വന്ദേഭാരത് മിഷന്‍ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ക്ക് ഈ കൊല്ലം നാടയണയാന്‍ കഴിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ താന്‍ നേരിട്ട സൈബര്‍ ആക്രമണത്തിന് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
തനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്. അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും, തങ്ങളാണ്. ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം. പിന്നെ എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന് ചില വിദ്വാന്മാര്‍ പറയുന്നത് കേട്ടു. ,ചില ഊള രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരമെന്നും ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
തന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല താന്‍. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ, പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോയെന്നും അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല, പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരു ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഇത്രയും കാലത്തെ സാമൂഹികപ്രവര്‍ത്തനത്തിന്റെ മികവിനെ കണക്കിലെടുത്താണ് രാജ്യം പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി ആദരിച്ചത്.അല്ലാതെ മറ്റ് ആരുടെയെങ്കിലും ഔദാര്യം കൊണ്ട് കിട്ടിയതല്ല.കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചാല്‍ മടക്കി നല്‍കുവാനും തയ്യാര്‍.
ഇവിടെ ദുരിതം അനുഭവിക്കുന്ന പ്രവാസ സമൂഹത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.തെറ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ വിമര്‍ശിച്ചെന്ന് വരും.എനിക്ക് സംസാരിക്കേണ്ടി വന്നത് ഇവിടെത്തെ സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ്.അവരുടെ ദുരിതങ്ങള്‍ നേരിട്ട് അറിയുന്നതും,ഞങ്ങളാണ്.ആ വേദനകളെ കാണുമ്പോള്‍ പ്രതികരിച്ചെന്ന് വരും.ആ വിമര്‍ശനങ്ങളെ നിങ്ങള്‍ കാണേണ്ടത് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം.പിന്നെ ചില വിദ്വാന്മാര്‍ Inbox ലും, Comments ലും വന്ന് പറയുന്നത് കേട്ടു. എനിക്ക് കിട്ടിയ പ്രവാസി പുരസ്‌കാരം തിരിച്ച് ഏല്‍പ്പിക്കണമെന്ന്,ചില ഊള(ക്ഷമിക്കണം ഇവന്മാരെ വേറെ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തോന്നുന്നില്ല)രാഷ്ട്രിയക്കാര്‍ പറഞ്ഞാല്‍ തിരിച്ച് തരേണ്ടതല്ല പ്രവാസി പുരസ്‌കാരം. ഇന്‍ഡ്യ ഗവണ്‍മെന്റ് എന്നോട് ചോദിച്ചാല്‍ അപ്പോള്‍ തന്നെ സന്തോഷത്തോടെ തിരിച്ച് ഏല്‍പ്പിക്കാം. അവാര്‍ഡുകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനത്തിന്റെ കുപ്പായമിട്ട ആളല്ല ഞാന്‍.ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യവകുപ്പ് മന്ത്രിയായിരുന്ന സുക്ഷമാജി എന്റെ സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിനെ കുറിച്ച് ഇന്‍ഡ്യയുടെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.ഹമീദ് അന്‍സാരിക്ക് എന്നെ പരിചയപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഈ ചിത്രം നോക്കിയാല്‍ മനസ്സിലാകും.അതിന് വേണ്ടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതും. ഈ അവാര്‍ഡ് തന്നതിന്റെ പേരില്‍ തെറ്റ് കണ്ടാല്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണോ,പണ്ട് മാടമ്പികളോട് അടിയാന്മാര്‍ നില്‍ക്കുന്നത് പോലെ കുനിഞ്ഞ് നില്‍ക്കണമെന്നാണോ.അങ്ങനെ നട്ടെല്ല് വളഞ്ഞ് നില്‍ക്കാന്‍ എന്നെ കിട്ടില്ല. വന്ദേഭാരത് മിഷന്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അത്യാവശ്യകാരായ പ്രവാസികള്‍ ഈ കൊല്ലം നാടയണയാന്‍ കഴിയില്ലായെന്ന് പറഞ്ഞത് സത്യമല്ലേ, പിന്നെ മലയാളിയായ വിദേശകാര്യ സഹമന്ത്രി കാര്യമായതൊന്നും ചെയ്യുന്നില്ലായെന്ന് പറഞ്ഞതും സത്യമല്ലേ, ഈ സത്യങ്ങള്‍ ഒക്കെ കണ്ടില്ലായെന്ന് വെക്കാന്‍ കഴിയില്ല,പിന്നെ എന്റെ രാഷ്ട്രിയത്തെ കുറിച്ചാണ് അറിയേണ്ടത്. നല്ലത് ആരും ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസികളായ ഞങ്ങള്‍ക്കുണ്ട്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ കേരളത്തില്‍ റെയില്‍വേ വികസനം നടന്നതുപോലെ അതിന് മുമ്പോ, ശേഷമോ നടന്നിട്ടില്ലായെന്ന് ഞാന്‍ പറഞ്ഞു.ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ BJPയുടെ വ്യക്താവ് ആകുമോ, ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജെന്ന് പറഞ്ഞ ഞാന്‍ ബിജെപി ക്കാരന്‍ ആകുമോ?
പ്രവാസികള്‍ക്ക് വേണ്ടി നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് വേണ്ടി സംസാരിക്കുന്ന കേരള മുഖ്യമന്ത്രിയോട് നിങ്ങള്‍ ഭരിക്കുന്നതാണ് നാട്ടില്‍ പ്രവാസികളുടെ കുടാംബങ്ങളുടെ സുരക്ഷയെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കുമോ,പിന്നെ നിങ്ങള്‍ക്ക് വേവലാതിയായത് വേറെ ഒന്നും കൊണ്ടല്ലായെന്ന് എനിക്കറിയാം.ഞാന്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരു കത്ത് എഴുതിയിരുന്നു.എന്റെ പാര്‍ലമെന്റംഗം എന്ന നിലയിലും,ഒരു ദേശീയ നേതാവെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദ്ധം ചെലുത്തുവാന്‍ വേണ്ടിയായിരുന്നു.ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അതുകഴിഞ്ഞ് മലയാളിയായ കേന്ദ്ര സഹമന്ത്രിക്ക് കത്ത് അയച്ചു.ഒന്നിനും മറുപടി കിട്ടിയില്ല.അതിന് ശേഷമാണ് കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷകഷിയുടെ നേതാവിന് കത്തയച്ചത്.അപ്പോള്‍ എങ്ങനെ ഞാന്‍ കോണ്‍ഗ്രസ്സ്‌കാരനാകും,ആടിനെ പട്ടിയാക്കലും,പട്ടിയെ ആടാക്കലും ഒക്കെ നിങ്ങളുടെ പരിപാടിയാണ്.ഇവിടെ വേവൂല്ല ഭായ്,ഞങ്ങള്‍ പ്രവാസികള്‍ക്ക് ജാതിയോ മതമോ ഇല്ല.ഇവിടെ അഹമ്മദ് കുട്ടിയും,ജോര്‍ജ്ജ് കുട്ടിയും,രാമന്‍ കുട്ടിയുമൊക്കെ ഒരു കുടുംബമാണ്, രക്തത്തിന്റെ കളറും ഒരേ നിറമാണ്. ഇവിടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മേഖലക്ക് ചിലപ്പോള്‍ ബന്ധുക്കള്‍ പോലും കാണില്ല,അങ്ങനെത്തെ ഒട്ടനവധി മയ്യത്തിന്റെ ഉറ്റവരും ഉടയവരും ആയിട്ടുണ്ട്.ചിലപ്പോള്‍ നാട്ടില്‍ വരെ കൊണ്ടെത്തിച്ച് കൊടുക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് വിസിറ്റ് വിസയില്‍ വന്ന ഒരൂ ശിവസേന നേതാവ് ഇവിടെ മരണപ്പെട്ടു.ആ ബോഡിയോടപ്പം പോകുവാന്‍ ആരും ഇല്ലായിരുന്നു.ഞാന്‍ ആ മൃതദേഹവും കൊണ്ട് മുബെയിലെക്ക് പോയിട്ടുണ്ട്. ശിവസേനയുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടി ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ ആദരിക്കുകയും ചെയ്തു.ഒരു ആദരവും അംഗീകാരവും ഒന്നും നോക്കിയിട്ടല്ല ഇതൊന്നും ചെയ്യുന്നത്. ഇതെല്ലാം വന്ന് ചേരുന്നതാണ്.പക്ഷെ ഇതൊന്നുമല്ല ഞാന്‍ ആഗ്രഹിക്കുന്നത്, എന്നെ സ്യഷ്ടിച്ച നാഥന്റെ ത്യപ്തി അത് മാത്രമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..എന്റെ പടച്ചതമ്പുരാന്‍ എനിക്ക് നല്‍കുന്ന ഒരു അവാര്‍ഡുണ്ട്, അതിനപ്പുറം,മറ്റെന്തും എനിക്ക് വലുതല്ല.
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിലും ഒലി ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഒലി ആരോപണം ഉന്നയിച്ചത്.
അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ്മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.
ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നെന്നും ഒലി പറഞ്ഞു.
നേരത്തെ ഇതേ പ്രസംഗത്തിൽ ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണ്ണമായും ഇന്ത്യയുടെ അധീനതയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ലോക്ഡൗണിൽ അഭയം നൽകിയ സുഹൃത്തിെൻറ ഭാര്യയെയും മക്കളെയുംകൊണ്ട് മുങ്ങിയ മൂന്നാർ സ്വദേശി ഒടുവിൽ മക്കളെ തിരിച്ചേൽപിച്ചു. പൊലീസ് അന്വേഷണം ഊർജിതമായതോടെയാണ് ബുധനാഴ്ച വൈകീട്ടോടെ ഇയാൾ കുട്ടികളെ തിരികെ ഏൽപിച്ചത്.
സ്വർണാഭരണങ്ങൾ അടക്കമുള്ളവ നൽകാതെയാണ് വീട്ടമ്മ മൂന്നാർ സ്വദേശിക്കൊപ്പം പോയത്. പൊലീസ് അന്വേഷണം ഊർജിതമായതോടെ ഇവർ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട്, മക്കളെ വിട്ടുകൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ലോക്ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാലസുഹൃത്തിെൻറ വീട്ടിൽ എത്തിയത്.
സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യന്‍ നിര്‍മ്മിത 12,000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ആദ്യ യാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ കന്നിയാത്ര നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച അതിശക്ത എന്‍ജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. റെയില്‍വേ മന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് എന്‍ജിനുകള്‍ നിര്‍മ്മിച്ചത്. ആല്‍സ്റ്റമിന്റെ ബംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
25,000 കോടിയു പദ്ധതിക്ക് 2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചത്. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിര്‍മ്മിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മ്മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യക്കും കാമുകനുമെതിരേയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ആര്. സതീഷ് ഇന്നലെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മകനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയും ഇതിന് പ്രേരിപ്പിച്ച കാമുകൻ നിധി നുമാണ് കേസിലെ പ്രതികള്‍.
വലിയന്നൂർ സ്വദേശിയായ കാമുകനൊത്ത് സുഖജീവിതം നയിക്കുന്നതിനാണ് ശരണ്യ കൊലപാതകം നടത്തിയത്. ഏറെ നാളായി തുടര്‍ന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കല്‍.
ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നും പോലീസ് ഉറപ്പിക്കുന്നു.
ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭര്‍ത്താവ് ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി 88 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ശരണ്യക്കെതിരേ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കേസിനാസ്പദമായ സംഭവം.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘ഉംപുൻ’ സൂപ്പർ സൈക്ലോൺ നാളെ തീരത്തെത്തും. ഇപ്പോൾ ഒഡിഷയിലെ പാരാദ്വീപിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉംപുൻ ഉള്ളത്.
പശ്ചിമബംഗാളിലെ ഹൂഗ്ലിക്ക് അടുത്തുള്ള സുന്ദർബൻസിന് അടുത്താകും ഉംപുൻ തീരം തൊടുകയെന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഇന്നലെ രാത്രിയോടെ മണിക്കൂറിൽ 275 കിലോമീറ്റർ വേഗമായിരുന്നു ഉംപുന്നിന്റേതെങ്കിൽ തീരം തൊടുമ്പോൾ ഇത് ഏതാണ്ട് മണിക്കൂറിൽ 155 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെയാകും എന്നാണ് കണക്കുകൂട്ടൽ. കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ 37 ടീമുകളെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
1999ലാണ് ഈ മേഖലയിൽ ഭീകരമായ ചുഴലിക്കാറ്റ് ഉണ്ടായത്. അന്നു വലിയ ദുരന്തത്തിനിടയായി.ഒഡീഷ തീരത്തുള്ള 14 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. ബംഗാളിലും ഒഴിപ്പിക്കൽ ആരംഭിച്ചു.
ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താന്‍ വാങ്ങിയ സൈക്കിളുകള്‍ക്ക് പോലീസിന്റെ പൂട്ട്. ഒഡിഷ സ്വദേശികളായ അതിഥിതൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് പുതിയ 18 സൈക്കിളുകള്‍ വാങ്ങിയത്.
നാട്ടിലേക്ക് പോവുന്നതിന് വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ച നഗരത്തിലെ സൈക്കിള്‍ കടയില്‍ നിന്ന് ഇവര്‍ സൈക്കിള്‍ വാങ്ങിയത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് മിംസ് ആശുപത്രിക്ക് സമീപം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. അവിടെ സൈക്കിളുകള്‍ കാണുകയും ചെയ്തു.
തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിക്കുകയും യാത്രയുടെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഒഡിഷയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകണമെന്നും പോകുമ്പോള്‍ സൈക്കിള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ കടയില്‍തന്നെ നല്‍കി പണം തിരിച്ചുവാങ്ങാനും പോലീസ് സഹായം ഉണ്ടാവുമെന്നറിയിച്ചു.
അതേസമയം 14 ദിവസംകൊണ്ട് സൈക്കിളില്‍ ഒഡിഷയിലെ തങ്ങളുടെ ഗ്രാമത്തിലെത്താനാകുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സൈക്കിളുകള്‍ അവിടെ തന്നെ ചങ്ങലയിട്ട് പൂട്ടിയിടുകയായിരുന്നു.
ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ താൻ അഭയം നൽകിയ സുഹൃത്ത് തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥൻ പോലീസിനെ സമീപിച്ചു. ലോക്ക്ഡൗണിൽ മൂവാറ്റുപുഴയിൽ കുടുങ്ങിയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നത്. ഗൃഹനാഥന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.
ആദ്യഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാൻ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവർക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ വലഞ്ഞ ഇയാൾ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ച് ഗൃഹനാഥനെ വിളിക്കുകയായിരുന്നു.
തുടർന്ന് ലോക്ക്ഡൗണിൽ ഒന്നരമാസത്തോളം ഇയാൾ മൂവാറ്റുപുഴയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാർ സ്വദേശിയെയും യുവതിയെയും കാണാതായത്. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു.
തന്റെ മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥൻ ഭീഷണി മുഴക്കിയെന്നാണ് വിവരം. ഫോൺ ഓഫായതിനാൽ യുവതിയെയും കുഞ്ഞുങ്ങളെയും കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പുറത്തിറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കുറ്റ്യാടിക്കടുത്ത പാറക്കടവിലാണ് സംഭവം. കേരളാ പോലീസിനെയും തൊഴിലാളികള്‍ ആക്രമിക്കുകയും ചെയ്തു.
നൂറോളം ബിഹാര്‍ സ്വദേശികളാണ് പ്രതിഷേധവുമായി എത്തിയത്. സംഭവം അറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ചെവികൊണ്ടില്ല.
ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി, ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് പോയത്.
പോലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് എസ്ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിക്കുകയും ചെയ്തു