സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
അപേക്ഷ 23ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.
വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു അവിടേക്ക് പോയതെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രമുഖരടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ സംബന്ധിച്ച ചർച്ച പൊടിപൊടിക്കുന്നതിനിടെ പൊട്ടിച്ചിരിപ്പിക്കുന്ന പരാമർശവുമായി പിസി ജോർജ്ജ് വീണ്ടും. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
ചർച്ചയ്ക്കിടെ പിസി ജോർജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. ചർച്ചയ്ക്കിടെ ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോർജിന് എതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയും എന്നായിരുന്നു ജോർജിന്റെ പ്രതികരണം.
തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പിസിയും പിസിയെ തിരിച്ച് ജോസും ബഹുമാനിക്കണമെന്ന് അവതാരകനായ പിജി സുരേഷ്‌കുമാർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയ, താൻ യുഡിഎഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചെന്ന് പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. ‘മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ നേരിട്ട് ചർച്ച നടത്തും’, പിസി പറഞ്ഞു.
സുതാര്യമായ നടപടികൾ വിചാരണക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിലെ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം വേണമെന്നുമാണ് ആവശ്യം. ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രത്യേക കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു.
ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. നേരത്തെ, കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ലേക്ക്ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ് നഴ്‌സ് ആയിരുന്ന ഷെൽമി പൗലോസ് ഡ്യൂട്ടിക്ക് പോകുന്ന വഴി ചേർത്തല ഇരമല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിനോജ് ആണ് ഷെൽമിയുടെ ഭർത്താവ്. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. മരണപ്പെടുമ്പോൾ ഷെൽമി 5 മാസം ഗർഭിണിയായിരുന്നു.
ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റില – ചേർത്തല ദേശീയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ നഴ്‌സ് ആണ് ഷെൽമി
സ്വന്തം മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ സ്റ്റേജ് ചര്‍ച്ചയാവുന്നു. ഒക്‌ടോബര്‍ 12നാണ് തന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഒരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തിയ വിവരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓഡിറ്റോറിയം എന്നു മന്ത്രി പറഞ്ഞെങ്കിലും ചിത്രം ഒരു സ്റ്റേജിന്റേത്. കഴക്കൂട്ടം കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആ ഓപ്പണ്‍ സ്റ്റേജിന്റെ ചിത്രം കണ്ടവരെല്ലാം ഞെട്ടി. കൂടിപ്പോയാല്‍ അഞ്ച് അല്ലെങ്കില്‍ ആറു ലക്ഷം ചെലവ് മാത്രം വരുന്ന ഒന്ന്.
സ്‌കൂള്‍ മുറ്റത്ത് ഉറപ്പുള്ള തറയിലാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുവശം ചുവരും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജിനൊപ്പം ഡ്രസ്സിങ് റൂമും റസ്റ്റ് റൂമും നിര്‍മ്മിച്ചു. കര്‍ട്ടനുകളൊക്കെ പിടിച്ച് കെട്ടാന്‍ രണ്ട് മൂന്ന് കമ്പികളും. വയറിങ്ങുകള്‍ പൂര്‍ത്തിയാക്കി പെയിന്റും അടിച്ചു. പിന്നെ സ്റ്റേജിന്റെ മുകളില്‍ സ്‌കൂളിന്റെ പേരിനേക്കാള്‍ വലിപ്പത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എന്ന് വലിയ തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി. മറ്റ് ഓപ്പണ്‍ സ്റ്റേജുമായി നിര്‍മ്മാണത്തിലോ പ്ലാനിലോ യാതൊരു വ്യത്യാസവും ഇല്ലതാനും. എന്നിട്ടും 35 ലക്ഷം എങ്ങനെ ചെലവായി എന്നാണ് സേഷ്യല്‍ മീഡിയ ചോദിക്കുന്നത്.
മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. പരിഹാസത്തോടെ പ്രതികരിച്ചവരും നിരവധിയാണ്. ‘എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണര്‍ത്ഥം. അതേ കടകംപള്ളിയും പറഞ്ഞുള്ളൂ’ എന്നാണ് ഒരു കമന്റ്. ബാക്കി 32 ലക്ഷവും മുക്കിയല്ലേ എന്ന് മറ്റൊരു പ്രതികരണം. ‘ആ 35 ലക്ഷം മുടക്കിയ സ്റ്റേജിന്റെ പേരാണോ കടകംപള്ളി സുരേന്ദ്രന്‍’ എന്നാണ് ഒരു ചോദ്യം. ’35 ലക്ഷം കൊണ്ട് ഇത്രേം വലിയ ഓഡിറ്റോറിയം, ഹോ, ഭീകരം തന്നെ’, ‘കൈക്കൂലിയും വെട്ടിപ്പും ഉള്‍പ്പടെയുളള തുക ഉള്‍പ്പെടുത്തി പോസ്റ്റിട്ട മന്ത്രിക്ക് അഭിനന്ദങ്ങള്‍’ തുടങ്ങിയ പ്രതികരണങ്ങള്‍ നീണ്ടുപോകുന്നു.
നാല് തൂണില്‍ ഷീറ്റിട്ട ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം വരെ ചെലവാക്കിയ നിരവധി സംഭവങ്ങള്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേചടങ്ങില്‍ത്തന്നെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ചെലവില്‍ മിനി ഓഡിറ്റോറിയം ഒരു കെട്ടിടത്തിന് മുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശ്രീനാരായണ സ്മാരക ഹാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
തൃശൂർ: പ്രശസ്തഗാന, വചന ശുശ്രൂഷകനും ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ തുടക്കം മുതൽ ധ്യാനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ആൻ്റണി ഫെർണാണ്ടസ് കൊറോണ ബാധിച്ച് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.
ഏതാനും ദിവസമായി പനിയെത്തുടർന്ന് ധ്യാനകേന്ദ്രത്തിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ പോസിറ്റീവായ ഭാര്യയും മകനും ആശുപത്രിയിൽ ചികിൽസയിലാണ്.
പോട്ട – ഡിവൈൻ ധ്യാന ശുശ്രൂഷകളുടെ തുടക്കം മുതൽ ആൻ്റണി ഫെർണാണ്ടസ് ധ്യാനകേന്ദ്ര സ്ഥാപകരായ ഫാ.മാത്യു നായ്ക്കംപറമ്പിൽ , ഫാ.ജോർജ് പനയ്ക്കൽ എന്നിവർക്കൊപ്പം ഗാനശുശ്രൂഷ നടത്തിയിരുന്നു. ഗാനശുശ്രൂഷകൾക്കും വചന ശുശ്രൂഷകൾക്കും നേതൃത്വം കൊടുത്ത് അനേകരെ ദൈവത്തിലേയ്ക്ക് അടുപ്പിച്ച ആന്റണി ഫെർണാണ്ടസ് ‘കർത്താവ് അഭിഷേകം ചെയ്ത ദൈവദാസൻ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
കൊറോണ ലോക്ക് ഡൗൺ കാലം വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ലോകമെമ്പാടുമുള്ള ശുശ്രൂഷകളിൽ ആൻ്റണി ഫെർണാണ്ടസ് നിറഞ്ഞുനിന്നു. ലോക്ക് ഡൗൺകാലത്ത് ടെലിവിഷൻ ശുശ്രൂഷകളിലൂടെ ആൻറണി ഫെർണാണ്ടാസിൻ്റെ സംഗീത വിസ്മയം അനേകർക്ക് ഉത്തേജനമായിരുന്നു.
1990കളുടെ മധ്യത്തിലും 2000ത്തിെൻറ തുടക്കത്തിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച യുവ നായകൻ ഫറാസ് ഖാൻ ബംഗളൂരുവിലെ ആശുപത്രിയിൽ വെൻറിലേറ്ററിൽ. മസ്തിഷത്തിലെ അണുബാധയെത്തുടർന്ന് ഗുരുതര നിലയിലായ ഫറാസിെൻറ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി സഹോദരൻ ഫഹ്മാസ് സഹായം അഭ്യർഥിച്ചു. 46കാരെൻറ ചികിത്സക്കായി 25 ലക്ഷത്തോളം ചിലവുവരുമെന്നാണ് കരുതുന്നത്.
അതിനിടയിൽ ഫറാസിെൻറ മെഡിക്കൽ ബില്ലുകൾ അടക്കാനായി നടൻ സൽമാൻ ഖാൻ സന്നദ്ധനായെന്ന് നടി കശ്മേര ഷാ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ മഹാനായ മനുഷ്യനാണെന്നും ഫറാസിെൻറ മെഡിക്കൽ ചിലവുകൾ വഹിക്കാൻ സൽമാൻ രംഗത്തെത്തിയെന്നും കശ്മേര കുറിച്ചു.
ഫറാസിെൻറ ചികിത്സക്കായി താൻ പണമടച്ചുവെന്നും കഴിയുന്ന സഹായം നിങ്ങളും ചെയ്യൂവെന്നും ചൂണ്ടിക്കാട്ടി നടി പൂജഭട്ടും രംഗത്തെത്തിയിട്ടുണ്ട്.
1996 ൽ രോഹൻ വർമയുടെ ഫരേബിലൂടെ ബോളിവുഡിലെത്തിയ ഫറാസ് പ്രഥ്വി, മെഹന്ദി, ദുൽഹൻ ബാനൂ മേൻ തേരീ, ദിൽ നെ പിർ യാദ് കിയാ, ചാന്ദ് ബുജ് ഗയാ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞ ഫറാസ് പിന്നീട് ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. മുൻകാല നടൻ യൂസഫ് ഖാെൻറ മകനാണ്.
സൽമാൻ ഖാൻ ബോളിവുഡിൽ ഇരിപ്പുറപ്പിച്ച ‘മേ നെ പ്യാർ കിയാ’ എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഫറാസായിരുന്നു. എന്നാൽ ചിത്രീകരണത്തിന് ഒരുങ്ങവേ ഫറാസിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനാൽ ചിത്രത്തിലെ മുഖ്യകഥാപാത്രമായി സൽമാൻ എത്തുകയായിരുന്നു.
കുളിമുറിയുടെ ജനാലയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ ഇന്ത്യൻ വംശജയായ സബീത ദുഖ്റം എന്ന 23 കാരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.
ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന സബീത കുളിക്കുേമ്പാഴാണ് ആൺകുട്ടിക്ക് ജന്മം നൽകിയത്. ഇതോെട കുളിമുറിയുടെ ജനാല വഴി കുട്ടിയെ പുറത്തേക്ക് എറിഞ്ഞു.
കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിനെ അറിയിച്ച് ആശുപത്രിയിലെത്തിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ(44) ആണ് മരിച്ചത്. കഴിഞ്ഞ 22 ദിവസമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
12 വർഷമായി ഒമാനിലുള്ള സന്തോഷ് കുമാർ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു. പൊന്നമ്പിളിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന മുപ്പതാമത്തെ മലയാളിയാണ് ഇദ്ദേഹം.
മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദൻവാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകൾ അറിയിച്ചു. 1983ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത്.
ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. നൂറോളം ചലച്ചിത്രങ്ങൾക്ക് അവർ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡ്, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഭാനു അതയ്യ നേടിയിട്ടുണ്ട്.