നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
സംസ്ഥാന എക്‌സൈസ് വകുപ്പിലെ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടറായി ചുമതലയേറ്റ് ഇതുവരെയുള്ള എക്‌സൈസ് വകുപ്പിന്റെ ചരിത്രം തിരുത്തി ഒ സജിത. വനിതകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ സജിതയാണ് ഇന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റത്.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി 2014ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്. എക്‌സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു സജിത. കഴിഞ്ഞ വർഷം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
സജിതയ്ക്ക് എക്‌സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫീസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെയു മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂർ സ്വദേശി അജി ഗംഗാധരന്റെ ഭാര്യയാണ്. ഷൊർണൂർ കാർമൽ സിഎംഐ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇന്ദുവാണ് മകൾ.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അഞ്ചാം വാർഡിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലൊട്ടാകെയായി നിരവധി പേരോട് സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നേരത്തേ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.
കഴിഞ്ഞ ദിവസം പുളിങ്കുന്ന് കണ്ണാടി കൊണത്തു വാക്കാൽ ചിറ കുഴഞ്ഞു വീണു മരിച്ച ബാബു (52) വയസു കോവിഡ് സ്ഥിതീകരിച്ചിരിന്നു
അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ വഴിയാത്രക്കാർ വാഹനം നിർത്തി ഇറങ്ങുവാനോ ഇവിടെനിന്ന് ആളുകളെ കയറ്റുവാനോ പാടുളളതല്ല.
അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങളിലും ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കും.
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.
സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.
ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗഹ്ലോട്ട്, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല , അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം ഇന്നലെ കോട്ടയത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രംഗത്തെത്തിയിരുന്നു.
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയില്‍ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ ബോധിപ്പിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയതും അറസ്റ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി നല്കിയത്.
കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പത്ത് ഇന്ത്യക്കാരെ സിംഗപ്പൂര്‍ നാട് കടത്തി. വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെയാണ് സിംഗപ്പൂര്‍ നാടുകടത്തിയത്. ഇനി രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇവരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
വാടകയ്ക്കെടുത്ത താമസസ്ഥലത്ത് നിയമം ലംഘിച്ച് ഒത്തുകൂടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ജോലി ചെയ്തിരുന്നവരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവരെ നാടു കടത്തിയതെന്ന് സിംഗപ്പുര്‍ പോലീസും എമിഗ്രേഷന്‍ ആന്‍ഡ് ചെക്ക്പോയിന്റ് അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നേരത്തെ 2000 മുതല്‍ 4500 സിംഗപ്പുര്‍ ഡോളര്‍വരെ പിഴ ചുമത്തപ്പെട്ടവരാണ് വീണ്ടും നിയമലംഘനം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
ഇവര്‍ക്ക് അനുവദിച്ചിരുന്ന പാസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും നാടു കടത്തുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഇനി അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹികഅകലം പാലിക്കല്‍ അടക്കമുള്ളവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസയും വര്‍ക്ക് പാസും റദ്ദാക്കുമെന്നും സിംഗപ്പുര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ കത്തിനില്‍ക്കെ പുതിയ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്ന് കെപി ശര്‍മ പറയുന്നു. ഇതിനു പുറമെ, ശ്രീരാമന്‍ ഇന്ത്യക്കാരനല്ല നേപ്പാളിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കഴിഞ്ഞ മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് കെപി ശര്‍മയുടെ പുതിയ വാദം.
സൗദിയില്‍ ട്രക്ക് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മക്കക്കടുത്ത് ജുമൂമിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാര്‍ (49) ആണ് അപകടത്തില്‍ മരിച്ചത്.
അല്‍ശുഐബ റോഡില്‍ ഫൈവ് സ്റ്റാര്‍ പെട്രോള്‍ സ്റ്റേഷന് സമീപമാണ് ബിനോജ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വണ്ടിക്ക് തീപിടിക്കുകയും അതില്‍പെട്ട് സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ മറ്റു രണ്ട് പേര്‍ കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച ബിനോജ് പതിമൂന്ന് വര്‍ഷമായി നാദക്ക് കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. പിതാവ്: അയ്യപ്പന്‍, മാതാവ്: ദാക്ഷായണി, ഭാര്യ: ഷില്‍ജ, മക്കള്‍: മിലന്ദ് കുമാര്‍, വിഷ്ണു. മക്ക കിങ് അബ്ദുല്‍അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.
തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളുടെ വക്കാലത്ത് പ്രതികൾ പോലും അറിയാതെ ഏറ്റെടുക്കാൻ ശ്രമിച്ച് സ്വയം മുന്നോട്ട് വന്ന വിവാദ അഭിഭാഷകൻ ബിഎ ആളൂരിനെ നാണംകെടുത്തി കോടതി. എൻഐഎ കോടതിയിലേക്ക് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാൻ വന്ന അഭിഭാഷകൻ ആളൂരിന്റെ ജൂനിയേഴ്‌സിനെ എൻഐഎ കോടതിയാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കൊച്ചിയിലെ എൻഐഎ കോടതിയിലായിരുന്നു സംഭവം.
കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ആളൂരിന്റെ രണ്ട് ജൂനിയേഴ്‌സ് കോടതിയിലെത്തിയത്. കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയമായി ആളൂരിന്റെ ടീമിന്റെ എൻട്രി. കോടതിയിൽ സ്വപ്നക്കായി ആളൂരിന്റെ ആളുകൾ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചോദിച്ചു. എന്നാൽ, ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തന്റെ അഭിഭാഷകൻ ആരാണെന്ന് ഭർത്താവ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
ഇതോടെ രോഷംപൂണ്ട ജഡ്ജ് രണ്ട് അഭിഭാഷകരേയും മുന്നിലേക്ക് വിളിച്ചുവരുത്തി ‘ഇത് എൻഐഎ കോടതിയാണ്, മറക്കരുത്…ഇനിയിത് ആവർത്തിക്കരുത്’ എന്ന് താക്കീത് നൽകുകയായിരുന്നു.
ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻഐഎ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന് പറഞ്ഞതോടെ അന്നും നാണംകെട്ട് മടങ്ങേണ്ടി വന്നിരുന്നു.
കേരളത്തിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവാക്കൾക്ക് എന്ന് റിപ്പോർട്ട്. രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ആരോഗ്യമുള്ളവരിൽ കൊവിഡ് രോഗം ഗുരുതരമാകില്ലെന്ന പൊതുധാരണയും കേരളത്തിൽ തെറ്റെന്ന് തെളിഞ്ഞു. കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ ഇതിനുദാഹരണമാണ്. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആരോഗ്യവാനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം ആരോഗ്യമുള്ളവരിലും കൊറോണ ഗുരുതരമാകുമെന്ന് തെളിയിക്കുന്നതാണ്.
അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരിലും കൂടുതൽ യുവാക്കളാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രോഗമുക്തി നിരക്കിലും 20 നും 39 നും മധ്യേ പ്രായമുള്ളവരാണ് മുന്നിലെന്ന കണക്കും കൂട്ടിവായിക്കേണ്ടതാണ്.
കൊവിഡ് ബാധിച്ചവരിൽ കൂടുതലായി പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു.
സംസ്ഥാനത്ത് സ്ത്രീകളിൽ കൊവിഡ് രോഗബാധ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനമാണ് സ്ത്രീകളായ രോഗികൾ. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ സ്ത്രീ-പുരുഷ വിഭാഗങ്ങൾ ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 8089 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും.