കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം രാജ്യത്ത് നിർത്തിവച്ച യാത്രാ ട്രെയിൻ സർവീസുകൾ മേയ് 12ന് മുതൽ പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ഘട്ടംഘട്ടമായാണ് ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങുന്നത്.
30 ട്രെയിനുകളാണ് (മടക്ക ട്രെയിനുകളടക്കം) സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാറ്റ്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബംഗൂരു, ചെന്നൈസ തിരുവനന്തപുരം, മഡ്ഗാവ്, മുംബയ് സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് ഓടിത്തുടങ്ങുക. 20,000 കോച്ചുകൾ കോവിഡ് കെയർ സെൻ്ററുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി നാല് ദിവസത്തേയ്ക്ക് 300 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
നാളെ വൈകീട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (irctc.co.in) ടിക്കറ്റുകള്‍ ലഭ്യമാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ലഭിക്കും. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് കണ്‍ഫോം ആണെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരെ സ്‌കാന്‍ ചെയ്യും. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമാണ് എന്നും റെയില്‍വേയെ ഉദ്ധരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പറയുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് 87-കാരനായ മുന്‍ പ്രധാനമന്ത്രി.
ഇന്നു വൈകിട്ടോടെയാണ് വീട്ടില്‍ വച്ച് ഡോ. മന്‍മോഹന്‍ സിംഗിന് നെഞ്ചു വേദനയുണ്ടായത്. 8.45-ഓടു കൂടി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോ. മന്‍മോഹന്‍ സിംഗിന് മുമ്പും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ല്‍ അദ്ദേഹം എയിംസില്‍ തന്നെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്.
2003-ല്‍ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിരുന്നു. 1990-ല്‍ ലണ്ടനില്‍ വച്ചും അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ട്.2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ആഗോള തലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്.
1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുറന്നു കൊടുത്ത ഉദാരവത്കരണ-ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ധനമന്ത്രി കൂടിയാണ് അദ്ദേഹം.ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.
കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തെ പ്രശംസിക്കുന്നത്. താടിയാണ് പ്രധാന ആകർഷണമെന്നാണ് ആരാധകരുടെ പക്ഷം.
ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.
ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.
പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.
സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ്കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.
സംഭവം കൊലപാതകമാണെന്നും ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോട്ടയം കോതനല്ലൂരിൽ തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു. കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷിന്റെ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപത്ത് കൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കുളിമുറിയിൽ കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നതു കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
തോട്ടിൽ മീൻ പിടിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. അനീഷ് രാവിലെ ജോലിക്കു പോയിരുന്നു. ഇവരുടെ മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു.
ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്.
ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു.
കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍.
കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍.
ക്വാലാലംപൂരില്‍നിന്നു തമിഴ്നാട്ടിലെ ട്രിച്ചിയിലെത്തിയ വിമാനം പറത്തിയതും വനിതയാണ്. ക്യാപ്റ്റന്‍ കവിതാ രാജ്കുമാര് ആണ് ഈ വിമാനം നിയന്ത്രിച്ചത്.
ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം.ദക്ഷിണ ചൈനീസ് മുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.
പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാന്‍ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വെയ് ഫെന്‍ഗെ പ്രതികരിച്ചിരിക്കുന്നത്.
മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങള്‍ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാന്‍ തയ്യാറാവാത്തത്.
ഇവിടെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അയല്‍രാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
ഈ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു.
ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്.സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്.
സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.3.3 ട്രില്ല്യന്‍ പൗണ്ടിന്റെ വ്യപാരം വര്‍ഷം തോറും നടക്കുന്ന സുപ്രധാനമായ കടല്‍പ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്. അതിനാലാണ് ഏവരും ഈ മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും.