മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.
മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.
മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനെല്ലൂർ (തൃശൂർ) ∙ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.
ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
പത്തനാപുരം ∙ പൊടി പറക്കുന്ന, പച്ചമണ്ണിന്റെ ഗന്ധം വിട്ടുമാറാത്ത തറയിൽ, പുൽപ്പായയിൽ ഉറങ്ങാൻ കിടന്ന കുരുന്ന് ഇന്നു ഗ്രാമത്തിന്റെ നോവാണ്. പിതൃസഹോദരിയുടെ മകൾക്കൊപ്പം മുത്തശ്ശിക്കഥകളും ചൊല്ലി ഉറങ്ങിയ 10 വയസ്സുകാരി ആദിത്യ മണ്ണിലലിഞ്ഞു. മാതാപിതാക്കളും രണ്ട് കുരുന്നുകളും ഉൾപ്പെടുന്ന കുടുംബത്തിന് മൺകട്ടയിൽ പൊതിഞ്ഞ ചുമരുകളും ടാർപോളിൻ വിരിച്ച മേൽക്കൂരയും ഒരു സംരക്ഷണവും നൽകുന്നില്ലെന്ന് അറിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് മുഖം തിരിച്ചതാണ് അധികൃതർ.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1990ൽ നിർമിച്ചു നൽകിയ വീട് നല്ലൊരു കാറ്റടിച്ചാൽ നിലംപതിക്കുന്ന അവസ്ഥയിലാണ്. 2 മുറികളുള്ള വീട്ടിൽ നിലത്തു പായ വിരിച്ചാണ് ആദിത്യയും പിതൃസഹോദരീ പുത്രിയും ഉറങ്ങാൻ കിടന്നത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ ആദിത്യ, തളർച്ചയിലേക്കു വീണുകൊണ്ടിരുന്നു. തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടുകൾ കണ്ടെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആണെന്നു കരുതി.
ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണു പാമ്പു കടിച്ചതാണെന്നു ബോധ്യമാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണു ഭിത്തിയോടു ചേർന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ആദിത്യ കൂട്ടുകാർക്കിടയിലെ താരമായിരുന്നു. ഇനി അവൾ കണ്ണീരോർമ. വിവിധ പദ്ധതികളിലായി 2 തവണ വീട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു മുടങ്ങിയത്. നിലവിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഇവർക്കു വീട് ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഷെഹല ഷെറിന്നു പാമ്പുകടിയേറ്റതു ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു . അന്ന് ക്ലാസ് റൂമിൽ പാമ്പുകൾക്ക് കയറിക്കൂടാൻ പാകത്തിലുള്ള നിരവധി മാളങ്ങളാണ് കണ്ടെത്തിയത് . സമാന സാഹചര്യത്തിലാണ് ആദിത്യയ്ക്കും പാമ്പുകടിയേറ്റ ത് . അത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് മാത്രം
സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മാതാപിതാക്കളുടെ രേഖാ മൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതി. ഹാജറിന്‍റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുവാദം നല്‍കും. ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ് മാര്‍ഗരേഖ. സ്കൂളില്‍ അണുനശീകരണം നടത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍. സ്കൂളിലുള്ള മുഴുവന്‍ സമയവും വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍മസമിതികള്‍ രൂപീകരിക്കണം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം പിരീഡുകളും പരീക്ഷകളും ക്രമീകരിക്കണം. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുന്‍പ് ലഭ്യമാക്കണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.
1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച പോലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പോലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
ഹാഥ്റസിലേക്കുള്ള യാത്രമധ്യേയാണ് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ച് പോലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ പിടിച്ചത്. ‘ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു.
ചിത്രം സഹിതമാണ് ചിത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ചിത്ര വാഗ് പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോവിഡ് പരിശോധനയ്ക്ക് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായ സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍.
ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. സ്വകാര്യ ലാബുകളില്‍ അടക്കം 2,000 ആളുകളില്‍ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി.
കൂട്ടത്തില്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില്‍ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്‍ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
പരീക്ഷണത്തില്‍ കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും ഇവര്‍ പറയുന്നു. തെറ്റായ റിസള്‍ട്ടുകള്‍ ഈ കിറ്റില്‍ അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസള്‍ട്ട് ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകന്‍ പ്രൊഫ. കെ. വിജയ് രാഘവന്‍ പറഞ്ഞു.
നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന്ഉത്തരവില്‍ പറയുന്നുണ്ട്.
ഹൈദരാബാദ്: നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെബ് സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തമന്ന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
“കഴിഞ്ഞ ദിവസമാണ് എൻറെ മാതാപിതാക്കൾക്ക് കോവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. ദൗർഭാഗ്യവശാൽ എൻറെ മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവാണ്. അധികാരികളെ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകളെടുക്കുകയാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ നിങ്ങളുടെ അനുഗ്രഹം വേണം”- അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പങ്കുവച്ച് തമന്ന കുറിച്ചു
ഉറ്റവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ പൊലീസ് സംസ്ക്കരിച്ച ഹാത്രാസിൽ പെൺകുട്ടിയുടെ ചിതയിൽ നിന്നും അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്. മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്കരിച്ചതെന്നും പൊലീസ് പെട്രോൾ ഒഴിച്ചാണ് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിൻ കഷണങ്ങൾ വലിയ ഭാഗങ്ങളായി തന്നെ ചിതയിൽ കിടക്കുന്നതും കാണാം.
അവളുടെ ചിതയിൽ നിന്നും കൈകൾ െകാണ്ട് അവശേഷിച്ച അസ്ഥികൾ ശേഖരിച്ച് പട്ടുതുണിയിൽ ഇടുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പൊലീസ് കാണിച്ചില്ല എന്ന് ചിതയിൽ നിന്നുതന്നെ വ്യക്തമാണ്.
അതേസമയം ഉത്തർപ്രദേശിലെ ഹത്രസിൽ മരിച്ച ദലിത് പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യമെത്തിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പ്രതികള്‍ ഉപയോഗിച്ചാല്‍ ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താന്‍ കഴിയില്ല. പ്രാഥമിക പരിശോധനയില്‍ ബലം പ്രയോഗിച്ചതായി തെളിഞ്ഞു. ആഗ്രയിലെ സര്‍ക്കാര്‍ ഫൊറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പെണ്‍കുട്ടിക്ക് നേരെ ബലാല്‍സംഗം നടന്നതിന്‍റെ തെളിവുകളില്ലെന്ന യുപി പൊലീസിന്‍റെ വാദമാണ് ഇതോടെ പൊളിയുന്നത്.