തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരായ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. യുവതികള്‍ ദര്‍ശനം നടത്തിയതായി വ്യക്തമായതോടെ തന്ത്രിയുടെ നിര്‍ദേശ പ്രകാരം നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. എന്നാല്‍ ശുദ്ധിക്രിയ മാത്രമല്ല അയിത്താചാര പ്രകാരമുള്ള ചില ക്രിയകളും സന്നിധാനത്ത് നടന്നതായിട്ടാണ് സൂചന.
അയിത്താചാര പ്രകാരമുള്ള ക്രിയകള്‍ ഇന്ത്യന്‍ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. അയിത്താചാരപ്രകാരമുള്ള ക്രിയകള്‍ നടന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ സൂചന നല്‍കിയിരുന്നു. അങ്ങനെ വന്നാല്‍ തന്ത്രക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സര്‍ക്കാര്‍ ഇക്കാര്യത്തിലും അവരുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്.
സ്ത്രീകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയുമാണ് ഇത്തരം അയിത്ത ആചാരങ്ങള്‍ നിലനിന്നിരുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ശുദ്ധിക്രിയയാണ് നടന്നതെങ്കില്‍ തന്ത്രിക്കെതിരെ നിയമ നടപടി ഉള്‍പ്പെടെയുണ്ടാകും. തന്ത്രിയുടെ വിശദീകരണം ലഭിച്ചാലുടനെ വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. മകരവിളക്കിന് മുന്‍പ് വീണ്ടും പരിഹാരക്രിയ നടത്തുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു.
കുഞ്ചറിയാ മാത്യൂ
കേരളത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകളിലൊന്നായ വിനോദ സഞ്ചാര മേഖലയെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി പരാതി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ബ്രിട്ടണ്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും സംഘര്‍ഷവുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടവിട്ടുണ്ടാകുന്ന ഹര്‍ത്താലുകള്‍ തന്നെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രധാന്യം നല്‍കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഗുണകരമല്ല. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം നല്‍കുന്നവര്‍ പലപ്പോഴും വിനോദ സഞ്ചാരികളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിക്കാറുണ്ടെങ്കിലും ഇതൊരിക്കലും പ്രായോഗികമായ സമീപനം ആകാറില്ല. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി ഒരു പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്താനും തയ്യാറാകാറില്ല.
ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെ നിരീക്ഷിക്കുന്നതെന്ന് അറിയിച്ച ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ ചെവി നേപ്പാളിയായ ഹോട്ടല്‍ ജീവനക്കാരന്‍ കടിച്ചുമുറിച്ചു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുലശേഖരത്തിനു സമീപത്തെ ഒരു ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേത്രത്തിലെ സംഭാവന പിരിവുമായി ബന്ധപ്പെട്ട് ചില യുവാക്കള്‍ ഹോട്ടലിനു സമീപം എത്തിയിരുന്നു.
ഇതിനിടെ ഹോട്ടല്‍ ആഹാരത്തെപ്പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഇവരില്‍ നിന്നും ഉണ്ടായതായി പറയപ്പെടുന്നു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ഹോട്ടലിലെ സപ്ലെയറായ നേപ്പാള്‍ സ്വദേശിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതു സംഘര്‍ഷത്തിലേക്കെത്തി. തുടര്‍ന്ന് പരസ്പരം അസഭ്യവര്‍ഷവും കസേരകള്‍ കൊണ്ട് അടിയും തുടങ്ങി.
സംഭവമറിഞ്ഞ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ മദ്ധ്യസ്ഥതയില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിമദ്ധ്യേ യുവാക്കളില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയുമായി വീണ്ടും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അരിശം മൂത്ത ഇയാള്‍ യുവാക്കളിലൊരാളുടെ ചെവി കടിച്ചെടുക്കുകയുമായിരുന്നു. യുവാവിന്റെ ചെവിയുടെ കാല്‍ ഭാഗത്തോളം നഷ്ടപ്പെട്ടു. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ താമസിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തും. ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചേക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച് എയര്‍ഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയനീക്കം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. ഈ മാസം 11, 12 തീയതികളില്‍ ദുബായ്, അബുദാബി എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുമ്പാകെ വിഷയം പ്രവാസി സംഘടനപ്രവര്‍ത്തകര്‍ ഉന്നയിച്ചു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ സൗജന്യമായിട്ടാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.
തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും അക്രമം. തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്താണ് ഈ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്ന് സമരക്കാര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ സമരക്കാരെ തടഞ്ഞതോടെ സംഘര്‍ഷമായി. മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു.
പതിനഞ്ചോളം പേരാണ് ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു. മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള കൊള്ളയാണ് കല്യാണ്‍ ജുവലറിയ്ക്ക് നേരെയുണ്ടായത്. തൃശൂരില്‍ കല്യാണ്‍ ജുവലറിയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിച്ചത്. തൃശൂരില്‍ നിന്നും കാറില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. രാവിലെ പതിനൊന്നരയ്ക്ക് കോയമ്പത്തൂരിനും വാളയാറിനും മദ്ധ്യേ ചാവടിയിലായിരുന്നു സംഭവം.
തൃശൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി പോയ കാറിനെ ചാവടി പെട്രോള്‍ പമ്പിന് സമീപം തടഞ്ഞു നിര്‍ത്തി, ഡ്രൈവർ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വലിച്ച് താഴെയിട്ടശേഷമായിരുന്നു കവര്‍ച്ച . ചാവടിയിലെ പെട്രോള്‍ പമ്പിനു സമീപം കാറിനു പിന്നില്‍ അക്രമിസംഘത്തിന്റെ കാര്‍ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാന്‍ കാര്‍ നിര്‍ത്തി അര്‍ജുന്‍ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂർ ഭാഗത്തുനിന്ന് വന്ന മറ്റൊരു കാറിലുള്ള സംഘം ഇവർ വന്ന കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച അര്‍ജുനെയും വില്‍ഫ്രഡിനെയും മര്‍ദിച്ചു റോഡില്‍ ഉപേക്ഷിച്ച ശേഷം കാറും സ്വര്‍ണവുമായി കോയമ്പത്തൂര്‍ ഭാഗത്തേക്കു കടക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരില്‍ ചിലര്‍ മുഖം മറച്ചിരുന്നെന്നും ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്‌നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കല്യാണ്‍ ജുവലേഴ്‌സ് അറിയിച്ചു. സംഭവത്തില്‍ പാലക്കാട്, തമിഴ്‌നാട്ടിലെ ചാവടി പോലീസ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. അധികൃതര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും ആഭരണങ്ങള്‍ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ ആവശ്യപ്പെട്ടു.
അർച്ചന കവിയുടെ സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്നെഴുത്ത് അമ്പരപ്പോടെയായാണ് മലയാളികൾ വായിച്ചത്. സ്വയംഭോഗത്തെ മുൻപെഴുതിയ രണ്ട് ബ്ലോഗുകളും ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ മൂന്നാമത്തെ ഭാഗവും എത്തിയിരിക്കുകയാണ്. സ്വയംഭോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്ക് ഒടുവില്‍ തന്റെ ഊഴമെത്തുകയും അതില്‍ നിന്നും തടിയൂരിപ്പോരുകയും ചെയ്ത അനുഭവം അര്‍ച്ചന ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്.
തനിക്കൊരു മകനുണ്ടായാല്‍ അവനോട് ഇക്കാര്യങ്ങള്‍ സംസാരിക്കരുതെന്ന സുഹൃത്തിന്റെ ഉപദേശം ആദ്യം മുഖവിലയ്ക്കെടുക്കാതിരുന്നെങ്കിലും ഇക്കാര്യം മകനുമായി സംസാരിച്ചു കഴിഞ്ഞാല്‍ ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓര്‍മ വരും എന്ന സുഹൃത്തിന്റെ ഉപദേശത്തെക്കുറിച്ചും ചിന്തിക്കുന്നു. ആ രാത്രി തനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെ കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് താന്‍ ഉറങ്ങിയതെന്ന് പറഞ്ഞാണ് രണ്ടാം ഭാഗം അര്‍ച്ചന അവസാനിപ്പിക്കുന്നത്.
ഇതേ വിഷയം പിന്നീട് തന്റെ വീട്ടില്‍ ചര്‍ച്ചയാകുന്നതാണ് മൂന്നാം ഭാഗത്തില്‍ അര്‍ച്ചന പറയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരുമുള്ള സദസ്സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയുമെല്ലാം പ്രതികരണങ്ങള്‍ അര്‍ച്ചന രസകരമായി എഴുതിയിരിക്കുന്നു. പലപ്പോഴും പലരും തുറന്നു പറയാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ രസകരമായി അശ്ലീലച്ചുവയില്ലാതെ അവതരപ്പിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് അര്‍ച്ചനയെ തേടിയെത്തുന്നത്. കപട സദാചാരം ചമഞ്ഞ് അര്‍ച്ചനയെ വിമര്‍ശിക്കുന്നവര്‍ക്കും ഇവര്‍ മറുപടി നല്‍കുന്നുണ്ട്.
ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍
അടുത്ത ദിവസം എഴുന്നേറ്റ ഉടനെ ആണ്‍കുട്ടികള്‍ ഉള്ള എന്റെ കസിന്‍സിനെ വിളിച്ച് ഞാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. അതിലൊരാള്‍ക്ക് ഒരു വയസുള്ള കുഞ്ഞാണുള്ളത്. മകനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഞാന്‍ മാറ്റിയിട്ടില്ലെന്ന് തന്നെ കരുതട്ടെ. പതുക്കെ ചിന്തകള്‍ എന്നെ പിടികൂടാന്‍ തുടങ്ങി. എനിക്കൊരു പെണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്കെപ്പോള്‍ ആര്‍ത്തവം ഉണ്ടാകും, ആ സമയങ്ങളില്‍ പാലിക്കേണ്ട വ്യക്തിശുചിത്വം എന്നിവയെ കുറിച്ചെല്ലാം എനിക്ക് എന്തെങ്കിലുമൊക്കെ പറയാനറിയാം. ഇത്തരത്തില്‍ അച്ഛന്മാര്‍ ആണ്മക്കളോട് വ്യക്തി ശുചിത്വത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? ഞാന്‍ എന്നോട് തന്നെ ചോദിച്ചു. എന്റെ സഹോദരനോട് എന്റെ അച്ഛനും അമ്മയും ആകെ കൂടി പറയാറുള്ളത് പോയി കുളിക്കെടാ എന്നാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് എന്റെ മകള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ ഞാനത് കാര്യമായി എടുക്കില്ല. ആര്‍ത്തവ സമയത്ത് അവളനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാക്കാനാകും. അതേ സമയം ഒരു ക്രിക്കറ്റ് ബോള്‍ എന്റെ മകന്റെ മര്‍മ്മസ്ഥാനത്ത് വന്നിടിച്ചാല്‍ അത് എത്രമാത്രം വേദനാജനകമാണെന്ന് എനിക്ക് ഒരിക്കലും മനസിലാകില്ല.
എനിക്ക് പരിചയ സമ്പന്നരായ ആരോടെങ്കിലും സംസാരിക്കണമായിരുന്നു. എന്റെ അമ്മ ഒരു ആണ്‍കുട്ടിയുടെ കൂടി അമ്മയാണ്. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഇതിലും മികച്ച വേറെ ആരാണ് ഉള്ളത്. ഞാന്‍ എന്റെ തൊണ്ട ശരിയാക്കി അമ്മയോട് പറഞ്ഞു..’അമ്മ കഴിഞ്ഞ ആഴ്ച അബീഷിന്റെ സുഹൃത്തുക്കള്‍ വന്നിരുന്നു’..എന്റെ അമ്മയുടെ കണ്ണുകള്‍ ഇനി ഇതിലും വലുതാകുമോ എന്നെനിക്കറിയില്ല.എന്റെ ചേട്ടന്‍ വിഷയം മാറ്റാന്‍ നോക്കി. പക്ഷെ അറിയണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് അമ്മ ചിരിക്കാന്‍ തുടങ്ങി. ചേട്ടന്‍ സോഫയില്‍ ഇരുന്ന് ഉറക്കെ പറഞ്ഞു ‘ഇവള്‍ക്ക് വട്ടാണ്’. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ അമ്മയോട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അച്ഛന്‍ പതുക്കെ എഴുന്നേറ്റ് ചേട്ടന്റെ അടുത്ത് പോയിരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ചേട്ടത്തി അമ്മയും ഞങ്ങളുടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. അവര്‍ ചേട്ടനോട് ചോദിച്ചു.’ഏതൊക്കെ വിചിത്രമായ സ്ഥലങ്ങളില്‍ വച്ചാണ് നിങ്ങള്‍ സ്വയംഭോഗം ചെയ്തിട്ടുള്ളത്?’
എന്റെ വീട് ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാക്‌സ് സീക്വന്‍സ് പോലെ ആണ്. ഞാന്‍ എന്റെ അമ്മയെ ഒന്നുകൂടി നോക്കി. അമ്മ പറഞ്ഞു ‘എന്റെ കുട്ടികള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല’ ഈ സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ അച്ഛന്‍ എന്നെ നോക്കി പറഞ്ഞു ‘അര്‍ച്ചന അത് പാപമാണ്’. എന്റെ അമ്മയുടെ ചിരി ഒന്ന് കൂടി ഉച്ചത്തിലായി. ‘ഓ പിന്നെ ഒരു പുണ്യാളന്‍ ഒന്നും ചെയ്യാത്ത ഒരാള്‍.’ അമ്മ അച്ഛനോട് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരും ചിരിക്കാന്‍ തുടങ്ങി. എന്ത് ചെയ്യുമെന്നോര്‍ത്ത് കണ്‍ഫ്യൂഷ്യനിലായിരുന്നു അച്ഛന്‍ അപ്പോഴും. ഇക്കാര്യത്തില്‍ എനിക്കെന്റെ മോനെക്കുറിച്ച് ആകുലപ്പെടാം. പക്ഷെ എന്റെ അച്ഛന്‍ പോയിട്ടുള്ള വിചിത്രമായ സ്ഥലങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കുക പോലും വേണ്ട. അപ്പോള്‍ അത്രേള്ളൂ, അങ്ങനെ എന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ശബരിമല ദര്‍ശനം നടത്തിയ യുവതികളോടുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു.
കുട്ടിയെയും കൊണ്ട് സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായതെന്ന് ബിന്ദു പറയുന്നു.കേരള- തമിഴ്നാട് ബോര്‍ഡറിലെ ‘വിദ്യ വനം’ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ബിന്ദുവിന്റെ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.നേരത്തെ അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പാള്‍ തന്നോട് പറഞ്ഞു.
സ്‌കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ തന്നോട് അറിയിച്ചുവെന്നും ബിന്ദു പറയുന്നു.അതേ സമയം താന്‍ സ്‌കൂള്‍ അധികൃതരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്‌കൂളില്‍ പോയപ്പോള്‍ ഏകദേശം 60തോളം പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരില്‍ ഒരു പന്തികേട് തോന്നിയെന്നും ബിന്ദു പറയുന്നു. മകള്‍ക്ക് അഡ്മിഷന്‍ നിരസിച്ചതായി ഒരു അധ്യാപകനാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികാരികള്‍ ഭയപ്പെട്ടിരുന്നുവെന്നും ബിന്ദു പറയുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. പിന്നീട് കഴിഞ്ഞ രണ്ടാം തീയതിയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തി ദര്‍ശനം നത്തിയത്.