കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനഃരാരംഭിക്കുന്നു. ലോകത്തൊട്ടാകെയായി 33 ഇടങ്ങളിലേക്കാണ് നവംബറില്‍ സര്‍വീസ് പുനഃരാരംഭിക്കുക എന്നാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ വിമാന സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.