അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാലടി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ശരീരത്തില്‍ ഗുരുതര മുറിവുണ്ടാക്കി എബിവിപിക്കാരന്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍ മോഹനന്‍ നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലാലിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇത് ഇയാള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിന് പ്രതികാരം തീര്‍ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ലാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കോളേജില്‍ നടന്ന ഒരു ഡി.ജെ പാര്‍ട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും എബി.വി.പി ഭാരവാഹികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കേസില്‍ കുടുക്കാനായിരുന്നു എ.ബി.വി.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലാല്‍ മോഹനന്‍, മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജക്കേസ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യത്തെ ലാല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച പോലീസിന് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 5 തുന്നലുകള്‍ ഉണ്ടാവാന്‍ പാകത്തിലുള്ള മുറിവ് ശരീരത്തിലുണ്ടാക്കുകയായിരുന്നുവെന്ന് ലാല്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത മനീഷ് കാലടി പോലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചു. ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ. വിജയകുമാറും ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.
ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപാരി സംഘടനകളും ബസുടമകളും കൈകോര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് തങ്ങളുടെ സഹകരണം കൊണ്ട് ഇനിയൊരു ഹര്‍ത്താലും വിജയിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് വ്യാപാരികള്‍.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം. ഈ മാസം 22ന് കൊച്ചിയില്‍ ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ ബിജു രമേശ് അറിയിച്ചു.
ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. എന്നാല്‍, ജനുവരി എട്ട്, ഒമ്പത് തിയതികളിലെ ദേശീയ പണിമുടക്കുമായി സഹകരിക്കും. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.
റിയാദിലെ ലുലു അവന്യുവില്‍ നിന്നും നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗര്‍ ടി.സി.02/185, സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യു എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലിയെടുത്തിരുന്ന ഷിജു ജോസഫ് ഒന്നരവര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് നാലരക്കോടി രൂപ കബളിപ്പിച്ചത്.
ജോര്‍ധാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നാണ് ഇത്രയധികം രൂപ തട്ടിയത്. ലുലു അവന്യുവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജരേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ റിയാദ് പൊലീസില്‍ ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു, തുടര്‍ന്ന് ലുലു ഗ്രൂപ്പ് തുമ്പ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.
നാട്ടിലെത്തി ഒളിസങ്കേതങ്ങളില്‍ മാറി മാറി കഴിഞ്ഞുവന്നിരുന്ന ഇയാള്‍ ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കാതെ വാട്ട്‌സാപ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്ട്‌സാപ്പ് കോളുകളെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍റൂം എ.സി വി. സുരേഷ്‌കുമാര്‍, തുമ്പ എസ്.ഐ ഹേമന്ത്കുമാര്‍, െ്രെകം എസ്.ഐ കുമാരന്‍നായര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ല. ദിലീപ് ആരോപിക്കുന്ന പലതും വിചാരണവേളയിൽ തെളിയിക്കേണ്ടതാണന്നും
കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്‍റെ വാദവും, ലിബർട്ടി ബഷീറും ശ്രീകുമാർ മോനോനും കുടുക്കാൻ ശ്രമിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം വിചാരണ വൈകിപ്പിക്കലാണ് ദിലീപിന്‍റെ ശ്രമമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം ശരിയായ ദിശയിലെന്നാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹർജി അടുത്ത മാസം 23നു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറനീക്കുന്നത് കൊടുംക്രൂരത. മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയതായും തലച്ചൊറിന് ക്ഷതമേറ്റയതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായി ക്രൂരത നടത്തിയ അമ്മയും കാമുകനും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ വിവരം പുറത്തുവരുന്നത്.
ശനി രാവിലെയാണ് പ്രതികള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്
ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമോ കൊച്ചുകുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും നിഗമനത്തിലെത്തി.
ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത. വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു മനുരാജ്…ഉത്തര ദമ്പതികളുടെ മകനായിരുന്നു ഏകലവ്യന്‍. ശനിയാഴ്ച മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഏതാനും മാസമായി മനുവുമായി വേര്‍പെട്ട് രജീഷിനൊപ്പമാണ് ഉത്തര കഴിഞ്ഞിരുന്നത്. ഈ സമയം മുതല്‍ ഉപദ്രവം തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.
കൊച്ചി: നടിയും മോഡലുമായി ലീന മരിയാപോളിന്റെ ബ്യൂട്ടിപാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരണം. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ രവി പൂജാരിയാണെന്നും ലീനയുടെ ബ്യൂട്ടിപാര്‍ലര്‍ ആക്രമിച്ചത് തന്റെ കൂട്ടാളികളാണെന്നും ഇയാളുടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. ലീനയിലൂടെ മറ്റൊരാളിലേക്ക് എത്തുകയാണ് തന്റെ ലക്ഷ്യം. അയാളുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും രവി പൂജാരി ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.
ലീന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അഞ്ചിലധികം കോടി രൂപ നല്‍കാനാണ് അവരോട് ആവശ്യപ്പെട്ടത്. ലീനയില്‍ നിന്നും പണം വാങ്ങാനുള്ള ശ്രമം തുടരുമെന്നും രവി പൂജാരി വ്യക്തമാക്കുന്നു. അതേസമയം വെടിവെപ്പിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ എത്രയും പെട്ടന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
കേസ് അന്വേഷണത്തിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘ (എസ്.ഐ.ടി.) ത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മിഷണര്‍ എം.പി. ദിനേശും വിലയിരുത്തും.
പ്രളയത്തിൽ വെള്ളം കയറിയ അറയും നിരയുമുള്ള പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അനുമതി നൽകി. എന്നാൽ ഉടമ, ജാക്കിയിൽ വീട് ഉയർത്തി നവീകരിക്കാൻ ശ്രമിച്ചത് ദുരന്തത്തിൽ കലാശിച്ചു. പന്തളം തുമ്പമൺ തുണ്ടത്തിൽ ഡോ. ടി.സി. ചെറിയാന്റെ അറയും നിരയുമുള്ള വീട് ഉയർത്തി നിർമിക്കുന്നതിനിടെ വീടിന്റെ പൂമുഖം തകർന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.20ന് ആയിരുന്നു സംഭവം.
വീട് നവീകരണത്തിനിടെ ഒരു ഭാഗം തകർന്നു തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്ക്. ബംഗാൾ സ്വദേശി സമദ് (35) ആണു മരിച്ചത്. ബംഗാൾ സ്വദേശികളായ ഫൂൽ ബാബു (21), രാജേഷ് (25) എന്നിവർക്കാണു പരുക്കേറ്റത്.
ഹരിയാനയിലുള്ള കെട്ടിട നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സംഘം ഒരാഴ്ച മുൻപാണു പണികൾ തുടങ്ങിയത്. ബംഗാളിനു പുറമേ യുപി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കുട്ടനാട്ടിൽ പ്രളയംബാധിച്ച വീടുകൾ ഇത്തരത്തിൽ ജാക്കിയിൽ പ്പൊക്കി നവീകരിച്ചുവെന്ന് അവകാശപ്പെട്ടാണ് കമ്പനി കരാർ ഏറ്റെടുത്തത്. എന്നാൽ പണി തുടങ്ങുന്നതിന് മുമ്പ് വേണ്ട മുൻകരുതലും സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.
വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 പേരെ നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും പന്തളം പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ സ്‌ലാബിന് അടിയിൽ കുടുങ്ങിയ സമദിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്‌ലാബ് നീക്കം ചെയ്താണ് അഗ്നിശമനസേന മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം സമദിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
പശ്ചിമ കൊച്ചിയുടെ ചരിത്രത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒരു കായിക മാമാങ്കത്തിന് ഇന്ന് ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ 5 30 ന് ഐ.എന്‍.എസ്. ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി പതാക വീശി. കൊച്ചിന്‍ കോളേജ് ആലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ലിറ്റ്മസ്-7 ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് റണ്‍, എന്ന രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത കായിക മാമാങ്കത്തിന് പശ്ചിമകൊച്ചി സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് സ്വദേശീയരും വിദേശീയരുമായ ഓട്ടക്കാര്‍ അണിനിരന്ന 15 കിലോമീറ്റര്‍ വിഭാഗമാണ് ഉദ്ഘാടനം ചെയ്തത്.
യുപിയില്‍ നിന്നെത്തിയ സഞ്ജയ് അഗര്‍വാള്‍ പുരുഷ വിഭാഗത്തിലും, മലയാളിയായ മെറീന മാത്യു വനിതാ വിഭാഗത്തിലും ജേതാക്കളായി. 5 കിലോമീറ്റര്‍ വിഭാഗം മുംബൈ കസ്റ്റംസ് ആന്‍ഡ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പച്ചക്കൊടി വീശി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌പോണ്‍സര്‍മാരായ ലിറ്റ്മസ്-7 കമ്പനിയുടെ സംഭാവന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിജേഷ് മാത്യുവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സംഭാവന രക്ഷാധികാരി ഡോക്ടര്‍ എം രാജഗോപാലും എംഎല്‍എ കേ.ജെ. മാക്സിക്ക് കൈമാറി.
ഒറ്റക്കാലില്‍ ഓടുന്ന കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണര്‍ സജേഷ് കൃഷ്ണന്‍, ക്രച്ചസില്‍ ഓടുന്ന നീരജ് ബേബി, വീല്‍ചെയറില്‍ ഓടിയ അബ്ദുള്‍ നിസാര്‍, ലുക്കീമിയ ബാധിതനായ അഷ്‌റഫ് മൂവാറ്റുപുഴ എന്നിവര്‍ക്ക് കെ വി തോമസ് എംപി ഉപഹാരങ്ങള്‍ നല്‍കി.
അലുംനി ജനറല്‍ സെക്രട്ടറി സലിംകുമാര്‍ ജനറല്‍ കണ്‍വീനര്‍ ജനറല്‍ കണ്‍വീനര്‍മാരായ അബ്ദുല്‍ഹകീം, അനിത തോമസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ് വിജയന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷിബുലാല്‍ എന്നിവരും പങ്കെടുത്തു എന്നിവരും പങ്കെടുത്തു
T.P. Salim Kumar, Gen. Secretary, The Cochin College Alumini Association.
മൊബൈല്‍ : 94460 96004
തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കുറ്റാരോപിതയായ ദീപാ നിഷാന്തിനെതിരെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വത്തിന് കൈമാറി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപാ നിഷാന്ത്. ദേവസ്വത്തിന്റെ കീഴിലുള്ളതാണ് തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജ്.
അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായത്. യുവകവി എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായപ്പോള്‍ തന്റെ കവിതയാണെന്ന് അവകാശവാദമുന്നയിച്ച ദീപ പിന്നീട് കലേഷിനോട് മാപ്പു പറയുകയും എം ജെ ശ്രീചിത്രന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും നടത്തിയിരുന്നു.
കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, മലയാള വിഭാഗം അധ്യാപികയായ ദീപാ നിശാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും