പ്രമുഖ പ്രവാസി വ്യവസായി എം എ യുസഫലിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയക്ക് 100 കോടിയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്തില്‍ യൂസഫലിക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളിക്കെതിരെ ലുലുഗ്രൂപ്പ് നിയമ നടപടി തുടങ്ങിയിരിക്കുന്നത്.
ബോധപൂര്‍വ്വം സമൂഹമധ്യേ അപകീര്‍ത്തിപെടുത്താന്‍ വാര്‍ത്ത ചമക്കുകയായിരിരുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കടുത്ത നിയമ നടപടിയുമായി ലുലുഗ്രൂപ്പ് നീങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് വ്യാജവാര്‍ത്ത നല്‍തിയതിന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നിയമ നടപടികള്‍ നടക്കുന്നത്.
വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ മുഖേനെ നല്‍കിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാദമായ സ്വര്‍ണകടത്തില്‍ പിടികൂടിയ സ്വര്‍ണം യൂസഫിലയുടെ ബന്ധുമുഖേനെ യു എ ഇലേയ്ക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്ത.
ലോക്ക് ഡൌണ്‍ കാലത്ത് യാത്രാ വിലക്ക് നിലനില്‍ക്കെ യൂസഫലിയുടെ അനുജന്റെ മകന് യുഎഇയിലേക്ക് മടങ്ങാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയ കത്തിനെ വളച്ചൊടിച്ച് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.
ബ്രിട്ടനിലെ മലയാളി വ്യവസായിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ കേസില്‍ നേരത്തെ ഷാജന്‍ സ്‌കറിയ ഒരു കോടിയലധികം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നത് വാര്‍ത്തയായിരുന്നു. പരസ്യം നല്‍കാത്തതിന്റെ പേരില്‍ തന്റെ സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളി വ്യവസായി ബ്രിട്ടനിലെ കോടതിയെ സമീപിച്ചേെതാടെയാണ് ഷാജന്‍ സ്‌കറിയയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത. നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സി കാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഒാടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
‘പട്ടി ചത്താൽ നിനക്ക് എന്താടാ…’ കൺമുന്നിൽ കൊല്ലാക്കൊല നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത അഖിൽ എന്ന യുവാവിനോട് കാറിനുള്ളിൽ നിന്നും ഇറങ്ങിയ വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ നിന്നു തന്നെ മനപ്പൂർവം ചെയ്ത പ്രവൃത്തിയാണെന്ന കാര്യം വ്യക്തമാണെന്ന് അഖിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാറിനു പിന്നിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ ബൈക്കിലെത്തിയ അഖിലാണ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരുപാട് നേരം വലിച്ചിഴച്ച നായ തളർന്നു റോഡിൽ വീണിരുന്നു. എന്നിട്ടും ക്രൂരമായ ഡ്രൈവർ കാർ മുന്നോട്ട് ഓടിച്ചു. തളർന്നു വീണ നായയെ റോഡിലൂടെ വലിച്ചഴച്ചതോടെ നായയുടെ ശരീരം മുഴുവൻ പരുക്കേറ്റിരുന്നെന്നും യുവാവ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇത് ഇയാളുടെ വളർത്തുനായ തന്നെയാണെന്ന് അഖിൽ പറയുന്നു. കാറിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് റോഡിന്റെ വശത്ത് നിന്ന മറ്റൊരു നായ കാറിന് പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം.
‘മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പിൽ പറയുന്നു.
ശരീരത്തിലെ പരുക്കിന്റെ വേദനയും ആൾക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർന്നും പോയിരുന്നു. യൂസഫ് എന്ന വ്യക്തിയുടെ നായയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. സ്മരണയില്ലാത്ത എല്‍.ഡി.എഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മരണ വേണം, സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. അങ്ങനെ നെറികേടു കാണിച്ച ഒരു സര്‍ക്കാരിനെ കാലില്‍ പിടിച്ച് തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്- അദ്ദേഹം പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. ലാത്വിയയില്‍ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കിം വെള്ളിയാഴ്ച്ച മരിച്ചതായാണ് ലാത്വിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതോടെയാണ് കിം മലയാളികളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത്. ആഖ്യാന ശൈലിയും അവതരണത്തിലെ വ്യത്യസ്തതയും പ്രമേയങ്ങള്‍ നല്‍കുന്ന പുതുമയും കിമ്മിന്റെ സിനിമകളെ എന്നും വ്യത്യസ്തമാക്കി നിര്‍ത്തി. ഭാഷക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായിരുന്നു കിം. 1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.
ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
പശ്ചിമബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. ഞങ്ങള്‍ മാറും. ഇതിനെതിരെ തങ്ങള്‍ പ്രതികാരം ചെയ്യുമെന്നും പലിശ സഹിതം തിരിച്ചുനല്‍കുമെന്നും ദീലീപ് ഘോഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൃണമൂലുകാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പരസ്യവെല്ലുവിളിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ രംഗത്തെത്തിയത്.
നിങ്ങള്‍ ഞങ്ങളില്‍ ഒരാളെ കൊല്ലുകയാണെങ്കില്‍ പകരം നാലുപേരെ കൊല്ലുമെന്ന് ബംഗാള്‍ ബിജെപി നേതാവ് സായന്തന്‍ ബസു പറഞ്ഞു. അതിന്റെ തുടക്കമാണ് ഡ്ല്‍ഹിയിലെ അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമണമുണ്ടായത്. ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളില്‍ ചിലര്‍ നഡ്ഡ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, മുകള്‍ റോയ് എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാല്‍ തനിക്ക് പരിക്കുകളില്ലെന്ന് ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. ദുര്‍ഗയുടെ കൃപയാണ് തന്നെ രക്ഷിച്ചതെന്നും മമത സര്‍ക്കാറിന് അധികകാലം നിലനില്‍പ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും അക്രമണത്തിന് പിന്നാലെ നഡ്ഡ പ്രതികരിച്ചിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ദ കാറ്റഗറി സുരക്ഷയുള്ള നഡ്ഡയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ ബിജെപി ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണ നടക്കുമെന്നും മമത വ്യക്തമാക്കി.
വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പെട്ടെന്ന് കാണാതായി, പിന്നീട് കണ്ടെത്തിയത് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സംഭവം നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. വീടീന്റെ പിന്‍ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു ഉമൈബ. അതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു.
ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്പ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും പെട്ടെന്ന് കാഴ്ച കണ്ട ഇവര്‍ ഒച്ചവച്ച് മറ്റ് അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് അഗ്‌നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില് പ്രവേശിപ്പിച്ചു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വിദ്യാര്‍ഥിയുടെ പരീക്ഷ പ്രവേശനകാര്‍ഡിലെ മാതാപിതാക്കളുടെ പേര് കണ്ട് ഞെട്ടിത്തരിച്ച് സര്‍വ്വകലാശാല അധികൃതര്‍. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ബിഎ രണ്ടാം വര്‍ഷ പ്രവേശന കാര്‍ഡിലാണ് 20കാരന്‍ തന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന് ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.
കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് താരങ്ങളുടെ പേര് രക്ഷിതാക്കളുടെ സ്ഥാനത്ത് നല്കിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ് സ്ഥലമായി നല്കിയിരിക്കുന്നതും. സംഭവത്തില്‍ സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്കിയിരിക്കുന്ന ആധാര്‍, മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ രാത്രി ഏഴരയോടെയാണു ശരത് ചന്ദ്രനും മരണത്തിന് കീഴടങ്ങിയത്.
ഒറ്റപ്പാലം ദേവാമൃതത്തില്‍ പരേതയായ ശൈലജയുടെ മകന്‍ ശരത്ചന്ദ്രന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുപ്പത് കൊല്ലത്തോളം നീണ്ട മാതൃത്വത്തിന്റെ പരിചരണത്തിനൊടുവിലാണ് ശൈലജ യാത്രയായത്.
കഴിഞ്ഞ ജനുവരിയിലാണു സംഭവം. തലച്ചോറിലേക്കു ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. ജന്മനാ ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രന്റെ ലോകം അമ്മയായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത മകനെ വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തു ശൈലജ വളര്‍ത്തി.
ശൈലജ എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു മകന്‍ ആദ്യമായി അമ്മേ എന്ന് ഉച്ചരിച്ചത്. കേള്‍ക്കാന്‍ കൊതിച്ച വിളിക്കു കാത്തു നില്‍ക്കാതെ അമ്മ യാത്രയായി. അതോടെ ശരത്ചന്ദ്രനു മാതൃത്വത്തിന്റെ പരിചരണവും നഷ്ടപ്പെട്ടു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന ശരത്ചന്ദ്രന്‍ ഇന്നലെ രാത്രി ഏഴരയോടെയാണു മരിച്ചത്. അച്ഛന്‍: രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പുര്‍), ശരണ്യചന്ദ്രന്‍.
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ അന്വേഷണത്തിന് ഉത്തരവ് നല്‍കി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയാണ് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. നദ്ദയ്ക്കു പുറമെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബഹുജന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് നദ്ദ പശ്ചിമ ബംഗാളിലെത്തിയത്.
ആക്രമണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടേതുള്‍പ്പെടെ നിരവധി കാറുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.
പാര്‍ട്ടി പതാകകളും ലാത്തികളുമായി എത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഞങ്ങളുടെ വ്യൂഹത്തെ ആക്രമിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലും ഇഷ്ടികയും എറിഞ്ഞു. നിരവധി കാറുകള്‍ക്ക് നാശനഷ്ടമുണ്ടായി. ചില സ്ഥലങ്ങളില്‍ പോലീസ് നിശബ്ദ കാണികളായിരുന്നു. മറ്റു പലയിടത്തും പോലീസ് ഉണ്ടായിരുന്നതേയില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേളൂർ വില്ലേജിൽ തായന്നൂർ കരിയത്ത് അറക്കത്താഴത്ത് വീട്ടിൽ ജസ്ന ബേബി (30)യാണ് മരിച്ചത്. ജസ്നയുടെ മൃതദേഹം നീലേശ്വരം ഓർച്ച പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി.
ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ജസ്ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് ജോലിക്ക് പോയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവർ വീണ്ടും ജോലിക്ക് എത്തി തുടങ്ങിയത്. ഇന്ന് പകൽ പന്ത്രണ്ട് മണിവരെ സർവകലാശാലയിൽ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
അറക്കതാഴത്ത് വീട്ടിൽ ബേബി ജോസഫിൻ്റെയും റോസ്ലിയുടെയും മകളാണ് ജസ്ന. ഭർത്താവ് ശരത് മാത്യു കൊറോണയെ തുടർന്ന് ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.