India

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരുംദിവസങ്ങളില്‍ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് പോയപ്പോഴായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയത്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

‘ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു.

ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി’.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് വകകള്‍ സംരക്ഷിക്കല്‍ മാത്രമാണ് ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വംബോര്‍ഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവൊഴിക്കാന്‍ കഴിയില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ല. കൂടാതെ ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രളയകാലത്തും കൊവിഡ് കാലത്തുമായി ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിന്റേത് സെക്യുലര്‍ പണമാണെന്നും അതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും പണം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോര്‍ഡിന്റെ വാദം. എന്നാല്‍ പണം നല്‍കിയത് വകുപ്പുകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി

ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീര്‍പ്പിനു വിധേയമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആര്‍വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേരുണ്ടാകും. പരാജയം അനാഥമാണ്. 20ല്‍ 19 ലോക്സഭാ സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമുണ്ടാക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തതു ദൗര്‍ഭാഗ്യകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

യുഡിഎഫ് ഉയർത്തിയ പ്രശ്നങ്ങളൊന്നും കേരളീയ പൊതുസമൂഹത്തിൽ ചർച്ചയ്ക്കു വന്നില്ല. മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ജോസ് കെ. മാണിയുടെ വിട്ടുപോക്ക് മാത്രമല്ല മധ്യകേരളത്തിലെ നഷ്ടത്തിനു കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മസംയമനം പാലിക്കണം. നിര്‍ണായകമായ പ്രതിസന്ധിഘട്ടത്തില്‍ അപസ്വരമല്ല, ഐക്യമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാരുടെയും എംപിമാരുടെയും അടക്കം യോഗം വിളിക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. നാളെ ജില്ലകളുടെ ചുമതലയുള്ളവര്‍ എത്തി വിശദീകരണം നല്‍കും.

കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ നടിയുടെ അമ്മ പോലീസിൽ പരാതി നൽകി. കളമശേരി പോലീസ്‌ മൊഴി എടുക്കാനെത്തിയപ്പോഴാണ് പരാതി നൽകിയത്. ഇത്തരം സംഭവം ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് നടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് കളമശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

അതേസമയം കൊച്ചിയിലെ മാളിൽ വെച്ച് നടിയെ അപമാനിച്ച പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മാളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. നടിയെ പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് താൻ നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയതിനിടെ രണ്ടു ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രാത്രി 11.15 നാണ് രവീന്ദ്രനെ ഇ ഡി വിട്ടയച്ചത്. 13 മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന്‍ ഇന്നലെ കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍ നിന്നാണ് ലഭിച്ചതെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

സിഐഡി ഡിവൈഎസ്പിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു സ്വദേശി ലക്ഷ്മിയെയാണ് ബുധനാഴ്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 28കാരിയായ ലക്ഷ്മി 2017ലാണ് സർവീസിൽ കയറിയത്.

സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകി. മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ബംഗളുരു പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തേക്കും.

മുതിർന്ന പൗരന്മാർക്ക് ഇനി പോക്കറ്റ് ചോരാതെ വിമാനയാത്രയ്ക്ക് തയ്യാറെടുക്കാം. വിമാനത്തിലും മുതിർന്ന പൗരൻമാർക്ക് നിരക്കിളവ് നൽകാൻ തീരുമാനം. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിൽ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്‌കീം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 60 വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർ ഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

അതേസമയം, ഈ ആനുകൂല്യം ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് ബാധകം. ഇക്കണോമി ക്ലാസിന് മാത്രമായിരിക്കും ഇളവെന്നും എയർ ഇന്ത്യ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവർക്ക് മാത്രമേ ഓഫർ ലഭ്യമാവുകയുള്ളൂ. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ ബന്ധപ്പെട്ട ഐഡിയോ രേഖകളോ ഹാജരാക്കിയിട്ടില്ലെങ്കിൽ, ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടേക്കും. ടിക്കറ്റുകൾ തിരികെ ലഭിക്കുകയുമില്ല.

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽ കാർഡ് ഇതിനായി കയ്യിൽ കരുതണം. വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവ ഇതിനായി പരഗണിക്കും. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകൾ വാങ്ങണം, ഓഫർ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്.

ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജ്ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജയിച്ചുകയറിയത്. പൂഞ്ഞാറില്‍ മകനെ ഇറക്കി കരുത്ത് തെളിയിക്കാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കമാണ് ഫലമണിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയാണ് ജനപക്ഷം അട്ടിമറിവിജയം നേടിയത്. ഷോണിന്റെ പ്രധാന എതിരാളി യുഡിഎഫിന്റെ അഡ്വ വിജെ ജോസ് വലിയവീട്ടിലായിരുന്നു. ജോസ് വിഭാഗം അഡ്വ ബിജു ജോസഫ് ഇളന്തുരുത്തിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ജനപക്ഷത്തിന്റെ നാല് സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. 20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ.ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മല്‍സരരംഗത്ത് എത്തുന്നത്. യുവജന പക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം.

തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെഎസ്സിയുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആയിരുന്നു.

അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെത്തേടിയെത്തിയിരുന്നു.

അടുത്തിടെ ഇറങ്ങിയ ‘ഫാന്‍സി ഡ്രസ്’ എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസില്‍ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഈ നേട്ടം.

അജയ് കുമാര്‍ 1985ല്‍ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ഗായകൻ ദിൽജിത്ത്.

കർഷകരെ ഇളക്കിവിട്ട് ദിൽജിത്തും നടി പ്രിയങ്ക ചോപ്രയും അപ്രത്യക്ഷരായെന്ന് കങ്കണ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതുനുള്ള മറുപടിയുമായാണ് ദിൽജിത്ത് ദോസഞ്ച് രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ ദിൽജിത്തും കങ്കണയും തമ്മിൽ വാക്‌പോര് തുടരുകയാണ്. കർഷക സമരത്തിൽ അണിചേർന്ന പഞ്ചാബി സെലിബ്രിറ്റികളിൽ പ്രധാനിയാണ് പ്രമുഖ ഗായകനായ ദിൽജിത്ത്.

കർഷകർക്ക് വേണ്ടി സംസാരിക്കുന്ന ദിൽജിത്ത് കങ്കണയ്ക്ക് നൽകിയ തകർപ്പൻ മറുപടി സോഷ്യൽമീഡിയയിൽ വൈറലാവുകയുമാണ്. കർഷക സമരത്തെ എതിർക്കുന്ന സംഘപരിവാറിന് വേണ്ടി സംസാരിക്കുന്ന കങ്കണയാകട്ടെ ട്വിറ്ററിലൂടെ നിരന്തരം കർഷക സമരത്തെ കുറ്റപ്പെടുത്തുകയും സമരത്തെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്.

ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര നേരത്തെ കർഷക സമരത്തെ പിന്തുണച്ച് എത്തിയിരുന്നു. ദിൽജിത്ത് തുടക്കം മുതൽ കർഷക സമരത്തിന് ഒപ്പവുമുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാർ സഹയാത്രികയായ കങ്കണ, പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണ് എന്ന് ട്വിറ്ററിൽ കുറിച്ചാണ് ഇത്തവണ രംഗത്തെത്തിയത്.

ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ കേസോ ഇവർ നേരിടുന്നുണ്ടോയെന്നും കങ്കണ ചോദിച്ചു. ഈ ട്വീറ്റിനുള്ള മറുപടിയുമായാണ് ദിൽജിത്ത് രംഗത്തെത്തിയത്. ആരൊക്കെ ദേശസ്‌നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണയ്ക്ക് ആരാണ് നൽകിയതെന്ന് പഞ്ചാബിയിൽ തന്നെ ദിൽജിത്ത് കങ്കണയോട് ചോദിക്കുന്നു.

‘അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ…പക്ഷേ, ഈ രാജ്യത്ത് ആരൊക്കെയാണ് ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ് അവൾക്ക് അധികാരം നൽകിയത് കർഷകരെ ദേശദ്രാഹികളെന്ന് വിളിക്കുന്നതിന് മുമ്പ് അൽപം നാണമുണ്ടാകുന്നത് നല്ലതാണ്’ ദിൽജിത്ത് ട്വിറ്ററിൽ കുറിച്ചു. പതിനായിരക്കണക്കിന് പേരാണ് ഇത് ലൈക്ക് ചെയ്ത് ദിൽജിത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved