India

ജസ്‌ന തിരോധാനവുമായി ഉയര്‍ന്നു വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. ജസ്‌നയെ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് എസ്സ് പി പറഞ്ഞു. എന്നാല്‍ പോസ്റ്റീവ് ആയ ചില വാര്‍ത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്‌നയെ കണ്ടെത്തിയെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരുന്നു ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.

കോളജ് വിദ്യാത്ഥിനിയായിരുന്ന ജസ്‌നയെ 2018 ലാണ് കാണാതാകുന്നത്. 2018 മാര്‍ച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. സൈബര്‍ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചുള്ള അന്വേഷണവും ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്.

 ജോജി തോമസ്

ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം അടിമത്തം അനുഭവിച്ച ഒരു ജനതയെ ഭയപ്പെടുത്താനും പരിഭ്രാന്തരാക്കാനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വൈദേശികാധിനിവേശത്തിന്റെയും കടന്നുകയറ്റത്തിന്റെയും ദുഃസൂചനകൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ കാലാകാലങ്ങളിലായി ഇത്തരത്തിലുള്ള ഭീതി ജനിപ്പിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയേയും സാധാരണക്കാരന്റെ ജീവിതം അഭിവൃദ്ധിപെടുത്താവുന്ന വികസന മുന്നേറ്റങ്ങളെയുമെല്ലാം  വിദേശ കൈകടത്തൽ ആരോപണത്തിലൂടെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുന്ന പതിവ് കേരളത്തിൽ സർവ്വസാധാരണമായി കഴിഞ്ഞു .ഇതിൻറെ ഒരു അനന്തരഫലമെന്ന് പറയുന്നത് വികസന മുന്നേറ്റങ്ങളുടെ വേഗം കുറയ്ക്കുകയും കൊറോണ പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ അതിനെ നേരിടാൻ നേതൃത്വം കൊടുക്കുന്നവർക്ക് ആത്മവീര്യം കുറയ്ക്കാൻ കാരണമാവുകയും ചെയ്യും എന്നുള്ളതാണ്. ഏതാണ്ട് ഇരുപതോളം വർഷങ്ങൾക്ക് മുമ്പ് ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചില സ്ഥലങ്ങളിൽ ഹാൻഡ് വാഷിനുള്ള സോപ്പുകൾ ലഭ്യമാക്കിയപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികൾ സോപ്പിനുള്ളിൽ ചിപ്പുകൾ വച്ചിട്ടുണ്ടെന്നും, അതുവഴി മലയാളി എത്ര തവണ ദിവസത്തിൽ സോപ്പ് ഉപയോഗിക്കുന്നു എന്ന വിവരശേഖരണത്തിനുള്ള ശ്രമമാണ് ഇതെന്നും ആരോപിച്ചവരാണ് നമ്മൾ. ഗൂഗിൾ മാപ്പ് ഉപയോഗിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നും, രാജ്യസുരക്ഷ അപ്പാടെ തകരാറിലാകുമെന്നും ആരോപിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും നമുക്ക് ഒരു പ്രയാസവും നേരിട്ടില്ല. പല വികസിത രാജ്യങ്ങളിലെയും ജനത ഗൂഗിൾ മാപ്പിന്റെ പ്രയോജനം എത്ര ഫലപ്രദമായാണ് ഉപയോഗിക്കുന്നത് എന്നറിയാൻ നമ്മൾ വളരെ കാലമെടുത്തു. ഇന്ന് കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനേയാണ്.

അടുത്ത ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സ്പ്രിൻക്ലർ വിവാദത്തിലെ ആരോപണങ്ങളിലും കാണാം വിദേശ ഇടപെടലും, വ്യക്തിഗത വിവരങ്ങളുടെ ചോർച്ചയും മറ്റും. പക്ഷേ ആരോപണമുന്നയിക്കുന്നവർ മറന്നുപോകുന്നൊരു വസ്തുത വിദേശരാജ്യങ്ങൾക്കാണെങ്കിലും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കണെങ്കിലും വ്യാപകമായി വിവരങ്ങൾ ശേഖരിക്കാതെ തെരഞ്ഞെടുക്കപ്പെട്ട സാമ്പിളുകളിൽ നിന്ന് മൊത്തം ജനതയുടെ ജീവിത ശൈലിയെ കുറിച്ച് വ്യക്തമായ അനുമാനത്തിലെത്താൻ സാധിക്കുമെന്നത്. ഇന്നത്തെ തുറന്ന ലോകത്ത് ഏതെങ്കിലും കമ്പനികൾ ഇത്തരത്തിലുള്ള സാമ്പിളുകൾ ശേഖരിക്കാൻ തുനിഞ്ഞിറങ്ങിയാൽ തടയാൻ പരിമിതികളുണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യം ഉത്തരകൊറിയേപ്പോലെ ബാഹ്യബന്ധങ്ങളില്ലാത്ത ഒറ്റപ്പെട്ട ദ്വീപു പോലെയാവണം.

സ്പ്രിക്ലർ കമ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളുടെ പിന്നിൽ അടുത്തകാലത്ത് കേരളസംസ്ഥാനം നേരിട്ട പല ദുരിതങ്ങളിലും ദുർഘട സന്ധികളിലും കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സജീവ ഇടപെടലും, മാതൃകാപരമായ നേതൃത്വ പാടവത്തിലും വിറളി പൂണ്ട ചില മാധ്യമ രാഷ്ട്രീയ ശക്തികളാണുള്ളത് . സംസ്ഥാന ഗവൺമെന്റിന്റെ ഭരണനേട്ടങ്ങൾ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന് ഭയന്നു ചില മാധ്യമങ്ങളുടെ പിന്തുണയോടെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത്. കൊറോണാ വൈറസുമായി ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ നടപടികളെ കണ്ണടച്ച് എതിർക്കുകയും അതിലൂടെ പ്രതിപക്ഷം സമൂഹമധ്യത്തിൽ അപഹാസ്യരാകുന്നതും ഇതിനു മുമ്പ് പലതവണ നമ്മൾ കണ്ടതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളും മാധ്യമ സുഹൃത്തുക്കളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പോര് മുറുക്കേണ്ടത് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കോവിഡ് – 19 നെ നേരിടാനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയിലാവരുത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

സ്വന്തം ലേഖകൻ

ലണ്ടൻ : ഭാര്യയെയും മക്കളെയും വിട്ട് രാജേഷ് ജയശീലൻ യാത്രയായി. കൊറോണ വൈറസ് ബാധിതനായ രാജേഷ് (44) ലണ്ടനിലെ നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉബെർ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന അദേഹത്തിന്റെ കുടുംബം ബാംഗ്ലൂരിലാണ്. രാജേഷിന്റെ ഫോൺ വിളികൾ ഇനി ഭാര്യ മേരിയെയും രണ്ട് മക്കളെയും തേടിയെത്തില്ല. കൊറോണ വൈറസ് കൂട്ടികൊണ്ടുപോകുന്നത് മറ്റൊരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. രോഗബാധിതനായപ്പോഴും ഭാര്യയെ വിളിച്ചു ആശങ്കപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. പിന്നീട് രോഗം ഗുരുതരമായപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അദ്ദേഹം മേരിയെ വിളിച്ചു.” എനിക്ക് ഭയമാകുന്നു.” എന്ന് പറഞ്ഞു. അതായിരുന്നു രാജേഷിന്റെ അവസാനത്തെ ഫോൺകോൾ. 2014 ഫെബ്രുവരി 24 ന് വിവാഹിതരായ രാജേഷും മേരിയും തെക്കൻ ബാംഗ്ലൂരിലെ ഹുലിമാവുവിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് 66 വയസ്സുള്ള അമ്മയോടോത്ത് കഴിയുകയായിരുന്നു. വർഷത്തിൽ ഭൂരിഭാഗവും രാജേഷ് വടക്കൻ ലണ്ടനിലെ ഹാരോയിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും നഗരത്തിൽ ഉബർ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. “അദ്ദേഹം 22 വർഷമായി ലണ്ടനിൽ താമസിക്കുന്നുണ്ടായിരുന്നു. ഏതാനും മാസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിവരും. അവൻ ലണ്ടനെ സ്നേഹിച്ചിരുന്നു. ലണ്ടൻ വളരെ സുന്ദരവും വൃത്തിയുള്ളതുമാണെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. ഞാൻ ഒരിക്കലും ലണ്ടനിൽ പോയിട്ടില്ല, അതിനാൽ എനിക്കത് വിവരിച്ചു നൽകും.” മേരി വെളിപ്പെടുത്തി. “ഇന്ത്യയിൽ ഇല്ലാതിരുന്നപ്പോൾ എല്ലാ ദിവസവും തന്റെ രണ്ട് ആൺമക്കളെയും വീഡിയോ കോൾ ചെയ്യുമായിരുന്നു. അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു.അദ്ദേഹം ധാരാളം ഹിന്ദി ഗാനങ്ങൾ പാടിക്കേൾപ്പിച്ചു.” അഭിമാനത്തോടെ മേരി പറയുന്നു.

രാജേഷ് ലണ്ടനെ സ്നേഹിച്ചിരുന്നെങ്കിലും എന്നും അവിടെ തുടരാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇന്ത്യയിലുള്ള തന്റെ കുടുംബവുമായി ഒരുമിച്ച് കഴിയാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി 2019 അവസാനം ബാംഗ്ലൂരിൽ എത്തിയ അദ്ദേഹം ലോൺ എടുത്ത് ഒരു വീട് പണിയുവാൻ പദ്ധതിയിട്ടു. ജനുവരി 15ന് ബ്രിട്ടനിലേക്ക് തിരികെയെത്തി ജോലി ചെയ്യുവാനും തുടങ്ങി. എന്നാൽ രോഗം തീവ്രമായതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പല ഉബർ ഡ്രൈവർമാരെയും പോലെ രാജേഷും ആദ്യം ജോലി തുടർന്നെങ്കിലും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായതിനാൽ ജോലി നിർത്തേണ്ടിവന്നു. മാർച്ച്‌ 25ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രയെത്തുടർന്ന് അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ വൈറസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ് ആയെങ്കിലും രോഗം തീവ്രമാകാത്തതിനാൽ തന്റെ താമസസ്ഥലത്തേക്ക് തന്നെ രാജേഷ് മടങ്ങി. എന്നാൽ അപകടസാധ്യത ഉള്ളതിനാൽ വീടൊഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതിനെത്തുടർന്ന് നിരവധി രാത്രികൾ രാജേഷിന് കാറിൽ ഉറങ്ങേണ്ടതായി വന്നു. പകർച്ചവ്യാധിയുടെ സമയത്തുണ്ടായ ഈയൊരു ഹീനമായ നടപടി രാജേഷിന്റെ ജീവനുതന്നെ ഭീഷണിയായി മാറി.

ഏപ്രിൽ 11 ന് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർ മേരിയെ വിളിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. രാജേഷിന്റെ നില മെച്ചപ്പെടുമെന്ന് അവർ കരുതിയില്ല. അവസാനമായി മേരിയെയും കുട്ടികളെയും കാണാനായി അവർ ഒരു വീഡിയോ കോൾ ക്രമീകരിച്ചെങ്കിലും രാജേഷ് അബോധാവസ്ഥയിലായിരുന്നു. രണ്ടുമണിക്കൂറിനുശേഷം അദ്ദേഹം മരിച്ചു. മകൻ മരിച്ചുവെന്ന് അറിഞ്ഞ രാജേഷിന്റെ അമ്മ രോഗിയായെന്ന് മേരി പറഞ്ഞു. ഡ്രൈവർമാർ, ഫുഡ്‌ ഡെലിവറി ജോലിക്കാർ തുടങ്ങിയവരുടെ സുരക്ഷ ഈ കാലത്ത് ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. രാജേഷ് ഇല്ലാത്ത ആ വീടിന്റെ അവസ്ഥ എന്താകുമെന്നോർത്ത് മേരി ഭയപ്പെടുന്നു. തങ്ങളിലേക്ക് മടങ്ങിയെത്താൻ ഇനി രാജേഷില്ല. കൊറോണ വൈറസ് തകർത്തെറിയുന്ന ജീവനുകളുടെ കൂട്ടത്തിലേക്ക് രാജേഷും ചേർക്കപ്പെട്ടിരിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 495 ആയി.കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. അതെസമയം പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂരില്‍ മൂന്ന് പേര്‍ കോഴിക്കോട് മൂന്ന് പേര്‍ കാസര്‍കോട് മൂന്ന് പേര്‍ പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,172 പേര്‍ വീടുകളിലും, 501 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 84 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു.

ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.

ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. ‘പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോൾ ‘ഇന്നർ’ ധരിക്കാൻ വിട്ടുപോയി.’ ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.

താൻ ഇന്നർ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ‘ ആ… അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.’ താക്കീത് നല്‍കി പോലീസ് പോയി.

പൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ ‘രഹസ്യം’ പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ലോക്ക്ഡൗൺ പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2,058 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.

ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ഒരാള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറയുന്നു. വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് കൊവിഡ് മഹാമാരിയില്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ മാസ്‌ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം വയനാട്ടിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചിരിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.

റേഷൻകടകൾ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ ജോലിക്കാരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു .

മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.

മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.

അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.

കൊല്ലത്ത് നിന്നും മാർച്ച് 17 മുതൽ കാണാതായെന്ന് പോലീസിൽ പരാതി ലഭിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയിൽ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 നാണ് ഇവരെ കാണാതായത്.

ജോലി സ്ഥലത്തുനിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved