Kerala

പേരാമ്പ്ര വാളൂരിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുജീബ് റഹ്‌മാന് പിന്നാലെ കൂട്ടുപ്രതിയും പിടിയിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്.

അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്‍മാൻ അവരുടെ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന് (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തിലെ മികച്ച സ്കൂൾ ,കോളജ് മാഗസിന് പനമറ്റം ദേശീയ വായനശാല പുരസ്കാരം നൽകുന്നു. 2023 , 24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക.

ഒന്നാം സമ്മാനാർഹമായ മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരമായി പ്രശസ്തി പത്രവും 5000 രൂപയും .രണ്ടാം സ്ഥാനത്തിന് വി.രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരമായി 3000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
മാഗസിനുകളുടെ 3 കോപ്പികൾ
2024 ഏപ്രിൽ 30 നു മുമ്പായി

സെക്രട്ടറി
ദേശീയ വായനശാല
പനമറ്റം പോസ്റ്റ്
കൂരാലി വഴി
കോട്ടയം ജില്ല
പിൻ 686522
എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
9495395461
9495691616
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ലോക വൃക്ക ദിനത്തോട് അനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയിലെ നെഫ്രോളജി ഡിപ്പാർട്ട്മെന്റിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്ക ദിനാചരണത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ ഉദ്ഘാടനം ചെയ്തു .


വൃക്ക രോഗം തടയുക എന്ന ലക്ഷ്യത്തിൽ പുറത്തിറക്കിയ ലഘുലേഖ മെഡിക്കൽ ഓഫീസർ ഡോ. തോമസ് ചാണ്ടിയാണ് പ്രകാശനം ചെയ്തത്. ഡോ. ക്രിസ്റ്റി മറിയ വൃക്ക സംബന്ധമായ രോഗങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ഫാ. ദീപു പുത്തൻപുരയ്ക്കൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എം മാത്യു എന്നിവർ പ്രസംഗിച്ചു.

പേരാമ്പ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍.

സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അനുവിന്റെ മരണം മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന സംശയം പോലീസിന് നിലനിന്നിരുന്നു. ഇതിനിടയാണ് സിസിടിവിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇയാളെ കാണാൻ ഇടയായത്. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ തിങ്കാളാഴ്ച ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് വാളൂരിലെ തോട്ടില്‍ അർദ്ധനഗ്നയായി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത സമയത്ത് അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.

വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നൽകിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജെസ്ന കോളേജിന് പുറത്ത് എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്നയുടെ ഒപ്പം പഠിച്ച അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് കണ്ടെത്തിയത്.

2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കൊച്ചി : എ ആർ റഹ്‌മാൻ ആൽബത്തിന്റെ 360 വെർച്ച്വൽ റിയാലിറ്റിയുമായി ആടു ജീവിതത്തിലെ ഹോപ്പ് സോങ്ങ് – മേക്കിങ് വീഡിയോ . ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ഓസ്കാർ ജേതാവ് എ.ആർ റഹ്‌മാനാണ് ഈ ആൽബം സംഗീതം ചെയ്തിരിക്കുന്നത്. അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഈ ആൽബത്തിന്റ ചിത്രീകരണ രംഗങ്ങൾ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കലാമൂല്യവും സാങ്കേതിക തികവും ചേർന്ന ഒരു മനോഹരമായ കലാസൃഷ്‌ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തലാണ് ഈ ആൽബം. അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയാണ് ഈ മനോഹരമായ ഗാനം.

വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യൻ ആസ്വാദകർ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിർച്വൽ റിയാലിറ്റി ആൽബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാർത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിർത്തി ആഗോള പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആൽബം നൽകുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നു.

യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

അഞ്ജനയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. വിമാനത്താവള നിര്‍മ്മാണത്തിനായി 1000.28 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ആക്ഷേപം ഉള്ളവര്‍ 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 47 സര്‍വേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്.

എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശൂരനാട് രാജശേഖരനാണ് വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പടുത്തതിനാല്‍ തല്‍ക്കാലം വിവാദം വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും ശൂരനാട് രാജശേഖരന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചതിനെതിരെയും ശൂരനാട് രാജശേഖരന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, വിഷയം നേരത്തെതന്നെ ചര്‍ച്ചചെയ്തതാണെന്നും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇനിയും വിവാദങ്ങള്‍ വേണ്ടെന്നുമാണ് യോഗത്തില്‍ വി.ഡി. സതീശന്‍ നിലപാടെടുത്തത്.

‘കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും,’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍.

ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയ ശേഷം ഭർത്താവ് കുളിക്കാൻ കയറിയ സമയത്താണ് സംഭവം.

ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പരിശോധനകൾ നടത്തി. സംഭവ സമയം രണ്ടു വയസുകാരനായ മകനും മുറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Copyright © . All rights reserved