത്തി എന്താണ് സംഭവിച്ചത് എന്നു അന്വേഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിർത്തിയിൽ യാതൊരു തരത്തിലും ഉള്ള ക്രമസമാധാന പ്രശ്നങ്ങളും നിലവിൽ ഇല്ലെന്നും പിലിഭിട്ട് ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലയിലെ സുരക്ഷ ജീവനക്കാരോട് കൂടുതൽ ജാഗ്രതയോടെ ഇരിക്കാനുള്ള നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.
നികുതി വെട്ടിച്ച് വലിയ രീതിയിൽ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് പല തരത്തിലുള്ള ചരക്ക് കടത്തുന്നുണ്ട്. ഇന്ധനം ഉൾപ്പടെ കുറഞ്ഞ വിലയിൽ നേപ്പാളിൽ ലഭിക്കുന്നതിനാൽ വലിയ ലാഭമാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കടത്തുന്ന സംഘങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ ജാക്കറ്റും 1 കോടി രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കളും അതിർത്തിയിൽ വച്ച് എസ്എസ്ബി പിടിച്ചെടുത്തിരുന്നു. ചമ്പവതി ജില്ലയുടെ അതിർത്തിയോട് ചേർന്നായിരുന്നു ഇത്.
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിച്ച് ഉയർന്നതോടെ ഇവയുടെ കടത്തും വ്യാപകമായി. ഒരു ലിറ്റർ പെട്രോളിൽ മുപ്പത് രൂപയോളം ലാഭമാണ് കടത്തുകാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണോ വെടവെയ്പ്പിൽ കലാശിച്ചതെന്ന കാര്യം വ്യക്തല്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനമായി. പൂഞ്ഞാർ, റാന്നി സീറ്റുകളും കേരള കോൺഗ്രസ് ജോസ് പക്ഷത്തിനു നൽകും.
റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജു ഏബ്രഹാമായിരുന്നു റാന്നിയെ പ്രതിനിധീകരിച്ചിരുന്നത്. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചങ്ങനാശേരിക്കുവേണ്ടി സിപിഐയും രംഗത്തുണ്ട്.
പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വേണമെന്നായിരുന്നു ജോസ് പക്ഷത്തിന്റെ ആവശ്യം. ചങ്ങനാശേരി എമ്മിന് കിട്ടിയാൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ജോബിന്റെ വിജയ സാധ്യത, കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസ് മാണിക്കൊപ്പം നിന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത സഹതാപവും സാധാരണക്കാരുടെയും യുവാക്കളുടെ ഇടയിലെ ജോബിന്റെ ജനപ്രീതിയും മുതലാക്കി വിജയം ഉറപ്പിക്കാം എന്നാണ് കേരള കോൺഗ്രസ്സ് എമ്മിന്റെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലല് കെ.എന്‍. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും മത്സരിക്കും.
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
12,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ട് പേര് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സഹോദരന് ഷോവിക് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി.
അന്വേഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ടോണിക്സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ നിര്‍മിത കറന്‍സികള്‍ എന്നിവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വ്യവസായി മുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനെയ്ക്കടുത്തു കൽവ കടലിടുക്കിൽനിന്നാണ് മൃതദേഹം ലഭിച്ചത്.
തന്റെ കാർ മോഷ്ടിച്ചവർ, അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച് അംബാനിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പോലീസിനു മൊഴി നൽകിയിരുന്നത്. കറുത്ത സ്കോർപ്പിയോ കാറിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം ഉപേക്ഷിച്ചത്.
20 ജലാറ്റിൽ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിതയെയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.
ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജില്‍ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. ഒരു കുടുംബത്തെയാകെ ദുഃഖത്തിലാക്കിയ ഈ വ്യാജപ്രചാരണത്തില്‍ പൊള്ളിയത് അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട ‘വികൃതി’ എന്ന സിനിമയില്‍ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നത്.
കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി.
മദ്യപിച്ച് കൊച്ചി മെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോള്‍ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകര്‍ത്തഭിനയിച്ച ‘വികൃതി’ എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ആഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും ആഗ്‌നിശമനസേന പറഞ്ഞു. അഗ്‌നിശമനസേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. ‘ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിളിച്ചത്’-അയല്‍വാസി മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
”രണ്ടു ദിവസമായി ഡ്രെയ്നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മകളുടെ കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണ്.”