India

പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.

ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ രംഗത്ത്. അടുത്ത നാലാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ പല സ്ഥലങ്ങളിലും വെട്ടുക്കിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുനന്നു.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപംകൊള്ളുമെന്നും യു എന്‍ ഭക്ഷ്യവകുപ്പ് പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന വധിച്ച രണ്ടു ഭീകരർക്കു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നു വീണ്ടെടുത്തിരുന്നു. ഞായറാഴ്ച പുറത്തുവന്ന പരിശോധനാഫലത്തിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു. അലിഭായ് എന്നറിയപ്പെടുന്ന ഹൈദർ ആണ് കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ.

രണ്ടാമന്റെ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരുക്കേറ്റിരുന്നു. രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന നടത്തിയ തിരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജമ്മു കശ്മീരിൽ ഇതുവരെ 8000ത്തിലധികം പേർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 120ലേറെ പേർ മരിച്ചു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ ആകെ മുറിവേറ്റ നിലയിലാണ്. അവര്‍ ദിശതെറ്റി നിൽക്കുമ്പോള്‍, കൈവന്ന അപ്രതീക്ഷിത സൗഭാഗ്യം എങ്ങനെ മുതലാക്കാമെന്ന ചിന്തയിലാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. കുറഞ്ഞത് സ്മാര്‍ട് ഫോണ്‍ വിപണിയിലെങ്കിലും തങ്ങളുടെ കാറ്റ് ആഞ്ഞു വീശുമെന്നാണ് അവര്‍ കരുതുന്നത്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാംസങ് ചൈനീസ് കമ്പനികളുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു. ബ്രാന്‍ഡ് നെയിമിന് അപ്പുറത്താണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എന്ന കാര്യം ഇന്ത്യന്‍ ഫോണ്‍ പ്രേമികള്‍ അതിവേഗം മനസിലാക്കിയെന്നത് ചൈനീസ് നിര്‍മാതാക്കള്‍ക്ക് ഗുണമായി. പ്രവര്‍ത്തനമികവാണ് ഫോണിനു വേണ്ടത് എന്നുള്ളവര്‍ താന്‍ ഫോണ്‍ വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന കാശിനുള്ളില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനിയുടെ ഫോണ്‍ വാങ്ങും. ചൈനീസ് കമ്പനിയുടെ പേരിഷ്ടമില്ലാത്തവര്‍ സാംസങ് വാങ്ങും എന്ന രീതിയിലായിരുന്നു ഇക്കാലം വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നതെന്ന് വേണമെങ്കില്‍ ഒഴുക്കനായി പറയാം. എന്നാല്‍, ചൈനാ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ സാംസങ് ചാകരയ്ക്കായി വലയെറിയും.

ആദ്യ ലക്ഷ്യം ഇപ്പോള്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ വിവോയുടെ മുന്നില്‍ കയറുക എന്നതായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ഷഓമിക്ക് ഇന്ത്യയില്‍ 30 ശതമാനം വില്‍പ്പനയുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിവോ 17 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള സാംസങ് 16 ശതമാനവും വില്‍പ്പന നടത്തുന്നു. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ഘടകഭാഗങ്ങള്‍ വരെ ഇന്ത്യയില്‍ എത്തിച്ചുകിട്ടാന്‍ പാടായിരിക്കുകയാണ്. എന്നാല്‍, സാംസങിന് ചൈനയില്‍ നിന്നു മാത്രമല്ല ഘടകഭാഗങ്ങള്‍ എത്തുന്നത് കൊറിയയില്‍ നിന്നും അവര്‍ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇന്ത്യന്‍ വിപണി തിരിച്ചുപിടിക്കാനുള്ള സാധ്യത കണ്ട് സാംസങ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 10,000-20,000 രൂപ റെയ്ഞ്ചില്‍ നാലു പുതിയ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിച്ചത്. ‘കാലാവധി കഴിയാറായ’ സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ പോലും ഇന്ത്യന്‍ ഉപയോക്താക്കള്‍ വാങ്ങിക്കൂട്ടുന്നതും കാണാനായി. ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ 81 ശതമാനവും ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ കൈയ്യിലാണ്.

ചൈനയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാംസങ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഇതു കൂടാതെ, സാംസങ് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സാധനങ്ങളൊന്നും തുറമുഖങ്ങളില്‍ തടഞ്ഞു വച്ചേക്കരുതെന്ന് സര്‍ക്കാർ കഴിഞ്ഞയാഴ്ച ഉത്തരവും ഇറക്കിയിരുന്നു. ആവര്‍ക്ക് ഇപ്പോള്‍ ഓട്ടോമാറ്റിക് അപ്രൂവല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, ചൈനീസ് കമ്പനികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 100 ശതമമാനവും കസ്റ്റംസുകാര്‍ എടുത്തു പരിശോധിച്ച ശേഷം മാത്രമായിരിക്കും വിട്ടു നല്‍കുക. ഇതൊക്കെയാണെങ്കിലും തങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചാല്‍ ആളുകള്‍ അവ വാങ്ങുക തന്നെ ചെയ്യുമെന്നാണ് ഐഡിസി ഇന്ത്യയുടെ ഡയറക്ടറായ നവ്‌കേന്ദര്‍ സിങ് പറഞ്ഞത്.

ഉപയോക്താക്കളില്‍ നിന്ന് രണ്ടു തവണ സമ്മതം വാങ്ങി മാത്രം അവരെ ട്രാക്കു ചെയ്താല്‍ മതി എന്ന ഒരു നിലപാട് ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും അടുത്ത വേര്‍ഷനുകളില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പിന്തുണയ്ക്കുന്ന ചില യൂറോപ്യന്‍ പരസ്യ അസോസിയേഷനുകള്‍ രംഗത്തുവന്നിരിക്കുകയാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍, തങ്ങള്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ പോകുന്ന കാര്യം ഒരു പോപ്-അപ് സന്ദേശത്തിലൂടെ അറിയിക്കണം എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. അതായത്, ഒരു ആപ്, ഉപയോക്താവ് മറ്റ് ആപ്പില്‍ എന്തു ചെയ്യുന്നുവെന്നോ, വെബില്‍ എന്തു ചെയ്യുന്നുവെന്നോ അറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഉപയോക്താവിനോട് വ്യക്തമായിട്ട് അങ്ങു പറഞ്ഞിട്ടു ചെയ്താല്‍ മതി എന്നാണ് ആപ്പിളിന്റെ പുതിയ നിലപാട്. ഇത്തരം ട്രാക്കിങിലൂടെയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിഞ്ഞ ശേഷം പരസ്യങ്ങള്‍ കാണിക്കുന്നത്.

ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുണയ്ക്കുന്ന 16 മാര്‍ക്കറ്റിങ് അസോസിയേഷനാണ് ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പരസ്യ വ്യവസായം അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുവേണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്താനെ നിര്‍ബന്ധിക്കാവൂ എന്നാണ് അവരുടെ വാദം. ഇനിമേല്‍ ആപ്പുകള്‍ രണ്ടുതവണ ഉപയോക്താവിന്റെ സമ്മതം ചോദിക്കണമെന്നാണ് ആപ്പിള്‍ അവശ്യപ്പെടാന്‍ പോകുന്നത്. അങ്ങനെ വരുമ്പോള്‍ ഉപയോക്താവ് അതു വേണ്ടന്നു പറയാനുളള സാധ്യത ഇരട്ടിക്കുമെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാക്കിങിലൂടെ കാശുണ്ടാക്കുന്ന ആയിരക്കണക്കിനു കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഫെയ്‌സ്ബുക്കും ഗൂഗിളുമാണ്. പ്രത്യക്ഷത്തില്‍ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായ മനസിലാക്കിയ ശേഷം ഉചിതമായ പരസ്യങ്ങള്‍ കാണിക്കുക എന്ന താരതമ്യേന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡിജിറ്റല്‍ പ്രൊഫൈലുകൾ സൃഷ്ടിച്ചു സൂക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഇരു കമ്പനികള്‍ക്കുമെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.

ഒരു ആപ്, നിങ്ങള്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിങും അറിയാന്‍ ആഗ്രഹിക്കുന്നു, അതിന് അനുമതി നല്‍കുന്നുണ്ടോ എന്ന് എഴുതിക്കാണിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. കൂടാതെ, എന്തിനു വേണ്ടിയാണ് ട്രാക്കു ചെയ്യുന്നതെന്ന് ആപ്പുകളോട് തന്നെ എഴുതിക്കാണിക്കാന്‍ പറയാനുമാണ് പരിപാടിയത്രെ. ആപ്, ഒരു പ്രത്യേക ന്യൂമറിക് ഐഡന്റിഫയര്‍ ഉപയോഗിച്ചു തുടങ്ങുന്നതു വരെ സമ്മതം ഒന്നും വേണ്ട. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് ഒറ്റത്തവണ സമ്മതം ചോദിച്ചാല്‍ മതിയെന്നാണ് അപ്പിള്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ സമ്മതം ചോദിക്കല്‍ ഒരു മുന്നറിയിപ്പു പോലെ കാണിച്ചാല്‍, ആളുകള്‍ അത് വേണ്ടന്നുവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പരസ്യ കമ്പനികള്‍ പറയുന്നത്. ഇതൊന്നും പോരാഞ്ഞിട്ടെന്നതു പോലെ ആപ്പിള്‍ തന്നെ വികസിപ്പിച്ച ഒരു ഫ്രീ ടൂളും തങ്ങളെ ട്രാക്കു ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഉപയോക്താവിനു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വാടാസാപ് പെയ്‌മെന്റ് ഉടന്‍ സജീവമാകാനിരിക്കെ, ലോകത്ത് ആദ്യമായി ഈ സമൂഹ മാധ്യമ സൈറ്റിലൂടെ പണം കൈമാറ്റം തുടങ്ങിയ രാജ്യമായ ബ്രസീല്‍ പറയുന്നത് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണവും മറ്റും വേണ്ടവിധത്തില്‍ നടക്കുന്നുണ്ട് എന്നതിനെപ്പറ്റി അവലോകനം ആവശ്യമുണ്ട് എന്നാണ്. ഇതിന് വാട്‌സാപ് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞയാഴ്ച ബ്രസീലിലെ കേന്ദ്ര ബാങ്ക് ഈ സേവനം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡേറ്റാ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇതു നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

താമസിയാതെ ഇന്ത്യയില്‍ എത്തുന്ന വണ്‍പ്ലസ് കമ്പനിയുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണായ നോര്‍ഡ് മോഡലിന് 5ജി കണ്ടേക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 765ജി ആയിരിക്കും അതിന്റെ പ്രോസസര്‍ എന്നും കേള്‍ക്കുന്നു. മികച്ച ഫോണുകളോട് മാറ്റുരയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്യാമറാ പ്രകടനം ഉണ്ടായിരിക്കുമെന്നും പറയുന്നു. ആമസോണിലൂടയായിരിക്കും ഫോണിന്റെ വില്‍പ്പനയെന്നു കരുതുന്നു. അവര്‍ ഇപ്പോള്‍ത്തന്നെ നോര്‍ഡിനായി പേജ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞു കേട്ട തരം വിലക്കുറവുണ്ടായേക്കില്ല എന്നും പറയുന്നു. ഇതിന് 35,000 രൂപയ്ക്കു മുകളിലാണ് വിലയെങ്കില്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍, ഐഫോണ്‍ എസ്ഇ 2020 ആയിരിക്കാം വാങ്ങാന്‍ താത്പര്യപ്പെടുക എന്നു പറയുന്നവരും ഉണ്ട്.

ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.

അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വർണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങൾ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ബെഡ് ഷീറ്റുകൊണ്ടു ഫാനിൽ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു.

കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .

അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.

ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.

ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.

എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.

ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.

മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.

മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.

നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.

രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.

ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.

പണമടയ്ക്കാൻ ബാങ്കിലേക്കു പോകവെ സ്കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്‌ഷൻ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുക്കിൽ പെട്ട സ്കൂട്ടി ഒരു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെടുത്തു. ബങ്കളം കൂട്ടപ്പുന്ന കള്ളിപ്പാലിലെ എം.വി.സുനിത (38) യാണ് ബങ്കളം പുതിയകണ്ടം ചാലിൽ വീണത്. മടിക്കൈ സർവീസ് സഹകരണ എരിക്കുളം ശാഖയിലെ കലക്‌ഷൻ ഏജന്റായ ഇവർ വീട്ടിൽ നിന്നു ബാങ്കിലേക്കു പണമടയ്ക്കാൻ പോകുകയായിരുന്നു.

ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിന്റെ പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപുള്ള പൊന്തക്കാട്ടിലേക്കു ചെരിയുകയും അതുവഴി ചാലിലേക്കു വീഴുകയുമായിരുന്നു. തൊട്ടു പിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ മടിക്കൈ കോളിക്കുന്നിലെ എം.വി.രാജു സുനിത ചാലിലേക്കു വീഴുന്നത് കണ്ടിരുന്നു. ഇദ്ദേഹം വാഹനം നിർത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്കു ചാടി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറും പണവും രേഖകളുമടങ്ങിയ ബാഗും ഒഴുക്കിൽ പെട്ടു.ചാലിൽ നിന്നു കരയ്ക്കു കയറിയ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്കു വിട്ടു.

കൂടുതൽ പേർ എത്തി പുഴയിൽ ചാടി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂട്ടർ കിട്ടിയത്. ബങ്കളം– എരിക്കുളം റോഡിൽ ആണ് പള്ളത്തു വയൽ ചാൽ. വേനലിൽ കൃഷി ആവശ്യത്തിനു വെള്ളം കെട്ടി നിർത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുള്ള ചാലിൽ 10 അടിക്കു മേൽ വെള്ളമുണ്ടായിരുന്നു. പിലാത്തറ മുണ്ടൂരിലെ രമേശന്റെ ഭാര്യയാണ് അപകടത്തിൽ പെട്ട സുനിത. സുനിതയുടെ ജീവൻ രക്ഷിച്ച രാജു എരിക്കുളം സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആണ്. ഡിവൈഎഫ്ഐ ബങ്കളം യൂണിറ്റ് രാജുവിനെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.

തൊടുപുഴ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലി ഡാൻസിനെത്തിയ യുവതികൾക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാർട്ടിയിൽ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.

കോവിഡ് ഭീതിയിൽ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിനു പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്.

ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലീറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്കു പരാതികൾ നൽകിയിട്ടുണ്ട്.

Copyright © . All rights reserved