കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കായിക മേഖല ആകെ നിശ്ചലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം പ്രതികരിക്കുകയാണ്. ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മേരി കോം വ്യക്തമാക്കുന്നത്. 37 കാരിയായ താരം തന്റെ രണ്ടാമത്തെ ഒളിംപിക്സിനായുള്ള കഠിന പരിശീലനത്തിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് ലൈവ് സെഷനുവേണ്ടി ‘മേക്കിംഗ് ഓഫ് എ ചാമ്പ്യന്‍’ എന്ന വിഷയത്തില്‍ മേരി കോം പറഞ്ഞു.
ഒളിംപിക്സിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ജയിച്ച് കയറാന്‍ എന്റെ പക്കല്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്നത് വരെ ഞാന്‍ എന്റെ പോരാട്ടം അവസാനിപ്പിക്കില്ല, മേരി കോം വ്യക്തമാക്കി. വീട്ടില്‍ ക്വാരന്റീനിലാണെങ്കിലും പരിശീലനം തുടരുകയാണ് ഞാന്‍. ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രമാത്രം ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുമോ അത്രമാത്രം നേടിയെടുക്കാനാണ് എന്റെ ശ്രമം. വീട്ടില്‍ ചിലപ്പോള്‍ അതെല്ലാം പ്രയാസം നേരിടുന്നുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്, കോവിഡ് 19നെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ അത് ഇല്ലാതാക്കുന്നില്ലെന്ന് മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് മേരി കോം പറഞ്ഞു.
‘വിജയത്തിനായി എനിക്ക് മന്ത്രങ്ങളൊന്നുമില്ല. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുക, അത്രയേയുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ട്, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എന്റെ ബോക്‌സിംഗ് യാത്രകള്‍ എളുപ്പമായിരുന്നില്ല. ദേശീയ, അന്തര്‍ദേശീയ, ഒളിമ്പിക് തലങ്ങളില്‍ എത്തുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കഴിയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ ആദ്യകാല ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കഴിഞ്ഞ മാസം ആദ്യം ജോര്‍ദാനിലെ ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയറില്‍ നിന്ന് മടങ്ങിയെത്തിയ രാജ്യസഭാ എംപി കൂടിയായ മേരി കോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത മേരി കോം മാര്‍ച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു. എന്നാല്‍, മാര്‍ച്ച് 18 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നല്‍കിയ പ്രഭാതഭക്ഷണത്തില്‍ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളുള്ള പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഭ്രാന്തമായ തിരക്കുകള്‍ എല്ലായിടത്തും ഒഴിവാക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും കൊവിഡ് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുക, വൃത്തിയും സാമൂഹ്യ അകലവും പാലിക്കുക. പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ മത്സരിക്കേണ്ട കാര്യമില്ല. കൊറോണയെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. ഈ പോരാട്ടം എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ കൊറോണ വൈറസിനെ തോൽപ്പിക്കാനാകില്ല. എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനുഷ്യരാശിയുടെ പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചുനിൽക്കണം.
രാജ്യത്ത് കൊവിഡ് 19 മരണ സംഖ്യ ഇന്ന് രാവിലെ 50 ആയി. 24 മണിക്കൂറില്‍ 12 മരണമാണ് ഉണ്ടായത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1965 ആയി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിംഗ് നടത്തിയത്.
കോവിഡ് ബാധയെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ (57) അസുഖം ഭേദമായി ആശുപത്രി വിട്ടു. മാർച്ച് 15-നാണ് ബ്രയാൻ നീൽ അടക്കമുള്ള 19 അംഗ സംഘത്തെ നെടുന്പാശേരിയിൽ ദുബായിലേക്കുള്ള വിമാനത്തിൽനിന്നു തിരിച്ചിറക്കി ക്വാറന്റൈൻ ചെയ്തത്. പ്രത്യേക കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ച നീൽ ബ്രയാൻറെ നില ഇടയ്ക്കു ഗുരുതരമായിരുന്നെങ്കിലും പിന്നീട് തിരിച്ചുവരാൻ കഴിഞ്ഞു. ബ്രയാൻ നീലിനെയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസം തന്നെ രോഗമുക്തി നേടി.
സാലറി ചലഞ്ച് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് നല്കിയതു നല്ല നിര്‍ദേശങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവില്‍ അദ്ദേഹം സാലറി ചലഞ്ചിനെ സ്വാതം ചെയ്യുകയാണുണ്ടായത്. പാര്‍ട്ടൈം, കാഷ്വല്‍ ജീവനക്കാരുടെ കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവരെ സാലറി ചലഞ്ചിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇവരെ പ്രത്യേകമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ പ്രതികരണം അറിഞ്ഞശേഷം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കും. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സാലറി ചലഞ്ചിന് ജീവനക്കാരെ നിര്ബന്ധിക്കരുതെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സാലറി ചലഞ്ച് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തണം. കഴിയുന്നവര്‍ സാലറി ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയദുരിതാശ്വസത്തിലെ തട്ടിപ്പ് പോലെയാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
ബാല സജീവ് കുമാർ
ലോകജനതയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം കോവിഡ് – 19, വൈദ്യശാസ്ത്രത്തിനും നിലവിലെ ചികിത്സാ രീതികൾക്കും പരിമിതികൾ നിശ്ചയിച്ച് മരണം വിതച്ച് പടർന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചും, സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചും, ശുചിത്വപാലനവും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധമായി പ്രേരിപ്പിച്ചും, ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ഉദ്ബോധിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, ദിനം പ്രതി നാ ശ്രവിക്കുന്ന ആശ്വാസകരമല്ലാത്ത വാർത്തകൾ നമ്മളിൽ വളർത്തുന്നത് ഉത്ഖണ്ഠയും ആകാംക്ഷയുമാണ്.
യു കെ യിലെ സമൂഹത്തിന് പ്രാപ്യമായ രീതിയിൽ, നിസ്തുല സേവനം നൽകുന്ന യു കെ മലയാളികളുടെ ഏക പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പർ എല്ലാവർക്കും ആശ്വാസകരമാകുന്നുണ്ട് എങ്കിലും, ഇന്ത്യയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉറ്റവരെയും, ഉടയവരെയും അവരുടെ ക്ഷേമവും നമ്മുടെ മനസ്സിൽ ആധിയായി വളരുമ്പോൾ അതിന് അൽപ്പമെങ്കിലും ആശ്വാസമാകുന്ന തരത്തിലുള്ള പ്രാഥമിക ചുവടുവയ്പുമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണ്. യു കെ മലയാളികളുടെ പൊതു വ്യക്തിഗത കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷനും, കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയും ചേർന്നുള്ള ഈ കൂട്ടായ്മയുടെ caringhandsindia.org എന്ന വെബ്‌സൈറ്റിലൂടെ യു കെ യിലെ പരസ്പര സഹായ സംരംഭത്തിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം, വിവിധ ഭാഷകളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഉപദേശവും, പരിരക്ഷയും ഈ വെബ്സൈറ്റ് സേവനം ഉപയോഗിക്കുന്ന ഏതൊരാൾക്കും സൗജന്യമായി ലഭ്യമാക്കുകയാണ്.
www.caringhandsindia.org എന്ന വെബ്‌സെറ്റിൽ പ്രധാനമായും മൂന്ന് ലിങ്കുകളാണ് ഉള്ളത്. ഇതിൽ പ്രധാനമായും കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തെ പറ്റി ഉൽകണ്ഠ ഉള്ള ഏതൊരാൾക്കും ഗുണകരമാകുന്നത് coronacare എന്ന ലിങ്കാണ്. ഇത് ആയിരക്കണക്കിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, ഒരു ലക്ഷത്തിലധികം ഹോസ്പിറ്റൽ ബെഡ് സൗകര്യവുമുള്ള കാത്തലിക്ക് ഹോസ്പിറ്റൽ അസോസിയേഷൻ ഇന്ത്യ അടക്കമുള്ള ആതുരസേവന രംഗത്തെ പ്രമുഖരെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ശ്രമഫലമായി ഒന്നിപ്പിക്കുന്ന ജാലകമാണ്. വെബ് കോളിങ് സൗകര്യമുള്ള ഈ ലിങ്കിൽ നിങ്ങൾക്ക് താല്പര്യമോ ആരോഗ്യനിലയിൽ ആകാംക്ഷയോ ഉള്ള ആളുടെ പേര് വിവരങ്ങളും വിളിക്കാനുള്ള ഫോൺ നമ്പറും നൽകിയാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അവരെ വിളിച്ച് അവർക്ക് ആവശ്യമായ ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ആരോഗ്യനിലയിൽ ആകാംക്ഷയോ താല്പര്യമോ ഉള്ളവർക്ക് ആശ്വാസമേകുന്നതാണ് ഈ സംവിധാനം.
ആതുര സേവന രംഗത്ത് വിശ്വാസ്യമാർന്ന സേവനം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന രാജഗിരി ഹോസ്പിറ്റൽ പോലുള്ള അനേകം സ്ഥാപനങ്ങളുടെ ഏകോപന ശ്രുംഖലയാണ് കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയുടെയും, യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെയും സഹകരണത്തോടെ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഏക ജാലകത്തിൽ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ഈ വെബ് സൈറ്റിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ്-19 ഹെൽപ്പ് ലൈൻ നമ്പറും സേവനങ്ങളും ഉൾക്കൊള്ളുന്ന ലിങ്കുകളും, അതിന് സഹായകമാകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സേവന ലിങ്കുകളും ഉണ്ട്.
ആദ്യത്തേത് നാൽപ്പതോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, നേഴ്സ് സ്പെഷ്യലിസ്റ്റുകളും പൊതുവായ ഉപദേശങ്ങൾ നൽകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ നമ്പറും, യു കെ മലയാളികൾക്കും, ഹെൽത്ത്കെയർ രംഗത്ത് ജോലി ചെയ്യുന്നവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലേക്കുള്ള കണ്ണാടിയുമാണ്.
രണ്ടാമത്തേത്, ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വീഡിയോ കോൺഫറൻസുകൾക്കും, ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള ഡോക്ടർ-രോഗീ കൂടിക്കാഴ്ച്ചക്കും, രോഗനിർണയ – ചികിത്സാ – പരിപാലനത്തിനും സാധ്യതയുള്ള ഉണർവ് ടെലിമെഡിസിന്റെ വിവരങ്ങളാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ഗ്രൂപ്പ്, പ്രൊഫഷണൽസ് ഗ്രൂപ്പ്, വോളന്റിയേഴ്സ് ഗ്രൂപ്പ് എന്നിവർ ചേരുന്ന യുകെയിലെ പരസ്പര സഹായ സംരംഭം ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, ഇതര ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയ വെബ് പ്ലാറ്റ്‌ഫോമാണിത്.
ഈ വിഷമഘട്ടത്തിൽ, യു കെ യിൽ പൊതുവായ ഉപദേശങ്ങൾക്കോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള അത്യാവശ്യ സഹായങ്ങൾക്കോ യു കെ മലയാളികളുടെ പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുക. കേരളത്തിലോ, ഇന്ത്യയിൽ എവിടെയെങ്കിലുമോ ഉള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഓർത്ത് വിഷമിക്കുന്നു എങ്കിൽ caringhandsindia.org എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അവരുടെ പരിചരണം വിശ്വസ്ത കരങ്ങളിൽ ഏൽപ്പിക്കുക. പകച്ചു നിൽക്കാതെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ഒന്നിക്കാം
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് സിനിമാ ചിത്രീകരണം തുടങ്ങിയത്.
അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാസംഘത്തോട് അടിയന്തിരമായി രാജ്യം വിടണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . നാല് ദിവസം മുമ്പ് ഇവിടെ നിന്ന് സിനിമാ ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചിരുന്നു.
ഇവരുടെ വിസാ കാലവധി ഏപ്രില്‍ 8 ന് അവസാനിക്കും. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.
ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയും പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു.ഇവരെ തേടിവരുന്ന പുരുഷന്മാര്‍ ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.
ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര്‍ മാത്രമാണ് എന്നാണ്.
സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.
അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാര്‍, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാര്‍, ഈ തെരുവില്‍ വരുന്നവര്‍ക്ക് സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന പീടികക്കാര്‍ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.
ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവര്‍ക്കറിയില്ല.
പശ്ചിമ ബംഗാളില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാല്‍ കടത്തി വിടുന്നതുമില്ല. പോലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേര്‍ വന്നെങ്കിലായി.
അവരില്‍ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങള്‍ സ്വീകരിക്കാറില്ല.’ DMSC -യുടെ നേതാവ് വിശാഖാ ലസ്‌കര്‍ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ കിട്ടുന്നില്ല. ആരും ബോധവല്‍ക്കരണങ്ങല്‍ നടത്തുന്നില്ല.’ DMSC -യുടെ മറ്റൊരു പ്രവര്‍ത്തക മഹാശ്വേതാ മുഖര്‍ജി പറഞ്ഞു.
പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും, അവര്‍ക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാന്‍ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികള്‍ പറഞ്ഞു.
ഡോ. സമര്‍ജിത് ജാന ആണ് DMSC എന്ന പേരില്‍ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴില്‍ ഒരുമിപ്പിച്ചത്.സോനാഗച്ചിയുടെ മാത്രമല്ല കൊല്‍ക്കത്തയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പന്‍ജയും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.
ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലര്‍ത്തുന്നവരും സോനാഗച്ചിയിലുണ്ട്.ഇവിടുന്ന് പണം ചെല്ലാത്തതിനാല്‍ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.