India

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി അദ്ദേഹം പരാതി നല്‍കിയിരുന്നു. തന്റെ കാറില്‍ ലോറിയിടിക്കുകായിരുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നുമാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. സംഭവത്തില്‍ ലോറി പോലീസ് പിടികൂടിയിരുന്നു.

എന്നാല്‍ കാറിലുണ്ടായിരുന്നതു ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.

മരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് (ക്വാറി വേസ്റ്റ് ) ആലത്തിയൂരില്‍ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നു- സുഹൈല്‍ വ്യക്തമാക്കി.

അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ ചെന്നതുമെല്ലാമെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.

അപകട സ്ഥലത്തു നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ല. വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാര്‍ഗമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജോസന്‍ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കൗമാരക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ഇന്നു രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കുന്നത്. കഴിഞ്ഞ ആറിനാണ് കൊവിഡ് പരിശോധന നടത്തിയത്. വീട്ടിലേക്ക് തിരിച്ചുപോയ ജോസന് രാത്രിയോടെ ആരോഗ്യനില വഷളാവുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിതി കൂടുതല്‍ വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏഴാം തീയതി മുതല്‍ വെന്റിലേറ്ററിലായിരുന്നു ജോസന്‍.

ചെറുപ്പത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പും ജോസന് എടുത്തിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമാണ് പ്രതിരോധ കുത്തിവയ്പ് കുട്ടികള്‍ക്ക് എടുക്കാത്തതെന്ന് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ഉടമ കൂടിയായ പിതാവ് പറയുന്നു. ഇവരുടെ മൂന്ന് കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. ജോസന് പ്രതിരോധശേഷി ഇല്ലാതെ പോയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്തെത്തി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിലാണെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനാല്‍ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ഇവരെ വേട്ടയാടില്ലെങ്കിലും തരം കിട്ടിയില്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് കാര്യങ്ങല്‍ കൈവിട്ടത്. ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയതോടെയാണ് പെട്ടുപോയത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത്‌ ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്‌. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ അതുവരെ പോലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്.

ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം. അതേസമയം ഹൈക്കോടതിയില്‍ എത്തും മുമ്പ് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ കോടതിവിധി വന്നതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത് വരെ ഇവര്‍ മാറി നില്‍ക്കുമോയെന്ന് അറിയില്ല. അതെ ധൈര്യമായി അറസ്റ്റ് വരിക്കുമോ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് കണ്ടതോടെ എല്ലാവരും പെട്ടിരിക്കുകയാണ്

താനൂരില്‍ ആശാരി പണിക്കായെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖി(28)ന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. വൈശാഖിന്റെ സുഹൃത്തും പാലക്കാട് കുമരമ്പുത്തൂര്‍ സ്വദേശിയുമായ ദിനൂപിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്.

മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായും കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തില്‍ ഇരുപത്തിയേഴുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊഴികളിലെ വൈരുദ്ധ്യം, കാണാതായ വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ദിനൂപിനെ കുടുക്കിയത്.

13 വര്‍ഷമായി ജോലി ചെയ്യുന്ന ദിനൂപിനെക്കാള്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് വന്ന വൈശാഖിന് ലഭിച്ച സ്വീകാര്യതയാണ് കൊലപാതകത്തിന് പിന്നില്‍.

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രിയില്‍ വൈശാഖും സുഹൃത്തുക്കളും തമ്മില്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.

തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

സ്വന്തം നാട്ടിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ജാതിചിന്ത ഗ്രാമങ്ങളിൽ ശക്തമാണ്. ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തണമെന്നും ഉത്തർപ്രദേശ് സ്വദേശിയായ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.

തന്റെ മുത്തശ്ശി പിന്നാക്ക ജാതിയിൽപ്പെട്ട ആളാണ്. ഇക്കാരണത്താൽ കുടുംബത്തിലും ഗ്രാമത്തിലും ജാതിവിവേചനം നേരിടുന്നുണ്ട്. താൻ പ്രശസ്തനാണോ എന്നൊന്നും അവർക്ക് വിഷയമല്ല. ജാതി ചിന്ത അവരുടെ രക്തത്തിലുണ്ട്. ഇന്നും അവർ തങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാതിവിവേചനമില്ലെന്നാണ് ആളുകൾ ട്വിറ്ററിൽ പറയുന്നത്. ഇതേ ആളുകൾ പുറത്തിറങ്ങി സഞ്ചരിച്ചാൽ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹത്‌റാസ് സംഭവത്തെക്കുറിച്ചും നവാസുദ്ദീൻ സിദ്ദിഖി പ്രതികരിച്ചു. പെൺകുട്ടിക്ക് നീതി തേടി കലാകാരന്മാരുടെ ശബ്ദം ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ശബ്ദയുർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്. കൂടുതല്‍ വ്യാജ സര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ നിന്നുളളവയാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് തുടങ്ങി യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക –

ഉത്തര്‍പ്രദേശ്

  • വര്‍ണശേയ സംസ്‌കൃത വിശ്വവിദ്യാല, വാരണാസി
  • മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
  • ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
  • നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍
  • നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി), അചല്‍ട്ടാല്‍, അലിഗഡ്
  • ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര
  • മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം,
  • ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ

ഡല്‍ഹി

  • കമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡല്‍ഹി
  • യൂണൈറ്റഡ് നാഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
  • എഡിആര്‍-സെന്‍ട്രിക് ജുറിഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ ഹൗസ്
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ന്യൂഡല്‍ഹി
  • വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ്-എംപ്ലോയ്‌മെന്റ്, ഇന്ത്യ
  • അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വല്‍ യൂണിവേഴ്‌സിറ്റി)

പശ്ചിമ ബംഗാള്‍

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത

ഒഡീഷ

  • നബഭാരത് ശിക്ഷ പരിഷത്ത്, റൂര്‍ക്കല
  • നോര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി, മയൂര്‍ഭഞ്ച്

കര്‍ണാടക
ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി

കേരള
സെന്റ്.ജോണ്‍സ് യൂണിവേഴ്‌സിറ്റി കിശനറ്റം

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുര്‍

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍

ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി

കോട്ടയം∙ ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിനു പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍    പറഞ്ഞു.

ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴുമാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു.

താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നരവയസുള്ള മകന്‍ ക്രിസ്, നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

യുഡിഎഫിലേക്ക് തന്നെയെന്നും ചര്‍ച്ചകള്‍ ആരംഭിച്ചെന്നും വ്യക്തമാക്കി പിസി ജോര്‍ജ്ജ്. മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല . എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യുഹം നിലനില്‍ക്കെ റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേക്കേറാനാണ് പിസി ജോര്‍ജ്ജ് ശ്രമിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തകരുമായിയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് അഗ്രഹിക്കുന്ന്. യുഡിഫിലേക്ക് പോകുമേങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുക. യുഡിഫ് പ്രേവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ബന്ധത്തെ തള്ളി പറയാനും പിസി ജോര്‍ജ് തയ്യാറായില്ല. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്‍ഡിഎ വിട്ട ജനപക്ഷം നിലവില്‍ സ്വതന്ത്രരായി തുടരുകയാണ്.

മുന്നണി പ്രവേശനത്തില്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ആദ്യ നീക്കം. കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണ പിസി ജോര്‍ജ്ജിനുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. യുഡിഎഫിലേക്ക് കടന്നുവരാന്‍ പിസി ജോര്‍ജ്ജ് ശ്രമിക്കുന്നെന്ന വാര്‍ത്തകളില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകും അസംതൃപ്തരാണെന്നന്നും നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് ജോര്‍ജ്ജിന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയം. പിസി ജോര്‍ജ്ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ തടഞ്ഞിരുന്നു.

രാജസ്ഥാനില്‍ കരോളില്‍ ഭൂമാഫിയ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊന്നു. ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നായിരുന്നു അക്രമം. ആറംഗ സംഘമാണ് ബുക്‌നാ ഗ്രാമത്തിലെ പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് എന്നയാളെ ആക്രമിച്ചത്. പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

‘മന്ദിര്‍ മാഫിയ’യാണ് ആക്രമണത്തിന് പിന്നിലെന്ന് പൂജാരി മൊഴി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര പരിക്കുകളോട ജയ്പുരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ കൊല്ലെപ്പെടുതയായിരുന്നു.

ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള ഏകദേശം 5.2 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇത്തരത്തില്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥലം ക്ഷേത്രത്തിലെ പുരോഹിതന് വരുമാന മാര്‍ഗ്ഗമായി നല്‍കുകയാണ് പതിവ്. ഈ സ്ഥലത്ത് വീട് നിര്‍മാണത്തിനായി പുരോഹിത ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. പ്രദേശത്തെ പ്രമുഖരായ മീണ വിഭാഗക്കാരായിരുന്നു തര്‍ക്കത്തില്‍ പുരോഹിതന് എതിരായത്. തര്‍ക്കം ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് പൂജാരിക്ക് അനുകലമായി തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. പിന്നാലെ നിലം ഒരുക്കാനുള്ള നീക്കത്തിനിടെയാണ് അക്രമികള്‍ പുജാരിയെ ആക്രമിച്ചതും കൊലപ്പെടുത്തിയതും.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ടെവന്നാണ് പോലീസ് നല്‍കുന്ന വിവരം. കൈലാഷ്, ശങ്കര്‍, നമോ മീണ എന്നിങ്ങനെ മൂന്ന് പേരുകള്‍ പുരോഹതന്‍ നല്‍കിയ മരണമൊഴിയിലുണ്ടെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ കൈലാഷ് മീണയാണ് കസ്റ്റഡിയിലുള്ളത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Copyright © . All rights reserved