നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണ പരിപാടിക്കിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ സബോള കൊണ്ട് ഏറ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മധുബനി ജില്ലയിലെ ഹര്‍ലഖിയില്‍ വച്ചാണ് നിതീഷിനു നേരെ സബോള ഏറ് ഉണ്ടായത്. രാജ്യമൊട്ടാകെ അവശ്യവസ്തുക്കുടെ വില കുതിച്ചുയരുന്നതിനിടെ സബോളയുടെ വില കിലോയ്ക്ക് 100 കടന്നിരുന്നു. ഇന്നായിരുന്നു ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു നിതീഷിനു നേരെ ഏറുണ്ടായത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കയറി നിന്ന് വലയം തീര്‍ത്തെങ്കിലും നിതീഷ് തന്നെ അവരെ മാറ്റി. സബോള എറിഞ്ഞവരോടും അതില്‍ പ്രതിഷേധിച്ചവരോടും ശാന്തരാകാനും നിതീഷ് കുമാര്‍ പറയുന്നതു കേള്‍ക്കാം.

നിലവില്‍ ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിന്റെ ജെഡി(യു) – ബിജെപി സഖ്യവും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.