India

ചുട്ടിപ്പാറ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം മൂന്നു സഹപാഠികളെ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

മരണപ്പെട്ട അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് ഇന്ന് ഉച്ചയ്ക്ക് പത്തനംതിട്ട സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. കോളജ് അധികൃതരുടെയും ഹോസ്റ്റല്‍ അധികൃതരുടെയും നടപടി സംശയകരമാണ്.

തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരില്‍ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞതെന്നും അഖില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് വെട്ടിപ്പുറത്തുള്ള എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്. സി വിദാര്‍ഥിനിയായിരുന്നു അമ്മു സജീവ്.

സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്.

പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി

ലണ്ടൻ : ചരിത്ര സിനിമയുടെ ഭാഗമാകാൻ യുകെ മലയാളി അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലും ബ്ലൂടൈഗേഴ്സും. മമ്മൂട്ടിയും മോഹന്‍ലാലും ഒരു വമ്പൻ സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ ഒരുങ്ങുന്നു എന്ന് നാളുകളായി കേട്ടിരുന്ന വാർത്ത ഇന്ന് യാഥാർഥ്യമാവുകയാണ്. ഈ വമ്പൻ സിനിമയുടെ നിർമ്മാതായി മാറുവാനുള്ള ഭാഗ്യമാണ് ബ്ലൂടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് ലഭിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മെഗാ സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. നിർമ്മാതാവായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും , രാജേഷ് കൃഷ്ണ, സലിം ഷാര്‍ജ, അനുര മത്തായി, തേജസ് തമ്പി എന്നിവർ തിരി തെളിയിക്കുകയും ചെയ്തു.

ഈ  സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയൊരു താര നിര തന്നെയാണ് അഭിനയിക്കുന്നത്. മലയാളത്തിൽ നിന്നും താരങ്ങളായ ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, നയന്‍താര  തുടങ്ങിയവരുമുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യഘട്ട  ചിത്രീകരണത്തിനായി മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ എന്നിവർ ശ്രീലങ്കയിൽ എത്തിയിരുന്നു.  ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.

രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വധാതുക്കൾ ജപ്പാനിൽ കണ്ടെത്തി. ഏകദേശം 26 , 290, 780, 000 ഡോളർ വിലമതിക്കുന്ന ധാതുക്കൾ ആണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദശാബ്ദ കാലത്തേയ്ക്ക് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിപ്പോൺ ഫൗണ്ടേഷനും ടോക്കിയോ സർവകലാശാലയും സംയുക്തമായി നടത്തിയ പരിവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജപ്പാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 1,200 മൈൽ അകലെയുള്ള മിനാമി-ടോറി-ഷിമ ദ്വീപിൻ്റെ കടൽത്തീരത്ത് ആണ് കൊബാൾട്ടും നിക്കലും മാംഗനീസിൻ്റെയും അതിവിപുലമായ നിക്ഷേപം ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ താഴെയായാണ് ഇത്.

സമുദ്രത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങളും മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും അസ്ഥികളുമായി ചേർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഈ ധാതുക്കൾ എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ രണ്ട് നിർണായക ഘടകങ്ങളാണ് കോബാൾട്ടും നിക്കലും, കൂടാതെ ജെറ്റ് എഞ്ചിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ നിർമ്മിക്കാനും ഉപയോഗിക്കുന്നു. സർവേയിൽ ഏകദേശം 610,000 മെട്രിക് ടൺ കോബാൾട്ടും 740,000 മെട്രിക് ടൺ നിക്കലും ആണ് കണ്ടെത്തിയത് . നിലവിലെ കണ്ടെത്തൽ വൈദ്യുത വാഹന ബാറ്ററികളുടെ വിപണിയിൽ വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആത്യന്തികമായി ഈ കണ്ടെത്തൽ ജപ്പാന്റെ വളർച്ച കൂടുതൽ ത്വരിതഗതിയിൽ ആക്കാൻ സഹായിക്കുമെന്ന് ടോക്കിയോ സർവകലാശാലയിലെ റിസോഴ്‌സ് ജിയോളജിയിൽ സ്പെഷ്യലൈസ് ചെയ്ത പ്രൊഫസർ യാസുഹിരോ കാറ്റോ പറഞ്ഞു.


പുതിയ നിക്ഷേപ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്നത് കേരളത്തിലെ ധാതുമണൽ ഖനനത്തോടനുബന്ധിച്ച് ഉടലെടുത്ത വിവാദങ്ങളാണ്. ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ ധാതുമണൽ ഖനനം പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നത്. ഖനനം പുനരാരംഭിക്കുവാൻ നടന്ന നീക്കത്തിനെതിരെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗം മണൽ ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . കേരളത്തിലെ നദികളിലെയും ഡാമുകളിലെയും അടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ മണലിന്റെ ഖനന സാധ്യതയും വിവിധ നൂലാമാലകളിൽ തട്ടി വഴിമുട്ടി നിൽക്കുകയാണ്.

കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനഘട്ടത്തില്‍. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. തദ്ദേശ തരഞ്ഞെടുപ്പിന്റെയും ഒന്നര വര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുിന്റെയും പശ്ചാത്തലത്തില്‍ മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് യു.ഡി.എഫ്. ശ്രമം.

നീണ്ട 10 മണിക്കൂര്‍ പിന്നിട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പോളിങ്, ആദ്യഘട്ടത്തില്‍ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകള്‍ വൈകുന്നേരമായതോടെ സജ്ജീവമായ കാഴ്ചയാണ് കണ്ടത്.

മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. സംസ്‌കാരം ഷൊർണൂരിലെ വീട്ടില്‍ വച്ച് നടക്കും.

പഴയ കാലത്തേ പ്രശസ്ത വില്ലൻ നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. നിരവധി സിനിമകളിലും സീരിയലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ്.

1980 ല്‍ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തില്‍ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍.

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. ഒടുവിലത്തെ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറായതിനാല്‍ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയില്‍ വോട്ടിങ് മനഃപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാനായില്ല. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു.

മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് മണ്ഡലം ഭൂരിപക്ഷം വര്‍ധിപ്പിച്ച് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ ശ്രമം. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള സീറ്റില്‍ ഏത് വിധേനെയും വിജയിച്ച് കയറാനാണ് ബി.ജെ.പിയുടെ ശ്രമം.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു എംഎല്‍എ വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി.

ആന്റണി രാജു നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ദേശം. അടുത്ത മാസം 20 ന് ആന്റണി രാജു ഹാജരാകണം. ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

1990 ലായിരുന്നു കേസിനാസ്പദമായ സംഭവമെങ്കിലും 2024 വരെ കേസില്‍ വിചാരണ പോലും നടന്നിരുന്നില്ല. ജൂനിയര്‍ അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട്‌ അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺ‌ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.

സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.

”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും കണ്ടെത്തി’, പ്രസ്താവനയില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും കൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദര്‍ഭത്തില്‍ സൈറയുടെ സ്വകാര്യത മാനിക്കണം എന്നും വന്ദന ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്ബതികള്‍ക്കുള്ളത്. ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു സൈറാ ബാനു.

തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്ന് റഹ്‌മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് സിമി ഗരേവാളുമായുള്ള ഒരു ചാറ്റ് ഷോയില്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് വധുവിനെ അന്വേഷിക്കാന്‍ സമയമില്ലായിരുന്നു. സിനിമകളും രംഗീലയുമെല്ലാം ഞാന്‍ ബോംബെയില്‍ ചെയ്യുന്ന കാലമായിരുന്നു.

എങ്കിലും വിവാഹം കഴിക്കാന്‍ പറ്റിയ സമയമാണിതെന്ന് എനിക്കറിയാമായിരുന്നു. 29 വയസായിരുന്നു അപ്പോള്‍ എനിക്ക് പ്രായം. എനിക്ക് ഒരു വധുവിനെ കണ്ടെത്തിക്കോളൂ എന്ന് ഞാന്‍ തന്നെ അമ്മയോട് പറയുകയായിരുന്നു,’ എന്നായിരുന്നു റഹ്‌മാന്‍ അന്ന് പറഞ്ഞിരുന്നത്. തന്നെ അധികം പ്രയാസപ്പെടുത്താത്ത ലാളിത്യമുള്ള ഒരാളെ കണ്ടെത്തണം എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റഹ്‌മാന്‍ മിക്ക അവാര്‍ഡുകള്‍ ഏറ്റുവാങ്ങാനും സൈറയ്‌ക്കൊപ്പമായിരുന്നു പോയിരുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങില്‍ ആണ് അവസാനമായി ഇരുവരും ഒന്നിച്ച്‌ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved