തിരുവനന്തപുരം: ബിജെപിയെ ഭയന്ന് കഴിയാൻ ബിഡിജെഎസിനെ കിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കും. വനിതാ മതിലിനെതിരെ എൻഡിഎ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല വനിതാ മതിലിൽ ബിഡിജെഎസിനുണ്ടാവുക എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെളളാപ്പളളി ആരോപിച്ചു. ഇങ്ങനെ ആണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി ജെ പി അധികാരത്തിലെത്തില്ല. പണപ്പിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായിയെന്നും വെളളാപ്പളളി പരിഹസിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.
ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഹൃദ്രോഗിയായ ഒരു വയസ്സുകാരി മരിച്ചു. ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചില്‍ സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും മാതാവിന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍ സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. സീറ്റിനും കുഞ്ഞിന് വൈദ്യ സഹായത്തിനും വേണ്ടി മാതാവ് അഭ്യര്‍ത്ഥിച്ചെങ്കിലും റെയില്‍വേ ജീവനക്കാര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. സ്ലീപ്പര്‍ കോച്ചില്‍ നിന്ന് അടുത്ത കോച്ചിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലേക്കും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം. കണ്ണൂരില്‍നിന്നു കയറിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. ട്രെയിന്‍ കുറ്റിപ്പുറം എത്തുമ്പോഴേക്കും പനി കൂടി കുട്ടി തളര്‍ന്നുപോവുകയായിരുന്നു. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദ്രോഗിയായ മറിയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ആണ് ചികിത്സ തേടുന്നത്. മൂന്നു മാസം മുന്‍പ് കുട്ടിക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂര്‍ ഉള്ള ഡോക്ടറെ കാണിച്ചുവെങ്കിലും ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ രാത്രി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ജനറല്‍ ടിക്കറ്റാണു ഇവര്‍ക്ക് ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സുമയ്യയും ഷമീറും സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ ഇവര്‍ക്ക് ആരും സീറ്റ് നല്‍കിയില്ല. കൂടാതെ ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെഇറക്കിവിട്ടതായി ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.
കുറ്റിപ്പുറത്തെത്താനായപ്പോഴാണ് കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായത്. ഇത് കണ്ട സഹയാത്രികരാണ് ചങ്ങല വലിച്ചുനിര്‍ത്തിയത്. ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി ഷമീറിനെ വിവരമറിയിച്ച് കുട്ടിയെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ചികിത്സ തേടുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കാക്കനാട്: കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായ കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്. അശ്വതിയെ കാണാനായി കൊച്ചിയിലെ ഫ്‌ലാറ്റിലെത്തുന്ന സിനിമാ-സീരിയല്‍ താരങ്ങള്‍ക്കും ലഹരി മാഫിയയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്.
അശ്വതിയുടെ സ്ഥിരം ഇടപാടുകാര്‍ക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അശ്വതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
റിമാന്‍ഡിലുള്ള നടിയെയും ഡ്രൈവറും സഹായിയുമായ തമ്മനത്ത് താമസിക്കുന്ന നാട്ടകം സ്വദേശി ബിനോ ഏബ്രഹാമിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഗോവ, ബംഗുളുരു തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളുമായി നടിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. നടിയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ സംസ്ഥാനമാകെ നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണത്തിനെതിരെ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പൊലീസില്‍ പരാതി നല്‍കി. ഋഷിരാജ് സിങിന്റെ മുഖഛായയുള്ള ഫോട്ടോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍ സെല്ലിന് പരാതി നല്‍കിയത്.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിക്ക് ബിജെപിയും എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ ദക്ഷിണനാവികാസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു . ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. ചീഫ് പെറ്റി ഒാഫിസര്‍ റാങ്കിലുള്ളവരാണ് മരിച്ചത്. ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ഷെഡിന്റെ വാതലാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. വിഡിയോ സ്റ്റോറി കാണാം
ഈ സമയം പുറത്തുണ്ടായിരുന്ന ഓഫീസര്‍മാരുടെ ദേഹത്തിക്കാണ് വാതില്‍ വീണത്. ഉടന്‍ ഇവരെ നാവികാസ്ഥാനത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മാത്രമേ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിടകുയുള്ളൂ.
കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ പട്ടാപ്പകലുണ്ടായ വെടിവെപ്പ് കേസ് അന്വേഷണം വഴിമുട്ടുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു സിനിമാ താരമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ രണ്ടംഗ സംഘം വെടിവെച്ചത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മരിയ പോളും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വെടിവെപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയമുണ്ട്. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിന് കാരണമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.
നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മീഷണര്‍ എം.പി. ദിനേശും വിലയിരുത്തും. എന്നാല്‍ ഇത്രയും വലിയ സംഘമുണ്ടായിട്ടും ആയുധമേതെന്നു പോലും സ്ഥിരീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.
സാമ്പത്തിക തട്ടിപ്പുകേസുകളിലടക്കം പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്നെയാണ് ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ലീന എന്തെല്ലാമോ മറച്ചു വയ്ക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഈ സംശയം ദൂരീകരിക്കാനായി ലീനയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലീനയ്ക്ക് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ആദ്യത്തെ സ്വര്‍ണക്കടത്ത് പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
മൈക്രോവേവ് ഓവനിലാക്കിയായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യ ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അറസ്റ്റിലായ പിണറായി സ്വദേശി മുഹമ്മദ് ഷാനുവിനെ ചോദ്യം ചെയ്ത് വരികയാണ്. ഓവനിലെ ഹീറ്റര്‍ കോയിലുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
സ്വര്‍ണം സ്വീകരിക്കാനെത്തിയവര്‍ എന്ന് കരുതുന്ന ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമമുണ്ടായിരിക്കുന്നത്. വിമാനത്താവള സുരക്ഷ ശക്തമാക്കാനായിരിക്കും വരും ദിവസങ്ങളില്‍ പോലീസ് ശ്രമിക്കുക.
നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും സ്‌നേഹവിരുന്നും നടന്നു. ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപ്പെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് സഹായ ഹസ്തവുമായി ‘സ്‌നേഹക്കൂട് ‘ എത്തി. ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതിയുള്ള സംഘമാണ് ക്രിസ്മസ് ദിനത്തില്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ഒന്നര ദശാബ്ദമായി മുടക്കം കൂടാതെ ഇവരുടെ ക്രിസ്മസ് ആഘോഷം ഇവിടെയാണ്.
വീല്‍ചെയറുകള്‍, കൃത്രിമക്കാലുകള്‍, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, ടെലിവിഷനുകള്‍, മിക്‌സികള്‍, സൗണ്ട് സിസ്റ്റം, വാര്‍ഡുകളിലേക്ക് ഫാനുകള്‍, ഇലക്ട്രിക് -ഇലക്ട്രോണിക് ഉപകരണങ്ങള്‍, രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള ബെഡുകള്‍, റെക്‌സിന്‍ ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നല്‍കിട്ടുണ്ട്. ഈ പ്രാവശ്യം പുതിയ 8 ഫാനുകള്‍ സാനിറ്റോറിയം ഓഡിറ്റോറിയത്തിലും വാര്‍ഡിലുമായി സജ്ജമാക്കി കൊടുത്തു.
കൊയിനോണിയ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ എടത്വാ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. വള്ളംകളി രംഗത്ത് കഴിഞ്ഞ 9 പതിറ്റാണ്ടായി നിലകൊള്ളുന്ന മാലിയില്‍ പുളിക്കത്ര തറവാട് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടിയതിന്റെ സന്തോഷം നിരാലംബരോടൊപ്പം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി സാനിറ്റോറിയത്തില്‍ സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് ക്രിസ്മസ് സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് എ നിര്‍വഹിച്ചു. ഗ്ലോബല്‍ പീസ് വിഷന്‍ ഡയറക്ടര്‍ വനജ അനന്ത (യു.എസ്.എ) ക്രിസ്തുമസ് സന്ദേശം നല്കി. ഫൗണ്ടേഷന്‍ മാനേജര്‍ റജി വര്‍ഗ്ഗീസ് ധനസഹായം സാനിറ്റോറിയം പേഷ്യന്റ്‌സ് വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ വൈ. ഇസ്മയില്‍ കുഞ്ഞിന് കൈമാറി. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുരളി കുടശനാട്, എസ് മീരാ സാഹിബ്, സിനിമാ നിര്‍മ്മാതാവ് അഹമ്മദ് കൊല്ലകടവ്, സനില്‍ ചട്ടുകത്തില്‍, അശോക്, വിനീഷ്, സിസ്റ്റര്‍ ശാരോന്‍ എന്നിവര്‍ പ്രസംഗിച്ചു.
2003 മുതല്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുന്ന ഈ ക്രിസ്മസ് ആഘോഷം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ പ്രമുഖ റെക്കോര്‍ഡുകളില്‍ 2016ല്‍ ഇടം പിടിച്ചിച്ചിട്ടുണ്ട്.
പൂഞ്ഞാറിൽ പി.സി ജോര്‍ജ്ജ് എം.എൽ.എ പങ്കെടുത്ത പരിപാടിയിലേയ്ക്ക് ചീമുട്ടയേറ്. ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘര്‍ഷം. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് പി.സി.ജോർജും പ്രതിഷേധക്കാരുമായി വാക്കേറ്റമുണ്ടായി. എറിഞ്ഞവനെ വീട്ടിൽ കയറി തല്ലുമെന്നു പി.സി. ജോർജ് മൈക്കിലൂടെ പറഞ്ഞു. എറിഞ്ഞവനെ താൻ കണ്ടു. നീ വീട്ടിൽ കിടന്നുറങ്ങില്ല. ഓർത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎൽഎ പറഞ്ഞു.